Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുവശത്ത് ഗവർണറുടെ വിവരങ്ങൾ ചോർത്താൻ സർക്കാരിന്റെ സമ്മർദ്ദം; മറുവശത്ത് സർക്കാരിന്റെ നീക്കങ്ങൾ അറിയാൻ ഗവർണറുടെ ഉത്തരവ്; രണ്ടിനുമിടയിൽ പെട്ട് സമ്മർദ്ദം സഹിക്കവയ്യാതെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദൊഡാവത്ത് കേരളം വിടുന്നു; അപേക്ഷ കിട്ടിയപ്പോൾ തന്നെ എൻഒസി നൽകി; രാജ്ഭവനിൽ വേണ്ടപ്പെട്ട ആളെ സെക്രട്ടറിയായി നിയമിക്കാൻ സംസ്ഥാന സർക്കാർ

ഒരുവശത്ത് ഗവർണറുടെ വിവരങ്ങൾ ചോർത്താൻ സർക്കാരിന്റെ സമ്മർദ്ദം; മറുവശത്ത് സർക്കാരിന്റെ നീക്കങ്ങൾ അറിയാൻ ഗവർണറുടെ ഉത്തരവ്; രണ്ടിനുമിടയിൽ പെട്ട് സമ്മർദ്ദം സഹിക്കവയ്യാതെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദൊഡാവത്ത് കേരളം വിടുന്നു; അപേക്ഷ കിട്ടിയപ്പോൾ തന്നെ എൻഒസി നൽകി; രാജ്ഭവനിൽ വേണ്ടപ്പെട്ട  ആളെ സെക്രട്ടറിയായി നിയമിക്കാൻ സംസ്ഥാന സർക്കാർ

സായ് കിരൺ

തിരുവനന്തപുരം : സർക്കാരിന്റെ നീക്കങ്ങൾ ചോർത്തിക്കൊടുക്കാനുള്ള സർക്കാരിന്റെ സമ്മർദ്ദം ഒരുവശത്ത്. സർക്കാരിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയിക്കാനുള്ള ഗവർണറുടെ നിർദ്ദേശം മറുവശത്ത്. സർക്കാർ- ഗവർണർ പോരിൽ ഇരുഭാഗത്തു നിന്നുമുള്ള സമ്മർദ്ദം സഹിക്കാനാവാതെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ദേവേന്ദ്രകുമാർ ദൊഡാവത്ത് കേരളം വിടുന്നു. കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിൽ പോവാൻ അദ്ദേഹം അനുമതി തേടി. അപേക്ഷിച്ചപ്പോൾ തന്നെ ഡെപ്യൂട്ടേഷന് സംസ്ഥാന സർക്കാർ എൻഒസി നൽകി. ഗവർണറുടെ സെക്രട്ടറിയായി സർക്കാരിന് താത്പര്യമുള്ള ഉദ്യോഗസ്ഥനെ നിയമിക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

1993 ബാച്ച് ഐഎഎസുകാരനായ ദൊഡാവത്ത് പി. സദാശിവം ഗവർണറായിരിക്കെയാണ് രാജ്ഭവനിൽ ചുമതലയേറ്റത്. അന്ന് സെക്രട്ടറി സ്ഥാനത്തായിരുന്നു. രാജ്ഭവനിലിരിക്കവെ തന്നെയായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സ്ഥാനക്കയറ്റം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം ഗവർണറായ സദാശിവത്തിന്റെ കാലയളവിൽ നിയമപരമായി മാത്രമേ രാജ്ഭവനിൽ നിന്ന് ഇടപെടലുകൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു ശേഷം ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായപ്പോഴും മെഡിക്കൽ ബിരുദധാരി കൂടിയായ ദൊഡാവത്ത് തുടരുകയായിരുന്നു.

രാജ്ഭവനിലെ മരപ്പട്ടിശല്യം കാരണമുള്ള അറ്റകുറ്റപ്പണി നടക്കുമ്പോൾ കോവളം കടൽത്തീരത്തെ സർക്കാർ ഗസ്റ്റ് ഹൗസ് താമസിക്കാൻ വിട്ടുനൽകണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. തുടർന്ന് രാഷ്ട്രപതി ഉൾപ്പെടെയുള്ളവർ രാജ്ഭവനിൽ വരുമ്പോൾ താമസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള അനന്തപുരി സ്യൂട്ടിലേക്ക് ഗവർണർ താമസം മാറ്റി.

നിലവിൽ രാജ്ഭവനിൽ ചികിത്സയ്ക്കായി ക്ലിനിക് ഉള്ളതിനാൽ പുതിയ ഒരു ഡെന്റൽ ക്ലിനിക് കൂടി ആരംഭിക്കണമെന്ന ആവശ്യവും സർക്കാർ അനുവദിച്ചില്ല. കുടംബശ്രീ വഴി രാജ്ഭവനിൽ നിയമിതരായ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ തള്ളി. അതേസമയം, ഫോട്ടോഗ്രാഫർക്ക് സ്ഥിരനിയമനം ഉൾപ്പെടെ ഗവർണറുടെ ഏതാനും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം 4 മാസം മുമ്പ് കറുത്ത ബെൻസ് ജിഎൽഇ ക്ലാസ് കാർ വാങ്ങാൻ സർക്കാർ 85.11 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ വെറും നാലുപേർ മാത്രമാണുള്ളത്. മൂന്ന് പേരെ ഗവർണർ ഒപ്പം കൊണ്ടുവന്നതാണ്. അഡി.പി.എയായ ഹരി എസ് കർത്തയെ ഗവർണർ നിയമിച്ചതാണ്. ഇവർക്കാർക്കും ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല. രണ്ടരവർഷത്തിനു ശേഷം ഗവർണർ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ഇവരും തിരിച്ചുപോവും. കേന്ദ്ര ടൂറിസം വകുപ്പിൽ ഡയറക്ടറായി വിരമിച്ച മലയാളി കെ.രാജ്‌മോഹനാണ് പ്രൈവറ്റ് സെക്രട്ടറി. ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനത്തിലെ റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാർ സിംഗാണ് അഡി.പ്രൈവറ്റ് സെക്രട്ടറി. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പദവിയാണ് ഇരുവർക്കും നൽകിയിട്ടുള്ളത്. അവസാനം വാങ്ങിയ ശമ്പളത്തിൽ കുറവുവരാതിരിക്കാൻ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി സ്‌കെയിൽ ഇവർക്ക് നൽകിയിട്ടുണ്ട്. ഗസറ്റഡ് പദവിയുമുണ്ട്. രണ്ടുപേർക്കും കേന്ദ്ര പെൻഷനും കിട്ടുന്നുണ്ട്. ഹരി എസ് കർത്തയാണ് അഡി.പേഴ്‌സണൽ അസിസ്റ്റന്റ്. ടൂർ സൂപ്രണ്ട് തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. പകരം ഉത്തരേന്ത്യക്കാരനായ പ്യൂൺ അനീസിന് ആ ചുമതല നൽകിയിരിക്കുകയാണ്. ഇവർക്കൊന്നും സംസ്ഥാന ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല.

സംസ്ഥാന ഭരണത്തലവനായ ഗവർണറുടെ ആസ്ഥാനമായ രാജ്ഭവനിൽ 157സ്ഥിരം ജീവനക്കാരുണ്ട്. 1987ലെ ഗവർണേഴ്‌സ് അലവൻസസ് ആൻഡ് പ്രിവിലേജസ് റൂൾസ് പ്രകാരം പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് നിയമനം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ കൂട്ടാനോ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം. ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടത് സംസ്ഥാനമാണ്. ഗവർണറുടെ സെക്രട്ടറി ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേന്ദ്രകുമാർ ദൊഡാവത്താണ്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുണ്ട്. സുരക്ഷാചുമതലയുള്ള എ.ഡി.സിയായി നാവികസേനയിലെ ലെഫ്.കമാൻഡർ മനോജ് കുമാർ, സംസ്ഥാന പൊലീസിലെ എസ്‌പി ഡോ.അരുൾ ആർ.ബി കൃഷ്ണ എന്നിവരുണ്ട്. ഇവരെ ഗവർണർ അഭിമുഖത്തിനു ശേഷം നിയമിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP