Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം പറഞ്ഞുപൊലീസ് അനുസരിച്ചു; പ്രതികൾ പരിവാറുകാർ എന്ന് കോടതിയിൽ പൊലീസ്; ഞങ്ങൾ സിപിഎം എന്നാവർത്തിച്ച് പ്രതികളും; ഷാജഹാൻ വധത്തിൽ പൊലീസിന് സിപിഎമ്മിന്റെ രാഷ്ട്രീയഭീഷണി; ബ്രാഞ്ച് സെക്രട്ടറിവധം രാഷ്ട്രീയപോർവിളികൾ തുടരുന്നു

സിപിഎം പറഞ്ഞുപൊലീസ് അനുസരിച്ചു; പ്രതികൾ പരിവാറുകാർ എന്ന് കോടതിയിൽ പൊലീസ്; ഞങ്ങൾ സിപിഎം എന്നാവർത്തിച്ച് പ്രതികളും; ഷാജഹാൻ വധത്തിൽ പൊലീസിന്  സിപിഎമ്മിന്റെ രാഷ്ട്രീയഭീഷണി; ബ്രാഞ്ച് സെക്രട്ടറിവധം രാഷ്ട്രീയപോർവിളികൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്:ഷാജഹാൻ വധകേസിൽ പൊലീസിന്റെ നിലപാട് മാറ്റം രാഷ്ട്രീയ ഗൂഢാലോചന എന്ന് ആക്ഷേപം. പ്രതികൾ തന്നെ ഞങ്ങൾ സിപിഎം കാരാണ് എന്ന് പൊലീസിനോട് ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നിട്ടും ബിജെപി അനുഭാവികളായ പ്രതികൾ രാഷ്ട്രീയവിരോധം വച്ചു ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കോടതിയിൽ പൊലീസ് ഇപ്പോൾ പറയുന്നത് . പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് പൊലീസിന്റെ മലക്കംമറിച്ചിൽ.

പ്രതികളുടെ വ്യക്തിവിരോധം ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഷാജഹാനെ കൊലപ്പെടുത്താൻ കാരണമായെന്നാണു ജില്ലാ പൊലീസ് മേധാവി ആദ്യം വിശദീകരിച്ചെങ്കിലും ഇപ്പോൾ നിലപാടു മാറ്റി.പൊലീസിന്റെ ആദ്യ നിലപാടിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി രംഗത്തു വന്നിരുന്നു.

പ്രതികൾ ആർഎസ്എസുകാരാണെന്നു പറയാൻ പൊലീസ് മേധാവിക്കു മടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമവിവര റിപ്പോർട്ടിൽ ഇക്കാര്യം പറഞ്ഞിട്ടും ജില്ലാ പൊലീസ് മേധാവിക്കു മാത്രം 'കൺഫ്യൂഷൻ' വരേണ്ട കാര്യമെന്തെന്നും ചോദിച്ചിരുന്നു. സിപിഎം ന്റെ രാഷ്ട്രീയസമ്മർദ്ദവും ഭീഷണിയുമാണ് പൊലീസിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ എന്ന് ബി.ജെപിയും ആവർത്തിക്കുന്നു.

പൊലീസിന്റെ അപേക്ഷ പ്രകാരം മുഖ്യപ്രതികളായ കാളിപ്പാറ സ്വദേശി നവീൻ (39), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 6 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റു പ്രതികളായ കുന്നങ്കാട് സ്വദേശികൾ എസ്.വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ്31) എന്നിവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ സമയത്തും പ്രതികൾ സിപിഎം ബന്ധം അവകാശപ്പെട്ടു. രണ്ടാം പ്രതി അനീഷ്. എൻ.ശിവരാജൻ എന്നിവരാണ് സിപിഎം ബന്ധത്തെ പറ്റി പറയുന്നത്. തന്നെ പൊലീസ് മർദ്ദിച്ചെന്നും സഹോദരന്റെ പേര് പറയാൻ നിർബന്ധിക്കുകയാണ് എന്നും ശിവരാജൻ മാധ്യമങ്ങളോട് പറഞ്ഞു.അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസിന് മർദിക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി.കെ.രാജുവും മാധ്യമങ്ങളോട് വ്യക്തമാക്കി.


പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച വിഷയത്തിൽ സിപിഎം - ബിജെപി തർക്കം തുടരുകയാണ്. ഇരു പക്ഷവും പ്രതികളുടെ രാഷ്ട്ട്രീയബന്ധം ഏറ്റെടുക്കുവാൻ തയ്യാറായിട്ടില്ല.ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എന്ത് സംഭവിച്ചാലും പ്രതികൾ സിപിഎമ്മുകാർ ആണ് എന്ന് സമ്മതിക്കരുത് എന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കൊലപാതകം നടന്ന ഉടനെ പ്രതികൾ ആർ.എസ്.എസുകാർ ആണ് എന്ന് പാർട്ടി നേതാക്കൾ പ്രസ്താപന ഇറക്കിയിരുന്നു.

എന്നാൽ പിടിയിലായ പ്രതി അനീഷ് തങ്ങൾ സിപിഎമ്മുകാർ ആണെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിൽ എന്നും പ്രതി തുറന്ന് പറഞ്ഞത് പൊലീസിനോട് പറഞ്ഞത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എന്ത് വിലകൊടുത്തും കൊലപാതകം ആർ.എസ്.എസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനെ തള്ളി ബി.ജെപിയും ആരോപണവുമായി രംഗത്തുണ്ട്.

സംഭവംകണ്ട് എന്ന് പറഞ്ഞു രംഗത്തെത്തിയ സാക്ഷിയാണ് സിപിഎമ്മിനെ കൂടുതൽ കുഴപ്പിക്കുന്നത്. താൻ സംഭവം കണ്ടു എന്നും തന്റെ മകൻ ഉൾപ്പെടുന്ന സി.പിഎമ്മുകാരാണ് ഇത് ചെയ്തത് എന്നും സാക്ഷിയായ ആൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് പാർട്ടിയേ കൂടുതൽ കുഴപ്പത്തിലാക്കി.ഈ സാക്ഷിയേ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള നിർദ്ദേശമാണ് മുകളിൽ നിന്നും വന്നിരിക്കുന്നത്. സാക്ഷിക്ക് എന്തേലും സംഭവിച്ചാൽ അതും പാർട്ടിയുടെ തലയിൽ വരും എന്നാണ് പാർട്ടിനേതൃത്വം ചിന്തിക്കുന്നത്. അതുകൊണ്ട് സാക്ഷിയുടം സുരക്ഷിതത്വം കൂടി നോക്കാൻ ആണ് പാർട്ടിയുടെ തീരുമാനം.

എന്നാൽ കൊലപാതകികൾ ആർ.എസ്.എസുകാരാണ് എന്ന നിലപാടിൽ മാറ്റമുണ്ടാവരുത് ശക്തമായി നേതാക്കളും അണികളും കുറ്റക്കാർ ആർ.എസ്.എസുകാർ ആണ് എന്ന നിലപാട് എടുക്കണം. പാർട്ടിയുടെ വാദങ്ങൾ അങ്ങനെ തന്നെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം എന്നാണ് കർശനനിർദ്ദേശം.സിപിഎമ്മിന്റെ വാദങ്ങൾ ഇങ്ങനെയാണ്. ഷാജഹാനെ കൊലപ്പെടുത്താൻ മൂന്നു പേർക്ക് ആർഎസ്എസ് പരിശീലനം ലഭിച്ചിരുന്നു

കൊലയിൽ നേരിട്ട് പങ്കെടുത്ത ശബരീഷ്, അനീഷ്, സുജീഷ് എന്നിവർക്കാണ് ആർഎസ്എസ് ആയുധപരിശീലനം നൽകിയത്. അതോടൊപ്പം മാരകായുധങ്ങളും നൽകി. പ്രദേശത്ത് അറിയപ്പെടുന്ന ബിജെപി- ആർഎസ്എസ് പ്രവർത്തകരായ ഇവരാണ് മറ്റുള്ളവരെയും ആർഎസ്എസിലേക്ക് അടുപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘത്തെ വാർത്തെടുക്കുകയും അവരെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയുമായിരുന്നു ആർഎസ്എസ് ലക്ഷ്യം.

ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതുമുതൽ പ്രദേശത്ത് ആർഎസ്എസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഷാജഹാനുമായി തർക്കം തുടങ്ങിയതോടെ വിവരം ആർഎസ്എസ് കാര്യാലയത്തിൽ അറിയിച്ചു. സിപിഐ എമ്മിന്റെ കോട്ടയായ കുന്നങ്കാട് പ്രദേശത്ത് കൈയിൽ രാഖി കെട്ടി നടക്കാൻ ആർഎസ്എസ് കേന്ദ്രത്തിൽനിന്നാണ് നിർദ്ദേശിച്ചത്. തങ്ങളെല്ലാവരും ആർഎസ്എസ് പ്രവർത്തകരാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.ആർഎസ്എസിന്റെ ബോർഡുകൾ സ്ഥാപിക്കുക, അതിന്റെ പേരിൽ സംഘർഷമുണ്ടാക്കുക തുടങ്ങിയ പദ്ധതികളും രണ്ട് വർഷമായി ആലോചിച്ചു വരികയായിരുന്നു.

എന്നാൽ ഇതെല്ലാം സ്ഥിരമായി സിപിഎം ഉപയോഗിക്കുന്ന ക്യപ്സ്യൂൾ മറുപടികളാണ് എന്നാണ ബിജെപിയുടെ ആരോപണം.കൊലപാതകം കഴിഞ്ഞ് പ്രതികൾ ഒളിവിലിരുന്ന സ്ഥലത്ത് നിന്നും രാഖി കണ്ടെത്തി കഴിഞ്ഞു എന്നുള്ള സിപിഎം വാദം. ഇത് വളരെ ബാലിശമായ കണ്ടെത്തലാണ് എന്നാണ് ബിജെപി പറയുന്നത്. പ്രതികളിൽ ചിലർ തിരഞ്ഞെടുപ്പ്കാലത്ത് സിപിഎം സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഫേയിസ് ബുക്ക് പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട് എന്നാൽ ഇതിനെയുംസിപിഎം തള്ളിപ്പറയുകയാണ്.

സിപിഎം നേതാവ് കൃഷ്ണദാസ് രംഗത്തെത്തിയതുകൊലപാതകത്തെ ആർ.എസ്.എസിന്റെ തലയിൽ കെട്ടി വെക്കുക എന്നതിന്റെ ഭാഗമായിട്ടാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.പ്രതികളുടെ കുടുംബം സി.പിഎമ്മിനോപ്പമാണ് ഇങ്ങനെ ഒരു അസുരവിത്ത് എങ്ങനെ അവിടെ പിറന്നു എന്ന് ചോദിച്ചു കൊണ്ട് സിപിഎം നേതാവ് കൃഷ്ണദാസ് ആരോപണങ്ങൾ ഉന്നയിച്ചത്. കൊലപാതകത്തിനുശേഷം എന്താണ് പറയേണ്ടതെന്നു വരെ അക്രമികളെ ആർഎസ്എസ് പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.

കൊലക്കത്തിക്കു മൂർച്ച കൂട്ടുമ്പോൾത്തന്നെ കൊലപാതകം പൊതുജനമധ്യത്തിൽ എങ്ങനെ അവതരിപ്പിക്കണമെന്ന വിശദീകരണവും ആർഎസ്എസ് തയാറാക്കുന്നുണ്ടെന്നും ''ഈ വിദ്വാൻ അവിടെ ഗണേശോത്സവത്തിന്റെ ബോർഡ് വയ്ക്കാൻ പോയി. അവിടെനിന്നാണു തർക്കം. അതിന്റെ തലേന്നു ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് വയ്ക്കാൻ പോയി. അതും അനുവദിച്ചില്ല. ഇതിനിടെ രാഖി കെട്ടിവന്നതു ബ്രാഞ്ച് സെക്രട്ടറി ചോദ്യം ചെയ്തു.

ചോദ്യം ചെയ്തു എന്നു പറഞ്ഞാൽ, നീയെന്താ രാഖിയൊക്കെ കെട്ടി വന്നത് എന്നു ചോദിച്ചു. ഗണേശോത്സവത്തിനു ബോർഡ് വയ്ക്കാൻ പോകുക, ശ്രീകൃഷ്ണ ജയന്തിക്കു ബോർഡ് വയ്ക്കാൻ പോകുക, രാഖി കെട്ടി വരിക... നിങ്ങൾക്ക് സിപിഎമ്മിനെക്കുറിച്ചുള്ള പൊതുബോധം ഇതാണെങ്കിൽ എനിക്കൊന്നും പറയാനില്ല.

കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ്, അതിനുശേഷം മാധ്യമങ്ങൾ ചോദിക്കുമ്പോൾ എന്തൊക്കെയാണു പറയേണ്ടത് എന്നുപോലും കൃത്യമായി പഠിപ്പിച്ചു വിട്ടിരിക്കുകയാണ്. ഇതിൽക്കൂടുതൽ എന്തു പറയാൻ? ഈ കൊലയാളികൾക്കു സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. സിപിഎം ബന്ധമുള്ളവർ ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബോർഡ് വയ്ക്കാൻ പോകുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ രാഖി കെട്ടി നടക്കുമോ. ഇങ്ങനെയാണ് കൃഷ്ണദാസിന്റെ വാദങ്ങൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP