Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് പത്താം വാർഷികാഘോഷം പ്രൗഢഗംഭീരമാക്കാൻ കോൺഗ്രസ് അംഗം ഷീലാ ജാക്‌സൺ ലീയും മന്ത്രി റോഷി അഗസ്റ്റിനും

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് പത്താം വാർഷികാഘോഷം പ്രൗഢഗംഭീരമാക്കാൻ കോൺഗ്രസ് അംഗം ഷീലാ ജാക്‌സൺ ലീയും മന്ത്രി റോഷി അഗസ്റ്റിനും

ജീമോൻ റാന്നി

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സിന്റെ (SIUCC) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11 )0 തീയതി ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തെ പ്രൗഢഗംഭീരമാക്കാൻ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, ബിസിനസ്സ് രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ തീപ്പൊരി നേതാവും യു എസ് കോൺഗ്രസ് അംഗവുമായ ഷീലാ ജാക്‌സൺ ലീയും പ്രിയങ്കരനായ കേരളാ ജലസേചന വകുപ്പ് മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനുമാണ് മുഖ്യാതിഥികൾ. ഹൂസ്റ്റണിൽ നിന്നും തിരഞ്ഞെടുക്കപെട്ട മലയാളികളായ ഒഫീഷ്യൽസും പങ്കെടുക്കും.

യുഎസ് കോൺഗ്രസ് അംഗമായി 1995 മുതൽ ടെക്‌സാസ് കോൺഗ്രെഷണൽ ഡിസ്ട്രികട് 18 നെ പ്രതിനിധീകരിക്കുന്ന ഷീലാ ജാക്‌സൺ ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉറ്റ സുഹൃത്തും മികച്ച വാഗ്മിയുമാണ്.

കെഎസ്സി , യൂത്ത് ഫ്രണ്ട് പ്രസ്ഥാനങ്ങളിൽ കൂടി കേരളം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി വളർന്നു വന്ന റോഷി അഗസ്റ്റിൻ 2001 മുതൽ ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനാണ്. ജനകീയനും മികച്ച പാര്‌ലിമെന്ററിയനുമായ റോഷിൻ 2021 മുതൽ കേരളത്തിന്റെ ജലസേചനവകുപ്പ് മന്ത്രിയായി സേവനമനുഷ്ടിക്കുന്നു.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ് സംഘടിപ്പിച്ചിരിക്കുന്നത് . ബിസിനസ്സ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാൾ ഓഫ് ഫെയിം അവാർഡുകൾ വിതരണം ചെയ്യും. മറ്റു നിരവധി അവാർഡുകളും, പ്രമുഖരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടായിരിക്കും. ക്ഷണിക്കപെട്ട 1000 പേരാണ് ബാൻക്വറ്റിൽ പങ്കെടുക്കുന്നത്.

 

 

11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് ( SIUCC) അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ ഒരുക്കുന്ന വർണപ്പകിട്ടാർന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗലാ ഇവെന്റിനാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്

സെപ്റ്റംബർ 11 )0 തീയതി ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവന്റ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളിൽ സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങൾ ഉൾപ്പെടെ 1,000 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്കുള്ള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തുകഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു .

ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച് ജനശ്രദ്ധയാകർഷിച്ച 11 വിശിഷ്ട വ്യക്തികളെ കമ്മ്യൂണിറ്റി അവാർഡുകൾ നൽകി ആദരിക്കുന്ന ചടങ്ങു് ഈ ഇവെന്റിനെ മികവുറ്റതാക്കും

ഡോ.പി. വി. മത്തായി
ഒലീവ് ബിൽഡേഴ്സ്

നാലു പതിറ്റാണ്ടിന്റെ വിജയകരമായ ജൈത്രയാത്ര... ഇത് ഡോ. പി.വി മത്തായി എന്ന ഒലിവ് തമ്പിച്ചായന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം. ഗുണമേന്മയുള്ള നിർമ്മിതി, മികച്ച ലൊക്കേഷൻ, വിശ്വാസ്യതയുള്ള ബിൽഡർ.. ഈ മൂന്ന് സവിഷേതകൾക്ക് ഒറ്റ പേരാണ് ഒലീവ്.

പ്രകൃതിയോട് ചേർന്നുള്ള എക്കോഫ്രണ്ട്ലി ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളുമാണ് ഒലിവ് ബിൽഡേഴ്സിനെ വ്യത്യസ്തമാക്കുന്നത്. മോഹിപ്പിക്കുന്ന എക്സ്റ്റീരിയർ, വിസ്മയിപ്പിക്കുന്ന അകത്തളങ്ങൾ, ഗുണമേന്മയുള്ള നിർമ്മിതി, അസൂയപ്പെടുത്തുന്ന സൗകര്യങ്ങളോടു കൂടിയ ലൊക്കേഷനുകൾ തുടങ്ങിയവയാണ് ഒലിവ് ബിൽഡേഴ്സിന്റെ പ്രത്യേകതകൾ. റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ബ്ലോക്കുകളിലാണ് ഒലിവ് ബിൽഡേഴ്സ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊമേഴ്സ്യൽ കെട്ടിടങ്ങൾ വളരെ കുറച്ചേ ചെയ്യുന്നുള്ളു.

ക്രെഡായി അംഗമായ ഒലിവ് ഹോട്ടൽ ബിസിനസിലും സജീവമാണ്. ഐ.ടി ബിസിനസ് നടത്തിയ പാരമ്പര്യവും ഒലിവ് ബിൽഡേഴ്സിന്റെ ചെയർമാനായ ഡോ. പി.വി മത്തായിക്കുണ്ട്. ന്യൂജേഴ്സി കേന്ദ്രമാക്കി 'മില്ലേനിയം കൺസൾട്ടന്റ്സ് ഐ.എൻ.സി' എന്ന ഐ.ടി കമ്പനി നടത്തിയിരുന്നു. സിറ്റി ബാങ്ക് ഉൾപ്പെടെയുള്ള പ്രശസ്തമായ പ്രസ്ഥാനങ്ങളായിരുന്നു മില്ലേനിയം കൺസൾട്ടന്റ്സിന്റെ ക്ലൈന്റ്സ്. ഒലിവ് ബിൽഡേഴ്സിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് പാർപ്പിടമില്ലാത്ത 15 കുടുംബങ്ങൾക്ക് വീട് വച്ച് നൽകി മനുഷ്യത്തത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനും ഒലീവിന് കഴിഞ്ഞു.

എറണാകുളത്തിനടുത്ത് തിരുവാണിയൂർ സ്വാശിയാണ് ഡോ. പി.വി മത്തായി. സാറാക്കുട്ടിയാണ് ഭാര്യ. സിമി മാത്യു, നിമി മാത്യു എന്നിവർ മക്കൾ. മരുമക്കൾ: ഡോ. മാത്യു തോമസ്, വർഗീസ് മാത്യു. മൂന്ന് കൊച്ചുമക്കളുണ്ട്.


ബിന്ദു ഫെർണാണ്ടസ്, കാന

കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്സായി തുടങ്ങി കഠിനാധ്വാനത്തിലൂടെ അമേരിക്കൻ മണ്ണിൽ കുടിയേറിയ ബിന്ദു ഫെർണ്ണാണ്ടസ് ഇന്ന് ചാരിറ്റിയിൽ സ്വന്തമായി വിലാസം സൃഷ്ടിച്ച വനിത എന്ന നിലയിൽ അമേരിക്കയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സമൂഹത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കു കൂടി പങ്കുവച്ച് അവരേയും ജീവിതത്തിന്റെ സന്തോഷ പാതകളിലേക്ക് കൊണ്ടുവരിക എന്ന വലിയ കർത്തവ്യം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് ബിന്ദു.

അമേരിക്കൻ നഴ്സിങ് ജീവിതത്തിനിടയിൽ ഭക്ഷണ പദാർത്ഥങ്ങൾ വീട്ടിലുണ്ടാക്കി വില്പന നടത്തി ചെറിയ തുകകൾ സംഘടിപ്പിച്ച് വയനാട്ടിലെ ആദിവാസി മേഖലയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ന് വിശാലമായ ഭൂമികയിൽ എത്തി നിൽക്കുന്നു. സ്വന്തം വരുമാനത്തിന്റെ ഒരു പങ്കാണ് ഇല്ലാത്തവനായി ബിന്ദു ഫെർ ണാണ്ടസ് പങ്കുവയ്ക്കുന്നത്. ഓൾഡ് ഏജ് ഹൗസുകൾ സ്ഥാപിക്കുന്നതിന് സഹായം നൽകിയാണ് ചാരിറ്റി രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ഇന്ന് എൻഡോസൾഫാൻ ദുരന്ത ബാധിതർക്കടക്കം അനേകർക്കു ബിന്ദു കരുതലിന്റെ സഹായഹസ്തം നീട്ടുന്നു.

മാളിയേക്കൽ സണ്ണി, ആലുവ

എറണാകുളം ജില്ലയിലെ ആലുവ തോട്ടയ്ക്കാട്ടുകര മാളിയേക്കൽ പൈലോയുടേയും, ലീലാമ്മ പൈലോയുടെയും മകനായി 1960 ൽ ജനനം. ആലുവ സെന്റ് മേരീസ് സ്‌കൂൾ, സെറ്റിൽമെന്റ് ഹൈസ്‌കൂൾ, യു.സി. കോളേജ് , ഫെയർലി ഡിക്സൺ യൂണിവേഴ്സിറ്റി, എസ്.എം.യു എന്നിവിടങ്ങളിൽ സ്‌കൂൾ കോളേജ് വിദ്യാഭ്യാസം. 1984 ൽ യുഎസിൽ എത്തി. ഡാളസ് എസ്എംയുവിൽ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി.

എഎച്ച്എച്ച് ഇൻക് കൺസൾട്ടന്റായി ജോലി നോക്കുന്നു. ഹോട്ടൽ ബിസിനസ് രംഗത്ത് ദീർഘ നാളത്തെ പരിചയം. 9/11 ന് ശേഷം വളണ്ടിയറായി സാമൂഹ്യ സേവന രംഗത്തേക്ക്. കൊച്ചിൻ കലാഭവൻ ഷോ, ഏഷ്യാനെറ്റ് യുഎസ്എ തുടങ്ങിയവയുടെ അരങ്ങിലും അണിയറയിലും തിളങ്ങി. അമേരിക്കയിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഭാര്യ ആനി സണ്ണി, മക്കൾ : സൂസൻ, സക്കറിയ, റ്റാമി. മരുക്കൾ: പ്രവീൺ അലക്സ് ,അലിസ, ജിറ്റോ.

കലാശ്രീ ഡോ. സുനന്ദ നായർ

പ്രശസ്ത മോഹിനിയാട്ടം പ്രതിഭയും ഹൂസ്റ്റൺ മലയാളിയുമായ കലാശ്രീ ഡോ. സുനന്ദ നായർ. ലോക പ്രശസ്ത നർത്തകി, ഗുരു, കോറിയോഗ്രാഫർ തുടങ്ങിയ നിലകളിൽ കലാരംഗത്ത് നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടും നൃത്ത പരിപാടി സംഘടിപ്പിച്ചിട്ടുണ്. ലോക പ്രശസ്ത നർത്തകി പത്മഭൂഷൺ ഡോ. കനക് റെലെയുടെ ശിഷ്യ. ഗുജറാത്തിൽ നിന്നുള്ള ശാസ്ത്രീയനൃത്ത ഇതിഹാസമായ ഡോ. കനക് റെലെയുടെ കീഴിൽ 1985 മുതൽ സുനന്ദാ നായർ മോഹിനിയാട്ടം അഭ്യസിച്ചു. നാടകാചാര്യൻ, കവി, ഗാനരചയിതാവ്, സംവിധായകൻ, സൈദ്ധാന്തികൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെ രചനകളും പത്മഭൂഷൺ ഡോ. കനക് റെലെയുടെ കൊറിയോഗ്രാഫിയുമാണ് തന്റെ മോഹിനിയാട്ട ജീവിതത്തിന്റെ ആകെത്തുകയെന്ന് സുനന്ദ നായർ പറയുന്നു. ഭരതനാട്യത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയിൽ കലാശ്രീ പട്ടം ലഭിച്ചു. കേരള കലാമണ്ഡലത്തിൽ നിന്ന കലാരത്നം അവാർഡും ലഭി്ച്ചു. ഇന്ത്യ ടുഡേ തെരഞ്ഞെടുത്ത നൂറ്റാണ്ടിലെ 50 നർത്തകരുടെ പട്ടികയിൽ സുനന്ദ നായരും ഉൾപ്പെട്ടുവെന്നത് അഭിമാനകരമായ നേട്ടമാണ്.


മാലിനി കെ. രമേഷ്

യൂണിവേഴ്സിറ്റി ഫ്രെഷ് മെൻ അവാർഡ് 2021 ൽ ലഭിച്ചു. ടെറി ഫൗണ്ടേഷന്റെ ലീഡർഷിപ്പ്, സ്‌കോളർഷിപ്പ്, അക്കാഡമിക്സിൽ അംഗീകാരവും ഈ യുവ പ്രതിഭയ്ക്ക് ലഭിച്ചു. ഹ്യൂസ്റ്റൺ ഏരിയാ മോഡലിൽ യുഎൻ ബെസ്റ്റ് പൊസിഷൻ പേപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് മാലിനിയുടെ പേപ്പർ ആണ്. കമ്മ്യൂണിറ്റി പ്രോബ്ലം സോൾവിങ് മത്സരത്തിൽ 2019, 2020 വർഷങ്ങളിൽ സ്റ്റേറ്റ് ലെവലിലും ഇന്റർനാഷണൽ ലെവലിലും തുടർച്ചയായ വിജയം നേടിയ അത്ഭുത പ്രതിഭ. കലാകാരി എന്ന നിലയിലും പ്രതിഭ തെളിയിച്ചു. വയലിനും തംബുരുവിലും മൃദംഗത്തിലും രണ്ടു മണിക്കൂർ സോളാ വോക്കൽ കോൺസേർട്ടിലും പെർഫോമൻസിലൂടെ അത്ഭുതപ്പെടുത്തി. യുഎച്ച് അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷൻ, പബ്ലിക് ഹെൽത്ത് കമ്മിറ്റി എന്നിവയിൽ അംഗവുമാണ് മാലിനി. യുഎച്ച് കോഗ്‌നിറ്റിവ് ഡെവലപ്മെന്റ് ലാബിൽ റിസർച്ച് അസിസ്റ്റന്റായി ജോലി നോക്കുന്നു. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡംഗം രമേശ് അതിയോടിയുടെ മകളാണ് ഈ കൊച്ചു മിടുക്കി.


ക്ലാരമ്മ മാത്യു

നഴ്സെന്ന നിലയിൽ അസൂയാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയ ക്ലാരമ്മ മാത്യു സാമൂഹ്യ പ്രവർത്തന രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ്. ഹെയ്ത്തിയിലും ഇന്ത്യയിലും അവർ നടത്തി കാരുണ്യ പ്രവർത്തനങ്ങൾ മാത്രം മതി ആ പുണ്യ ജീവിതത്തെ അടയാളപ്പെടുത്താൻ. ഇന്ത്യ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിൽ അംഗമായി യൂണൈറ്റഡ് ലൈറ്റ് ഓഫ് ഹോപ്പിനൊപ്പം 2018 ലെ ഹെയ്ത്തി മിഷനിൽ സ്തുത്യർഹമായി പ്രവർത്തിച്ചു. ഫണ്ട് കണ്ടെത്തി ഹെയ്ത്തിയിലെ കനാനിൽ ക്ലിനിക്ക് ആരംഭിച്ചത് അവരുടെ ശ്രമഫലമായാണ്. കേരളത്തിൽ 2018 ൽ കേരളത്തെ പിടിച്ചുലച്ച പ്രളയ കാലത്ത് നാട്ടിലെത്തി പത്തോളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ മുന്നിട്ടു നിന്നു.

തോമസ് ജോർജ്

പത്തനംതിട്ട മൈലപ്ര സ്വദേശിയായ തോമസ് ജോർജ് (ബാബു) ചെന്നൈയിൽ പ്രിന്റിങ്ങ് ടെക്‌നോളജി പഠനത്തിനുശേഷം ജോലി സംബന്ധമായി മുംബൈയിൽ എത്തി. അവിടെ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായി 1989 ൽ യുഎസിൽ എത്തി അമേരിക്കയിലെ പ്രധാന പത്ര സ്ഥാപനമായ ഹൂസ്റ്റൺ ക്രോണിക്കിളിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ നേതൃപാടവവും സഹജീവി സ്നേഹവും സഹപ്രവർത്തകരുടെ ആദരവിന് പാത്രമാണ്.

അമേരിക്കൻ പ്രസിഡണ്ട് നൽകുന്ന 'ദി പ്രസിഡന്റ്'സ് വോളന്റീയർ സർവീസ് അവാർഡ്' തോമസ് ജോർജിനെ തേടിയെത്തി. കമ്മ്യൂണിറ്റിയിൽ ചെയ്യുന്ന മികച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കു അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക അംഗീകാരം ലഭിച്ച ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് തോമസ് ജോർജ്. ഇന്ന് ഹൂസ്റ്റനിലെ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന പ്രിന്റിങ് പ്രെസ്സിനു ഉടമയാണ് തോമസ് ജോർജ്. പ്രിന്റിങ് ടെക്‌നോളജിയിൽ ഇന്ന് ലഭ്യമായ എല്ലാ ആധുനിക സാങ്കേതിക വിദ്യയും
ഉപയോഗിച്ചുകൊണ്ടാണ് തോമസ് പ്രിന്റിങ് പ്രെസ്സിനെ വളർച്ചയിലേക്ക് നയിക്കുന്നത്.


മനോജ് കുമാർ പൂപ്പാറയിൽ

ഹ്യൂസ്റ്റൺ മെട്രോ പൊലീസ് ഓഫീസർ മനോജ് കുമാർ അർപ്പണ ബോധത്തിന്റെ മറ്റൊരു പേരാണ്. എറണാകുളം മുളംതുരുത്തി വെട്ടിക്കൽ റിട്ട. പൊലീസ് ഓഫീസർ പൂപ്പാറയിൽ രാഘവന്റേയും ലീലയുടേയും മകനാണ് മനോജ്. പനമ്പള്ളി നഗറിൽ ഇളംകുളം വെസ്റ്റ് ഹൈസ്‌കൂളിൽ
പ്രാഥമിക വിദ്യഭ്യാസവും എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ നിന്ന് ബിരുദവും കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി മാർക്കറ്റിങ് ജോലിയിൽ പ്രവേശിച്ച് ശ്രീലങ്ക, ദുബായ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ടിച്ച ശേഷം 2005ൽ അമേരിക്കയിലെത്തി. ഫിനിക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ ബിരുദം നേടിയ ശേഷം ഹരീസ് കൗണ്ടിയിൽ ഡപ്യൂട്ടി ഷെരീഫ് ആയി ഹൂസ്റ്റണിൽ ജീവിതമാരംഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ പൊലീസ് അക്കാദമിയിൽ നിന്ന് ബസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു.


സാം ആന്റോ

കഴിഞ്ഞ 15 വർഷങ്ങളായി ഇമ്മിഗ്രെഷൻ പരിഷ്‌കാരത്തിനു വേണ്ടി നിരന്തരമായ പ്രവർത്തനങ്ങൾ നടത്തുകയും ഇതിനു വേണ്ടി നടത്തിയ ലോബ്ബിയിങ്ങിന് നേതൃത്വം നൽകുകയും ചെയ്തു. ഈ അടുത്തകാലത്ത് ഈ പരിശ്രമങ്ങൾ H4 EAD work permit എന്ന മാറ്റത്തിന് കാരണമായി എന്നത് ഏറെ അഭിമാനാർഹമായ കാര്യമാണ്. ഫോമാ ലീഗൽ ഇമ്മിഗ്രെഷൻ ഫെഡറേഷൻ (FOMAA Life ) ന്റെ ചെയർമാനായിരുന്നു.


അമേരിക്കൻ മലയാളി സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഏറ്റവും നല്ല 'ഫിലാന്ത്രോപ്പിസ്റ്' പുരസ്‌കാരം നൽകി ആദരിച്ചു. സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാർമൽ മരിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. എച്ച്ഐവി ബാധിച്ചതും താമസിക്കാൻ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാർമൽ മാറിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഈ ചാരിറ്റബിൾ ട്രസ്റ്റ് 2 ലക്ഷം ഡോളറോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്.

സാം ആന്റോയും കൂടി ചേർന്ന് സ്ഥാപിച്ച കേരളാ അസോസിയേഷൻ ഓഫ് നാഷ്വിൽ ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. കേരളത്തിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി കേരളാ അസോസിയേഷൻ ഓഫ് നാഷ്വിൽ 85000 ഓളം ഡോളർ സമാഹരിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്ഈ. കോവിഡ് മഹാമാരിയിൽ പ്രയാസമനുഭവിക്കുന്നവർക്കായി ഇരുപതിൽപരം ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് കേരളത്തിലേക്ക് അയച്ചിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ ടെന്നസിയിലെ നാഷ്വില്ലിലും പിന്നീട് ഫോമായിലും ശ്രദ്ധേയമായ സേവനങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.

ജെയ്ബു കുളങ്ങര

കോട്ടയം താഴത്തങ്ങാടി കുളങ്ങര കെ. ജെ. മാത്യുവിന്റേയും ചിന്നമ്മ മാത്യുവിന്റേയും എട്ട് മക്കളിൽ ആറാമൻ. 1982 ലാണ് ജെയ്ബു കുളങ്ങര അമേരിക്കയിലെത്തുന്നത്. രണ്ടാമത്തെ ജേഷ്ഠൻ വിവാഹാനന്തരം അമേരിക്കയിലേക്ക് പോയതോടെ ഏഴ് സഹോദരന്മാരും ഏക സഹോദരിയും കുടുംബങ്ങളോടെ അമേരിക്കയിൽ എത്തുകയായിരുന്നു.

ഇൻകം ടാക്സ് പ്രാക്ടീഷണർ ആയിട്ടായിരുന്നു തുടക്കം. തുടർന്ന് എച്ച് ആൻഡ് ആർ ബ്ലോക്ക് കമ്പനിയിൽ ടാക്സ് പ്രിപ്പയർ ആയി 1983 ൽ ജോലി ലഭിച്ചു. തുടർന്ന് പ്രസ്തുത കമ്പനിയുടെ തന്നെ പ്രീമിയം ഡയറക്ടറായി സ്ഥാനമേറ്റു. പുതിയതായി വരുന്ന ഉദ്യോഗാർത്ഥികൾക്കും പൊതുജനങ്ങൾക്കും ടാക്സ് സംബന്ധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുമായിരുന്ന അദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ജോലിയിലെ കൃത്യതയും, ആത്മാർത്ഥതയും പിന്നീട് അദ്ദേഹത്തെ ഇതേ കമ്പനിയുടെ തന്നെ പ്രീമിയം ഓഫീസ് ഡയറക്ടറാക്കി ഉയർത്തി.

കോളജ് പഠനകാലം മുതൽ കേരളാ കോൺഗ്രസിന്റെ അനുഭാവിയും പ്രവർത്തകനുമായിരുന്നു. ബസേലിയസ് കോളജിൽ 1978ൽ ഡിഗ്രി പഠിക്കുന്ന സമയത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (കെ. എസ്. സി.) ആയിരുന്നു. 1980 ൽ കെ. എസ്. സി. (എം) സംസ്ഥാന ട്രഷറർ, കോട്ടയം ടൗൺ കേരള കോൺഗ്രസിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ സജീവ പ്രവർത്തനം. കെ.എം.മാണിയുമായി 1973 ൽ തുടങ്ങിയ ബന്ധം വളരെ മനോഹരമായി തന്നെ സൂക്ഷിച്ചിരുന്നു. പ്രവാസി കേരളാ കോൺഗ്രസ് (എം) നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്.

2002ലാണ് സ്വന്തമായി പ്രാക്ടീസ് തുടങ്ങിയത്. ഷിക്കാഗോയിലെ ഏതൊരു വ്യക്തിയുടെയും, ബിസിനസുകാരുടെയും വിശ്വസ്തനായ ടാക്സ് കൺസൾട്ടിന്റെ പേരെടുത്താൽ അതിൽ ആദ്യം ജെയ്ബുവിന്റെ പേരുണ്ടാകും. അദ്ദേഹം ആരംഭിച്ച ജെയ്ബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ്സ് എന്ന ടാക്സ് കൺസൾട്ടൻസി സ്ഥാപനം അത്രത്തോളം പ്രസിദ്ധമാണ്. 12 ജോലിക്കാരുമായി മുന്നോട്ട് പോകുന്നു.


ജഡ്ജ് ജൂലി എ മാത്യു, ടെക്സസ്

യുഎസിലെ ടെക്സസിലുള്ള ഫോർട്ട് ബെന്റ് കൗണ്ടിയി!ൽ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത. ഡെമോകാറ്റിക് പാർട്ടി പിന്തുണയോടെ മൽസരിച്ച ജൂലി 1,35,237 വോട്ടുകൾ നേടി 21,000 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

ടെക്‌സസ്സിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോർട്‌ബെൻഡ് കൗണ്ടിയിലെ ആദ്യ ഏഷ്യൻ അമേരിക്കൻ ജഡ്ജ് എന്നതിലുപരിയായി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ വനിത എന്ന ബഹുമതിയും ജൂലിക്കവകാശപെട്ടതാണ്.

15 വർഷമായി യുഎസിൽ അറ്റോർണിയാണു ജൂലി. യുഎസിലെ ഡെലാവേർ ലോ സ്‌കൂളിൽ നിന്ന് ലോയിൽ ബിരുദം നേടി. മുനിസിപ്പൽ ജഡ്ജിയായി പ്രവർത്തിച്ചിരുന്നു. 35 വർഷം മുൻപാണ് ജൂലിയുടെ കുടുംബം അമേരിക്കയിലേക്ക് ചേക്കേറിയത്. വെണ്ണിക്കുളം തിരുവട്ടാൽമണ്ണിൽ തോമസ് ദാനിയേലിന്റെയും സൂസമ്മ തോമസിന്റെയും മകളാണ്. കാസർകോട് ഭീമനടി നടുവിളയിൽ ജിമ്മി മാത്യുവാണു ഭർത്താവ്. മക്കൾ: അൽന, ഐവ, സോഫിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP