Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വ്യാമോഹം; ഭീഷണി നേരിടാൻ ജനങ്ങളെ അണിനിരത്തുമെന്ന് കെ.സുരേന്ദ്രൻ; കേരളത്തിലെ മത തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ നിലപാട് വ്യക്തമാക്കണം എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വ്യാമോഹം; ഭീഷണി നേരിടാൻ ജനങ്ങളെ അണിനിരത്തുമെന്ന് കെ.സുരേന്ദ്രൻ; കേരളത്തിലെ മത തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ നിലപാട് വ്യക്തമാക്കണം എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ രംഗത്തു വരുമെന്നും കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗവർണർ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സർക്കാരും പൊലീസുമാണ് കേരളത്തിലുള്ളത്. ഗവർണർ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നത്. സാമാന്യ മര്യാദയ്ക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവർണർക്ക് നീതി ലഭിക്കാത്ത നാട്ടിൽ ഏതു സാധാരണക്കാരന് നീതി ലഭിക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.

തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയതെന്ന ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ മറുപടി പറയാൻ പിണറായി തയ്യാറാകണം. കേരളത്തിലെ പൊലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താൽ അതിനെതിരെ പരസ്യമായി സിപിഎം രംഗത്തു വരികയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്‌ഐ ക്കാരെ സംരക്ഷിക്കാൻ കോഴിക്കോട് പൊലീസ് കമീഷണർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തു വന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്താൽ പൊലീസിനെതിരെ ഇവർ വാളെടുക്കും. പ്രതികൾ സിപിഎമ്മാണെങ്കിൽ പൊലീസിന് ഒരു നടപടിയും സ്വീകരിക്കാനാകില്ല.

ഗവർണർ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖമന്ത്രി വ്യക്തമായ ഉത്തരം നൽകിയിട്ടില്ലന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഉത്തരം നൽകാതെ ഭീഷണിപ്പെടുത്തുകയാണ്. സർക്കാരിന്റെ അധിപനായ ഗവർണർ ഫോൺ ചെയ്താൽ എടുക്കാത്ത മുഖ്യമന്ത്രി കേരളത്തിൽ മാത്രമാണുള്ളത്. അഴിമതിക്കും സർവകലാശാലകളിലെ അനധികൃത നിയമനങ്ങൾക്കും വഴിവിട്ട നിയമനങ്ങൾക്കും എതിരെയാണ് ഗവർണർ ശബ്ദമുയർത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെതിരായി രാജ്ഭവനെ പാർട്ടിയുടെ കയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ മത തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ നിലപാട് വ്യക്തമാക്കണം

കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുന്നില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന് എതിരല്ല ജോഡോ യാത്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ സംസ്ഥാന സർക്കാരിന്റെ അഴിമതിയടക്കമുള്ള വിഷയങ്ങൾ യാത്രയിൽ ഉന്നയിക്കപ്പെടുന്നില്ല.

എന്നാൽ പോപ്പുലർ ഫ്രണ്ട് പോലുള്ള കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളോടുള്ള രാഹുലിന്റെ നിലപാടറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ടെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന് ചില പോക്കറ്റുകളിൽ സ്വാധീനമുള്ള മേഖലയാണ് ആലപ്പുഴ. എതിർക്കുന്നവരെ അവർ കൊല ചെയ്ത ജില്ലയാണ്. ജോഡോ യാത്ര ആലപ്പുഴയിൽ എത്തിയപ്പോൾ പോലും തീവ്രവാദത്തിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ രാഹുൽ തയ്യാറായില്ല. ഒടുവിൽ നടന്ന തൃക്കാക്കര തെരഞ്ഞെടുപ്പിലടക്കം പോപ്പുലർ ഫ്രണ്ടിന്റെ വോട്ടു വാങ്ങിയ കോൺഗ്രസിന് അവരോട് നന്ദി കാട്ടാതിരിക്കാനാകില്ലന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വിദ്വേഷം പ്രചരിപ്പിക്കുകയും രാജ്യ വിരുദ്ധത സംസാരിക്കുകയും ചെയ്തതിന് അറസ്റ്റിലായ ക്രിസ്ത്യൻ പാതിരിയെ കന്യാകുമാരിയിൽ സന്ദർശിക്കാൻ സമയം ചെലവിട്ട ജോഡോ യാത്രക്കാരൻ രാഹുൽ കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്മാർ ഉന്നയിച്ച ലൗ ജിഹാദിനെ കുറിച്ചും ലഹരി ജിഹാദിനെ കുറിച്ചും അഭിപ്രായം വ്യക്തമാക്കണം.

കേരളത്തിൽ മുസ്ലിം മതഭീകരവാദ സംഘടനകൾ ക്രിസ്ത്യൻ പെൺകുട്ടികളെയും യുവാക്കളെയും ലൗ ജിഹാദിലും ലഹരി ജിഹാദിലും പെടുത്തി നശിപ്പിക്കുകയാണെന്ന് പറഞ്ഞത് പാലാ ബിഷപ്പും തലശ്ശേരി ബിഷപ്പുമാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ കന്യാകുമാരിയിലെ പാതിരിയെ സന്ദർശിച്ച രാഹുൽ കേരളത്തിലെ അഭിവന്ദ്യരായ രണ്ടു ബിഷപ്പുമാർ പറഞ്ഞ ഗുരുതര വസ്തുതകളിൽ അഭിപ്രായം വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടനകളോട് രാഹുലിനും ജോഡോ യാത്രയ്ക്കുമുള്ളത് മൃദു സമീപനമാണ്. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെ സഹായിച്ചതിലുള്ള പ്രത്യുപകാരമാണതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP