Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആം ആദ്മി ഡൽഹിയിൽ ഹാട്രിക് അടിച്ചാൽ 2024ൽ പ്രതിപക്ഷത്തെ നയിക്കുക കെജ്രിവാൾ! പഞ്ചാബിനൊപ്പം തൊട്ടടുത്ത സംസ്ഥാനങ്ങളിലും ആപ്പ് പിടിമുറുക്കുന്നു; മദ്യനയത്തിലെ സിബിഐ അന്വേഷണം തുടർഭരണമുറപ്പിക്കാനുള്ള മോദി തന്ത്രം; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിടികിട്ടാ പുള്ളി; ലുക്ക് ഔട്ട് സർക്കുലറുമായി സിബിഐ; ഈ കേസ് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന ശ്രമമോ?

ആം ആദ്മി ഡൽഹിയിൽ ഹാട്രിക് അടിച്ചാൽ 2024ൽ പ്രതിപക്ഷത്തെ നയിക്കുക കെജ്രിവാൾ! പഞ്ചാബിനൊപ്പം തൊട്ടടുത്ത സംസ്ഥാനങ്ങളിലും ആപ്പ് പിടിമുറുക്കുന്നു; മദ്യനയത്തിലെ സിബിഐ അന്വേഷണം തുടർഭരണമുറപ്പിക്കാനുള്ള മോദി തന്ത്രം; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിടികിട്ടാ പുള്ളി; ലുക്ക് ഔട്ട് സർക്കുലറുമായി സിബിഐ; ഈ കേസ് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന ശ്രമമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിടികിട്ടാ പുള്ളി? സിസോദിയയ്‌ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡൽഹിയിൽ പൊലീസിന്റെ കൺവെട്ടത്തുള്ള നേതാവാണ് സിസോദിയ. എന്നിട്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഒളിവിൽ പോകുന്നവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

2011-ൽ രാജ്യം മുഴുവൻ ശ്രദ്ധിച്ച അണ്ണാഹസാരെ സമരത്തിന്റെ മുൻ നിര പോരാളിയായിരുന്നു മനീഷ് സിസോദിയ. അഴിമതിക്കെതിരേ കത്തിപ്പടർന്ന, മന്മോഹൻ സർക്കാരിനെ താഴെയിറക്കുന്നതിന് പ്രധാനമായും കാരണമായ സമരത്തിന്റെ പ്രധാന നേതാവാണ് സിസോദിയ. അത്തരത്തിലൊരു നേതാവിനായണ് അഴിമതിയുടെ പേരിൽ ജയിലിലാക്കാൻ സിബിഐ നീക്കം സജീവമാക്കുന്നത്. ഇത് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന വഴിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കെജ്രിവാളിന്റെ വലംകൈയാണ് സിസോദിയ.

2024-ൽ മഹസഖ്യമെന്നത് യഥാർഥ്യമാവുകയാണെങ്കിൽ അതിന് മുന്നിലുണ്ടാവുക ആം ആദ്മി പാർട്ടിയും കെജ്രിവാളും മമതയുമടക്കമുള്ളവരാണെന്ന് വ്യക്തമായ ബോധ്യമുണ്ട് ബിജെപി നേതൃത്വത്തിന്. ബിഹാറിലടക്കമള്ള രാഷ്ട്രീയ മാറ്റം ബിജെപിയെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ഡൽഹിയിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് കരുതിയിരുന്ന ആം ആദ്മി പഞ്ചാബിലേക്കും അത് വഴി മറ്റ് സംസ്ഥാനങ്ങളിലേക്കും കടക്കുന്നു. ഇതാണ് ആംആദ്മി നേതാവിനെതിരായ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2024-ലോക്സഭാ തിരഞ്ഞെടുപ്പ് കെജ്രിവാൾ-മോദി പോരാട്ടമായിരിക്കുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ്.

മദ്യ നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അടക്കമുള്ളവർക്കെതിരേ സിബിഐ എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. എന്നാൽ മദ്യ നയം സുതാര്യതയിലാണെന്നും മോദിയുടെ ലക്ഷ്യം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കെജ്രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും സിസോദിയ ആരോപിക്കുന്നു. കെജ്രിവാളിന്റെ നേട്ടത്തിൽ ബിജെപിക്ക് പേടിയുണ്ടെന്നും ദേശീയ ബദൽ എന്ന നിലയ്ക്ക് ആം ആദ്മിയെ ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞുവെന്നും സിസോദിയ അവകാശപ്പെട്ടു. മദ്യനയത്തിലെ അഴിമതിയല്ല, പകരം കെജ്രിവാളാണ് ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. ആദ്യം സത്യേന്ദർ ജെയിനിനെ ലക്ഷ്യമിട്ടു. ഇപ്പോ തന്നേയും. പക്ഷ ഇതിലൊന്നും തളരില്ലെന്നും സിസോദിയ വ്യക്തമാക്കി.

കെജ്രിവാളും മോദിയും തമ്മിൽ രണ്ട് വ്യത്യാസമാണുള്ളത്. കെജ്രിവാൾ പാവങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ മോദി അദ്ദേഹത്തിന്റെ ചില എണ്ണപ്പെട്ട സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമായി നിലകൊള്ളുന്നു. കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യുന്നവരെ അഭിനന്ദിക്കുമ്പോൾ മോദി സ്വപ്നം കാണുന്നത് ഇ.ഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ അട്ടിമറിക്കുന്നതിനെ കുറിച്ചാണ്-സിസോദിയ ആരോപിക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജൻസികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.

2021 നവംബർ മുതലാണ് പുതിയ മദ്യനയം ഡൽഹി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ട്‌ലറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവിൽപന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവിൽപനയിൽനിന്നും പൂർണമായി പിന്മാറി. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‌ലറ്റുകൾക്കാണ് ടെൻഡർ വിളിച്ച് അനുമതി നൽകിയത്. മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി.

പുതിയ സ്വകാര്യ ഔട്ട്‌ലറ്റുകളിലൂടെ മത്സരിച്ച് വിൽപന തുടങ്ങിയതോടെ മദ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയിൽ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. പിന്നാലെ വിഷയം പരിശോധിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യനയം നടപ്പാക്കിയതിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടി രൂപയുടെ ഇളവ് അടക്കമുള്ള നടപടികൾ സർക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും, ഗവർണറുടെ അനുമതിയില്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്നും ചീഫ് സെക്രട്ടറി ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇതോടൊപ്പം പുതുതായി ചുമതലയേറ്റ ഡൽഹി ലഫ് ഗവർണർ വൈഭവ് സക്‌സേനയ്ക്കും ഇത് സംബന്ധിച്ച് ചില പരാതികൾ ലഭിച്ചു. ഗവർണർ പരാതിയിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകി. പിന്നാലെ അപകടം മണത്ത ആം ആദ്മി സർക്കാർ ജൂലൈ 30 ന് മദ്യനയത്തിൽനിന്നും പിന്മാറി. ഓഗസ്റ്റ് മുതൽ പഴയ മദ്യനയം തന്നെ നടപ്പാക്കുമെന്നും സർക്കാർ ഔട്ട്‌ലറ്റുകളിലൂടെ മാത്രം മദ്യവിൽപന നടത്തുമെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു. എങ്കിലും സിബിഐ അപ്പോഴേക്കും അന്വേഷണം തുടങ്ങിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP