Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലവലേശം യോഗ്യതയില്ലാത്തയാൾ ഇന്റർവ്യൂവിൽ പോലും പങ്കെടുക്കാതെ യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായത് എംഎ ബേബിയുടെ ശിപാർശയിൽ; അട്ടിമറിക്ക് കളമൊരുക്കാൻ സർവകലാശാലയും ഒത്തുകളിച്ചു; പഠിപ്പിക്കാൻ അറിയാത്തതിന് പലതവണ സസ്‌പെൻഷനിലായ ആളെ ഡോക്ടറൽ ഗൈഡ് ആക്കിയതു കെ ടി ജലീൽ; ചോദ്യം ചെയ്ത വകുപ്പ് മേധാവിക്ക് ക്യാമ്പസിൽ വിലക്ക്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

ലവലേശം യോഗ്യതയില്ലാത്തയാൾ ഇന്റർവ്യൂവിൽ പോലും പങ്കെടുക്കാതെ യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായത് എംഎ ബേബിയുടെ ശിപാർശയിൽ; അട്ടിമറിക്ക് കളമൊരുക്കാൻ സർവകലാശാലയും ഒത്തുകളിച്ചു; പഠിപ്പിക്കാൻ അറിയാത്തതിന് പലതവണ സസ്‌പെൻഷനിലായ ആളെ ഡോക്ടറൽ ഗൈഡ് ആക്കിയതു കെ ടി ജലീൽ; ചോദ്യം ചെയ്ത വകുപ്പ് മേധാവിക്ക് ക്യാമ്പസിൽ വിലക്ക്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഷ്ടപ്പെട്ടു പഠിച്ച് പി.എസ്.സി പരീക്ഷ എഴുതി ജോലിക്കായി ഉദ്യോഗാർഥികൾ കാത്തിരിക്കുമ്പോൾ രാഷ്ട്രീയം മാത്രം ഗുസ്തിയായുള്ളവർ പിൻവാതിലിലൂടെ ജോലിയിൽ കയറി യൂണിവേഴ്‌സിറ്റികളിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങി തടിച്ചു കൊഴിക്കുന്ന കാഴ്‌ച്ച കണ്ടാൽ ഞരമ്പിൽ ചോര ഓടുന്നവർക്ക് അത് തിളയ്ക്കുമെന്നത് തീർച്ചയാണ്. നമ്മുടെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ മാറി മാറി ഭരിച്ചവർ അവരവരുടെ ഇഷ്ടക്കാരെ തിരുകി അദ്ധ്യാപകരായി പോലും കയറ്റുമ്പോൾ അദ്ധ്യാപനമെന്ന മേഖല പോലും നിലവാര തകർച്ചയാൽ കൂപ്പു കുത്തുകയാണ്. 

ഇടതു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴും പ്രതിപക്ഷത്ത് ആയാലും ഇഷ്ടക്കാരെ പിൻവാതിൽ വഴി യൂണിവേഴ്‌സിറ്റികളിൽ തിരുകി കയറ്റുന്നത് പതിവു പരിപാടിയാണ്. എന്നാൽ, ഈ നിയമനങ്ങളെല്ലാം എത്രത്തോളം ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുരത്തുവരുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകാൻ തയ്യാറാകാത്തതിന് കേരളാ സർവ്വകലാശാലയിൽ വിവരാവകാശ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥന് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപയുടെ പിഴ ചുമത്തിയതിന്റെ പിന്നാമ്പുറം തേടി മറുനാടൻ അന്വേഷണം നടത്തിയപ്പോഴാണ് കേരളം വെള്ളരിക്കാ പട്ടണമാണോ എന്നു തോന്നും വിധത്തിലുള്ള ക്രമക്കേടിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

അദ്ധ്യാപകൻ ആകാൻ യോഗ്യത ഇല്ലാത്തയാളെ ഇന്റർവ്യൂവിൽ പോലും പങ്കെടുപ്പിക്കാതെയാണ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനാക്കിയത്. അതും വിഎസിന്റെ ഭരണകാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ ശിപാർശയിൽ. അത് മാത്രവുമില്ല അട്ടിമറിക്ക് കളമൊരുക്കാൻ വേണ്ടി സർവകലാശാലയും ഒത്തു കളിക്കുന്ന അവസ്ഥ കേരളം കണ്ടു. പഠിപ്പിക്കാൻ അറിയാത്തതിന് പലതവണ സസ്‌പെൻഷനിലായ ആളെ പിന്നീട് ഡോക്ടറൽ ഗൈഡ് ആക്കിയതാണ് അതിലും വലിയ കോമഡി. ഇത് നടന്നതാകട്ടെ മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ കാലത്തും.

കേരളാ സർവ്വകലാശാല മനഃശ്ശാസ്ത്ര വിഭാഗം മുൻ അദ്ധ്യക്ഷൻ പ്രൊഫ. ഇമ്മാനുവൽ തോമസിനാണ് യൂണിവേഴ്‌സിറ്റി വിവാരാവകാശ വിഭാഗം ആവശ്യപ്പെട്ട രേഖകൾ നൽകാതിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവരാവകാശ നിയമ പ്രകാരം അന്വേഷണം നടത്തി ബന്ധപ്പെട്ടവരിൽ നിന്നും വിശദീകരണം കേട്ട ശേഷമാണ് കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. 25000 രൂപ പിഴ നൽകാനാണ് വിധിച്ചിരിക്കുന്നത്.

പ്രൊഫ. ഇമ്മാനുവൽ തോമസിന് സംഭവിച്ചത് എന്ത്?

സർവ്വീസിൽ നിന്നും 2018 മാർച്ചിൽ വിരമിച്ച പ്രൊഫ. ഇമ്മാനുവൽ തോമസിനെ സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് സർവ്വകലാശാല രജിസ്ട്രാർ 2020 ജൂൺ 25-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിചിത്രമായ ഈ ഉത്തരവിന് കാരണം എന്താണെന്നാണ് അദ്ദേഹം അന്വേഷിച്ചത്. ഇതിനായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി.

അതേസയമം വിവാരാവകാശ നിയമ പ്രകാരം അപേക്ഷ എത്തിയപ്പോൾ യൂണിവേഴ്‌സിറ്റി അധികൃതർ അപകടം മണത്തു. കാരണം മറ്റൊന്നുമായിരുന്നില്ല, കേരളാ യൂണിവേഴ്‌സിറ്റിയിൽ നടന്ന കള്ളക്കളികളെ കുറിച്ചും നിയമം അട്ടിമറിച്ചുള്ള നിയമനങ്ങളെ കുറിച്ചുമെല്ലാം വിവരങ്ങൾ പുറത്തു കൊണ്ടുവന്നത് പ്രൊഫ. ഇമ്മാനുവൽ തോമസ് ആയിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം യൂണിവേഴ്‌സിറ്റി അധികൃതരുടെ കണ്ണിലെ കരടായതും അദ്ദേഹത്തെ കാര്യവട്ടം കാമ്പസിൽ പ്രവേശനം നിഷേധിച്ചു കൊണ്ടുമുള്ള നടപടി.

അതുകൊണ്ട് തന്നെ പ്രൊഫ. ഇമ്മാനുവൽ തോമസ് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ല. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയ അന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം. പോൾ സർവ്വകലാശാല അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുകയും വിവരാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേരളാ സർവ്വകലാശാലയിലെ എല്ലാ ജീവനക്കാർക്കും നിർബ്ബന്ധമായും ബോധവത്കരണ ക്ലാസ് ഏർപ്പെടുത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

കൂടാതെ ഗുരുതരമായ കൃത്യവിലോപം കാട്ടിയ ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാർ പി. രാഘവനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാതിരിക്കാൻ തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിൻസൺ പോൾ വിരമിച്ചതിനാൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എൽ. വിവേകാനന്ദനാണ് ഈ കേസിന്റെ തുടർ നടപടികൾ നിയന്ത്രിച്ചിരുന്നതും ഇപ്പോൾ അന്തിമ വിധി പ്രസ്താവിച്ചിട്ടുള്ളതും. സർവ്വീസിൽ നിന്നും വർഷങ്ങൾക്ക് മുൻപ് വിരമിച്ച ഒരു അദ്ധ്യാപകനെ കാരണമൊന്നും അറിയിക്കാതെ താൻ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തു പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയ നടപടിയിൽ മനുഷ്യാവകാശ ധ്വംസനവും മൗലികാവകാശ ധ്വംസനവും അടങ്ങിയിട്ടുണ്ടെന്നുള്ള കാര്യം ഡോ. വിവേകാനന്ദൻ തന്റെ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്റർവ്യൂവിൽ പങ്കെടുക്കാതെ യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ! 

സർവീസിൽ നിന്നും വിരമിച്ച ഒരു അദ്ധ്യാപകനായ പ്രൊഫ. ഇമ്മാനുവൽ തോമസിനെ മതിയായ കാരണം കാണിക്കാതെയും അന്വേഷണം നടത്താതെയും കേരളാ സർവ്വകലാശാലാ കാമ്പസിൽ കയറുന്നതിൽ നിന്നും വിലക്കിയ സംഭവം അന്ന് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. വേണ്ടത്ര യോഗ്യതയില്ലാതിരുന്ന ഒരദ്ധ്യാപകനെ ചില ഉന്നതരുടെ പ്രത്യേക താല്പര്യപ്രകാരം സർവ്വകലാശാലയിലെ ഗവേഷണ മേൽനോട്ടക്കാരനായി നിയമിക്കാൻ സർവ്വകലാശാല സിൻഡിക്കേറ്റെടുത്ത ക്രമരഹിതമായ ഒരു തീരുമാനം ചാൻസിലറുടെ ശ്രദ്ധയിൽ പെടുത്തുകയും ആ തീരുമാനം പിൻവലിക്കാൻ ഇടയാക്കുകയും ചെയ്തു എന്നതാണ് വൈരാഗ്യ പൂർണ്ണമായ സിൻഡിക്കേറ്റ് നടപടിയുടെ കാരണമായി പ്രൊഫ. ഇമ്മാനുവൽ തോമസ് പറയുന്നത്.

അദ്ധാപക നിയമനത്തിനായുള്ള അഭിമുഖമോ തെരഞ്ഞെടുപ്പോ നടത്താതെയാണ് മേൽ സൂചിപ്പിച്ച അദ്ധ്യാപകന്റെ നിയമനം കേരളാ യൂണിവേഴ്‌സിറ്റിയിൽ നടത്തിയിട്ടുള്ളത്. ജോൺസൺ എന്ന ഉദ്യോഗാർഥിയാണ് ഇത്തരത്തിൽ മതിയായ യോഗ്യതകൾ ഒന്നുമില്ലാതെ ജോലിയിൽ കയറിയത്. ലത്തീൻ വിഭാഗത്തിൽ പെട്ട ഇയാൾ ്‌വ്യാജ സർട്ടിഫിക്കറ്റുമായാണ് ജോലിയിൽ പ്രവേശിച്ചതെന്ന ആരോപണങ്ങൾ അടക്കം നിലനിൽക്കുകയാണ്.

നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജരാക്കിയതിന്റെ പേരിൽ കേരളാ പബ്‌ളിക് സർവീസ് കമ്മീഷൻ ആജീവനാന്ത നിയമന വിലക്കേർപ്പെടുത്തിയിട്ടുള്ള ആളാണ് ഇങ്ങനെ അദ്ധ്യാപകനായി യൂണിവേഴ്‌സിറ്റിയിൽ നിയമിതനായത് എന്നതും വളരെ കൗതുകകരമായ മറ്റൊരു കാര്യമാണ്. ഇക്കാര്യങ്ങൾ വെളിച്ചത്തായപ്പോൾ ഒരിക്കൽ ഇദ്ദേഹത്തെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ നിയമിക്കുന്നതിനായി സർവ്വകലാശാല മുൻപ് നടത്തിയ ചില ക്രമരഹിതമായ നടപടികളുടെയും വീഴ്ചകളുടേയും പേരിൽ ഇപ്പോൾ ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തിരിക്കുകയാണ് ചെയ്തത്. ഇതിനെല്ലാം കാരണമായത് രാഷ്ട്രീയ താൽപ്പര്യവുമാണ്.

കണ്ണൂർ സർവ്വകലാശാലയിൽ ഡോ. പ്രിയാ വർഗ്ഗീസിനെ നിയമിക്കാൻ ശ്രമിച്ചതിനെ പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കുന്ന ഈ അവസരത്തിലാണ് നിയമനത്തിനായുള്ള അഭിമുഖം പോലും നടത്താതെ കളങ്കിതനായ ഒരാളെ സർവ്വകലാശാലാ അദ്ധ്യാപകനായി നിയമിച്ചത് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, വിവാദ പുരുഷനായ ഇതേ വ്യക്തിയുമായി ബന്ധപ്പെട്ട മറ്റൊരു ക്രമക്കേടിന്റെ പേരിലാണ് സർവ്വകലാശാലക്ക് ഇപ്പോൾ വിവരാവകാശക്കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടതും.

നിയമിച്ചത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് പിഎസ് സി വിലക്കിയ ആളെ

കേരള യൂണിവേഴ്‌സിറ്റി അദ്ധ്യാപകനായി നിയമിച്ചത് ആരെയെന്നതാണ് ഞെട്ടിക്കുന്നത്. വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജരാക്കിയതിന്റെ പേരിൽ കേരളാ പബ്‌ളിക് സർവീസ് കമ്മീഷൻ ആജീവനാന്ത നിയമന വിലക്ക് ഏർപ്പെടുത്തിയ ജോൺസൺ എന്നയാൾക്കായിരുന്നു നിയമനം നൽകിയത്. ബന്ധപ്പെട്ട ഒഴിവിലെ നിയമനത്തിനായി കേരളാ യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ട് അനുശാസിക്കും വിധമുള്ള പ്രവേശന പരീക്ഷ നടത്തുകയോ നിയമന സമിതിയുടെ നിയമന ശുപാർശ നേടുകയോ ചെയ്തിരുന്നില്ല.

2007-2008 കാലഘട്ടത്തിൽ ഇടതുപക്ഷ സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ ക്രമക്കേടുകൾ യൂണിവേഴ്‌സിറ്റിയിലെ തസ്തിക ലക്ഷ്യമിട്ട് എത്തിയത്. കൊല്ലംകാരനായ ഉദ്യോഗാർത്ഥി ചില ജാതി മത ശക്തികളെ കൂട്ടുപിടിച്ചുള്ള നീക്കങ്ങളിലൂടെയാണ് സ്വാധീനം ചെലുത്തിയിത്. നിയമനത്തിലെ ക്രമക്കേട് തിരിച്ചറിഞ്ഞ് 2013-ൽ ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുിട്ടിരുന്നു.

എന്നാൽ മുൻപ് യൂണിവേഴ്‌സിറ്റി തന്നെ കോടതിയിൽ സമർപ്പിച്ചിരുന്ന തെറ്റായ വിവരങ്ങളുടേയും നടപടിക്രമങ്ങളിലെ വീഴ്ചകളുടേയും പേരിൽ 2015 ൽ ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കേണ്ടി വന്നു. പിന്നീട് കെ ടി. ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ശുപാർശയിൽ വേണ്ടത്ര യോഗ്യതയില്ലാതിരുന്ന ഇതേ ആളിനെ സർവ്വകലാശാലയിലെ പി എച്ച് ഡി. ഗവേഷണ സൂപ്പർവൈസർ ആക്കാൻ സർവ്വകലാശാല സിൻഡിക്കേറ്റ് 2019-ൽ തീരുമാനമെടുത്തു. ഈ തീരുമാനത്തിലടങ്ങിയ ക്രമക്കേട് പഠന വിഷയത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തീരുമാനം സിൻഡിക്കേറ്റിന് പിൻവലിക്കേണ്ടി വരികയായിരുന്നു.

ഇതിന്റെ പ്രതികാരമെന്ന നിലയിൽ സർവ്വകലാശാലയിൽ നിന്നും വിരമിച്ച മുൻ ബോർഡ് സ്റ്റഡീസ് ചെയർമാനായിരുന്ന പ്രൊഫ. ഇമ്മാനുവൽ തോമസിനെ പഠന വകുപ്പിൽ കയറുന്നതിൽ നിന്നും വിലക്കുകയാണ് സിൻഡിക്കേറ്റ് ചെയ്തത്. ഈ വിലക്കിന് യാതൊരു കാരണവും പറഞ്ഞിട്ടില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും കാരണം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ഇതാണ് ഇപ്പോൾ പിഴയക്കാൻ ഉത്തരവിലേക്ക് എത്തിച്ചത്.

ലത്തീൻകാരെ തൃപ്തിപ്പെടുത്താൻ എം എ ബേബിയുടെ പൊടിക്കൈ

അന്ന വിദ്യാഭ്യാസ മന്ത്രി എം എ ബേബി ലത്തീൻ സഭക്കാതെ ഒപ്പം നിർത്താൻ വേണ്ടിയാണ് ഈ അദ്ധ്യാപക നിയമനത്തിൽ വെള്ളം ചേർത്തത്. ഈ നിയമനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട എല്ലാ രേഖകളും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നു തന്നെ കിട്ടുന്നതാണ്. അവിശ്വസനീയമായ ഈ നിയമനത്തിന്റെ പിന്നാമ്പുറം അന്വേഷിച്ചു ചെല്ലുന്നവർക്ക് കൗതുകകരമായ മറ്റൊരു കാര്യം കൂടെ മനസ്സിലാക്കാൻ കഴിയും. അഴിമതിയുടേയും അധികാര ദുർവിനിയോഗത്തിന്റെയും ഈ അദ്ധ്യായത്തിന് പിന്നിലും നിറഞ്ഞാടിയിരുന്നത് ഇപ്പോൾ അധികാരത്തിലിരിക്കുന്നവരുടെ കൂട്ടത്തിൽപ്പെട്ട കഥാപാത്രങ്ങൾ തന്നെ. സംഭവം ഇങ്ങനെയാണ:്

28-09-2005 ൽ കേരളാ സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അദ്ധ്യാപക തസ്തികളിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരുന്നു. കൂട്ടത്തിൽ, മനഃശ്ശാസ്ത്ര വകുപ്പിൽ ലക്ചറർ തസ്തികയിലേക്കുള്ള മൂന്നു ഒഴിവുകളും ഉണ്ടായിരുന്നു. ഈ ഒഴിവുകൾ മുസ്ലിം, ലത്തീൻ കത്തോലിക്കാ, ജനറൽ മെറിറ്റ്, എന്നിങ്ങനെയുള്ള 3 വിഭാഗങ്ങളിലായാണ് ഉണ്ടായിരുന്നത്.

ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ ജോൺസൺ എന്ന ഒരാളുടെ അപേക്ഷ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ, ഈ അപേക്ഷകൻ ലത്തീൻ കത്തോലിക്കാ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടാൻ അർഹനല്ലെന്നും, ഇദ്ദേഹത്തിന്റെ എസ്. എസ്. എൽ. സിബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ജാതി വ്യത്യസ്തമാണെന്നും, വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ഹാജരാക്കിയതിന്റെ പേരിൽ ഇദ്ദേഹത്തിന് കേരളാ പി.എസ്. സി നിയമന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഒരു പരാതി അക്കാലത്ത് യൂണിവേഴ്‌സിറ്റിക്ക് ലഭിക്കുകയുണ്ടായി.

യഥാർത്ഥ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട പരാതിക്കാരിയുടെ ആവശ്യം ഈ ഒഴിവ് വീണ്ടും വിജ്ഞാപനം ചെയ്യണം എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ഏക അപേക്ഷകന്റെ യഥാർത്ഥ ജാതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും അന്വേഷണ റിപ്പോർട്ട് കിട്ടുന്നതു വരെ ആ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നത് മാറ്റിവക്കാനും സർവ്വകലാശാല തീരുമാനമെടുത്തു. അതേ സമയം മറ്റു രണ്ടു ഒഴിവുകളിലേക്കും (മുസ്ലിം, ജനറൽ മെറിറ്റ്) നിയമനം നടത്തുന്നതിന് തടസ്സങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ആയതിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്താൻ തീരുമാനിക്കുകയും ഈ അഭിമുഖം 27-04-2007 ൽ നടത്തുകയും ചെയ്തു.

ഇതിൽപ്പെട്ട ഒരു ഒഴിവ് ജനറൽ കാറ്റഗറിയിലായിരുന്നതിനാൽ ജാതി പരിഗണനകളില്ലാതെ മിനിമം യോഗ്യതയുണ്ടായിരുന്ന എല്ലാവരേയും അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. കൂട്ടത്തിൽ ജോൺസൺ എന്ന വ്യക്തിയും ഉൾപ്പെട്ടിരുന്നു. ഇങ്ങനെ ക്ഷണിക്കുമ്പോൾ ഇദ്ദേഹത്തിനെതിരെ കേരളാ പി. എസ്. സി നിയമന നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ് എന്ന കാര്യം യൂണിവേഴ്‌സിറ്റി പരിഗണിച്ചിരുന്നില്ല. സർവ്വകലാശാല സ്വയം ഭരണ സ്ഥാപനമായതിനാൽ പി. എസ്. സിയുടെ വിലക്ക് സർവ്വകലാശാലക്ക് ബാധകമാവുകയില്ല എന്നതാണ് ഇതിന് പറഞ്ഞിരുന്ന ന്യായം. എന്തായാലും, ഈ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം വേക്കൻസിയിലേക്കും ജനറൽ വേക്കൻസിയിലേക്കും യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും നിയമനം നടത്തുകയും ചെയ്തു.

ഇതിന് ശേഷമാണ് നാടകീയമായ ചില നീക്കങ്ങളിലൂടെ ലത്തീൻ കത്തോലിക്കാ വിഭാഗത്തിലുള്ള ഒഴിവിലേക്ക് ജോൺസൺ എന്ന ഉദ്യോഗാർത്ഥിയെ അഭിമുഖം നടത്താതെ തന്നെ പിൻവാതിലിലൂടെ നിയമിക്കാനുള്ള ശ്രമം ആരംഭിച്ചത്. ലത്തീൻ കത്തോലിക്കനും ഉദ്യോഗാർത്ഥിയുടെ നാട്ടുകാരനുമായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ ഇടപെടലാണ് ഇക്കാര്യം സാധ്യമാക്കി തീർത്തതെന്നാണ് വിവരങ്ങൾ.

നിയമനം നേടിയതും നാടകീയമായി

ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ഏക അപേക്ഷകനായിരുന്നിട്ടും തനിക്ക് നിയമനം നല്കുന്നില്ല എന്നും, തന്റെ ജാതിയെക്കുറിച്ചുള്ള ഒരു പരാതിയുടെ പേരിൽ തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തിന് ശേഷം തന്റെ നിയമനം തടഞ്ഞു വച്ചിരിക്കുകയാണെന്നും തനിക്ക് ഉടൻ നിയമനം നല്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു റിട്ട് ഹർജി ജോൺസൻ എന്ന ഉദ്യോഗാർത്ഥി 2009-ൽ ഹൈക്കോടതിയിൽ ഫയൽ ചെയ്തു. അന്നത്തെ സർവ്വകലാശാലാ ഭരണാധികാരികളുടെ അനുഗ്രഹാശംസകളോടെയും സർവ്വകലാശാലയുടെ സ്റ്റാൻഡിങ് കൗൺസിൽ ആയിരുന്ന അഡ്വ. രാജഗോപാലൻ നായരുമായി കൂടിയാലോചിച്ചുമാണ് സർവ്വകലാശാലയ്‌ക്കെതിരായ ഈ ഹർജി സമർപ്പിക്കപ്പെട്ടത്.

ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുകയോ ഹർജിക്കാരനെ അതിലേക്ക് തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഹർജിക്കാരന്റെ യഥാർത്ഥ ജാതിയെക്കുറിച്ചുള്ള അന്വേണം പൂർത്തിയാകുന്ന മുറയ്ക്ക് മാറ്റിവക്കപ്പെട്ടിരിക്കുന്ന അഭിമുഖം നടത്താവുന്നതും ഹർജിക്കാരനെ യോഗ്യനായി തെരഞ്ഞെടുപ്പു സമിതി കണ്ടെത്തുകയാണെങ്കിൽ നിയമനം നല്കാവുന്നതാണെന്നും, ഇക്കാരണങ്ങളാൽ ഹർജിക്കാരന്റെ പരാതി നിലനില്ക്കുന്നതല്ലെന്നും ബോധ്യപ്പെടുത്തുന്നതിന് പകരം, തെറ്റിദ്ധാരണയുണ്ടാക്കുന്നതും ഹർജിക്കാരന് അനുകൂലമായി വ്യാഖ്യാനിക്കാവുന്നതുമായ കാര്യങ്ങളാണ് എതിർ സത്യവാങ്മൂലം എന്ന രൂപത്തിൽ സർവ്വകലാശാലയുടെ അഭിഭാഷകനായിരുന്ന അഡ്വ. രാജഗോപാലൻ നായർ കോടതിയിൽ എഴുതി സമർപ്പിച്ചത് എന്നായരുന്നു ഉയർന്ന ആരോപണം.

ഈ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് 27-04-2007 ൽ നടത്തപ്പെട്ട അഭിമുഖം ലത്തീൻ കത്തോലിക്കാ വിഭാഗത്തിന്റേത് ഉൾപ്പെടെയുള്ള 3 ഒഴിവുകളിലേക്കുമുള്ള നിയമനത്തിനു വേണ്ടി ആയിരുന്നു എന്നും, എന്നാൽ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ സമയത്ത് ഹർജിക്കാരന്റെ ജാതിയെക്കുറിച്ചുണ്ടായ ഒരു സംശയത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു സമിതി ഹർജിക്കാരനെ നിയമനത്തിനായി ശുപാർശ ചെയ്തിട്ടില്ല എന്നുമായിരുന്നു. എന്നാൽ ഈ പ്രസ്താവന സത്യ വിരുദ്ധമാണെന്ന് ബന്ധപ്പെട്ട ഫയൽ രേഖകളും അഭിമുഖത്തിന്റെ മിനുട്ട്‌സും നോക്കുമ്പോൾ ആർക്കും ബോദ്ധ്യമാവുന്നതാണ്. മുസ്ലിം, ഓപ്പൺ എന്നീ വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന് മാത്രമായുള്ള അഭിമുഖമാണ് നടത്തിയിരിക്കുന്നത് എന്ന് മിനുട്ട്‌സിന്റെ തലവാചകത്തിൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു.

ലത്തീൻ വിഭാഗത്തിലെ നിയമനത്തിനായുള്ള അഭിമുഖം മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും ഫയൽ രേഖകളിൽ നിന്നു മനസ്സിലാക്കാം. ജനറൽ കാറ്റഗറിയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ നിയമനത്തിനു വേണ്ട യോഗ്യത കണ്ടെത്തിയിട്ടില്ലെന്നും ലത്തീൻ കത്തോലിക്കാ വിഭാഗത്തിലേക്കുള്ള നിയമനത്തിന് വേണ്ട യോഗ്യത ഹർജിക്കാരനുണ്ടോ എന്ന കാര്യം പരിഗണിക്കാൻ ഇരിക്കുന്നതേ ഉള്ളൂ എന്നുമുള്ള കാര്യം മറച്ചുവച്ച് ഏക തർക്ക വിഷയം ഹർജിക്കാരന്റെ ജാതിയുടെ നിജസ്ഥിതിയെക്കുറിച്ചു മാത്രമാണ് എന്ന് വരുത്തിത്തീർക്കാനാണ് ഹർജിക്കാരന്റെ വക്കീലും സർവ്വകലാശാലയുടെ വക്കീലും ഒരുമിച്ച് ചേർന്ന് ശ്രമിച്ചത്.

ജാതിയെക്കുറിച്ചുള്ള അന്വഷണം ഹർജിക്കാരന് അനുകൂലമാകുന്ന മുറയ്ക്ക് അഭിമുഖം കൂടാതെ തന്നെ കോടതി വിധി എന്ന പേരിൽ നിയമനം നേടിയെടുക്കുക എന്ന പദ്ധതിയായിരുന്നു വാദിയും പ്രതിയും കൂടി നടപ്പാക്കാൻ ശ്രമിച്ചത്. നിയമനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരന്റെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ, വിധി വരുന്നതിന് മുമ്പായിത്തന്നെ പരാതിക്കാരനെ അദ്ധ്യാപകനായി നിയമിക്കാൻ സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനമെടുത്തു. 27-04-2007 ൽ നടന്ന അഭിമുഖത്തിൽ ഹർജിക്കാരനെ നിയമനത്തിനായി ശുപാർശ ചെയ്തിട്ടില്ല എന്നതിനാൽ കോടതി വിധി ഉദ്ദേശിച്ചതു പോലെ ഹർജിക്കാരന് അനുകൂലമായി വന്നില്ലെങ്കിലോ എന്ന സംശയം കാരണമാണ് ഇങ്ങനെ ഒരു അസാധാരണ തീരുമാനമെടുക്കാൻ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് തുനിഞ്ഞത്.

സൈക്കോളജി വിഭാഗത്തിലായിരുന്നു ഈ വിവാദ നിയനമം നടന്നത്. ഒരേയൊരു മത്സരാർഥിയോ ഉണ്ടായിരുന്നുള്ളൂവെന്നു ഇന്റർവ്യൂ നടത്തിയില്ലെന്നും അന്നത്തെ രജിസ്ട്രാർ ആയിരുന്ന ഡോ. കെ എ ഹിഷാം കൈപ്പടകൊണ്ട് സിൻഡിക്കേറ്റ് യോഗത്തിൽ എഴുതി ചേർത്തത്. എന്നാൽ ഈ തീരുമാനപ്രകാരം നിയമന ഉത്തരവ് പുറപ്പെടുവിക്കേണ്ട സെക്ഷനിൽ ഈ ഫയൽ എത്തിയപ്പോൾ അഭിമുഖം നടത്താതെയും നിയമന ശുപാർശയില്ലാതെയുമുള്ള ഈ ഉത്തരവ് അദ്ധ്യാപക നിയമനത്തിനായുള്ള സർവ്വകലാശാല തത്വങ്ങളുടെ ലംഘനമാവുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുകയും അക്കാര്യം ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തു.

ഇതനുസരിച്ച് അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ മുൻ തീരുമാനം പിൻവലിക്കേണ്ടി വന്നു. എന്നിരുന്നാലും തന്നെ നിയമിക്കാനായി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് ഒരിക്കലെടുത്ത തീരുമാനം ഹർജിക്കാരൻ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുകയും അദ്ധ്യാപക നിയമനത്തിനായി യൂണിവേഴ്‌സിറ്റി തന്നെ തിരഞ്ഞെടുത്ത് വച്ചിരിക്കുകയാണ് എന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇത്രയൊക്കെ ആസൂത്രിതമായി കാര്യങ്ങൾ നീക്കിയെങ്കിലും കോടതി വിധി വന്നപ്പോൾ അത് ഹർജിക്കാരനും ഉപജാപക സംഘവും ഉദ്ദേശിച്ച രീതിയിലായിരുന്നില്ല. ഹർജിക്കാരന്റെ ജാതിയെക്കുറിച്ചുള്ള അന്വേഷണം താമസിയാതെ പൂർത്തീകരിക്കണമെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്തോലിക്കാ വിഭാഗത്തിലേക്കുള്ള നിയമനത്തിനായി ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന അവകാശവാദത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നുമായിരുന്നു വിധിയിലുണ്ടായിരുന്നത്.

ഈ വിധി പുറത്തു വന്ന സമയത്ത് പുതുതായി ചുമതലയേറ്റ വൈസ് ചാൻസിലർ ഡോ. ജയകൃഷ്ണൻ വിധി ഉടൻ നടപ്പാക്കാൻ തീരുമാനിക്കുകയും അതനുസരിച്ച് മാറ്റി വയ്ക്കപ്പെട്ടിരുന്ന ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ഒഴിവിലേക്കുള്ള അഭിമുഖം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ആയതിലേക്കു വേണ്ടി ഒരു തെരഞ്ഞെടുപ്പു സമിതി രൂപീകരിക്കുകയും അഭിമുഖത്തിനുള്ള തീയതി നിശ്ചയിച്ച് ഹർജിക്കാരന് അറിയിപ്പു നല്കുകയും ചെയ്തു. പക്ഷേ, ഇതിനോടകം ഈ അഭിമുഖം ഒഴിവാക്കാനായി ചരടുവലി നടത്തിയിരുന്ന ശക്തികൾ വീണ്ടും ഇടപെടുകയും സർവ്വകലാശാലയുടെ അഭിഭാഷകൻ നേരിട്ട് വന്ന് അഭിമുഖം കൂടാതെ തന്നെ ഹർജിക്കാരന് നിയമനം നല്കണമെന്ന് ആവശ്യപ്പെടുകയും അക്കാര്യം ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തു.

ക്രമരഹിതമായ ഈ നിയമനം മാധ്യമ ശ്രദ്ധയാകർഷിക്കുകയും ഹിന്ദു, മലയാള മനോരമ, ജന്മഭൂമി മുതലായ പത്രങ്ങളിൽ വാർത്തയായി വരികയും ചെയ്തിരുന്നു. പത്ര ലേഖകർ വിശദീകരണത്തിനായി വി സിയെ സമീപിച്ചപ്പോൾ ഈ നിയമനത്തിലുള്ള അപാകത യൂണിവേഴ്‌സിറ്റിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കോടതി ഉത്തരവനുസരിച്ചാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നതിനാൽ ഉത്തരവിനെതിരെ അപ്പീൽ കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ അപ്പീലിൻ മേലുള്ള വിധി വരുന്നതു വരെ നിയമനം സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ വിവാദ നായകനായ അദ്ധ്യാപകനെ സംരക്ഷിക്കുന്ന ശക്തികൾക്ക് മുൻതൂക്കമുണ്ടായിരുന്നതിനാൽ ഈ തീരുമാനമനുസരിച്ചുള്ള അപ്പീൽ യൂണിവേഴ്‌സിറ്റി ഒരിക്കലും കോടതിയിൽ സമർപ്പിച്ചില്ല.

അദ്ധ്യാപനത്തിലെ അജ്ഞതയിൽ സസ്‌പെൻഷൻ

ഇതിനോടകം ഈ അദ്ധ്യാപകന്റെ പഠന വിഷയങ്ങളിലെ അജ്ഞതയും പെരുമാറ്റ ദൂഷ്യവും ചൂണ്ടിക്കാട്ടി ധാരാളം പരാതികൾ യൂണിവേഴ്‌സിറ്റിയിൽ സമർപ്പിക്കപ്പെടുകയും തൽഫലമായി ഇദ്ദേഹം സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തു. ഡോ. ജയകൃഷ്ണനു ശേഷം വൈസ് ചാൻസിലറുടെ താത്കാലിക ചുമതലയേറ്റ ഡോ. കെ എം എബ്രഹാം ഐഎഎസ് ഇദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച ഫയൽ പഠിക്കുകയും നിയമനം യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള തിരഞ്ഞെടുപ്പില്ലാതെയാണ് നടത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്തു. അതനുസരിച്ച് ഇദ്ദേഹത്തിന്റെ നിയമനം റദ്ദ് ചെയ്യണമെന്ന് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിനോട് അദ്ദേഹം ശുപാർശ ചെയ്യുകയും 2013-ൽ ഈ ശുപാർശ നടപ്പാക്കുകയും ചെയ്തു. നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഈ നിയമനത്തിലടങ്ങിയിരിക്കുന്ന പാകപ്പിഴകളെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

തന്നെ പിരിച്ചു വിട്ടതിനെതിരായി ജോൺസൻ ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. പില്കാലത്ത് പിണറായി സർക്കാറിന്റെ അഡ്വക്കേറ്റ് ജനറലായിരുന്ന അഡ്വ. സുധാകര പ്രസാദാണ് ഹർജിക്കാരനു വേണ്ടി ഹാജരായത്. ഹർജിക്കാരന്റെ നിയമനം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് നിയമന ഉത്തരവിൽത്തന്നെ പറഞ്ഞിരിക്കെ ആ നിയമനത്തിലെ അപാകത എന്താണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താതെ നിയമനം റദ്ദാക്കിയത് അംഗീകരിക്കാനാവുകയില്ല എന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയും ഹർജിക്കാരനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.

ലത്തീൻ കത്തോലിക്കാ വിഭാഗത്തിലേക്ക് ഇന്റർവ്യൂ നടത്തി ഹർജിക്കാരനെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് മുൻപ് യൂണിവേഴ്‌സിറ്റിയുടെ അഭിഭാഷകൻ നല്കിയിരുന്ന തെറ്റായ സത്യവാങ്മൂലവും ഹർജിക്കാരന് നിയമനം നല്കാനിടയായ കോടതി വിധിക്കെതിരെ അപ്പീൽ നല്കുമെന്ന സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാതിരുന്നതുമാണ് കോടതിയുടെ ഈ തീരുമാനത്തിന് കാരണമായതെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയും. യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ഈ നിയമനം എന്ന വ്യക്തമായ നിലപാട് പുറമേ എടുത്തിട്ടുണ്ടെങ്കിലും ഈ വ്യക്തിയെ തിരികെ എടുക്കണം എന്ന വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ സർവ്വകലാശാല അധികാരികൾ തയ്യാറായില്ല. കടകംപള്ളി സുരേന്ദ്രൻ കേരളാ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമായിരിക്കുന്ന കാലത്താണ് ഇദ്ദേഹത്തെ തിരികെ സർവീസിൽ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായത്. പക്ഷേ വിധിക്കെതിരെ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്ന നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്. അഡ്വ.സുധാകരപ്രസാദായിരുന്നു ഹർജിക്കാരനു വേണ്ടി വാദിച്ചിരുന്നത് എന്ന കാര്യവും ഇവിടെ ശ്രദ്ധേയമാണ്.

സർവീസിൽ തിരികെ കയറിയത് കെ ടി ജലീലിന്റെ ഇടപെടലിൽ

കോടതി വിധി വഴി 2015 ൽ സർവീസിൽ തിരിച്ചെത്തിയ ഈ വിവാദ അദ്ധ്യാപകൻ പെരുമാറ്റ ദൂഷൃത്തിന്റേയും അദ്ധ്യാപനത്തിലെ വീഴ്ചയുടേയും പേരിൽ പിന്നീട് രണ്ടു തവണ കൂടി സസ്പെൻഷന് വിധേയമായിട്ടുണ്ട്. വേണ്ടത്ര യോഗ്യതയില്ലാതിരുന്നിട്ടും നിലവിലുള്ള ചട്ടങ്ങളെല്ലാം ലംഘിച്ചു കൊണ്ട് ഇദ്ദേഹത്തെ മനഃശ്ശാസ്ത്രത്തിലെ ഗവേഷണ പഠനത്തിന്റെ മാർഗ്ഗ നിർദ്ദേശകനായി അംഗീകാരം നല്കാൻ കേരളാ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് 2019 ജനുവരിയിൽ തീരുമാനമെടുത്തു.

സർവ്വകലാശാലയിലെ ബന്ധപ്പെട്ട സെക്ഷൻ ചൂണ്ടിക്കാണിച്ച അപാകതകളെല്ലാം അവഗണിച്ചു കൊണ്ടാണ് സിൻഡിക്കേറ്റ് ഈ തീരുമാനത്തിലെത്തിയത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടൽ മൂലമാണ് ഇതുണ്ടായതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ഇതിലടങ്ങിയ ഗുരുതരമായ കമക്കേട് വിഷയത്തിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ പ്രൊഫ. ഇമാനുവൽ തോമസ് ചാൻസിലറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മറ്റു മാർഗ്ഗമില്ലാതെ ഈ തീരുമാനം പിൻവലിക്കാൻ സിൻഡിക്കേറ്റ് നിർബന്ധിതമായി.

കള്ളത്തരം പൊളിച്ച പ്രൊഫ. ഇമാനുവൽ തോമസിന് ഊരുവിലക്കും

ഇതിന്റെ പ്രതികാരമായി സർവീസിൽ നിന്നും വിരമിച്ച പ്രൊഫ. ഇമാനുവൽ തോമസിനെ കാരണമൊന്നും കാണിക്കാതെ കാമ്പസിൽ ഊരു വിലക്കേർപ്പെടുത്താൻ കേരളാ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് തീരുമാനിച്ചു. ഊരു വിലക്കിന്റെ കാരണം അന്വേഷിച്ച് പ്രൊഫ. ഇമാനുവൽ തോമസ് സമർപ്പിച്ച വിവരാവകാശ അപേക്ഷ വളരെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനെതിരെ 2020 ഒക്ടോബറിൽ മുഖ്യ വിവരാവകാശ കമ്മീഷണർ ആയിരുന്ന വിൻസൻ എം. പോൾ ഐപിഎസ് ഇറക്കിയ ഉത്തരവിൽ കേരളാ സർവ്വകലാശാലാ അധികാരികൾ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും ആയതിനാൽ സർവ്വകലാശാല രജിസ്ട്രാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർബ്ബന്ധമായും വിവരാവകാശം സംബന്ധമായ ട്രെയിനിംഗിന് വിധേയമാകണം എന്നും പറഞ്ഞിരുന്ന കാര്യം എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രൊഫ. ഇമാനുവൽ തോമസ് ചാൻസിലർക്ക് നിരവധി പരാതികൾ സമർപ്പിച്ചിരുന്നു. ഈ പരാതികൾ ചാൻസിലർ വൈസ് ചാൻസിലർക്ക് അയച്ചു കൊടുക്കുകയും വിഷയം പരിശോധിച്ച് ഉചിതമായ നടപടി എടുക്കുകയും പരാതിക്കാരനെ നേരിട്ട് അറിയിക്കുകയും ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതു വരെ വൈസ് ചാൻസലർ പ്രൊഫ. ഇമാനുവൽ തോമസിന് എന്തെങ്കിലും മറുപടി നൽകുകയോ അദ്ദേഹത്തിനെതിരെ സ്വീകരിച്ച ശിക്ഷാ നടപടി പിൻവലിക്കുകയോ ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP