Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയ പണം കലാപം സൃഷ്ടിക്കാൻ വേണ്ടിയുള്ളതെന്ന ആരോപണം; ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുന്നു; ലക്‌നൗ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 19ന്; യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പൻ ജയിലിൽ തുടരുമെന്ന് അധികൃതർ

ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയ പണം കലാപം സൃഷ്ടിക്കാൻ വേണ്ടിയുള്ളതെന്ന ആരോപണം; ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുന്നു; ലക്‌നൗ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 19ന്; യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പൻ ജയിലിൽ തുടരുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം നൽകിയെങ്കിലും മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ജയിൽ അധികൃതർ. അദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസാണ് മോചനത്തിന് തടസം. കാപ്പന്റെ ബാങ്ക് അക്കൗണ്ടിൽ 45000 രൂപ വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഈ പണം കലാപം സൃഷ്ടിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം.

സിദ്ദിഖ് കാപ്പനെതിരായ ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ലഖ്നൗ ജയിൽ അധികൃതർ അറിയിച്ചത്. ഈ മാസം 19നാണ് ഇഡി കേസ് ലക്‌നൗ കോടതി പരിഗണിക്കുന്നത്. അതേസമയം, കാപ്പൻ ഹാത്രസിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവർക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച വേളയിൽ തന്നെ ലഖ്നൗവിലെ ഇഡി കേസിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സുപ്രീംകോടതി ജാമ്യം നൽകിയ സാഹചര്യത്തിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലഖ്നൗവിൽ പോയിരുന്നു എങ്കിലും ഇവർക്ക് സിദ്ദിഖ് കാപ്പനെ കാണാൻ സാധിച്ചിരുന്നില്ല.

ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാർ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്. അടുത്ത ആറാഴ്ച കാപ്പൻ ഡൽഹിയിൽ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാൽ, ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ.

ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവർ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പൻ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയിലെത്തിയത്.

യുപി സർക്കാരിന് എന്ത് തെളിവുകളാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത് ചീഫ് ജസറ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഐഡി കാർഡുകളും ചില ലഘുലേഖകളും കണ്ടെത്തിയെന്നായിരുന്നു യുപി സർക്കാരിന്റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനിയുടെ വാദം. എന്നാൽ, അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭത്തിന്റെ ലഘുലേഖ എങ്ങനെ ഹാത്രസിലെ കലാപത്തിന് തെളിവാകുമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. യുപി സർക്കാരന്റെ വാദങ്ങൾ അംഗീകരിക്കാതിരുന്ന കോടതി ഇത്രയും കാലം ജയിലിൽ കിടന്ന സാഹചര്യത്തിൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കി. അതേസമയം, അടുത്ത ആറാഴ്ച ഡൽഹിയിൽ തങ്ങാനും അന്വേഷണം പൂർത്തിയാക്കാൻ സഹകരിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുത് എന്ന് യുപി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഈ വേളയിൽ കാപ്പന്റെ ബാങ്ക് അക്കൗണ്ടിലെ 45000 രൂപ സംബന്ധിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ തള്ളിയാണ് സുപ്രീംകോടതി കാപ്പന് ജാമ്യം നൽകിയത്. 45000 രൂപയുമായി രാജ്യത്ത് കലാപം സൃഷ്ടിക്കാൻ സാധിക്കുമെന്ന കണ്ടെത്തൽ വിചിത്രമാണെന്ന് സിദ്ദിഖ് കാപ്പന്റെ കുടുംബം പ്രതികരിക്കുന്നു. വീട് നിർമ്മാണം നടക്കുകയായിരുന്നു. ഇതിനുള്ള പണമായിരുന്നു അത്. കുറച്ച് തുക വീടുപണിക്ക് ചെലവായിരുന്നുവെന്നും കുടുംബം പറയുന്നു.

സുപ്രീംകോടതി വിധി പകർപ്പ് കൂടി ലഖ്നൗവിലെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിന് വേണ്ടി വാദിക്കാനാണ് തീരുമാനം. നിലവിൽ ലഖ്നൗ കോടതി കൂടി ജാമ്യം നൽകിയാൽ മാത്രമേ സിദ്ദിഖ് കാപ്പന് മോചനം സാധ്യമാകൂ. ലഖ്നൗ കോടതി ജാമ്യം നൽകുകയും കോടതി ഉത്തരവിന്റെ പകർപ്പ് ജയിലിൽ എത്തുകയും വേണം. ഈ വേളയിലാകും പുറത്തിറങ്ങാൻ സാധിക്കുക. എന്നാൽ കേരളത്തിലേക്ക് വരുന്നതിന് ഇനിയും കാലതാമസം നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP