Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'55 ടോപ്പ് 'എന്ന പേരിൽ ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികൾ തൊണ്ടിമുതലായി ഹാജരാക്കി; പൊലീസ് സ്റ്റേഷൻ തൂപ്പുകാരിയെ കള്ള സാക്ഷിയാക്കി; പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയതിന് 'താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന' ഭീഷണി മുഴക്കി; പൊലീസ് കെട്ടിച്ചമച്ച പോക്‌സോ കേസിൽ നിന്ന് ഊരാൻ തമ്പാനൂരിലെ ഓട്ടോ ഡ്രൈവർ പോരാടിയത് 10 വർഷം

'55 ടോപ്പ് 'എന്ന പേരിൽ ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികൾ തൊണ്ടിമുതലായി ഹാജരാക്കി; പൊലീസ് സ്റ്റേഷൻ തൂപ്പുകാരിയെ കള്ള സാക്ഷിയാക്കി; പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയതിന് 'താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന' ഭീഷണി മുഴക്കി; പൊലീസ് കെട്ടിച്ചമച്ച പോക്‌സോ കേസിൽ നിന്ന് ഊരാൻ തമ്പാനൂരിലെ ഓട്ടോ ഡ്രൈവർ പോരാടിയത് 10 വർഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ മാസം വന്ന തലസ്ഥാനത്തെ ഒരു പ്രകൃതി വിരുദ്ധ പീഡനക്കേസിലെ വിധി അധികം ആരും ശ്രദ്ധിച്ചുകാണില്ല. എസ് ഐക്കെതിരെ വാർത്താസമ്മേളനം നടത്തിയ മുൻ വിരോധത്താൽ വ്യാജ ദൃക്‌സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂർ പൊലീസ് കാട്ടിയ കടുംകൈ പൊളിഞ്ഞ കേസായിരുന്നു അത്. സ്റ്റേഷനിലെ തൂപ്പുകാരിയെ കള്ളസാക്ഷിയാക്കി തിരുമല സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരുകനെ തിരുവനന്തപുരം പോക്‌സോ കോടതി വെറുതെ വിട്ടു. വ്യക്തിവിരോധം തീർക്കാൻ വേണ്ടി എസ്‌ഐ കളിച്ചപ്പോൾ, മുരുകൻ അനുഭവിച്ച ദുരിതത്തിന് കണക്കില്ല.

'ഇനി ജീവിക്കണ്ട എന്നു കരുതി പല തവണ ആത്മഹത്യക്ക് ആലോചിച്ചു. പക്ഷേ മകളുടെ മുഖം ഓർത്തപ്പോൾ കഴിഞ്ഞില്ല''- ഓട്ടോ ഡ്രൈവർ മുരുകൻ പറയുന്നു. പത്തുവർഷത്തെ നിയമയുദ്ധത്തിന് ഒടുവിലാണ് മുരുകന് നീതി കിട്ടിയതെന്ന് ഓർക്കണം.

സംഭവം ഇങ്ങനെ:

2011 ജനുവരിയിലാണ് സംഭവം. രാത്രിഓട്ടത്തിന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പേരെഴുതിയിടാനെത്തിയതായിരുന്നു തിരുമല സ്വദേശിയും തമ്പാനൂർ ഓട്ടോ തൊഴിലാളി യൂണിയൻ നേതാവുമായ മുരുകൻ. നിലവിളിശബ്ദം കേട്ട് അകത്തേക്ക് ചെല്ലുമ്പോൾ, പൊലീസ് രണ്ടു വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. മുരുകൻ ഉടൻ പൊലീസ് കമ്മിഷണർ ഓഫീസിൽ വിളിച്ചുപറഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകരായ തങ്ങളെ പൊലീസ് ജീപ്പിന് സൈഡ് നൽകാത്തതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ആ വിദ്യാർത്ഥികൾ മുരുകനോട് പറഞ്ഞിരുന്നു. അന്വേഷണത്തിനായി അടുത്ത ദിവസം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നും രണ്ടു പൊലീസുകാർ മുരുകനെ തേടിയെത്തിയിരുന്നു. തൊട്ടടുത്ത അടുത്ത ദിവസങ്ങളിൽ മുരുകനെതിരേ തമ്പാനൂർ പൊലീസ് ഒരു പോക്‌സോ കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയിൽ ഒരു വിദ്യാർത്ഥിയുടെ സൈക്കിൾ ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പോക്‌സോ കേസായി രജിസ്റ്റർ ചെയ്യുകയായിരുന്നു. മറ്റൊരാവശ്യം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്ത് ജയിലിലായി.

അന്ന് തമ്പാനൂർ സ്റ്റേഷനിൽ എസ്‌ഐ. ആയിരുന്ന ശിവകുമാറിനെതിരേയാണ് മുരുകൻ കമ്മിഷണർ ഓഫീസിൽ മൊഴി നൽകിയത്. പോക്‌സോ കേസല്ല തങ്ങൾ നൽകിയതെന്ന് വാദി തന്നെ പറഞ്ഞതോടെ മുരുകനെ വെറുതേവിട്ടു. ആദ്യ കേസിൽ ജാമ്യത്തിലിറങ്ങിയ മുരുകൻ 2011 ജനുവരി 25-ന് പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചു.

തനിക്കെതിരേ എടുത്ത കേസ് വ്യാജമാണെന്നും എസ്‌ഐ. വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും തുറന്നടിച്ചു. വാർത്ത പത്രങ്ങളിൽ വന്നതിന്റെ തൊട്ടടുത്ത ദിവസം വഞ്ചിയൂർ സ്റ്റേഷനിലേക്ക് പെറ്റിക്കേസുണ്ടെന്ന പേരിൽ വിളിച്ചുവരുത്തി അടുത്ത പോക്‌സോ കേസിൽ മുരുകനെ അറസ്റ്റു ചെയ്തു. പൊലീസിനെതിരേ പരാതി പോയാൽ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂർ എസ്‌ഐ. മോഹനൻ മുന്നറിയിപ്പ് നൽകി.

ആദ്യ കേസിനുശേഷം ജാമ്യത്തിലിറക്കാൻ ചില സുഹൃത്തുക്കളും ബന്ധുക്കളും തയ്യാറായെങ്കിലും രണ്ടാമത്തെ കേസോടെ എല്ലാവരും മുരുകനെ ഒഴിവാക്കി. ജാമ്യമെടുക്കാൻ ആളില്ലാതായതോടെ മാസങ്ങളോളം ജയിലിൽ കിടന്നു. പോക്‌സോ കേസായതിനാൽ പാർട്ടിയും കൈവിട്ടു. ഭാര്യയും ഏക മകളും മാത്രം തുണ. മാസങ്ങൾക്ക് ശേഷം സുഹൃത്തുക്കളായ മോഹനനും വേണുവും ചേർന്ന് ജാമ്യത്തിലിറക്കി. പിന്നീടങ്ങോട്ടുള്ള ജീവിതത്തിലെ കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല. രാത്രി വൈകി കടത്തിണ്ണകളിൽ ഉറങ്ങാൻ കിടക്കും. ശ്രീകണ്‌ഠേശ്വരം കുളത്തിൽ പോയി കുളിക്കും. പോക്‌സോ കേസ് പ്രതിയെന്ന് പലരും തിരിച്ചറിഞ്ഞതോടെ കടത്തിണ്ണയിലെ ഉറക്കവും ഇല്ലാതായി പിന്നെ നാഗർകോവിൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്.

കോടതിയിൽ സംഭവിച്ചത്

വ്യാജ ദൃക്‌സാക്ഷിയെയും വ്യാജ തൊണ്ടിയും സൃഷ്ടിച്ച് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ച പ്രകൃതി വിരുദ്ധ പീഡനക്കേസിൽ മുരുകനെ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി.ഷിബു നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു. 5 വർഷമായി സ്റ്റേഷൻ തൂപ്പുകാരിയായ ഗോമതിയെ വ്യാജ ദൃക്‌സാക്ഷിയാക്കി. ക്രൈം എസ് ഐ സി. മോഹനന്റെ നിർദ്ദേശപ്രകാരമാണ് തന്നെ സാക്ഷിയാക്കിയതെന്ന് ഗോമതി വിചാരണയിൽ മൊഴി നൽകിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു. നട്ടു പിടിപ്പിച്ച സാക്ഷിയെന്ന് വിശേഷിപ്പിച്ചാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വഞ്ചിയൂർ പൊലീസ് ക്രൈം എസ്‌ഐ യെ രൂക്ഷമായി വിമർശിച്ചത്.

വ്യാജ അടിവസ്ത്ര കളി വഞ്ചിയൂർ പൊലീസ് കാട്ടിയതിനും കോടതി രൂക്ഷമായി വിമർശിച്ചു. ജട്ടിയിൽ കണ്ട സെമൻ, സ്‌പെർമറ്റസോവ ഉമിനീർ എന്നിവ പ്രതിയുടേതല്ലെന്ന് കെമിക്കൽ എക്‌സാമിർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. എങ്കിൽ പിന്നെ അവ എസ് യുടേതാണോ എന്ന് വാക്കാൽ കോടതി പരിഹസിച്ചു. കള്ളക്കേസുണ്ടാക്കാൻ പൊലീസ് അതും ചെയ്യുമെന്ന് പ്രതി ഭാഗം ബോധിപ്പിച്ചു. വിപണിയിൽ പ്രചാരത്തിലില്ലാത്ത '55 ടോപ്പ് ' എന്ന പേരിലുള്ള ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികളാണ് വഞ്ചിയൂർ എസ് ഐ ഇരയായ 16 കാരന്റേതെന്നും പ്രതിയുടേതെന്നും രേഖപ്പെടുത്തി തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയത്. ഇരയായി ചിത്രീകരിച്ച പ്ലസ്' ടു വിദ്യാർത്ഥിയുടെ പ്രഥമ വിവരമൊഴിയിലും കോടതിയിൽ നൽകിയ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും കോടതി കണ്ടെത്തി.

2011 ജനുവരി 24 ന് തമ്പാനൂർ എസ് ഐ സജികുമാറിനെതിരായും വഞ്ചിയൂർ ക്രൈം എസ് ഐ സി.മോഹനനെതിരായും താൻ വാർത്താസമ്മേളനം നടത്തിയ വാർത്ത 25 ന് പുറത്തിറക്കിയ ദിനപ്പത്രത്തിൽ വന്ന വാർത്ത കോടതി പ്രതിഭാഗം തെളിവായി സ്വീകരിച്ചു. പത്രവാർത്ത വന്ന വിരോധത്താൽ 25 ന് വൈകിട്ട് 4 മണിക്ക് എസ് ഐ തന്നോട് നേരിട്ട് ' താമസിയാതെ നിന്നെ അഴിക്കുള്ളിലാക്കുമെന്ന് ' ഭീഷണി സ്വരത്തിൽ പറഞ്ഞതായും പ്രതി കോടതിയിൽ മൊഴി നൽകി. പിറ്റേന്ന് 26 ന് 4 മണിക്ക് ഒരു പ്ലസ് റ്റു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന് കാട്ടി എഫ് ഐ ആർ എടുത്ത് 7.30 ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP