Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസഭ്യം വിളിച്ചെന്ന ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഒത്തുതീർപ്പിലേക്ക്; പരാതി പിൻവലിക്കുമെന്ന് യുട്യൂബ് ചാനൽ അവതാരക; നടൻ ക്ഷമാപണം നടത്തിയതു കൊണ്ട് പരാതിയുമായി മുന്നോട്ടില്ലെന്ന് നിലപാട്; പരാതി പിൻവലിക്കുകയാണെന്ന് കാട്ടി കോടതിയിൽ ഹർജി നൽകും

അസഭ്യം വിളിച്ചെന്ന ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഒത്തുതീർപ്പിലേക്ക്; പരാതി പിൻവലിക്കുമെന്ന് യുട്യൂബ് ചാനൽ അവതാരക; നടൻ ക്ഷമാപണം നടത്തിയതു കൊണ്ട് പരാതിയുമായി മുന്നോട്ടില്ലെന്ന് നിലപാട്; പരാതി പിൻവലിക്കുകയാണെന്ന് കാട്ടി കോടതിയിൽ ഹർജി നൽകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിൻവലിക്കാൻ ഒരുങ്ങി യുട്യൂബ് ചാനൽ അവതാരക. നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ അപമാനിച്ചെന്ന പരാതിയാണ് പിൻവലിക്കുന്നത്. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്കു നൽകാനുള്ള അവതാരകയുടെ ഹർജി ഒപ്പിട്ടു നൽകി. സിനിമാ നിർമ്മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നത് എന്നാണ് അഭിഭാഷകനിൽ നിന്ന് അറിയുന്നത്. സിനിമാ നിർമ്മാതാക്കൾ ശ്രീനാഥിന് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് പരാതിക്കാരി പുനർവിചിന്തനം നടത്തിയത്.

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ടു പോകില്ല എന്ന് അറിയിച്ചിട്ടുള്ളതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട്. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയിട്ടുള്ളതായി അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ 21ന് ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അഭിമുഖത്തിൽ ശ്രീനാഥ് ഭാസി മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് സിനിമാ നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

പരാതിക്കാരിയോട് നേരിട്ടു സംസാരിക്കുന്നതിനും ക്ഷമാപണം നടത്തുന്നതിനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നൽകിയതിനെ തുടർന്നാണ് യുവതി പരാതി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇത്തരത്തിൽ അഭിമുഖം എടുക്കുന്നവരെ തുടർച്ചയായി നടൻ അപമാനിച്ചിട്ടുള്ളതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ അഭിമുഖ സമയത്ത് നടൻ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയുന്നതിനായി പൊലീസ് നടന്റെ മുടിയും നഖവും ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അവതാരക പരാതി പിൻവലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കേസിൽ ഉത്തരവാദിത്തം സർക്കാരിനാണ് എന്നതിനാൽ ഹൈക്കോടതി നിലപാട് നിർണായകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP