Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാനെ' കൈവിടാൻ ഉന്നതർക്ക് മടി; ലോക്കപ്പ് മർദ്ദനത്തിൽ കരുനാഗപ്പള്ളി സിഐയുടെ സസ്‌പെൻഷൻ അട്ടിമറിക്കാൻ നീക്കം; പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ട് നടപടികൾ വൈകിപ്പിക്കുന്നു; പൊലീസ് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അഭിഭാഷകർ

കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാനെ' കൈവിടാൻ ഉന്നതർക്ക് മടി; ലോക്കപ്പ് മർദ്ദനത്തിൽ കരുനാഗപ്പള്ളി സിഐയുടെ സസ്‌പെൻഷൻ അട്ടിമറിക്കാൻ നീക്കം; പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ട് നടപടികൾ വൈകിപ്പിക്കുന്നു; പൊലീസ് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അഭിഭാഷകർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിൽ മർദ്ദിച്ച കേസിൽ കരുനാഗപ്പള്ളിയിലെ 'കുട്ടൻ തമ്പുരാൻ' എന്ന് നാട്ടുകാരും പൊലീസുകാരും വിളിക്കുന്ന സിഐ ഗോപകുമാറിനെതിരെ നടപടി വൈകുന്നു. സസ്‌പെൻഡ് ചെയ്യാൻ ഇന്നലെ മന്ത്രി ബാർ അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണ ആയെങ്കിലും നാല് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ നടപടികൾ വൈകുകയാണ്. മൺറോൺതുരുത്ത് സ്വദേശിയായ അഡ്വ. പനമ്പിൽ എസ് ജയകുമാറിനാണ് മർദ്ദനമേറ്റത്. ഈ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി ബഹിഷ്‌ക്കരണ സമരവുമായി രംഗത്തുവന്നതോടെയാണ് പി രാജീവ് ഇടപെട്ട് ചർച്ച നടത്തിയതും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്ന് ഉറപ്പു നൽകിയതും.

അതേസമയം പി രാജീവ് അഭിഭാഷകർക്ക് നൽകിയ ഉറപ്പ് അട്ടിമറിക്കാൻ വേണ്ടി ഉന്നതരും രംഗത്തുണ്ട്. സിഐ ഗോപകുമാറുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലും കൂടി ആയതോടെയാണ് ഇന്നലെ സസ്‌പെൻഷൻ ഓർഡർ പുറത്തിറക്കാതിരുന്നത്. ഇന്ന് അവധി ദിനമായതിനാൽ സസ്‌പെൻഷൻ ഓർഡർ ഇറങ്ങിയില്ല. അതേസമയം ഉദ്യോഗസ്ഥനെതിരായ നടപടികൾ അട്ടിമറിക്കാൻ വേണ്ടി സജീവമായി പൊലീസ് അസോസിയേഷനും രംഗത്തുണ്ട്. നടപടി പൊലീസിന്റെ മനോവീര്യം തകർക്കുമെന്ന വാദം ഉന്നയിച്ചാണ് അട്ടിമറി നീക്കം നടക്കുന്നത്.

അതേസമയം വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട് അടക്കം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. എഫ്‌ഐആറും പുറത്തുവിട്ടാണ് പൊലീസുകാരുടെ പ്രതിരോധം. അഭിഭാഷകൻ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം പൊലീസ് വ്യാജരേഖ ചമച്ചെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. എഫ്‌ഐആർ തന്നെ തെറ്റാണെന്ന കാര്യമാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. എഫ്.ഐ.ആർ പ്രകാരം സംഭവം നടന്നത് 8.15നും പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത് പത്ത് മണിക്ക് ശേഷമാണ് എന്നുമാണ്.

അതേസമയം പൊലീസുകാർ പുറത്തുവിട്ട അക്രമ വീഡിയോയിൽ അഭിഭാഷകൻ ലോക്കപ്പിലുള്ള സമയം 8.34നാണ്. ഡോക്ടർ പരിശോധിച്ചെന്ന രേഖയിലുള്ളത് ഒമ്പത് മണിക്കാണ്. ഇത് അഭിഭാഷകന് കസ്റ്റഡിയിൽ മർദ്ദനമേറ്റു എന്നതിന്റെ തെളിവാണെന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനെ കസ്റ്റഡിയിൽ മർദ്ദിച്ച കാര്യം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അഭിഭാഷകർ ആവർത്തിക്കുന്നത്. സസ്‌പെൻഷൻ നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും കോടതി ബഹിഷ്‌ക്കരണം അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് ആലോചന.

എസ്എച്ച്ഒക്ക് എതിരായി മൊഴി നൽകിയ അഭിഭാഷകർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന ആരോപണം അടക്കം പൊലീസുകാരും ഉന്നയിക്കുന്നുണ്ട്. എസ്എച്ച്ഒ ഗോപകുമാർ ഉൾപ്പെടെ 4 പൊലീസുകാർക്കെതിരെ നടപടി എടുക്കാമെന്ന നിയമമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബാർ ബഹിഷ്‌കരണ സമരം അഭിഭാഷകർ അവസാനിപ്പിച്ചിരുന്നു. സെപ്റ്റംബർ 5ന് നടന്ന സംഭവത്തിന്റെ പേരിൽ അഭിഭാഷകർ കൊല്ലത്ത് കോടതി ബഹിഷ്‌കരണം തുടങ്ങിയതോടെ കോടതി നടപടികൾ തടസ്സപ്പെട്ടിരുന്നു. സമരം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്ന പ്രഖ്യാപിനത്തിന് പിന്നാലെയാണ് കൊച്ചിയിൽ ബാർ കൗൺസിൽ ചെയർമാന്റെ സാന്നിധ്യത്തിലും അതിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് നിയമമന്ത്രിയുടെ സാന്നിധ്യത്തിലും ചർച്ചകൾ നടന്നത്.

അതേസമയം സസ്‌പെൻഷൻ തടയുമെന്ന നിലപാടിലാണ് പൊലീസുകാരും. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രതികാരമാണ് തന്നെ ലോക്കപ്പിൽ മർദ്ദിച്ചതിന് പിന്നിലെന്നാണ് അഡ്വ. ജയകുമാർ ആരോപിച്ചത്. കൊല്ലം സബ് കോടതി പരിഗണിക്കുന്ന ഒരു കേസിൽ ആരോപണ വിധേയനായ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതമായി മർദ്ദിച്ചെന്നായിരുന്നു ആരോപണം. മണൽക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെയാണ് ക്രൂരമായി മർദ്ദിച്ചത്. ഒട്ടേറെ കേസുകളിൽ ആരോപണ വിധേയനാണ് ഈ ഉദ്യോഗസ്ഥനെന്ന് അഭിഭാഷകർ ആരോപിച്ചിരുന്നു.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാഴ്‌ച്ചയോളമായി കോടതിബഹിഷ്‌കരണ സമരത്തിലായിരുന്നു അഭിഭാഷകർ. ഈ സമരം ശക്തമാക്കിയതോടെയാണ് സസ്‌പെൻഷൻ നടപടികളിലേക്ക് അഭിഭാഷകർ നീങ്ങിയത്. ശനിയാഴ്ച തിരുവനന്തപുരം, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, പരവൂർ കോടതികളിൽനിന്നുള്ള അഭിഭാഷകരും കൊല്ലത്തെത്തി സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് വൻ പ്രകടനം നടത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷകരും പ്രകടനവുമായി രംഗത്തുവരികയുണ്ടായി.

അതിനിടെ എസ്എൻഡിപി ശാഖ സെക്രട്ടറിയെ മർദ്ദിച്ചുവെന്നത് അടക്കമുള്ള പരാതി സി ഐ ഗോപകുമാറിനെതിരെ ഉയർന്നിട്ടുണ്ട്. അതിനിടെ അഭിഭാഷകരുമായുള്ള തർക്കത്തിൽ സൈബറിടത്തിൽ അടക്കം കരുനാഗപ്പള്ളി സിഐക്ക് അനുകൂലമായ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. കുട്ടൻ തമ്പുരാൻ എന്ന് വിളിപ്പേരിട്ടു കൊണ്ടായിരുന്നു സിഐയുടെ ഫാൻസുകാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാട്ടുരാജാവ് പരിവേഷം നൽകി കൊണ്ടുള്ള വീഡിയോകളാണ് സൈബറിടത്തിൽ പ്രചരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP