Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് അടിയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു; പഴ്‌സിലെ ഏഴായിരം രൂപ കവർന്ന് മുങ്ങി; ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ ഹരിയാനയിൽ പിടിയിലായ പ്രതി റിമാൻഡിൽ

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് അടിയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു; പഴ്‌സിലെ ഏഴായിരം രൂപ കവർന്ന് മുങ്ങി; ഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ ഹരിയാനയിൽ പിടിയിലായ പ്രതി റിമാൻഡിൽ

അനീഷ് കുമാർ

കണ്ണൂർ: ഇരിക്കൂറിൽ ദൃശ്യം സിനിമ മോഡലിൽ അതിഥി തൊഴിലാളിയെ കൊന്നു കുഴിച്ചിട്ട കേസിലെ കൂട്ടുപത്രിയെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. മൂർഷിദബാദ് മധുരാപൂർ സ്വദേശി അസികൂൾ ഇസ്ലാമിനെയാ(33)ണ് കൊലപ്പെടുത്തി കെട്ടിടത്തിനടിയിൽ കുഴിച്ചിട്ടത്. ഈ കേസിൽ ഹരിയാനയിൽ പിടിയിലായ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഗണേശ് മൊണ്ടാലിനെ(28)യാണ് പൊലിസ് ഇരിക്കൂറിലെത്തിച്ചു ചോദ്യം ചെയ്തതിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞ ദിവസമാണ് ഇരിക്കൂർ എസ്. ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയെ ഹരിയാന അതിർത്തിയിലെ കാജർ ജില്ലയിൽ നിന്നും പിടികൂടിയത്. സംഭവത്തിനു ശേഷം ഇയാൾ മുങ്ങുകയായിരുന്നു. 2021 ജൂൺ 28നാണ് പ്രതിയുടെ കൂടെ ജോലി ചെയ്തിരുന്ന ബംഗാൾ സ്വദേശി അസികൂൾ ഇസ്ലാം കൊല്ലപ്പെട്ടത്. ഇയാളുടെ കൈയിലുണ്ടായിരുന്ന പണത്തിന് വേണ്ടിയായിരുന്നു കേസിലെ ഒന്നാം പ്രതിയും ബംഗാൾ സ്വദേശിയുമായ പരേഷ്നാഥ് മൊണ്ടൽ(26) ഗണേശിന്റെ സഹായത്തോടെ അസികൂൾ ഇസ്ലാമിനെ കൊന്ന് ഇരിക്കൂറിലെ ഇവർ ജോലി ചെയ്തു കൊണ്ടിരുന്ന നിർമ്മാണം നടക്കുന്ന ഷോപിങ് കോംപ്ളക്സിന്റെ തറയിൽ കുഴിച്ചിട്ടത്.

ഇതിനു ശേഷം ഇവിടെ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. അസികൂൾ ഇസ്ലാമിന്റെ സഹോദരൻ ഇയാളെ കാണാതായെന്നു കാണിച്ചു ഇരിക്കൂർ പൊലിസിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. കൊലപാതകത്തിന് ശേഷം അസികൂൾ ഇസ്ലാമിന്റെ പഴ്സിലുണ്ടായിരുന്ന ഏഴായിരം രൂപ ഇരുവരും കവരുകയും ചെയ്തിരുന്നു. തലേന്ന് രാത്രി തന്നെ അസികൂളിനെ കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്.

ആസൂത്രിതമായിരുന്നു കൊലപാതകം. ഉച്ചഭക്ഷണത്തിനു ശേഷം പണിനടന്നുകൊണ്ടിരിക്കെ ഷോപ്പിങ് കോംപ്ളക്സിന്റെ ഒന്നാം നിലയിൽ വെച്ചു ഗണേശ് അസികുളിന്റെ വായപൊത്തിപ്പിടിക്കുകയും പരേഷ് നാഥ് തലയ്ക്കു ചുറ്റിക കൊണ്ടു ആഞ്ഞടിക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം മടക്കി ചാക്കിൽ കെട്ടി താഴെയെത്തിച്ച് ശുചിമുറിയുടെ മണ്ണ് നീക്കി കുഴിച്ചിടുകയും അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു. ജൂൺ മാസം അസുകൂൾ ഇസ്ലാമിന്റെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലിസ് ഇരുവരുടെയും മൊഴിയെടുത്തിരുന്നുവെങ്കിലും കൊലപാതകത്തെ കുറിച്ചു ആദ്യമൊന്നും സൂചന ലഭിച്ചില്ല.

പിന്നീട് ബംഗാളിലേക്ക് എന്നു പറഞ്ഞ് തൊഴിൽ സ്ഥലത്തു നിന്നും പോയ പ്രതികൾ നാട്ടിൽ എത്തിയില്ലെന്നു വ്യക്തമായതോടെയാണ് ഇവരെ ചുറ്റി പറ്റി വീണ്ടും അന്വേഷണമാരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗളൂരിലേക്ക് പോയതായി വ്യക്തമായിരുന്നു. ഇവിടെ വെച്ചു ഇരുവരും പിരിയുകയും ചെയ്തു.

പരേഷ് നാഥ് ഇവിടെ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു. ഇയാൾ മുംബൈയിലെ പാൽഗം ജില്ലയിൽതേപ്പു ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് കഴിഞ്ഞ 2021 സെപ്റ്റംബറിൽ പിടിയിലാകുന്നത്. കൊല്ലപ്പെട്ട അസ്‌കൂൾ ഇസ്ലാമും പ്രതികളും മൂർഷിദബാദിൽ അയൽവാസികളായിരുന്നു, മധുരാപൂരിൽ ഇവർ അടുത്തടുത്ത വീടുകളിലായിരുന്നു താമസം. കൊല്ലപ്പെട്ട അസികുൾ ഇസ്ലാമിന്റെ സഹോദരൻ മൊമിനുൽ ഇസ്ലാം ഇരിക്കൂറിൽ തേപ്പ് മേസ്്ത്രിയായിരുന്നു.

ഇയാളുടെ കീഴിൽ ജോലി ചെയ്യുന്നതിനാണ് മൂവരും ഇരിക്കൂറിലെത്തിയത്. കൂട്ടാവ് ലക്ഷം വീട് കോളനിക്ക് സമീപമുള്ള കെ.വി മുനീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ തേപ്പ് പണിയെടുത്തത് മൊമിനുൽ ഇസ്ലാമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൂവരും വാടക ക്വാർട്ടേഴ്സിൽ താമസിച്ചു ജോലി ചെയ്തിരുന്നത്. പരേഷ് നാഥും ഗണേശും തേപ്പ് മേസ്തിരിയും അസികൂൾ ഇവരുടെ ഹെൽപറുമായിരുന്നു. മൊമിനുൽ ഏൽപ്പിക്കുന്ന കൂലിപണം അസികുളാണ് ഇവർക്ക് നൽകിയിരുന്നത്.

അസികുളിന്റെ കൈയിൽ ബാക്കി പണമുണ്ടെന്ന ധാരണയാലാണ് ഇരുവരും കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു ശേഷം അസികുളിന്റെ പേഴ്സിലുണ്ടായിരുന്ന ഏഴായിരം രൂപ അടിച്ചുമാറ്റിയാണ് ഇരുവരും സ്ഥലം വിട്ടത്. ഇരിക്കൂർ എ. എസ്. ഐ റോയ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ രഞ്ചിത്ത്, ഷംഷാദ് എന്നിവരും കേസ് അന്വേഷണത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP