Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ടാവാം ഈ 156 മുറിവുകളുടെ കഥ കേരളസമൂഹത്തിന് പരിചയമില്ലാത്തത്?

എന്തുകൊണ്ടാവാം ഈ 156 മുറിവുകളുടെ കഥ കേരളസമൂഹത്തിന് പരിചയമില്ലാത്തത്?

സ്ഥലം ഉദയംപേരൂരിലെ കൊച്ചുപള്ളിയുടെ വടക്കുവശത്തെ നരസിംഹസ്വാമി ക്ഷേത്രത്തിനടുത്ത്. നേരം പുലരുന്നതേയുള്ളൂ. നടുങ്ങിത്തരിച്ചു നിന്നതുപോലെ രാത്രി പരിസരം വിട്ടകലാൻ മടിച്ചു നിൽക്കുന്നു. അതുവഴി കടന്നുവന്നവർ പെട്ടെന്നു സ്തബ്ധരായി നിന്നു. റോഡരികത്ത് സ.വിദ്യാധരന്റെ സൈക്കിൾ മറിഞ്ഞുകിടക്കുന്നു. പിടിവലി നടന്നതിന്റെ ലക്ഷണം. വിദ്യാധരനെവിടെ പരശതം സാധാരണക്കാരുടെ ചങ്കിൽ നിന്നടർന്നുവീണ ആ ചോദ്യം എല്ലായിടവും തഴുകി കടന്നുപോയി.

ഐഒസിയിലെ ലോഡിങ് വിഭാഗം തൊഴിലാളിയായിരുന്നു വിദ്യാധരൻ. പതിവുപോലെ അന്നും പുലർച്ചെ അഞ്ചര മണിക്ക് ജോലിക്ക് പോകുവാൻ തയ്യാറായി. ഭാര്യ പതിവുതെറ്റിക്കാതെയുള്ള കട്ടൻകാപ്പി കൊടുത്തു യാത്രയാക്കി. രാവിലെ 6 മണിക്ക് ജോലിക്ക് കയറേണ്ട വിദ്യാധരനെ പരിസരപ്രദേശങ്ങളിലും പരിചിതസ്ഥലങ്ങളിലും നാട്ടുകാരൊന്നടങ്കം പകലും രാ്രതിയും ഇടമുറിയാതെ അന്വേഷിച്ചു. രണ്ടു ദിവസം കഴിഞ്ഞു. പാർട്ടിസഖാക്കളും പൊലീസും നാട്ടുകാരും ഒറ്റക്കെട്ടായി നീങ്ങി.

ഒടുവിൽ ഒരു കാട്ടുതീ പോലെ ആ വാർത്ത പാർട്ടി ആഫീസിലേക്ക് പടർന്നുകയറി. വിദ്യാധരന്റെ മൃതശരീരം അമ്പലമുകളിലേയ്ക്കുള്ള കയറ്റം തുടങ്ങുന്നതിന്റെ വലതുവശത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി.

മദ്യത്തിനും മയക്കുമരുന്നിനും കൊച്ചുപള്ളി പരിസരത്ത് ഉടലെടുത്ത ഗുണ്ടാവാഴ്ചയ്ക്കും എതിരെ വിദ്യാധരനും സഖാക്കളും ശക്തമായ നിലപാടെടുത്തിരുന്നു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്നു സ.വിദ്യാധരൻ. സാമൂഹ്യവിരുദ്ധരും കൊടുംക്രിമിനലുകളുമായിരുന്ന ജെയ്‌സണും കൂട്ടരും ഭീഷണിപ്പെടുത്തി നോക്കി സഖാക്കൾ നെഞ്ചുവിരിച്ചതിനെ നേരിട്ടു. മുതിർന്ന പാർട്ടി നേതാവ് സ.പി.വി.പ്രഭാകരന് രക്തം കൊണ്ടെഴുതിയ ഭീഷണിക്കത്തയച്ചു. കൊലയാളികളുടെ ലാസ്റ്റ് വാണിങ് ആയിരുന്നു അത്. വിദ്യാധരന്റെ നേതൃത്വത്തിൽ വർദ്ധിതമായ വീറു പ്രകടിപ്പിച്ച് സഖാക്കളും ഗ്രാമീണവാസികളും ഒറ്റക്കെട്ടായി അണിചേർന്നു. പ്രതിഷേധയോഗങ്ങളായി. പ്രകടനങ്ങളായി. നാടു പ്രകമ്പനം കൊണ്ടു. യുവജന-ബഹുജന മുന്നേറ്റത്തെ തകർക്കാൻ പടയണിയുടെ നായകനെത്തന്നെ തകർക്കുക. കൊലയാളികൾ അതിൽ താൽക്കാലികമായി വിജയം കണ്ടു.

പുലർച്ചെ മല്പിടുത്തത്തിലൂടെയായിരുന്നു സഖാവിനെ അവർ കീഴടിക്കിയത്. കയ്യും കാലും കെട്ടി വായിൽ തുണിതിരുകി കാറിന്റെ സീറ്റിനിടയിൽ കടത്തി അങ്ങകലെയുള്ള നിബിഡവനം പോലെയുള്ള കാലടി പ്ലാന്റേഷന്റെ ഉൾഭാഗത്തൊരിടത്ത് അലമുറയിട്ടാലും ആരുംകേൾക്കാത്ത ഒരിടത്തേക്ക്.

മൂർച്ചയേറിയ ആയുധം കൊണ്ട് 156 മുറിവുകളുണ്ടാക്കി. ചെവിയിൽ ആണി അടിച്ചുകയറ്റി. ഒരു ചെവി മുറിച്ചെടുത്തു. രണ്ടുദിവസങ്ങളിലെ അനേകമണിക്കൂറുകളിലായി വേദനകൊണ്ട് ഇഞ്ചിഞ്ചായി തല്ലിപ്പിടച്ചും ചോരയൊഴുക്കിയും മെല്ലെ മെല്ലെ അവർ നമ്മുടെ സഖാവിനെ കൊന്നു തീർക്കുകയായിരുന്നു. പെട്ടെന്നു കൊല്ലാതെ വേദനയുടെ കാണാക്കയങ്ങളിൽ ആണ്ടിറങ്ങി ചോരയിൽ മുങ്ങിക്കുളിച്ചൊരു വി്പലവകാരി തല്ലിപ്പിടഞ്ഞു മരിക്കുന്നതു കണ്ടവർ ആർത്തുചിരിച്ചു.

ഒടുവിൽ മൃതശരീരം കൊക്കയിൽ എറിയാതെ അമ്പലമുകളിലേക്ക് തന്നെ കൊണ്ടുവന്നു. ഉദയംപേരൂരിലെയും തൃപ്പൂണിത്തുറയിലെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽക്കാനായിരുന്നു അത്. സഖാക്കൾ അടങ്ങിയിരുന്നില്ല. ഒടുങ്ങാത്ത വാശിയോടെ കൊലയാളികളെത്തേടി സ.സി.എൻ.സുന്ദരന്റെ നേതൃത്വത്തിൽ അവർ പൊലീസിനേക്കാൾ ഒരു ചുവടു മുന്നിലായി കരയിലത്തുണ്ടുപോലും പരതി ദിനരാത്രങ്ങൾ പാഞ്ഞുനടന്നു. അവരുടെ കണ്ണുനീർ തോർന്നിട്ടില്ല. പക്ഷേ ഒരു നിമിഷവും അവർ തളർന്നില്ല. മനുഷ്യകുലത്തിനപമാനമായ കൊലയാളികളൊന്നൊന്നായി സഖാക്കളും പൊലീസും ചേർന്ന് കൂട്ടായി വിരിച്ച വലയിൽ വീണു. നിയമം അതിന്റെ വഴിക്കു നീങ്ങി. പ്രതികളെല്ലാം അകത്തായി. സ.വിദ്യാധരന്റെ പ്രസ്ഥാനം തകർന്നില്ല. തഴച്ചുവളരുകയാണ്. പടർന്നുപന്തലിക്കുകയാണ്.

നടുക്കുന്ന ഓർമ്മകളുമായി വീണ്ടും ആ 13 -ാം തീയതി കടന്നുവരികയാണ്. പുതിയ പ്രഭാതത്തിനായി പൊരുതി മുന്നേറിയവരിൽ പലരും പിടഞ്ഞുവീണു. രക്തസാക്ഷിത്വം പോരാട്ടഭൂമിയിലണി നിരന്നവരിലേറ്റവും നെഞ്ചുറപ്പുള്ളവനവകാശപ്പെട്ട അഭിമാനമുദ്രയാണ്. ആ മുദ്ര ചാർത്തിയ അനവധി നിരവധി വിപ്ലവകാരികളിലെ ചെഞ്ചോനക്ഷത്രമായി സ.വിദ്യാധരൻ മാറി. സഖാവിന്റെ ആവേശോജ്ജ്വലമായ സമരപോരാട്ടങ്ങൾക്കും ജ്വലിക്കുന്ന ഓർമ്മകൾക്കും മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ. ലാൽസലാം പ്രിയസഖാവെ...

എന്തുകൊണ്ടാവാം ഈ 156 മുറിവുകളുടെ കഥ കേരളസമൂഹത്തിന് പരിചയമില്ലാത്തത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP