Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയ വർഗ്ഗീസിന്റെ നിയമന പ്രശ്‌നം നിയമപോരാട്ടത്തിലേക്ക്; നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല; ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്ന് സിൻഡിക്കേറ്റ്; ആരിഫ് മുഹമ്മദ് ഖാന്റെ സ്‌റ്റേ ഉത്തരവ് നിലനിൽക്കില്ലെന്ന് വിസിക്ക് നിയമോപദേശം

പ്രിയ വർഗ്ഗീസിന്റെ നിയമന പ്രശ്‌നം നിയമപോരാട്ടത്തിലേക്ക്; നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല; ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്ന് സിൻഡിക്കേറ്റ്; ആരിഫ് മുഹമ്മദ് ഖാന്റെ സ്‌റ്റേ ഉത്തരവ് നിലനിൽക്കില്ലെന്ന് വിസിക്ക് നിയമോപദേശം

മറുനാടൻ മലയാളി ബ്യൂറോ

 

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല കോടതിയെ സമീപിക്കും. ഗവർണറുടെ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിന്റിക്കേറ്റ് യോഗത്തിന്റെ തീരുമാനം.

കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ റാങ്ക് പട്ടിക മരവിപ്പിച്ചത്.

1996 ലെ കണ്ണൂർ സർവകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവർണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനമാണ് ഗവർണർ ഇന്നലെ മരവിപ്പിച്ചത്. വി സി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

അതേസമയം, ഗവർണറുടെ നടപടിക്കെതിരെ പ്രിയ വർഗീസും രംഗത്തെത്തി. ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയാണ് നടപ്പിലായത്. എന്റെ പേര് ചുരുക്കപ്പട്ടികയിൽ വന്നത് മുതൽ തുടങ്ങിയതാണ് രാഷ്ട്രീയ നാടകങ്ങളെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസുകാരനായ സെനറ്റ് അംഗം തനിക്കെതിരെ വിസിക്ക് പരാതി നൽകിയെന്നുമാണ് പ്രിയ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വ്യക്തി എന്ന നിലയിൽ നീതി നിഷേധങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. എഫ് ഡി പി കാലയളവ് അദ്ധ്യാപന പരിചയം ആണെന്ന് യുജിസി പറയുന്നുണ്ട്. കെ കെ രാഗേഷിന്റെ ഭാര്യ ആയതുകൊണ്ടാണ് ഈ വേട്ടയാടലെന്നും പ്രിയ വർഗീസ് ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രിയ വർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത്. എന്റെ പേര് സർവ്വകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതു മുതൽ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക് പരാതി കൊടുക്കുന്നു. കോൺഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷക്ക് ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ. അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അദ്ധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു.

2018 ലെ യുജിസി നോട്ടിഫിക്കേഷനിൽ ഇതിനെപറ്റി പരാമർശിച്ചിരിക്കുന്നത് ഇങ്ങിനെ ആണ് :(പേജ് നമ്പർ 5, സെക്ഷൻ 3.9) 'The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion.'

ഈ പരാമർശത്തിലെ ആദ്യഭാഗം മാത്രം ചാനലിൽ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂർവം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്.രണ്ടാം വാചകത്തിൽ പരാമർശിക്കുന്നതു പോലെ സജീവ സേവനത്തിൽ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി. എച്. ഡി ഗവേഷണം എഫ്. ഡി. പി മാത്രമാണ്. റെഗുലേഷനിൽ തുടർന്ന് പരാമർശിക്കുന്ന, ഒരു സമയം,സ്ഥാപനത്തിലെ 20%അദ്ധ്യാപക ജീവനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്. ഡി. പി. തന്നെ. ഈ കാര്യങ്ങൾ ഭാഷാ പരിജ്ഞാനമുള്ള ആർക്കും വായിച്ചാൽ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.

ഇതോടൊപ്പമുള്ളത് കണ്ണൂർ സർവ്വകാലാശാല ഇന്റർവ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ് കൊടുത്ത വാർത്തയുടെ സ്‌ക്രീൻ ഷോട്ട്. തലക്കെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമനം! തുടർന്നുള്ള ദിവസങ്ങളിൽ 27വർഷം അദ്ധ്യാപന പരിചയമുള്ള അദ്ധ്യാപകൻ തഴയപ്പെട്ടു എന്ന വാർത്തയും വന്നു. 27വർഷം സർവീസ് ഉള്ള അദ്ധ്യാപകൻ എന്തുകൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സർവീസ് 11/13ഒക്കെയായി ചുരുങ്ങി. അപ്പോഴും 'ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ അദ്ധ്യാപകനോട് ഏത് വർഷം മുതൽക്കാണ് യു. ജി. സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാൻ 2002ൽ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ. ചോദിച്ചിട്ട് വിശേഷിച്ചു കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങൾ അവസാനിച്ചുപോകരുതല്ലോ.

ചിലരൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുമ്പോൾ കമെന്റ് ബോക്സ് ബ്ലോക്ക് ചെയ്തിട്ട് ഇടണം എന്ന്. സുഹൃത്തുക്കളെ എനിക്ക് ഇതൊരു മാധ്യമ പഠനമാണ് മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സ്. നാളെ :- അദ്ധ്യാപന പരിചയത്തിൽ എഫ്. ഡി. പി ഗവേഷണവും ഉൾപ്പെടുത്തിയതിന്റെ നാൾവഴികൾ,2010യു. ജി. സി. റെഗുലേഷൻ മുതൽക്കുള്ള ചില വസ്തുതകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP