Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിന്റെ വരാന്തയിൽ നെറ്റ്‌സ് ഒരുക്കി മകന് പന്തെറിഞ്ഞത് 1983ലെ രമേശനെ പോലെ; വാട്‌മോറും ദ്രാവിഡും എല്ലാം മാറ്റി മറിച്ചു; രഞ്ജി ട്രോഫിയിൽ ഹാട്രിക് സെഞ്ച്വറി മികവ്; ദുലൂപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ച്വറി; തെണ്ടുൽക്കറെ പോലെ തൊട്ടതെല്ലാം പൊന്നാക്കി മലയാളിയുടെ വരവ്; ടീം ഇന്ത്യയുടെ ഓപ്പണറാകാൻ രോഹൻ കുന്നുമ്മൽ

വീട്ടിന്റെ വരാന്തയിൽ നെറ്റ്‌സ് ഒരുക്കി മകന് പന്തെറിഞ്ഞത് 1983ലെ രമേശനെ പോലെ; വാട്‌മോറും ദ്രാവിഡും എല്ലാം മാറ്റി മറിച്ചു; രഞ്ജി ട്രോഫിയിൽ ഹാട്രിക് സെഞ്ച്വറി മികവ്; ദുലൂപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ച്വറി; തെണ്ടുൽക്കറെ പോലെ തൊട്ടതെല്ലാം പൊന്നാക്കി മലയാളിയുടെ വരവ്; ടീം ഇന്ത്യയുടെ ഓപ്പണറാകാൻ രോഹൻ കുന്നുമ്മൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇന്ത്യൻ ടെസ്റ്റ് ടീമിന് വേണ്ടി ന്യൂ ബോൾ എറിഞ്ഞ രണ്ട് മലയാളി താരങ്ങളുണ്ട്. ടിനു യോഹന്നാനും എസ് ശ്രീശാന്തും. ആദ്യ ഓവറിൽ വിക്കറ്റ് നേടി ശ്രദ്ധേയനായ ടിനു. വിദേശ പിച്ചുകളിൽ എതിരാളിയെ എറിഞ്ഞു തകർത്ത ശ്രീശാന്ത്. ഇനി ആരാകും ഇന്ത്യന് ടെസറ്റ് ടീമിലെ മലയാളി സാന്നിധ്യം? സഞ്ജു വി സാംസൺ എന്ന പ്രതിഭ ഇന്ത്യൻ ടീമിന് അകത്തും പുറത്തുമായുണ്ട്. ഏകദിന ട്വന്റി ട്വന്റി മത്സരങ്ങളിൽ സഞ്ജു ടീമിന്റെ സ്ഥിരം സാന്നിധ്യമായി കാണാൻ ആഗ്രഹിക്കുന്നവരും ടെസ്റ്റ് ടീമിൽ സഞ്ജുവിന് വേണ്ടി വാദിച്ചു കാണാറില്ല. അതിനിടെയാണ് കേരളാ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് പ്രതിഭാസം ദേശീയ തലത്തിൽ ചർച്ചയാകുന്നത്. രോഹൻ എസ് കുന്നുമ്മൽ.

ക്രിക്കറ്റ് പ്രേമിയായ അച്ചനാണ് രോഹൻ എസ് കുന്നുമ്മൽ എന്ന താരദോയത്തിന് പിന്നലെ ചാലക ശക്തി. പതിനൊന്നാം വയസ്സിൽ കളി തുടങ്ങിയ രോഹന്റെ പ്രിയ താരം സച്ചിൻ തെണ്ടുൽക്കറും. നിവിൻ പോളിയുടെ 1983 എന്ന സിനിമയ്ക്ക് സമാനമാണ് രോഹന്റെ ക്രിക്കറ്റ് കഥയും. കേരളാ ക്രിക്കറ്റ് അക്കാദമിയുടെ കണ്ടെത്തലാണ് ഈ താരം. രഞ്ജി ട്രോഫിയിൽ നാലു കളികളേ രോഹൻ കളിച്ചിട്ടുള്ളൂ. അതിൽ രണ്ടിലും സെഞ്ച്വറി നേടി രോഹൻ. ഇപ്പോഴിതാ ദുലീപ് ട്രോഫിയിൽ നാലമത്തെ ഫസ്റ്റ് ക്ലാസ് മത്സരം. അതിലും സെഞ്ച്വറി. നൂറിന് മുകളിലാണ് ബാറ്റിങ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റിൽ ഏതൊരു താരത്തിനും പ്രതീക്ഷിക്കാൻ പോലും കഴിയാത്ത വിധമുള്ള സ്വപ്‌ന തുല്യമായ തുടക്കം. സച്ചൻ തെണ്ടുൽക്കർ ദുലൂപ് ട്രോഫിയിലെ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയിരുന്നു. അതാണ് സച്ചിനെ ദേശീയ സെലക്ടർമാരുടെ കണ്ണിലെത്തിച്ചത്. അതു പോലെ രോഹനും കളിമികവ് കാട്ടുകയാണ് 2022ൽ.

ദുലീപ് ട്രോഫിയിൽ കേരളാ ക്രിക്കറ്ററുടെ ആദ്യ സെഞ്ച്വറിയാണ് രോഹന്റേത്. 2002ൽ ശ്രീകുമാർ നായർ നേടിയ 95 റൺസായിരുന്നു ഇതിന് മുമ്പുള്ള കേരള താരത്തിന്റെ ദുലീപ് ട്രോഫിയിലെ ഉയർന്ന സ്‌കോർ. ഏകദിനത്തിലും ട്വന്റി ട്വന്റിയിലുമെല്ലാം ശരാശരിക്ക് മുകളിലാണ് രോഹന്റെ പ്രകടനം. ട്വന്റി ട്വന്റിയിൽ 11 കളികളിൽ 36.66 ശരാശരി. ലിസ്റ്റ് എ മത്സരത്തിൽ 33.66ഉം. ഈ കണക്കുകളിൽ നിന്ന് തന്നെ ഈ 24 കാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ്. ദുലൂപ് ട്രോഫിൽ സൗത്ത് സോൺ മുമ്പോട്ട് കുതിക്കുകയും രോഹന്റെ ബാറ്റിൽ നിന്ന് ഇനിയും സെഞ്ച്വറികൾ പിറക്കുകയും ചെയ്താൽ അത് ഇന്ത്യൻ ടീമിലേക്കുള്ള അതിവേഗ വഴി തുറക്കലാകും. മുമ്പ് വിഎ ജഗദീഷ് എന്ന കേരളത്തിന്റെ ഓപ്പണർ പ്രാദേശിക ക്രിക്കറ്റിലെ മികവുമായി ഇന്ത്യൻ എ ടിമിൽ എത്തി. മൂന്ന് കളികൾ എ ടീമിനായി കളിച്ചു. അതിൽ രണ്ട് കൂറ്റൻ അർദ്ധ സെഞ്ച്വറികളും ഉണ്ടായിരുന്നു. മികച്ച ഫോമിനെ സെഞ്ച്വറികളിലേക്ക് മാറ്റിയെടുക്കാൻ ജഗദീഷിന് അന്ന് കഴിഞ്ഞില്ല. എന്നാൽ റോഹന്റെ ആത്മവിശ്വാസത്തിന് മൂന്നക്കം കടക്കുക അനായാസമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ആദ്യ ബാറ്റിങ് ഓപ്പണറായി രോഹൻ മാറുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ശ്രീശാന്തും ടിനുവും ബൗളിങ്ങിലെ തുടക്കക്കാരായെങ്കിൽ ബാറ്റിംഗിൽ രോഹൻ.

കേരളാ ക്രിക്കറ്റിലെ രണ്ടാം രോഹനാണ് കുന്നുമ്മൽ. അണ്ടർ 19 ഇന്ത്യ കളിച്ച രോഹൻ പ്രേമിന്റെ രണ്ടാം തലമുറക്കാരൻ. തിരുവനന്തപുരത്തുകാരനായ രോഹൻ പ്രേമിനേയും വളർത്തിയത് അച്ഛന്റെ സ്ഥിരോത്സാഹമാണ്. അതു പോലെയാണ് കോഴിക്കോട്ടെ രോഹന്റെ ക്രിക്കറ്റ് കഥയും. സുശീൽ കുന്നുമ്മലാണ് കോഴിക്കോട്ടെ രോഹന്റെ അച്ഛൻ. മണ്ണുത്തിയിലെ കേരളാ കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച സുശീൽ. മുമ്പോട്ട് പോകാൻ ക്രിക്കറ്റിൽ സുശീലിന് കഴിഞ്ഞില്ല. ഈ ആഗ്രഹം മകനിലൂടെ അച്ഛൻ സാധിച്ചു. അച്ഛന്റെ സ്വപ്നത്തോട് നീതി പുലർത്തി മകനും. അങ്ങനെ മൂന്ന് രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് സെഞ്ച്വറി നേടി ദേശീയ ശ്രദ്ധയിലേക്ക് എത്തുകായണ് രോഹൻ കുന്നമ്മൽ.

ഏഴ് വയസ്സായപ്പോഴായിരുന്നു രോഹന് അച്ചൻ ബാറ്റ് കൈയിൽ നൽകിയത്. കേരളാ ക്രിക്കറ്റ് അക്കാഡമിയുടെ വരവ് ഈ കൊയിലാണ്ടിയിലെ പയ്യനും ഗുണം ചെയ്തു. അക്കാഡമിയിലെ മികവുമായി ഗോഡ് ഫാദർ ഇല്ലാതെ തന്നെ രോഹൻ മുന്നോട്ട് നീങ്ങി. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 24-അങ്ങനെ പാഡണിഞ്ഞിടത്തെല്ലാം താരമായി രോഹൻ. അത് രഞ്ജിയിലും തുടരുന്നു. 2016ൽ കേരളത്തിലെ ഭാവി വാഗ്ദാനത്തിനുള്ള ക്രിക്കറ്റ് പുരസ്‌കാരം രോഹന് കിട്ടി. 1983 എന്ന സിനിമയിൽ രമേശൻ നേടിയ കൈയടി സുശിൽ കുന്നമ്മലും ഇന്ന് യഥാർത്ഥ ജീവിതത്തിൽ നേടുകയാണ്. എബ്രിഡ് ഷൈൻ സിനിമയിലൂടെ പറഞ്ഞതിന് അപ്പുറത്തേക്കാണ് ക്രിക്കറ്റിൽ സുശീലും മകനും നേടുന്നത്.

അസാധാരണ ക്രിക്കറ്റ് പരിശീലന കഥയാണ് സുശിലിനും മകനും പറയാനുള്ളത്. 1983 എന്ന സിനിമയിൽ ക്രിക്കറ്റ് പന്തെറിയാനുള്ള മിഷിനാണ് രമേശ് മകന് വേണ്ടി ഉണ്ടാക്കിയത്. കൊയിലാണ്ടിയിലെ അച്ഛന് മകന് വേണ്ടി വീട്ടിനുള്ളിൽ നെറ്റ്സ് ഉണ്ടാക്കി. കൊയിലാണ്ടിയിൽ നിന്ന് 30 കിലോമീറ്റർ അകലത്തായിരുന്നു തുടക്കത്തിൽ രോഹൻ പരിശീലനത്തിന് പോയിരുന്നത്. ഇത്രയും ദൂരത്തായതു കൊണ്ടു തന്നെ ആഴ്ചയിൽ വല്ലപ്പോഴുമായിരുന്നു പരിശീലനം. ഇത് മകന്റെ ക്രിക്കറ്റ് ഭാവിക്ക് തിരിച്ചടിയാകുമെന്ന് അച്ഛൻ തിരിച്ചറിഞ്ഞു. അങ്ങനെ വീടിന്റെ വരാന്തയെ തന്നെ പരിശീലന കളരിയാക്കി മാറ്റി.

വീട്ടിലെ വരാന്തയിൽ നെറ്റ്സ് ഇട്ടുള്ള പരിശീലനം. തുടക്കത്തിൽ ക്രിക്കറ്റ് പന്തു തന്നെ ഉപയോഗിച്ചു. പക്ഷേ മകന് പരിക്കേൽക്കുമെന്ന ആശങ്കയിൽ ബോൾ മാറ്റി പരീക്ഷിച്ചു. ടെന്നിസ് ബോൾ വാങ്ങി അതിന് ചുറ്റും ടേപ്പ് ചുറ്റി പന്തിന്റെ ബൗൺസ് സാധ്യത മാറ്റി. അതിന് ശേഷം എന്നും എപ്പോഴും പരിശീലനം. ഇതാണ് രോഹനെ മാറ്റി മറിച്ചത്. എത്ര വേഗതയിൽ ചീറിപാഞ്ഞു വരുന്ന പന്തുകളേയും സധൈര്യം രോഹൻ നേരിട്ടു. ക്രിക്കറ്റ് അക്കാഡമിയിലേക്ക് വരുമ്പോൾ ഈ പരിശീലനം രോഹന് ഗുണമായി. അച്ഛന്റെ പ്രയത്നങ്ങൾ ഫലം കാണുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിനുള്ള പ്രതീക്ഷയാവുകയാണ്.

അച്ഛൻ പന്തെറിഞ്ഞിട്ട് കൊടുക്കും. മകനതെല്ലാം ബാറ്റെടുത്തടിക്കാൻ ശ്രമിക്കും. പതിയെ പതിയെ ബാറ്റിൽ പന്തുകൊള്ളാൻ തുടങ്ങി. അച്ഛന്റെ ഏറെല്ലാം ആ മകൻ അസ്സലായി ഡിഫൻഡ് ചെയ്യാനും സ്‌ട്രോക്ക് പ്ലേ ചെയ്യാനും ആരംഭിച്ചു. അവിടെ തുടങ്ങുന്നു കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ എന്ന യുവ ക്രിക്കറ്റ് പ്രതിഭയുടെ കരിയർ. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന് കീഴിൽ അണ്ടർ 19 ഇന്ത്യൻ സ്‌ക്വാഡിൽ കളിച്ച രോഹൻ ഇന്ന് ദുലൂപ് ട്രോഫിയിലും താരമായി. തനിക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം മകനിലൂടെ മുന്നോട്ട് കൊണ്ടു പോവുകയാണ് സുശീൽ. അമ്മ കൃഷ്ണയും സഹോദരി ജിതയും രോഹന്റെ ക്രിക്കറ്റ് കരിയറിന് പ്രോത്സാഹനം നൽകി ഒപ്പമുണ്ട്.

എട്ടാം വയസിൽ താമരശ്ശേരിയിൽ സമ്മർ കോച്ചിങ് ക്യാമ്പിന് പോയത് നിർണായകമായി. ആറേഴ് വർഷം സസെക്‌സ് അക്കാദമിയിൽ പരിശീലനം. കൊയിലാണ്ടി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ പഠനത്തിന് ശേഷം മലബാർ ക്രിസ്റ്റ്യൻ കോളജിൽ ഡിഗ്രിക്ക് ചേർന്നു. അവിടെയും ക്രിക്കറ്റിന് തന്നെ ഒന്നാം സ്ഥാനം. 2017 ൽ അണ്ടർ 19 സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ 250ന് മുകളിൽ സ്‌കോർ ചെയ്ത് രോഹൻ സീസണിലെ ടോപ് സ്‌കോററായി. ഇതിൽ സെഞ്ച്വറി പ്രകടനം ഉൾപ്പെടുന്നു. ഇന്ത്യൻ ക്യാപ്പണിഞ്ഞ ശുഭ്മാൻ ഗിൽ ആയിരുന്നു രണ്ടാമത്തെ ടോപ് സ്‌കോറർ. 2018 ൽ അണ്ടർ 23 വിഭാഗത്തിലും രോഹൻ ആയിരുന്നു ടോപ് സ്‌കോറർ.

2017 ൽ കൂച്ച് ബിഹാർ ട്രോഫി ചതുർദിന മത്സരത്തിൽ ഡൽഹിക്കെതിരെ രോഹൻ ഗംഭീര പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്‌സിൽ പുറത്താകാതെ 253 റൺസ്. തോൽവി മുഖാമുഖം കണ്ട കേരളം രോഹന്റെ മികവിൽ സമനില പിടിച്ചു. വിനു മങ്കാദ് ട്രോഫിയിൽ ഗോവക്കെതിരെ നേടിയ 167 റൺസും രോഹന്റെ ക്ലാസ് തെളിയിക്കുന്നതായിരുന്നു. അന്ന് കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഡേവ് വാട്‌മോറാണ്. ലോകക്രിക്കറ്റിലെ പരിചയ സമ്പന്നനായ വാട്‌മോറിന് കീഴിൽ പരിശീലനം നടത്താൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് രോഹൻ കാണുന്നത്. മത്സരത്തിനിടെ കുറ്റവും കുറവും കണ്ടാൽ വാട്‌മോർ സാർ ഒന്നും പറയില്ല. പിന്നീട് സ്വസ്ഥമായിരിക്കുമ്പോൾ പിഴവുകൾ ചൂണ്ടിക്കാണിക്കും. കളിക്കാരിൽ ആത്മവിശ്വാസം നിറയ്ക്കുകയാണ് വാട്‌മോർ ചെയ്യുന്നതെന്ന് രോഹൻ പറയുന്നു.

രാഹുൽ ദ്രാവിഡിന്റെ മറ്റൊരു രൂപമായിരുന്നു പരിശീലകനായപ്പോൾ രോഹനുൾപ്പടെയുള്ള യുവതാരങ്ങൾ അനുഭവിച്ചറിഞ്ഞത്. ഓരോ യുവതാരത്തിന്റെയും ദൗർബല്യങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയുന്ന ദ്രാവിഡ് അത് ശരിയാക്കാൻ വേണ്ടതെല്ലാം ചെയ്യും. കളിക്കാരുടെ വീഡിയോ വിശകലനം ചെയ്ത് രാഹുൽ ദ്രാവിഡ് നൽകുന്ന ടിപ്‌സിൽ എല്ലാം അടങ്ങിയിട്ടുണ്ടാകും. അതൊരു ദിവ്യൗഷധക്കൂട്ടായിരിക്കും. രോഹന് ദ്രാവിഡ് നൽകിയ ഔഷധക്കൂട്ട് ബാക്ഫൂട്ട് പോരായ്മക്കുള്ളതായിരുന്നു. ഫാസ്റ്റ് ബൗളർമാരെ നേരിടുമ്പോൾ ബാക്ഫൂട്ട് മെച്ചപ്പെടണം എന്ന് മാത്രമാണ് ദ്രാവിഡ് ക്യാമ്പ് വിടുമ്പോൾ രോഹന് നൽകിയ നിർദ്ദേശം. അത് ശിരസാവഹിച്ച രോഹൻ ഇപ്പോൾ ബാക്ഫൂട്ടിൽ സച്ചിനെ അനുസ്മരിപ്പിച്ച് കളിക്കുകയാണ്.

കഴിഞ്ഞ സീസണിൽ തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ മൂന്ന് സെഞ്ച്വറികളുമായാണ് രോഹൻ കേരളത്തിന്റെ ഭാഗ്യതാരമാകുന്നത്. കഴിഞ്ഞ രഞ്ജിയിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ റോഹൻ ഗുജറാത്തിനെതിരെ തട്ടുപ്പൊളിപ്പൻ രണ്ട് സെഞ്ച്വറികളും നേടി. ഇതോടെ ഹാട്രിക് സെഞ്ച്വറിയെന്ന നേട്ടമാണ് റോഹൻ സ്വന്തമാക്കിയത്. കെ ജയറാം, സദഗോപൻ രമേശ്, സുനിൽ ഒയാസിസ്, ജഗദീഷ്. സാംബശിവ ശർമ്മ, റോഹൻ പ്രേം, സഞ്ജു സാംസൺ എന്നിവാണ് മുമ്പ് കേരളത്തിന് വേണ്ടി രണ്ടിന്നിങ്സിലും സെഞ്ച്വറികൾ നേടിയത്. ഈ നിരയിലേക്ക് റോഹൻ എസ് കുന്നുമ്മലുമെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP