Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

180 സിസിറ്റി വിദ്യശ്യങ്ങൾ പരിശോധിച്ചതിൽ കൃത്യത്തിന് ശേഷം ഡിയോ സ്‌കൂട്ടറിൽ പ്രതി ഗൗരീശപട്ടത്തെത്തി അവിടെ നിന്ന് കാറിലാണ് രക്ഷപ്പെട്ടതെന്ന് പ്രോസിക്യൂഷൻ; ലാബ് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് ഉണ്ടെന്ന് കോടതി; യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് ആശ്വാസം

180 സിസിറ്റി വിദ്യശ്യങ്ങൾ പരിശോധിച്ചതിൽ കൃത്യത്തിന് ശേഷം ഡിയോ സ്‌കൂട്ടറിൽ പ്രതി ഗൗരീശപട്ടത്തെത്തി അവിടെ നിന്ന് കാറിലാണ് രക്ഷപ്പെട്ടതെന്ന് പ്രോസിക്യൂഷൻ; ലാബ് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് ഉണ്ടെന്ന് കോടതി; യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; എകെജി സെന്റർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് ആശ്വാസം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: പാളയം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ 3 ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.ഇരുപത്താറാം തീയതി 5 മണിക്കകം തിരികെ ഹാജരാക്കണം. ഈ വിധി അന്വേഷണ സംഘത്തിന് ആശ്വാസമാണ്.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. അതേ സമയം തെളിവു ശേഖരണത്തിനായി പ്രതിയെ 5 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളിക്കൊണ്ടാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രന്റെ ഉത്തരവ്. കോടതി നിർദ്ദേശ പ്രകാരം 11.15 ന് ജനറൽ ആശുപത്രിയിൽ അയച്ച് മെഡിക്കൽ പരിശോധന നടത്തിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതി മാനസികമായും ശാരീരികമായും ആരോഗ്യവാനാണെന്ന റിപ്പോർട്ട് കോടതി പരിഗണിച്ചു. പ്രതിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും ക്രൈംബ്രാഞ്ച് എ സി പി ക്ക് നൽകിയ കസ്റ്റഡി ഉത്തരവിൽ കോടതി വ്യക്തമാക്കി.

ലാബ് റിപ്പോർട്ട് പ്രകാരം വെറും നാടൻ പടക്കം എ കെ ജി സെന്ററിന് പുറത്ത് ആണ് എറിഞ്ഞതെന്നാണ് കേസ്. സംഭവം നടന്ന ജൂൺ 30 ന് ശേഷം എട്ടാം നാൾ 160 നോട്ടീസ് കൊടുത്ത് വിളിച്ച ശേഷം കൃത്യമായി ഹാജരായ പ്രതിയെ ആരെയോ തൃപ്തിപ്പെടുത്താൻ നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രതിഭാഗം ബോധിപ്പിച്ചു. ആരെയോ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് 5 ദിവസം കസ്റ്റഡി ചോദിക്കുന്നതെന്നും പ്രതി ബോധിപ്പിച്ചു. ടീഷർട്ടിന്റെ പുറകിലെ ടാഗും ഷൂസും സിസിറ്റിവി യിൽ കണ്ടെന്ന പൊലീസ് ഹെൽമറ്റ് ധരിക്കാത്ത പ്രതിയുടെ മുഖം തിരിച്ചറിയാത്തതെന്തെന്ന് പ്രതി കോടതിയിൽ ബോധിപ്പിച്ചു. നാശനഷ്ടം എത്രയെന്ന് നാളിതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നും പ്രതി. ആരോപിക്കുന്ന കൃത്യം ശരിയാണെങ്കിൽ പോലും കുട്ടികൾ ഉപയോഗിക്കുന്ന വെറും ഓലപ്പടക്കമാണെന്നും പ്രതി ബോധിപ്പിച്ചു.

3 പായ്ക്കറ്റുകളായി ഫോറൻസിക് ശേഖരിച്ച പേപ്പർ കഷണങ്ങൾ , പടക്ക അവശിഷ്ടങ്ങൾ എന്നിവ ലാബ് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് , സൾഫർ എന്നിവ ഉണ്ടെന്ന് കോടതി പറഞ്ഞു. ബിൽഡിംഗിൽ എറിഞ്ഞത് തൂണിൽ തട്ടി റോഡിൽ വീണതെന്ന് സർക്കാർ ബോധിപ്പിച്ചു. 180 സിസിറ്റി വി ദ്യശ്യങ്ങൾ പരിശോധിച്ചതിൽ കൃത്യത്തിന് ശേഷം ഡിയോ സ്‌കൂട്ടറിൽ പ്രതി ഗൗരീശപട്ടത്തെത്തി അവിടെ നിന്ന് കാറിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് സർക്കാർ ബോധിപ്പിച്ചു. തൽസമയം 180 സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പ്രതിയുടെ മുഖം തിരിച്ചറിയാത്തത് വിചിത്രമാണെന്നും പ്രതി ബോധിപ്പിച്ചു.

ഇന്ത്യൻ 120 ബി (ഗൂഢാലോചന), 436 ( തീവെയ്പ്) ,427 (അമ്പത് രൂപക്ക് മേൽ നാശനഷ്ടം വരുത്തുന്ന ദ്രോഹം) , സ്ഫോടക വസ്തു നിരോധന നിയമത്തിലെ 3(എ), 5(എ) എന്നീ വകുപ്പുകളാണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഒക്ടോബർ ആറാം തീയതി വരെയാണ് പ്രതിയെ 22 ന് ഹാജരാക്കിയപ്പോൾ കോടതി റിമാൻഡ് ചെയ്തത്. 23 ന് 12 മണിക്ക് കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി പരിഗണിക്കുകയായിരുന്നു.

സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിമാന്റ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലും പറയുന്നു. പാർട്ടിയുടെ പ്രാദേശിക നേതാക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞുവെന്നും പ്രതി കുറ്റം സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. ഗൂഢാലോചന തെളിയിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും മുഖ്യ തെളിവുകളായ ഡിയോ സ്‌കൂട്ടർ, ടീ ഷർട്ട് , ഷൂസ് എന്നിവ കണ്ടെത്താൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും റിമാന്റ് , കസ്റ്റഡി അപേക്ഷകളിൽ ആവശ്യപ്പെട്ടു.

അഞ്ചു സംഘമായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ജിതിൻ പിടിയിലായത്. വാഹനം, ഫോൺ രേഖകൾ, സി സി ടിവി, വിവിധ സംഘടനകളിലെ പ്രശ്നക്കാരായ ആളുകൾ, ബോംബ് നിർമ്മാണം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ആദ്യം അന്വേഷണം നടന്നിരുന്നത്. തുടർന്ന് പ്രതി ധരിച്ചിരുന്ന കറുത്ത ടീഷർട്ടിലും ഷൂസിലും അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. ഇതോടെ ടീഷർട്ട് 2022 മെയ് മാസത്തിൽ പുറത്തിറക്കിയതാണെന്ന് കണ്ടെത്തി. തുടർന്ന് ജൂലൈ ഒന്നു വരെ ഈ ടീഷർട്ട് വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽനിന്ന് പ്രതി കൃത്യത്തിന് ഏതാനും ദിവസം മുമ്പ് നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഇത്തരം ടീഷർട്ട് വാങ്ങിയിട്ടുള്ളതായി കണ്ടെത്തി. കൃത്യം ചെയ്ത ദിവസം പ്രതി ഉപയോഗിച്ച ഫോൺ വിറ്റതായും പൊലീസ് കണ്ടെത്തി.

ആക്രമണ സമയത്തെ ദൃശ്യങ്ങളിലെ കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയ കാർ ജിതിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചു. ജിതിൻ ധരിച്ച ടീഷർട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാൻ സ്‌കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിൻ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷർട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിന്റെ ഫേസ്‌ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

22 ന് രാവിലെയാണ് ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം ഈ മാസം 10ന് ക്രൈംബ്രാഞ്ച് മാധ്യമങ്ങൾക്ക് പത്രക്കുറുപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.

ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP