Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുവന്നൂർ പോലെ കമ്യൂണിസ്റ്റ് ചൈനയിലും പ്രാദേശിക ബാങ്കുകൾ പൊളിയുന്നു; ബെയ്ജിങ്ങിലും ഷാങ്ഹായിലും വിറ്റുപോവാതെ കിടക്കുന്നത് ലക്ഷക്കണക്കിന് അപ്പാർട്‌മെന്റുകൾ; റിയൽ എസ്റ്റേറ്റ് കമ്പനികൾ പാപ്പരാവുന്നു; ടിയാന്മെൻ സംഭവത്തിനുശേഷം നഗരങ്ങളിൽ ടാങ്കുകൾ ഇറങ്ങുന്നു; ചൈനയും സാമ്പത്തിക പ്രതിസന്ധിയിലേക്കോ?

കരുവന്നൂർ പോലെ കമ്യൂണിസ്റ്റ് ചൈനയിലും പ്രാദേശിക ബാങ്കുകൾ പൊളിയുന്നു; ബെയ്ജിങ്ങിലും ഷാങ്ഹായിലും വിറ്റുപോവാതെ കിടക്കുന്നത് ലക്ഷക്കണക്കിന് അപ്പാർട്‌മെന്റുകൾ; റിയൽ എസ്റ്റേറ്റ് കമ്പനികൾ പാപ്പരാവുന്നു; ടിയാന്മെൻ സംഭവത്തിനുശേഷം നഗരങ്ങളിൽ ടാങ്കുകൾ ഇറങ്ങുന്നു; ചൈനയും സാമ്പത്തിക പ്രതിസന്ധിയിലേക്കോ?

എം റിജു

ബെയ്ജിങ്ങ്: ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന് കരുതപ്പെടുന്ന കമ്യൂണിസ്റ്റ് ചൈനയിൽ എന്താണ് സംഭവിക്കുന്നത്. ഇരുമ്പു മറവെച്ച് ചൈന തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കയാണോ? 1989 ലെ ടിയാന്മെൻ സ്‌ക്വയർ സംഭവത്തിനുശേഷം ചൈനീസ് നഗരങ്ങളിൽ ആർമി ടാങ്കുകൾ ഇറങ്ങുന്നത് എന്തിനാണ്? റീജിയണൽ ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പാപ്പരാവുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തതകൾ വരുന്നതിന്റെ നിജസ്ഥിതിയെന്താണ്? ഇടതുപക്ഷ അനുഭാവമുള്ള മാധ്യമമായി കരുതുന്ന 'ദ ഗാർഡിയൻ' ചൈനയോട് ചോദിക്കുന്ന ചോദ്യങ്ങൾ ആണിത്.

ചൈനയിൽ എന്തൊക്കെയോ സംഭവിക്കുന്നുവെന്ന റിപ്പോർട്ടുകൾ പ്രധാനപെട്ട ലോക മാധ്യമങ്ങളെല്ലാം ആവർത്തിക്കുന്നു. പക്ഷേ വ്യക്തമായ ചിത്രം ആർക്കും കിട്ടുന്നില്ല. നമ്മുടെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലുള്ള പല ബാങ്കുകളും അവിടെയുണ്ട്. ചൈനയിലെ ചില റീജിയണൽ ബാങ്കുകൾ പണ നിക്ഷേപങ്ങൾ തിരിച്ചുകൊടുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധി നില നിൽക്കുകയാണെന്ന് 'ദ ഗാർഡിയൻ' അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്നത്.

ടിയാന്മെൻ സ്‌ക്വയറിനുശേഷം

ചൈനയിൽ നിന്ന് സാമ്പത്തിക പ്രതിസന്ധി റിപ്പോർട്ടുകൾ ഒരു യാഥാർഥ്യം തന്നൊണ്. തെരുവുകളിൽ ജനം പ്രതിഷേധിക്കുന്നതിന്റെയും അത് അടിച്ചൊതുക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വരുന്നുണ്ട്. ചൈനയിലെ ഗോസ്റ്റ് ടൗണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചാൽ അമ്പരന്നുപോവും. ഒരിടത്ത് ആയിരിക്കണക്കിന് അപ്പാർട്‌മെന്റ്കൾ ആളൊഴിഞ്ഞ്, ആരും വാങ്ങിക്കാൻ തയാറില്ലാതെ കിടക്കുന്നു. ഷാങ്ങ്ഹായിലും ബെയ്ജിങ്ങിലുമൊക്കെ വൻ ടൗൺഷിപ്പുകളാണ് ഇങ്ങനെ ആളൊഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടുമല്ല. അനേകം ടൗൺഷിപ്പുകൾ ആളൊഴിഞ്ഞു കിടക്കുന്നു. ലക്ഷക്കണക്കിന് അപ്പാർട്ട്മെന്റുകളാണ് ഇങ്ങനെ വെറുതെ കിടക്കുന്നത്. ദ ബിസിനസ്് ഇൻസഡൈറിന്റെ കണക്ക് പ്രകാരം ആറരക്കോടി അപ്പാർട്ടുമെന്റുകൾ ആണ് വാങ്ങാൻ ആളില്ലാതെ വെറുതെ കിടക്കുന്നത്. ഈ ആറരക്കോടിയെന്നത് ഫ്രാൻസിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വേറൊരിടത്താണെങ്കിൽ ലക്ഷക്കണക്കിന് അപ്പാർട്‌മെന്റ്കൾ, പൊതുജനത്തിൽ നിന്ന് മാസ ഗഡുക്കൾ വാങ്ങിച്ചുകൊണ്ടിരുന്നിട്ടും മുഴുമിപ്പിക്കപ്പെടുന്നില്ല. കെട്ടിട പണി നടത്തേണ്ട പല കമ്പനികളും പാപ്പരായി. ഇതോടെ പ്രതിഷേധിക്കാൻ അവകാശങ്ങളില്ലാത്ത ജനത സോഷ്യൽ മീഡിയകളിലൂടെ സംഘടിച്ച് പ്രതിഷേധിക്കയാണ്. മാസ ഗഡുക്കൾ ഇവർ അടക്കാതിരിക്കയാണ്. റിപ്പോർട്ടുകൾ പറയുന്നത് 8,70,000 പേർ മാസ ഗഡുക്കൾ അടക്കുന്നത് നിർത്തി എന്നാണ്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ മാത്രമല്ല ബാങ്കിങ് വ്യവസ്ഥയെയും സാരമായി ബാധിക്കയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഇപ്പോൾ ചൈനീസ് ഭരണകൂടം ഇടപെട്ട് കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കയാണ്.

മാത്രമല്ല പലയിടത്തും ജനം തെരുവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെ നേരിടാൻ, ചെനീസ് നഗരങ്ങളിൽ ആർമി ടാങ്കുകൾ ഇറങ്ങിയതിന്റെ ചിത്രങ്ങൾ വന്നു തുടങ്ങുന്നുണ്ട്. 1989ലെ കുപ്രസിദ്ധമായ ടിയാന്മെൻ സ്‌ക്വയർ കൂട്ടക്കൊലക്ക്ശേഷം ആദ്യമായാണ് ചൈനീസ് ടാങ്കുകൾ നഗരങ്ങളിൽ ഇറങ്ങുന്നത്. ഇത് ഒരുപക്ഷേ ഒറ്റപ്പെട്ട സംഭവം ആയിരിക്കാം. പക്ഷെ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള ചൈനയിൽ ഇങ്ങനെ സംഭവിക്കയാണെങ്കിൽ ജനം എത്രമാത്രം ബുദ്ധിമുട്ടിയിരിക്കണം എന്നാണ് വിദേശമാധ്യമങ്ങൾ ചോദിക്കുന്നത്. പൗരന്മാർ കഷ്ടപ്പെട്ട് സ്വരൂപിച്ചു ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന തുക കിട്ടാനാണ് ഈ സാഹസം എന്നോർക്കണം. പലരുടെയും ജീവിത സാമ്പാദ്യം ബാങ്കിൽ ചെന്നാൽ ലഭ്യമല്ല. ചില ബാങ്കുകൾ പാപ്പരായി. പല ചൈനീസ് ലോക്കൽ ഗവർന്മെന്റ്കളും പാപ്പരാണത്രെ. പക്ഷേ ചൈനയിൽനിന്ന് ഒരിക്കലും നിങ്ങൾക്ക് ഇതിന്റെ യഥാർഥ കണക്ക് കിട്ടില്ല.

കൈവശമുള്ളത് മൂന്ന് ട്രില്യൺ ഡോളർ

അതേസമയം ഇപ്പോഴത്തെ ചില പ്രശ്നങ്ങൾ മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയാകെ തകർന്നു എന്ന് പറയുന്നതിലും കഥയില്ല. ഇപ്പോഴും ഡോളർ റിസർവ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ്് ചൈന. ചൈനക്ക് ഡോളർ തിരിച്ചടവ് പ്രതിസന്ധിയില്ല. ഡോളർ ലഭ്യതക്കുറവുമില്ല. മൂന്ന് ട്രില്യൺ ഡോളർ റിസേർവ് അവർക്കുണ്ട്. ഇപ്പോഴും മൊത്തം 30 ട്രില്ല്യൺ ഡോളറിന്റെ വൻ കടത്തിൽ കിടക്കുന്ന അമേരിക്കയെ ചൈന വിചാരിച്ചാൽ പാഠം പഠിപ്പിക്കാനും കഴിയും. പക്ഷേ എന്നിട്ടും ചൈനയിൽ ആഭ്യന്തര പ്രതിസന്ധി വരുന്നതാണ്, സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിക്കുന്നത്.

കമ്യൂണിസ്റ്റ് നയങ്ങൾ ഒക്കെയും ചവറ്റുകുട്ടയിൽ എറിഞ്ഞ്, ആധുനിക മുതലാളിത്തമാണ് ചൈന ഇപ്പോൾ സ്വീകരിക്കുന്നത്. റെഡ് ക്യാപിറ്റിലിസം എന്നാണിത് അറിയപ്പെടുന്നത്. അതിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസദ്ധിക്ക് കാരണം. റിയൽ എസ്റ്റേറ്റ് കമ്പനികളും ബാങ്കുകളും തമ്മിൽ ഒത്തുകളിച്ചതും, നമ്മുടെ കുരുവന്നൂരിലെപ്പോലെ തന്നെ അനധികൃതമായും, ആസ്തിക്ക് ഒപ്പിച്ചുമല്ലാതെ വായ്‌പ്പകൊടുത്തതുമാണ് പ്രശ്നത്തിന് കാരണമായി പറയുന്നത്. എന്നാൽ യഥാർഥ കാരണം എന്നത് ചൈനയിൽനിന്ന് പുറത്തുവരാൻ സമയം എടുക്കും. കോവിഡ് പോലും യാഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യമാണ് അത്. ഒരു അടഞ്ഞ വ്യവസ്ഥയിൽ ഇത്തരം മൂടിവെക്കപെട്ട എത്ര ട്രില്യണുകൾ കിടക്കുന്നു എന്നതിനനുസരിച്ചിരിക്കും ഈ പ്രതിസദ്ധിയുടെ കാഠിന്യം.

ആഗോളവത്ക്കരിക്കപ്പെട്ടുകിടക്കുന്ന ലോക സാമ്പത്തിക ഘടനയിൽ ചൈന പരാജയപ്പെടുന്നത് പോകട്ടെ, പിറകോട്ട് അടിച്ചാൽപോലും അത് ലോകം മുഴുവൻ ബാധിക്കുന്ന പ്രതിസന്ധി തന്നെയായിരിക്കും. ഈ സാമ്പത്തിക ചുഴലിക്കാറ്റ് പല രാജ്യങ്ങളെയും ബാധിക്കും. എന്നുവെച്ച് ചൈന ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകും എന്നതൊന്നെും ശരിയല്ല. ഇപ്പോഴും ചെന ഒരു വലിയ സാമ്പത്തിക ശക്തിയാണ്. പൂഴ്‌ത്തിവെക്കപെട്ട കണക്കുകൾ ഇനി അധികമില്ലെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ തരണം ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നത്.

ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് ഭാരതം ഒഴിച്ച് എല്ലായിടത്തുനിന്നും, സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തകൾ വരുന്നുണ്ട്. തുടർച്ചയായി വൻ വളർച്ചാ നിരക്ക് കാണിച്ച്, ഏഷ്യൻ കടുവകൾ ആവും എന്ന് കരുതിയ ബംഗ്ലാദേശിൽ, വൈദ്യുതിക്കും ഇന്ധനത്തിനും വേണ്ടി ജനം തെരുവിൽ ഇറങ്ങിയിരിക്കയാണ്. ഇവിടെ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി,ആഴ്ചയിൽ സ്‌കൂളുകളുടെ അവധി രണ്ട് ദിവസമാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം ഒരു മണിക്കൂർ കുറയ്ക്കുകയും ചെയ്തു. ഒരു ചായക്ക് 240 രൂപയും ഒരു പാക്കറ്റ് പാലിന് 1000 രൂപയുമായി ആകെ തകർന്ന് തരിപ്പണമായി ശ്രീലങ്കയിൽ ജനം പ്രസിഡന്റിന്റ കൊട്ടാരം വരെ കൈയേറിയത് നാം കണ്ടതാണ്.

സമാനമായ അവസ്ഥയിലൂടെയാണ് പാക്കിസ്ഥാനും കടന്നുപോകുന്നത്. വിലക്കയറ്റം 110 ശതമാനം ആയ പാക്കിസ്ഥാൻ ആകെ പാപ്പരായി ഐഎംഎഫിന്റെ സഹായത്തിനായി കേഴുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെ വരെ വിൽക്കേണ്ട ഗതികേടിലാണ് ജിന്നയുടെ വിശുദ്ധനാട് ഇപ്പോൾ. തൊട്ടടുത്തുള്ള നേപ്പാളിന്റെ അവസ്ഥയും ദയനീയമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യം പറയുകയും വേണ്ടില്ല. ഇപ്പോൾ ചൈനയിൽനിന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

അതിനിടെ യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായുണ്ടായ നാണയപ്പെരുപ്പം ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നും ആശങ്കയുണ്ട്. ഇതിനിടയിൽ ഇന്ത്യ മാത്രമാണ് ശക്തമായി പിടിച്ചു നിൽക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP