Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിബന്ധനകൾ കർശനമാക്കി അധികൃതർ; മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയച്ചു; നടപടി സന്ദർശക വിസയിലെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച്

നിബന്ധനകൾ കർശനമാക്കി അധികൃതർ; മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയച്ചു; നടപടി സന്ദർശക വിസയിലെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

മനാമ: സന്ദർശക വിസയിൽ എത്തുന്നവർ നിബന്ധനകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരവധിപ്പേരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങൾ ഇപ്പോൾ തുടർക്കഥയാവുകയാണെന്നും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകർ പറയുന്നു.

സന്ദർശക വിസ ദുരുപയോഗം ചെയ്ത്, തൊഴിൽ അന്വേഷിച്ചും മറ്റും വ്യാപകമായി ആളുകൾ എത്തുന്നതും ഇവരിൽ പലരും രാജ്യത്ത് കുടുങ്ങുന്നതുമായ സംഭവങ്ങൾ കണക്കിലെടുത്ത് നിബന്ധനകൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബഹ്‌റൈനിൽ ജോലി തരപ്പെടുത്താമെന്ന വാഗ്ദാനം നൽകി ഏജന്റുമാർ വൻതുക ഈടാക്കിയ ശേഷം സന്ദർശക വിസയിൽ എത്തിച്ചവരും തിരിച്ച് പോകേണ്ടി വന്നവരുടെ കൂട്ടത്തിലുണ്ട്. യാത്രക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗൾഫ് എയർ, വിവിധ ട്രാവൽ ഏജൻസികൾക്ക് സർക്കുലർ അയക്കുകയും ചെയ്തു.

ബഹ്‌റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ രാജ്യത്ത് താമസിക്കാൻ പോകുന്ന ഓരോ ദിവസത്തേക്കും 50 ദിനാർ വീതം കൈവശമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. മടങ്ങിപ്പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഈ ടിക്കറ്റ് ഗൾഫ് എയറിന്റേത് അല്ലെങ്കിൽ, എമിഗ്രേഷൻ പരിശോധനാ സമയത്ത് ടിക്കറ്റ് നമ്പർ ഉണ്ടായിരിക്കണം. ബഹ്‌റൈനിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടലിന്റെ ബുക്കിങ്, അല്ലെങ്കിൽ സ്‌പോൺസർ ചെയ്യുന്ന ആളുടെ താമസ സ്ഥലത്തിന്റെ രേഖ. കവറിങ് ലെറ്റർ, സി.സി.ആർ റീഡർ കോപ്പി എന്നിവയും ഉണ്ടായിരിക്കണം.

ജോലി അന്വേഷിക്കാനായി ബഹ്‌റൈനിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഏജന്റുമാർ ബാങ്ക് സ്റ്റേറ്റ്‌മെന്റും മറ്റും കൃത്രിമമായി ഉണ്ടാക്കി നൽകുന്നതായും ആരോപണമുണ്ട്. ഒരാളുടെ രേഖകൾ തന്നെ പേര് മാറ്റി പലർക്കായി നൽകിയാണ് പരിശോധകരെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരക്കാർ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കൂടുങ്ങുകയും വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കപ്പെടുകയും ചെയ്യും.

മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിൽ കഴിയേണ്ടി വന്ന അവസ്ഥയും ചിലർക്കുണ്ടായി. വിനോദ സഞ്ചാരത്തിനായി നൽകുന്ന, ഒരു വർഷം കാലാവധിയുള്ള സന്ദർശക വിസകൾ ദുരുപയോഗം ചെയ്യുന്നവരാണ് പരിശോധനയിൽ കുടുങ്ങുന്നത്. ഇത് കാരണം യാത്ര പുറപ്പെടുമ്പോൾ തന്നെ കർശന പരിശോധന നടത്താൻ ചില വിമാനക്കമ്പനികൾ നടപടികൾ തുടങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രവേശനം നിഷേധിക്കപ്പെട്ട് വിമാനത്താവളത്തിൽ കുടുങ്ങുന്ന യാത്രക്കാർക്ക് ഭക്ഷണം എത്തിക്കേണ്ടി വരുന്നതിലൂടെ വിമാനക്കമ്പനികൾക്കും ഇത് തലവേദനയാവുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP