Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണം; സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും നിർദ്ദേശം; പോപ്പുലർ ഫ്രണ്ട് നിരോധനത്തിലെ തുടർ നടപടികൾ നിയമപ്രകാരം മാത്രം; ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി

നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണം; സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും നിർദ്ദേശം; പോപ്പുലർ ഫ്രണ്ട് നിരോധനത്തിലെ തുടർ നടപടികൾ നിയമപ്രകാരം മാത്രം; ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട തുടർ നടപടികൾ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കളക്ടർമാരുടെയും എസ്‌പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയും നിർദ്ദേശം.

നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നടപടിക്രമങ്ങൾ പാലിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കളക്ടർക്കും പൊലീസിനും അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

അതേ സമയം ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. എൻടിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കൽ എടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനായി പരമാവധി ശുപാർശകൾ സർക്കാരിന് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാപ്പാ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.

പൊലീസ് നൽകുന്ന ശുപാർശകളിൽ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ശുപാർശകളിൽ സംശയമുണ്ടെങ്കിൽ കളക്ടർമാരും എസ്‌പിമാരുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കോട്ടയത്ത് കാപ്പയിൽ നിന്നും ഒഴിവാക്കിയ ഗുണ്ട, സ്റ്റേഷന് മുന്നിൽ കൊലപാതകം നടത്തിയ കാര്യവും മുഖ്യമന്ത്രി ഓർമ്മിച്ചു.

കാപ്പാ ശുപാർശയിൽ ഉത്തരവിടുന്നതിൽ ചില കളക്ടർമാർ പിന്നോട്ടാണ്. അത് പാടില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഒരു നിയമം എല്ലാ ജില്ലാ കളക്ടർമാരും ഒരേ പോലെ ഉപയോഗിക്കണം. ഗുണ്ടകളെയും ലഹരി വിൽപ്പനക്കാരെയും അമർച്ച ചെയ്യുക തന്നെ വേണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. എസ്ഡിപി ആക്ട് പ്രകാരം 118 ശുപാർശ തയ്യാറായിട്ടുണ്ടെന്ന് എഡിജിപി വിജയ സാക്കറെ യോഗത്തിൽ പറഞ്ഞു.

അതേ സമയം കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള നടപടികൾ സർക്കാർ തുടങ്ങി. 1967-ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയതോടെ പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കുകയും പൊലീസ് നടപടികളിലേക്ക് കടക്കുകയും ചെയ്യും.

നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ സംഘടനകൾക്കെതിരേ ശക്തമായ നടപടികളെടുക്കാൻ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതേസമയം, മറ്റുസംസ്ഥാനങ്ങളില്ലെല്ലാം ബുധനാഴ്ച രാവിലെ മുതൽ നിരോധനത്തിന്റെ ഭാഗമായ നടപടികൾ ആരംഭിച്ചിരുന്നു. പലയിടങ്ങളിലും റെയ്ഡ് നടത്തി.

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം, രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്തൽ, ഭീകരപ്രവർത്തനങ്ങൾ, അതിനായുള്ള ധനസമാഹരണം, ആസൂത്രിത കൊലപാതകങ്ങൾ, ഭരണഘടനാ വ്യവസ്ഥകളോടുള്ള അവഗണന, ക്രമസമാധാനം തകർക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്.), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി.), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ.), നാഷണൽ വിമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ സംഘടനകളേയുമാണ് നിരോധിച്ചത്.

ബുധനാഴ്ച പുലർച്ചെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തോടെ നിരോധനം പ്രാബല്യത്തിൽവന്നു. ഈ മാസം 22-നും 27-നും വിവിധസംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുകയും നേതാക്കളുൾപ്പെടെ ഒട്ടേറെപ്പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. അതിന്റെ തുടർച്ചയായാണ് നിരോധനം നടപ്പാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പോപ്പുലർ ഫ്രണ്ടും അനുബന്ധസംഘടനകളും കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP