Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടയർ പാടുകൾ പിന്തുടർന്ന് ഊടുവഴിയിൽ എത്തിയ പൊലീസ് കണ്ടത് നടന്നു വരുന്ന സ്ത്രീയെ; ചുവന്ന ടാറ്റാ സുമോ കണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി; മുമ്പോട്ടു പോയപ്പോൾ കണ്ടത് ഉപേക്ഷിച്ച വാഹനവും; ആ കുപ്രിസദ്ധ കള്ളനെ അന്ന് രക്ഷപ്പെടാൻ അനുവദിച്ചത് മുഖ്യമന്ത്രിയുടെ മെഡൽ കിട്ടിയ പൊലീസുകാരി! ഹസീനയ്‌ക്കെതിരെ തിരുവല്ലം ഉണ്ണിയുടെ മൊഴി; ചർച്ചയാകുന്നത് കാട്ടക്കട ബന്ധം

ടയർ പാടുകൾ പിന്തുടർന്ന് ഊടുവഴിയിൽ എത്തിയ പൊലീസ് കണ്ടത് നടന്നു വരുന്ന സ്ത്രീയെ; ചുവന്ന ടാറ്റാ സുമോ കണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി; മുമ്പോട്ടു പോയപ്പോൾ കണ്ടത് ഉപേക്ഷിച്ച വാഹനവും; ആ കുപ്രിസദ്ധ കള്ളനെ അന്ന് രക്ഷപ്പെടാൻ അനുവദിച്ചത് മുഖ്യമന്ത്രിയുടെ മെഡൽ കിട്ടിയ പൊലീസുകാരി! ഹസീനയ്‌ക്കെതിരെ തിരുവല്ലം ഉണ്ണിയുടെ മൊഴി; ചർച്ചയാകുന്നത് കാട്ടക്കട ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ പൊലീസിന് ഞെട്ടലായി തിരുവല്ലം ഉണ്ണിയുടെ മൊഴി. കുപ്രസിദ്ധ മോഷ്ടാവായ തന്നെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസുകാരിയായ ഹസീനയാണെന്നാണ് തിരുവല്ലം ഉണ്ണി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവല്ലത്ത് നിന്ന് സാഹസികമായാണ് തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പൊലീസ് പൊക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഹസീനയെ വെട്ടിലാക്കുന്ന വിവരങ്ങൾ തിരുവല്ലം ഉണ്ണി വെളിപ്പെടുത്തിയത്. ഇത് കേട്ട് അന്വേഷണ സംഘവും ഞെട്ടിലിലായി. മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പത്തനംതിട്ടയിലെ പൊലീസുകാരിയാണ് ഹസീന. ഇതുസംബന്ധിച്ച് നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. ഹസീനയെ കുറ്റ വിമുക്തയാക്കുന്ന റിപ്പോർട്ടാണ് സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയത്. ഇതിന് ശേഷമാണ് തിരുവല്ലം ഉണ്ണി അകത്താകുന്നതും വെളിപ്പെടുത്തൽ നടത്തുന്നതും.

ചെങ്ങന്നൂരിൽ മോഷണം നടത്തി മടങ്ങുന്നത് തിരിച്ചറിഞ്ഞാണ് തിരുവല്ലം ഉണ്ണിക്കായി മുണ്ടക്കയം പൊലീസ് വല വിരിച്ചത്. വേഷം മാറി ടവേരയിലായിരുന്നു പൊലീസ് എത്തിയത്. ടാറ്റാ സുമോ ചുവന്ന കാറിൽ പ്രതീക്ഷിച്ചതു പോലെ തിരുവല്ലം ഉണ്ണി മുമ്പിൽ ചാടി. പിന്നെ ചെയ്‌സിങ്. ട്രാഫിക് ബ്ലോക്കിൽ കുടുക്കി പിടിക്കാൻ ശ്രമിച്ചു. പക്ഷേ പൊലീസാണെന്ന് മനസ്സിലാക്കി തിരുവല്ലം ഉണ്ണി വാഹനവുമായി പാഞ്ഞു. നാലോളം വാഹനങ്ങളെ ഇടിച്ചു തെറുപ്പിച്ച് പോകുമ്പോൾ ഒരു സ്ത്രീയും വാഹനത്തിലുണ്ടായിരുന്നു. പിന്നീട് ഊടുവഴിയിൽ വണ്ടി കയറി. പൊലീസ് ടയറിന്റെ പാടു നോക്കി ഈ വഴിയിലെത്തുമ്പോൾ നടന്നു വരുന്ന സ്ത്രീയെ കണ്ടു. ചുവന്ന സുമോ പോയതു കണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. ആ സംഘത്തിലെ പൊലീസുകാർക്കൊന്നും അപ്പോൾ ആ സ്ത്രീ ആരെന്ന് അറിയില്ലായിരുന്നു.

രണ്ട് വാഹനങ്ങളുടെ ചെയ്‌സിങ് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിൽ വയർലസ് സന്ദേശവും പോയി. ഒരു വാഹനത്തിൽ ഉണ്ടായിരുന്നത് പൊലീസുകാരിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസുകാരൻ അതുൾപ്പെടെ വയർലസ് സന്ദേശം നൽകി. അതുകൊണ്ടാണ് തിരുവല്ലം ഉണ്ണി രക്ഷപ്പെട്ടപ്പോൾ ജീപ്പിലുണ്ടായിരുന്നത് പൊലീസുകാരിയായ ഹസീനയാണെന്ന് വ്യക്തമായത്. പിന്നീട് ലിഫ്റ്റ് ചോദിച്ചുള്ള യാത്രയായിരുന്നു ഇതെന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഒരു ഹോംഗാർഡ് മൊഴി നൽകി. ഈ മൊഴി വിശ്വാസത്തിലെടുത്ത് വിവാദങ്ങൾ മാഞ്ഞു പോകുകയും ചെയ്തു. പൊലീസിലെ ചില കേന്ദ്രങ്ങൾ മാധ്യമങ്ങൾക്കെതിരെ ഇതിനെ ഉയർത്തി പ്രചരണവും നടത്തി. മുഖ്യമന്ത്രിയുടെ മെഡൽ നേടിയ സത്യസന്ധയെ കരിവാരി തേച്ചുവെന്നായിരുന്നു ആരോപണം.

ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുണ്ടക്കയത്തെ പൊലീസ് തിരുവല്ലം ഉണ്ണിയെ പൊക്കുന്നത്. ഹസീനയെ വ്യക്തിപരമായി അറിയാമെന്നും ഹസീനയുടെ ഭർത്താവ് സുഹൃത്താണെന്നും ഇയാൾ പറയുന്നു. ട്രാഫിക് ബ്ലോക്കിൽ വച്ച് പിന്തുടരുന്നത് പൊലീസാണെന്ന സൂചന നൽകിയതും ഹസീനയാണ്. അതിന് ശേഷമാണ് അതിവേഗതയിൽ മുമ്പോട്ട് കുതിച്ചത്. കാട്ടാക്കടക്കാരിയായ ഹസീനയെ വിവാഹം ചെയ്താണ് ഏനാത്ത് സുഹൃത്തു കൊണ്ടു വ്ന്നതെന്നും തിരുവല്ലം ഉണ്ണി പറയുന്നു. സിപിഎം ബന്ധങ്ങളുണ്ട് ഹസീനയുടെ ഭർത്താവിനെന്നും ഇയാൾ പറയുന്നു. തനിക്ക് രക്ഷപ്പെടാൻ ബൈക്ക് നൽകിയത് ഹസീനയാണെന്നും തിരുവല്ലം ഉണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം അന്വേഷകരെ ഞെട്ടിച്ചു. ഇതോടെയാണ് ടാറ്റാ സുമോ പോകുന്നത് കണ്ടപ്പോൾ ഇല്ലെന്ന മറുപടി എന്തിന് നൽകിയെന്ന ചോദ്യം പ്രസക്തമാകുന്നത്.

തിരുവനന്തപുരത്തെ കുപ്രസിദ്ധ മോഷ്ടാവാണ് തിരുവല്ലം ഉണ്ണി. കോടി മുണ്ടു മുതൽ ലാപ്ടോപ്പ് വരെ കൈയിൽ കിട്ടുന്നതെന്തും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കവർച്ചക്കാരൻ. ഈ മോഷ്ടാവ് മുണ്ടക്കയത്ത് മോഷണം നടത്തുന്നു. വിരലടയാളത്തിലൂടെ കള്ളനെ പൊലീസ് തിരിച്ചറിയുന്നു. അന്ന് തുടങ്ങിയ അന്വേഷണമാണ് കഴിഞ്ഞ ദിവസം പുലർച്ചെ അറസ്റ്റിൽ എത്തിയത്. മുണ്ടക്കയം സിഐ കെ.ഷൈൻ കുമാറിന്റെ ഏകോപനമാണ് തിരുവല്ലം ഉണ്ണിയെ അഴിക്കുള്ളിലാക്കുന്നത്. എസ് ഐ അനീഷും സിപിഒമാരായ ജോഷി എം തോമസും, രഞ്ജിത്തും, രഞ്ജിത്ത് നായരും, ശരത് ചന്ദ്രനും, ജോഷിയും, ജോൺസണും, റോബിനും ചേർന്ന് നടത്തിയ അന്വേഷണം. അഡീഷണൽ എസ്ഐ മനോജ് കെജി യാണ് കേസിൽ നിർണായക ഇടപെടൽ നടത്തിയതെന്ന കാര്യവും എടുത്തുപറയേണ്ടതുണ്ട്.

ചെറുവിവരം പോലും ചോരാതെ നോക്കിയാണ് പൊലീസിനുള്ളിലെ ചതിക്കൂട്ടങ്ങളെ മുണ്ടക്കയത്തെ മിടുക്കർ തോൽപ്പിച്ചത്. ഇതോടെ നിരവധി കേസുകളിലെ കള്ളനാണ് കുടുങ്ങുന്നത്. കഴിഞ്ഞ മാസം 15നാണ് 42 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പിൽ അടൂർഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് മുണ്ടക്കയം പൊലീസ് മനസിലാക്കി നീങ്ങിയത്. ഇയാളെ നിരന്തരം പിന്തുടർന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പൊലീസ് വാഹനത്തിൽ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരിൽനിന്ന് ജീപ്പ് അതിവേഗതയിൽ വിട്ടു. കോളജ് ജങ്ഷനിൽവെച്ച് നാല് വാഹനങ്ങളിൽ തട്ടി. എന്നിട്ടും നിർത്താതെ മുന്നോട്ടുപോയ ഇയാൾ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പൊലീസും പിന്നാലെ കൂടി. എന്നാൽ റോഡ് തീർന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാൾ അപ്രത്യക്ഷമാവുകയായിരുന്നു. ഇവിടെ വച്ചാണ് ഹസീന ഈ സംഘത്തിന് മുമ്പിൽ പെടുന്നത്.

തിരുവല്ലം ഉണ്ണിയെന്ന തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ വാഹന മോഷണത്തിലൂടെയാണ് മോഷണത്തിൽ ഹരിശ്രീ കുറിക്കുന്നത്. പിന്നീട് സ്പെയർപാർട്സുകൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിച്ചു. മോഷണ വസ്തുക്കൾ ആക്രികടകളിൽ വിൽക്കുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചത്. പൊലീസിനെ കണ്ടാൽ പരമാവധി ഓടി രക്ഷപ്പെടാൻ നോക്കുന്നതാണ് പതിവ്. ഏറെ നേരത്തെ ഓട്ടത്തിനൊടുവിൽ പൊലീസ് പിടിച്ച ചരിത്രവുമുണ്ട്. 2019ൽ ഉണ്ണി പൊലീസ് പിടിയിലായിരുന്നു. അന്ന് ഉണ്ണി ഒളിവിൽ കഴിഞ്ഞിരുന്ന കോവളം കെഎസ് റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തി കിട്ടിയ മോഷണ വസ്തുക്കളും പണവും കണ്ടെടുത്തിരുന്നു.

വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മോഷ്ടിച്ച സിസിടിവി ഹാർഡ് ഡിസ്‌ക്കുകളും ഇവയിൽ ഉൾപ്പെടുന്നു. ക്യാമറയിൽ ആളെ തിരിച്ചറിയാതിരിക്കാനാണ് ഹാർഡ് ഡിസ്‌ക്കുകളും മോഷ്ടിച്ചിരുന്നത്. ഒതുങ്ങിയ സ്ഥലത്ത് അയൽവീടുകൾ അധികമില്ലാത്ത ഇടം നോക്കിയാണ് ഇയാൾ താമസത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നത്. ആദ്യം വാടകക്കെടുത്തത് കോവളം കെഎസ് റോഡ് ചുനക്കരയിലെ വീടായിരുന്നു. ഭാര്യയേയും മക്കളേയും പൂഴനാട്ടേക്ക് മാറ്റി തിരുവല്ലത്തെ വാടക വീട്ടിൽ ഒളിത്താമസത്തിന് തെരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP