Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പന്തളം ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്; എന്തുകൊണ്ടാണ് 'പത്തൊമ്പതാം നൂറ്റാണ്ടിൽ' നിന്ന് ബാലന്റെ പാട്ട് ഒഴിവാക്കിയത് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു; ഒട്ടും പ്രതീക്ഷിക്കാത്ത ഈ പ്രതികരണത്തിൽ തനിക്ക് നല്ല പ്രയാസമുണ്ടെന്ന് വിനയൻ

പന്തളം ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്; എന്തുകൊണ്ടാണ് 'പത്തൊമ്പതാം നൂറ്റാണ്ടിൽ' നിന്ന് ബാലന്റെ പാട്ട് ഒഴിവാക്കിയത് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു; ഒട്ടും പ്രതീക്ഷിക്കാത്ത ഈ പ്രതികരണത്തിൽ തനിക്ക് നല്ല പ്രയാസമുണ്ടെന്ന് വിനയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിഭയ്ക്ക് അനുസരിച്ച് മലയാള സിനിമ അംഗീകരിക്കാത്ത പ്രതിഭയാണ് പന്തളം ബാലൻ. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ വലിയ ചലനം ഉണ്ടാക്കുമ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് പന്തളം ബാലനുണ്ടായ വേദനയാണ്. സിനിമയിൽ നിന്നും ഡയറക്ടർ വിനയൻ തന്റെ പാട്ട് ഒഴിവാക്കിയെന്നാണ് പന്തളം ബാലൻ ആരോപിച്ചത്. 'രണ്ടുവർഷമായി ഞാൻ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന 40 വർഷമായി സംഗീത രംഗത്ത് നിൽക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീർത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ സിനിമയുടെ സന്ദേശംതന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവർക്ക് നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന എന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേദനയായി എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ചിലർ കരഞ്ഞു-ഇതാണ് പന്തളം ബാലൻ ഫേസ്‌ബുക്കിൽ കുറിച്ചതിന്റെ പ്രസക്ത ഭാഗം.

എന്നാൽ, താൻ ജാതി നോക്കി പന്തളം ബാലനെ ഒഴിവാക്കി എന്നുപറയുന്നത് കഷ്ടമാണെന്ന് സംവിധായകൻ വിനയൻ ഒരു ഓൺലൈൻ പോർട്ടലിനോട് പ്രതികരിച്ചു. തിരക്കഥയിൽ തിരുത്തലുകളുണ്ടായപ്പോൾ പാട്ടിനനുയോജ്യമായ സാഹചര്യം എടുത്തുകളഞ്ഞു. അതുകൊണ്ടാണ് ബാലന്റെ പാട്ട് നീക്കം ചെയ്തത്. ഇക്കാര്യങ്ങളെല്ലാം ബാലനെ ബോധ്യപ്പെടുത്തിയിരുന്നെന്നും ഇപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചതെന്നു മനസ്സിലാകുന്നില്ലെന്നും വിനയൻ പറഞ്ഞു.

'പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നതിന്റെ തുടക്കത്തിലാണ് പന്തളം ബാലനെകൊണ്ട് ഒരു പാട്ട് പാടിക്കണം എന്ന ആഗ്രഹം എനിക്ക് തോന്നിയത്. ഒരു പാട്ട് അദ്ദേഹത്തിന് കൊടുക്കാൻ ഞാൻ എം.ജയചന്ദ്രനോടു പറഞ്ഞു. അങ്ങനെ ജയചന്ദ്രൻ ബാലനെ വിളിച്ചു പാടിച്ചിരുന്നു. അന്നത്തെ സ്‌ക്രിപ്റ്റിൽ പിറന്നാളാഘോഷം പോലെ ഒരു സീൻ ഉണ്ടായിരുന്നു. ആ പാട്ടാണ് അദ്ദേഹം പാടിയത്. പക്ഷേ തിരക്കഥ പൂർത്തിയാക്കിയപ്പോൾ പിറന്നാളാഘോഷത്തിനു പകരം ആ ഏരിയയിൽ ഒരു പൂതം തുള്ളൽ ആണ് ആവശ്യമായി വന്നത്. അത് എല്ലാവരുടെയും കൂട്ടായ തീരുമാനമായിരുന്നു. അങ്ങനെയാണ് അവിടെ ഒരു പൂതം തുള്ളൽ പാട്ടും നൃത്തരംഗവും വന്നത്. അപ്പോൾ തന്നെ ഞാൻ ബാലനെ വിളിച്ച് വിഷമം അറിയിച്ചു. 'ബാലന് ഒരു പാട്ട് തരണം എന്നത് എന്റെ ആഗ്രഹമായിരുന്നു പക്ഷേ സ്‌ക്രിപ്റ്റ് ഇങ്ങനെ ആയപ്പോൾ അവിടെ പിറന്നാൾ ആഘോഷം ചേർക്കാൻ പറ്റില്ല അതുകൊണ്ട് ബാലന്റെ പാട്ട് ഉൾപ്പെടുത്താൻ കഴിയില്ല, എന്തായാലും എന്റെ അടുത്ത പടത്തിൽ ബാലന് ഒരു പാട്ട് ഞാൻ തരും' എന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ബാലൻ പറഞ്ഞത് 'ശരി സർ അങ്ങനെ ആകട്ടെ, എന്റെ വിധിയായിരിക്കും, അടുത്ത പടത്തിൽ സർ എന്നെ പരിഗണിക്കണം' എന്നാണ്.

സിനിമ അങ്ങനെയാണ്. ഷൂട്ട് ചെയ്ത കാര്യങ്ങൾ, ചില താരങ്ങൾ പാട്ടുകൾ അങ്ങനെ പലതും നമുക്ക് ചിലപ്പോൾ ഒഴിവാക്കേണ്ടി വരും. സിനിമയുടെ തിരക്കഥ വികസിക്കുന്നതിനനുസരിച്ച് പല കാര്യങ്ങളും മാറിമറിയും. ആ രംഗത്തിന് ആവശ്യമില്ലാത്ത ഒരു പാട്ടിനു വേണ്ടി 40 ലക്ഷം രൂപയോളം മുടക്കി ചിത്രീകരിക്കാൻ നിർമ്മാതാവിനോട് പറയാൻ കഴിയില്ലല്ലോ. ഇത്രയും വർഷത്തെ അനുഭവസമ്പത്ത് ഉള്ള ബാലന് അതൊന്നും അറിയാത്തതല്ല. ഈ സിനിമയിൽ യുവഗായകൻ ഹരിശങ്കറിന്റെ ഒരു പാട്ടും ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ ഇതൊക്കെ പതിവാണ്.

ബാലനോട് ഇതൊക്കെ ഞാൻ പറഞ്ഞതാണ്. പക്ഷേ ബാലൻ ഇപ്പോൾ ഇത്തരമൊരു പോസ്റ്റുമായി വന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ബാലന്റെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി. ബാലനെപ്പോലെയുള്ള ഒരു സീനിയർ കലാകാരൻ പറയേണ്ട വാക്കുകളല്ല അത്. ഞാൻ ജാതിയോ മതമോ നോക്കാതെ എല്ലാ കലാകാരന്മാരെയും ചേർത്തു പിടിക്കുന്ന ആളാണ്. പല ജാതിയിലും മതത്തിലും പെട്ട പുതിയതും പഴയതുമായ പലരെയും ഞാൻ എന്റെ സിനിമകളിൽ ഉൾപ്പെടുത്താറുണ്ട്. ബാലനോടുള്ള സ്‌നേഹത്തിന്റെ പുറത്താണ് ഞാൻ വിളിച്ചു പാടിച്ചത്. ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്. സിനിമയെയും കലയെയും കുറിച്ച് നല്ല വിവരമുള്ള ബാലനെപ്പോലെ ഒരു കലാകാരനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല. എനിക്ക് നല്ല പ്രയാസമുണ്ട്' വിനയൻ പറഞ്ഞു.

പന്തളം ബാലന്റെ പോസ്റ്റ്:

19-ാം നൂറ്റാണ്ട് എന്ന സിനിമയിൽ നിന്നും ഡയറക്ടർ വിനയൻ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവർഷമായി ഞാൻ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന 40 വർഷമായി സംഗീത രംഗത്ത് നിൽക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീർത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ സിനിമയുടെ സന്ദേശംതന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവർക്ക് നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന എന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേദനയായി എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ചിലർ കരഞ്ഞു-ഇതാണ് പന്തളം ബാലന് പറയാനുള്ളത്.

എന്ത് കാരണത്താൽ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്‌മെന്റ് വിനയൻ എന്ന ഡയറക്ടർ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു. 40 വർഷമായിട്ട് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് ഞാൻ. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ് ഒരിടം ഞാൻ കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടർ കൽപ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാൻ ആരുടെ അവസരങ്ങൾ ചോദിച്ചു പോകാറില്ല. ഈ പടത്തിൽ പാടണമെന്ന് വിനയൻ സാർ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വർഷം മുമ്പ് ഞാൻ പാടിയ ഗാനമാണിത്. സംഗീത സംവിധായകൻ ജയചന്ദ്രൻ രാവിലെ 11:30 മുതൽ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാൻ പാടുകയും ചെയ്തിട്ടുണ്ട്-ഫെയ്‌സ് ബുക്ക് കുറിപ്പിൽ പന്തളം ബാലൻ പറയുന്നു.

വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയൻ സാർ എന്നെ വിളിച്ചത് ഈ പാട്ട് ബാലൻ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാൻ ഇത് പബ്ലിക്കിൽ പറഞ്ഞത്. ഈകഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന എല്ലാ ഇന്റർവ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്‌കാരിക പരിപാടികളിലെല്ലാം തന്നെ ഞാൻ ഈ സിനിമയിൽ പാടിയ കാര്യം പൊതുവേദികളിൽ പറഞ്ഞിരുന്നു. ഞാൻ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്. എന്നെ ഒന്ന് നേരിട്ട് ഫോണിൽ വിളിച്ചു പറയാൻ സംവിധായകന് കഴിഞ്ഞില്ല. അതുതന്നെ ഏറ്റവും വലിയ തെറ്റായിട്ടാണ് ഞാൻ കാണുന്നത്. വിനയൻ സാർ വലിയ നട്ടെല്ലുള്ള സംവിധായകനാണെന്നാണ് പൊതുജനം വിലയിരുത്തുന്നത്. പക്ഷേ എനിക്ക് തോന്നുന്നില്ല. ഒരാൾക്ക് ഒരു അവസരം കൊടുക്കണം എന്ന് തീരുമാനിച്ചാൽ അതുകൊടുക്കുകതന്നെ വേണം . വാക്കും പ്രവർത്തിയും ഒരുപോലെ വരുന്നവനാണ് മനുഷ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. തീർത്തും നിരുത്തരവാദപരമായ പ്രവർത്തിയാണ് ഇത്. ഞാനും എന്റെ കുടുംബവും ഒരുപാട് വേദനിച്ചു-പന്തളം ബാലൻ പറയുന്നു.

ഒരാളുടെ കണ്ണുനീര് വീഴ്‌ത്തിക്കൊണ്ട് ഒരു സംരംഭങ്ങളും വിജയിച്ചിട്ടില്ല.പ്രത്യേകിച്ച് സത്യത്തിൽ മാത്രം വിശ്വസിച്ച് ജീവിച്ച ഒരു കലാകാരനാണ് ഞാൻ. പല കോണുകളിൽ നിന്നും എന്നെ അടിച്ചമർത്തപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നത് എന്റെ കഴിവ് കൊണ്ട് മാത്രമാണ്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ ഉണ്ട്.. ഒരുപാട് പാവപ്പെട്ടവരുണ്ട് എന്നെയും എന്റെ പാട്ടിനെയും സ്‌നേഹിക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും വിനയൻ സാറേ. സാറ് ഈ പടത്തിന്റെ ഓരോ സന്തോഷവും പങ്കുവയ്ക്കുമ്പോഴും എന്റെ കണ്ണുനിറയുന്നുണ്ട്. സാർ വലിയ ആളാണ്. പക്ഷേ ഒരു കാര്യമുണ്ട് സാറ് ഈ ഫീൽഡിൽ സിനിമ ഫീൽഡിൽ വരുന്നതിനു മുമ്പ് പന്തളം ബാലനുണ്ട്. ഭൂമി ഉരുണ്ടതാണ്. എല്ലാ വിജയങ്ങളും താൽക്കാലികം മാത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ജീവിക്കുന്നത്. ഒരു സിനിമയിൽ പാടിയാൽ എല്ലാം ആയി എന്ന് വിശ്വസിക്കുന്ന ഒരാളും അല്ല ഞാൻ. പ്രതീക്ഷയോടെ തന്നെയാണ് എന്റെ ജീവിതവും എന്നെയും മുന്നോട്ടു നയിക്കുന്നത്-പന്തളം ബാലൻ വേദന പറയുന്നു.

സാർ എനിക്ക് അയച്ച വോയിസ് മെസ്സേജിൽ പറഞ്ഞിട്ടുണ്ട് ഇപ്പോൾ എടുത്ത തീരുമാനമല്ല കുറച്ചുനാൾ മുൻപേ എടുത്ത് തീരുമാനമാണെന്ന്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ എന്നെ നേരത്തെ അറിയിച്ചില്ല. ഓഡിയോ റിലീസ് ചെയ്യുന്ന ദിവസമാണ് ഇങ്ങനെ ഒരു മെസ്സേജ് എന്നോട് അറിയിക്കുന്നത്. ഞാൻ വിളിച്ചിട്ട് സാർ ഫോൺ എടുത്തില്ല. കുറച്ചു കഴിഞ്ഞ് സാർ എനിക്ക് ഒരു വോയിസ് മെസ്സേജ് ഇട്ടു. സിനിമയുടെ കാര്യങ്ങളല്ലേ .. സാറിന്റെ വോയിസ് മെസ്സേജ് ഞാൻ എന്റെ ഭാര്യയും എന്റെ മരുമകളുടെയും മുമ്പിൽ വച്ച് സ്പീക്കർ ഫോണിൽ ഓൺ ചെയ്തു ഞങ്ങൾ ഒരുമിച്ചാണ് കേട്ടത്. സത്യത്തിൽ തകർന്നുപോയ നിമിഷമാണ് ഞാൻ. എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിൽ എന്നെ സമാധാനിപ്പിച്ച എന്റെ ഭാര്യയും മക്കളും അവരുടെ സങ്കടവും അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ. വിജയങ്ങൾ എല്ലാം നന്നായിരിക്കട്ടെ സർ. ഇനിയും കൂടുതൽ സിനിമകൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകട്ടെ ആ സിനിമയിൽ ഒന്നും പാടാൻ ആയിഎന്നെ വിളിക്കണ്ട. ഞാൻ ആരുടെയും അവസരങ്ങൾ ചോദിച്ചു പോകുന്ന ആളുമല്ല. എനിക്കും നല്ലൊരു കാലം ഉണ്ട് എന്നുള്ള പ്രതീക്ഷയോടെ തന്നെയാണ് ഞാൻ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അടിമത്തത്തിന്റെയും ചാതുർവർണ്യത്തിന്റെയും ജാതീയതയുടെയും കഥ പറയുന്ന 19 നൂറ്റാണ്ടിൽ എന്നെപ്പോലൊരു ദലിതനായ ഗായകനെ ഒഴിവാക്കിയിട്ട് എന്ത് സന്ദേശമാണ് നമ്മുടെ സമൂഹത്തിന് സിനിമ നൽകുന്നത്. സാർ കൃത്യമായി മറുപടി കൊടുക്കണം ജനങ്ങൾക്ക്.. സാർ എന്ന് വിളിക്കാൻ എനിക്ക് സത്യത്തിൽ ഇപ്പോൾ മടിയാണ്...-ഒരുപാട് വേദനയോടെ എന്ന കുറിപ്പോടെയാണ് പന്തളം ബാലൻ ഈ വേദന പങ്കുവയ്ക്കുന്നത്.

അദ്ധ്യാപകനായ കെ. തങ്കപ്പന്റെയും പി. എ. കമലാക്ഷിയുടെയും മൂത്ത മകനായ ബാലന്റെ ആദ്യ സംഗീത ഗുരു വെൺമണി സുകുമാരൻ ആയിരുന്നു. സംഗീതത്തിനോടുള്ള ബാലന്റെ അടങ്ങാത്ത ആഗ്രഹം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലേക്ക് എത്തിച്ചു. കോളജ് ഓഡിറ്റോറിയത്തിലും മരത്തണലിലുമൊക്കെ ഇരുന്ന് പുഴയോരഴകുള്ള പെണ്ണേ എന്ന പാട്ടു പാടുന്ന ബാലൻ തുടക്കം കാലം മുതൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധാകേന്ദ്രമായി. അങ്ങനെ കോളജിൽ സംസ്‌കാര എന്ന സംഘടനയുടെ വാർഷിക പരിപാടിയിൽ ഓണപൂവേ ഓമൽപൂവേ എന്ന ഗാനം ബാലൻ വേദിയിൽ ആലപിക്കുമ്പോൾ സംഗീത സംവിധായകൻ മുരളി സിത്താരയും തബലിസ്റ്റ് പ്രദീപ് കൊട്ടാരക്കരയും സദസിലുണ്ടായിരുന്നു.

ബാലന്റെ പാട്ട് കേട്ട് ഇഷ്ടം തോന്നിയ അവർ സിത്താര ഗാനമേള ട്രൂപ്പിലേക്ക് പാടാൻ ക്ഷണിച്ചു. 1986ൽ തിരുവനന്തപുരം സിത്താരയിലൂടെ ബാലൻ തന്റെ ആദ്യ ഗാനമേള അവതരിപ്പിച്ചു. അക്കാലത്ത് സിത്താരയിലെ വയലിനിസ്റ്റായിരുന്നു സംഗീത സംവിധായകൻ മോഹൻ സിത്താര. രണ്ട് ഗാനങ്ങൾ മാത്രം പാടാനാണ് തുടക്കക്കാരനായ ബാലന് അന്ന് അവസരം നൽകുന്നത്. ദേവരാജൻ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു ബാലനും. 1987ൽ തിരുവനന്തപുരത്ത് നടന്ന സിപിഎം പതിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ദേവരാജൻ മാസറ്ററുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയിൽ അവസരം തേടിയാണ് ബാലൻ മാസ്റ്ററുടെ അടുത്തെത്തുന്നത്. ക്വയർ ഗ്രൂപ്പിലെ പാട്ടുകാരനാകാനുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുത്തു.

പിന്നീടങ്ങോട്ട് ദേവരാജൻ മാസ്റ്റർ സംഘടിപ്പിക്കുന്ന പരിപാടികളിലെ പ്രധാനപ്പെട്ട പാട്ടുകാരിൽ ഒരാളായി മാറി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി കൂടിയ ബാലനെ തന്റെ പാട്ടുകളടക്കം പഠിപ്പിച്ചു. അക്കാലത്ത് ദേവരാജൻ മാസ്റ്ററുടെ മറ്റൊരു ശിഷ്യനായിരുന്നു സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ദേവരാജൻ മാസ്റ്ററുടെ ശിഷ്യന്മാരായ പന്തളം ബാലനേയും എം. ജയചന്ദ്രനേയും പി. മാധുരി തന്റെ ഗാനമേളകളിലെയും പാട്ടുകാരാക്കി. പി എ ബക്കറിന്റെ സിനിമയിൽ പാടാനും അവസരം നൽകി. അങ്ങനെ ടി. ബാലനെ ദേവരാജൻ മാസ്റ്റർ പന്തളം ബാലനാക്കി. പിന്നീട് ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ ഗോത്രം എന്ന ചിത്രത്തിലും പന്തളം ബാലൻ പാടി.

പന്തളം ബാലന്റെ പാട്ടുകളിൽ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു പകൽപ്പൂരത്തിൽ രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ എസ്. രമേശൻ നായർ എഴുതിയ നടവഴിയും ഇടവഴിയും എന്നു തുടങ്ങുന്ന ഗാനം. പാട്ട് ശ്രദ്ധിക്കപ്പെട്ടപ്പോഴും സിനിമയുടെ ടൈറ്റിൽ കാർഡിൽ ബാലന്റെ പേര് തെളിഞ്ഞില്ല. കാരണം ബാലൻ അന്വേഷിച്ചുമില്ല. രഞ്ജിനിയുടെ കാസറ്റുകളിൽ പാടാനെത്തിയപ്പോൾ പന്തളം ബാലനെന്ന പേരൊരു പഴഞ്ചനാണെന്ന് പറഞ്ഞ് കമ്പനിക്കാർ പേര് ബാലചന്ദ്രൻ എന്നാക്കി. ദേവരാജൻ മാസ്റ്റർ സമ്മാനിച്ച പന്തളം ബാലനെന്ന പേരാണ് എനിക്കെന്നും പ്രിയപ്പെട്ടത്. എന്നെ പത്തുപേരറിഞ്ഞത് ആ പേരിലൂടെയാണ്, പന്തളം ബാലൻ പറയുന്നു.

ഇടവ ബഷീറും മാർക്കോസുമൊക്കെ ഗാനമേള വേദികളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് 1992ൽ പന്തളം ബാലൻ സ്വന്തം ഗാനമേളയുമായി വേദികളിലെത്തുന്നത്. സിനിമകളിൽ അവസരം കുറഞ്ഞതും ഇതിനു കാരണമായി. 2003ൽ പന്തളം ബാലൻ ജീവിതമാർഗം തേടി അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും സംഗീതം കൈവിട്ടില്ല. അമേരിക്കയിൽ മലയാളികളുള്ള എല്ലാ ഭാഗങ്ങളിലും ബാലൻ പാട്ടുകൾ പാടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP