Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോർബചേവിന് നാളെ അന്ത്യയാത്ര നൽകാൻ റഷ്യൻ പ്രസിഡണ്ട് എത്തില്ല; പുടിനെ പ്രസിഡന്റ് പദവിയിലെത്തിച്ച കമ്മ്യുണിസ്റ്റ് വിരുദ്ധ വിപ്ലവത്തിന്റെ ചുക്കാൻ പിടിച്ചിട്ടും ഗൗനിക്കാതെ നേതാവ്; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടിന് ഔദ്യോഗിക ബഹുമതികളും നൽകില്ല

ഗോർബചേവിന് നാളെ അന്ത്യയാത്ര നൽകാൻ റഷ്യൻ പ്രസിഡണ്ട് എത്തില്ല; പുടിനെ പ്രസിഡന്റ് പദവിയിലെത്തിച്ച കമ്മ്യുണിസ്റ്റ് വിരുദ്ധ വിപ്ലവത്തിന്റെ ചുക്കാൻ പിടിച്ചിട്ടും ഗൗനിക്കാതെ നേതാവ്; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടിന് ഔദ്യോഗിക ബഹുമതികളും നൽകില്ല

മറുനാടൻ ഡെസ്‌ക്‌

ണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിലുണ്ടായ ഏറ്റവും വലിയ സംഭവ വികാസത്തിനു ചുക്കാൻ പിടിച്ച മിഖായേൽ ഗോർബ ചേവിന്റെ അന്ത്യയാത്ര പക്ഷെ ഔദ്യോഗിക ബഹുമതികൾ ഒന്നും തന്നെയില്ലാതെയായിരിക്കും. യത്രയയപ്പ് ചടങ്ങുകളും ശവസംസ്‌കാരവും നാളെ, സെപ്റ്റംബർ 3 ന് നടക്കുമെങ്കിലും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ അതിൽ പങ്കെടുക്കുകയില്ലെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ഔദ്യോഗിക തിരക്കുകൾ മൂലമാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്നലെ സെൻട്രൽ ക്ലിനിക്കിൽ എത്തി ഗോർബചേവിന്റെ ഭൗതിക ശരീരത്തിൽ ചുവന്ന റോസാപ്പൂക്കൾ അർപ്പിച്ച് പുടിൻ മടങ്ങി. 1980 കളിലെ സോവിയറ്റ് യൂണിയന്റെ പ്രശ്നങ്ങൾ മറികടക്കാൻ പരിഷ്‌കരങ്ങൾ കൂടിയേ തീരു എന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു ഗോർബചേവ് എന്ന് തന്റെ അനുശോചന സന്ദേശത്തിൽ പുടിൻ പറഞ്ഞു. നാളെ ഹോൾഓഫ് ഫെയിമിൽ വെച്ച് ഗോർബചേവിന്റെ അന്തിമ കർമ്മങ്ങൾ നിർവ്വഹിക്കും. അതിനുശേഷംനൊവൊഡെവിചി സെമിത്തേരിയിൽ ആയിരിക്കും സംസ്‌കാരം. ഹാൾ ഓഫ് ഫെയിമിൽ സൈനിക ബഹുമതികൾ നൽകുമെങ്കിലും പൂർണ്ണമായ ഔദ്യോഗിക ബഹുമതികൾ ഉണ്ടായിരിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് കാരണക്കാരനായ വ്യക്തി എന്ന് പരിഗണിക്കപ്പെടുന്ന ഗോർബചേവിന്റെ നിര്യാണത്തിൽ പാശ്ചാത്യ നാടുകളിൽ നിന്നും ഏറെ അനുശോചന സന്ദേശങ്ങൾ എത്തുന്നുണ്ടെങ്കിലും, റഷ്യാക്കാർ കാര്യമായി ഗൗനിച്ച മട്ടില്ല. സോവിയറ്റ് യൂണിയന്റെ പതനത്തോടെ യുക്രെയിൻ ഉൾപ്പടെയുള്ള പല രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, റഷ്യയെ സാമ്പത്തികമായി തകർക്കുക മാത്രമല്ല, രണ്ടാം ശക്തി എന്ന നിലയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്വധീനം ഇല്ലാതെയാക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം എന്ന് വിശ്വസിക്കുകയും, അത് തുറന്ന് പറയുകയും ചെയ്തിരുന്ന പുടിൻ തന്റെ 20 വർഷക്കാലത്തെ ഭരണത്തിൽ ഏറിയ പങ്കും, ഗോർബചേവിന്റെ നടപടികൾക്ക് വിരുദ്ധമായ നടപടികൾക്കായായിരുന്നു സമയം ചെലവഴിച്ചത്. ലെനിൻ, സ്റ്റാലിൻ, ബ്രഷ്നേവ് തുടങ്ങിയ വലിയ നേതാക്കൾക്ക് അന്തിമയാത്രാമൊഴി നേർന്ന ഹോൾ ഓഫ് ഫെയിമിലെ പൊതു ചടങ്ങുകൾക്ക് ശേഷം നൊവൊഡെവിചിയിലെ സെമിത്തേരിയിൽ, തന്റെ ഭാര്യ അന്തിമ വിശ്രമം കൊള്ളുന്നതിനടുത്തായി ഗോർബചേവിനേയും അടക്കം ചെയ്യും.

മരണ വിവരം പുറത്തു വന്നതിനു ശേഷം 15 മണിക്കൂർ കഴിഞ്ഞിട്ടാണ് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഗോർബചേവിന്റെ മരണത്തിൽ അനുശോചിച്ചത് എന്നതു തന്നെ റഷ്യൻ ഭരണകൂടത്തിന് ഗോർബചേവിനോടുള്ള സമീപനം വ്യക്തമാക്കുന്നു. ശനിയാഴ്‌ച്ചയിലെ പൊതു ചടങ്ങിൽ പങ്കെടുക്കാതെ ഇന്നലെ ആശുപത്രിയിൽ സ്വകാര്യ സന്ദർശനം നടത്തിയതും, സോവിയറ്റ് യൂണിയന്റെ പതനത്തിന് ഉത്തരവാദിയായ ആൾക്ക് മാപ്പ് നൽകാൻ സന്നദ്ധമല്ല എന്നതിന്റെ സൂചന തന്നെയാണ്. റഷ്യയിലെ സാധാരണക്കാർക്കിടയിലും പൊതുവേ ഇതേ വികാരം തന്നെയാണുള്ളത്.

മാത്രമല്ല, സമ്പൂർണ്ണ ദേശീയ ബഹുമതികളോടെ സംസ്‌കാരം നടത്തുകയാണെങ്കിൽ, ലോക നേതാക്കളെയെല്ലാം ക്ഷണിക്കേണ്ടതായി വരും. ഇന്നത്തെ സാഹചര്യത്തിൽ പുടിൻ തീരെ ആഗ്രഹിക്കാത്ത ഒരു കാര്യമാണ് റഷ്യയിൽ ലോക നേതാക്കളുടെ സാന്നിദ്ധ്യം. ഗോർബചേവ് തുടങ്ങി വെച്ച അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കൽ തുടങ്ങിയ നടപടികൾക്ക് വിരുദ്ധമായ നടപടികൾക്ക് ഇറങ്ങിപ്പുറപ്പെടുന്ന പുടിന്,. ലോകനേതാക്കൾ, ഗോർബചേവിനെ വാഴ്‌ത്തിപ്പാടുന്നത് അലോസരപ്പെടുത്തും എന്നത് കൂടി ഒരു കാരണമാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP