Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൂന്നും മൂന്ന് വഴിക്ക്

മൂന്നും മൂന്ന് വഴിക്ക്

തിരുവനന്തപുരം ജില്ലയിൽ എയർപോർട്ടിന് സമീപം പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു 'ട്രിവാൻഡ്രം റബ്ബർ വർക്‌സ്'. ഇന്ന് ഈ സ്ഥാപനം ഇല്ല. എന്റെ ബാല്യകാല സുഹൃത്തിന്റെ പിതാവ് എക്‌സ് മിലിട്ടറി ഈ സ്ഥാപനത്തിൽ ജീവനക്കാരനായി തുടരവേ നിര്യാതനായി. ഒരു തികഞ്ഞ മദ്യപാനിയായിരുന്നു ടിയാൾ. അങ്ങനെ പിതാവിന്റെ മരണത്തെത്തുടർന്ന് ബിരുദധാരിയായ മകൻ കുമാർ അവിടത്തെ ഓഫീസ് ജീവനക്കാരനായി ചേർന്നു. ഓഫീസ് യാത്ര സൈക്കിളിൽ തന്നെ. കണ്ണംമ്മൂല പേട്ട വഴി ചാക്ക ഇതായിരുന്നു റൂട്ട്. ഈ റൂട്ടിലൂടെയുള്ള സ്ഥിര യാത്രയായിരുന്നു തന്റെ പ്രാണസഖി വിമലയെ കണ്ടെത്തുവാൻ ഇട വരുത്തിയതും.

ഇനി... അനിയൻ ജ്യേഷ്ഠന് മുന്നേ സർക്കാർ സർവ്വീസിൽ കയറിയ ആളായിരുന്നു. ഏക സഹോദരി ശ്രീകല പത്താംതരം കഴിഞ്ഞ് വീട്ടിൽ അമ്മയെ സഹായിച്ച് നിൽപ്പ്.

ഏതായാലും ജ്യേഷ്ഠന്റെ വിവാഹം നടക്കട്ടെ. ശ്രീകലയുടെ കാര്യം കുറച്ച് കഴിയട്ടേ. അമ്മയുടെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. കുടുംബക്കാർ ചേർന്ന് ലളിതമായ വിവാഹം. കുമാരന് അക്കാര്യങ്ങളിൽ വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നയാളാണ്. കമ്പനിയുടെ കാര്യം ദിവസങ്ങൾ നീങ്ങുംതോറും കഷ്ടത്തിലായി. നല്ല ഒരവസരം വന്നു കിട്ടിയപ്പോൾ കുമാർ കഴക്കൂട്ടം മേനംകുളം കേന്ദ്രമായി സർക്കാർ മേഖലയിൽ ആരംഭിച്ച ആ സ്പിരിൻ പ്ലാന്റിലേയ്ക്ക് നിയമനം നേടി. അവിടെയും ഒന്നുരണ്ട് വർഷങ്ങൾക്കുള്ളിൽ പ്രശ്‌നങ്ങൾ തലപൊക്കുവാൻ തുടങ്ങി. ചുരുക്കത്തിൽ തിരുവനന്തപുരം ജില്ലയിൽ പൂട്ടപ്പെട്ട കമ്പനികളിൽ മറ്റൊന്നായി അതും മാറി.

ഏകമകളുമായി കൂട്ടുകുടുംബ പാരമ്പര്യത്തിൽ ജീവിതം ആരംഭിച്ച ആദർശവാനായ കുമാരന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയിട്ടാണ് ഞാൻ ഇടപെട്ട് മറ്റൊരു സുഹൃത്തിനോട് പറഞ്ഞ് മസ്‌ക്കറ്റിലേയ്ക്ക് ഒരു വിസ തരപ്പെടുത്തിയതും ടിയാൻ ഗൾഫ് ജീവിതം ആരംഭിച്ചതും. കുമാരൻ ജോലിയൊന്നും ഇല്ലാതെ നാട്ടിൽ നിന്ന അവസരത്തിൽ ശ്രീമതിക്ക് ഞാൻകൂടി അംഗമായ സഹകരണ സംഘത്തിൽ ഒരു പണി തരപ്പെടുത്തിയിരുന്നു.

നീണ്ട അഞ്ചു വർഷം കഴിഞ്ഞുള്ള ആദ്യവരവിൽ തന്നെ കുമാരൻ ഒരു തികഞ്ഞ മദ്യപാനിയായി മാറിയതിന്റെ ലക്ഷണങ്ങൾ കണ്ടു. വിസ നൽകിയ സുഹൃത്ത് ഗൾഫിൽ കൺസ്ട്രക്ഷൻ ഫീൽഡിലായിരുന്നു. ശമ്പളം കൃത്യമായി കൊടുക്കാതെ ഭക്ഷണവും ആവശ്യത്തിന് മദ്യവും സപ്ലെ ചെയ്തുവത്രേ. അഞ്ചു വർഷത്തിനുശേഷം നാട്ടിൽ ഒന്നുവന്നു എന്നതല്ലാതെ പത്ത് കാശ് സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. ഭാര്യ വിമല കാര്യങ്ങൾ സ്വന്തം നിലയിൽ മാനേജ് ചെയ്തു. അടുത്ത വരവ് 8 വർഷം കഴിഞ്ഞിട്ടായിരുന്നു. കുഞ്ഞിനായി അൽപ്പം സ്വർണം കരുതിയിരുന്നു അത്ര തന്നെ.

ഇതിനുള്ളിൽ ഒരു ബ്രോക്കർ മുഖാന്തിരം വന്ന ജവാന്റെ ആലോചന സഹോദരിയുടെ വിവാഹത്തിൽ കലാശിച്ചു. എല്ലാ ഏർപ്പാടുകളും അനിയൻ മുന്നിൽ നിന്ന് നടത്തുകയായിരുന്നു. വിവാഹശേഷം ആറുമാസം ഭർത്താവിന്റെ വീട്ടിലും പിന്നീട് മൂന്നു വർഷം അരുണാചൽപ്രദേശത്തും താമസിച്ചിട്ട് ശ്രീകല സ്വന്തം വീട്ടിൽ അഭയം തേടി. കാഴ്ചയിൽ സുന്ദരനായിരുന്ന ഭർത്താവ് പലപ്പോഴും കണക്കറ്റ് മദ്യപിച്ച് വന്നിട്ട് തന്നെ ക്രൂരമായി ഉപദ്രവിക്കുക പതിവാണെന്നുള്ളതായിരുന്നു ശ്രീകലയുടെ പരാതി. ഇക്കാര്യങ്ങൾക്ക് തെളിവായി മുൻവരി പല്ലുകളിൽ ചിലത് നഷ്ടപ്പെട്ടിരുന്നു. സന്താനഭാഗ്യം ലഭിച്ചതുമില്ല. ഇനി എന്തുവന്നാലും ഭർത്താവിനോടൊപ്പമുള്ള ഒരു ജീവിതമില്ലെന്ന് ശ്രീകലയും അതുവേണ്ടെന്ന് അനിയനും തീർപ്പു കൽപ്പിച്ചു. അമ്മ നിറകണ്ണുകളുമായി വിറങ്ങലിച്ചു നിന്നു.

അനിയൻ വിവാഹം കഴിച്ചത് ഒരു ഇടത്തരം കുടുംബാംഗവും യുപി സ്‌ക്കൂൾ അദ്ധ്യാപികയുമായ മായയെ ആയിരുന്നു. അല്ലലും അലട്ടലും ഇല്ലാത്ത ജീവിതം. ഭർത്താവിന്റെ വീട്ടിനടുത്തുള്ള സ്‌ക്കൂളിലേയ്ക്ക് സ്ഥലംമാറ്റം കിട്ടുകകൂടിയായപ്പോൾ മായ എന്തെന്നില്ലാതെ സന്തോഷിച്ചു. ആദ്യ കൺമണി പ്രസവത്തോടെ മരിച്ചു. പെട്ടെന്നായിരുന്നു അമ്മയുടെ മരണം, ഹാർട്ടറ്റാക്ക്. ദുരിതങ്ങൾക്കിടയിൽ വീണ്ടും ഒരു മകൻ. അനിയൻ തികഞ്ഞ യുക്തിവാദിയും പുരോഗമന ചിന്താഗതിക്കാരനുമായിരുന്നെങ്കിൽ ഇപ്പോൾ തികഞ്ഞ ഈശ്വര വിശ്വാസി, പരമഭക്തൻ. കാരണം തനിക്ക് പിറന്ന മൂന്നാമത്തെ മകൻ ജന്മനാൽ വൈകല്യമുള്ളവൻ. വളർന്നപ്പോൾ കാഴ്ച നഷ്ടപ്പെട്ടു. പ്രതീക്ഷിക്കാത്ത അവസരങ്ങളിൽ ആർത്ത് വിളിക്കുന്നു. അവന്റെ എല്ലാ ആവശ്യങ്ങൾക്കും ഒരാൾകൂടെ വേണം. സഹോദരിയുടെ സഹായം ആദ്യകാലങ്ങളിൽ വളരെയേറെ ലഭിച്ചു.

പിതാവിനുണ്ടായിരുന്ന കുടുംബഷെയറിൽ അനിയൻ തന്നെ താൽപര്യമെടുത്ത് ജ്യേഷ്ഠന് ഒരു വീട് പണിത് അവരെ പ്രത്യേകം താമസിപ്പിച്ചു. സ്വന്തമായി സ്ഥലവും വീടും സമ്പാദിച്ച് രണ്ടു മക്കളും ഭാര്യയുമായി കുടുംബ വീട്ടിൽ നിന്നും മാറി. കുടുംബ വീട്ടിൽ സഹോദരി മാത്രം. വല്ലപ്പോഴും ഒരാഴ്ച ഇളയ സഹോദരന്റെയും ഒന്നോ രണ്ടോ ദിവസം മൂത്ത സഹോദരന്റെ വീട്ടിലും ഒരു വിസിറ്റ് നടത്തും.

മക്കളുടെ വിവാഹം നടത്തുവാൻ കുമാർ ഒരാഴ്ച നാട്ടിലുണ്ടായിലുന്നു. മുഴുവൻ കാര്യങ്ങൾക്കും അനിയനും അളിയനുമാണ് നേതൃത്വം കൊടുത്തത്.

കാൽ നൂറ്റാണ്ട് ഗൾഫ് ജീവിതം കൊണ്ട് ഒന്നും നേടാനായില്ലെന്ന് കുമാറിന്റെ ഏറ്റുപറച്ചിൽ ഒരുഭാഗത്ത്.

തന്റെ ദുരിതങ്ങൾക്കിടയിൽ ഭാര്യയ്ക്ക് വന്നുപെടുന്ന മാനസികസംഘർഷങ്ങളും മനോവൈകല്യവും അനിയന്റെ ഭക്തിയുടെ ഗ്രാവിറ്റി കൂട്ടുന്നു.

ആരോടും പ്രത്യേക താൽപര്യമില്ലാതെ വിവാഹ ജീവിതം തന്നിൽ ഏൽപ്പിച്ച മുറിവുകളും ആഘാതങ്ങളുമായി ശ്രീകല ഏകയായി കുടുംബത്തിൽ. മൂന്നും മൂന്ന് വഴിക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP