Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ ടി ജലീലിന്റേത് രാജ്യദ്രോഹ പരാമർശം; കേരള സർക്കാർ ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ജലീൽ ഉപയോഗിച്ചത് പാക്കിസ്ഥാൻ അവരുടെ നയതന്ത്ര വേദികളിൽ ഉപയോഗിക്കുന്ന വിശേഷണമെന്ന് വി ഡി സതീശനും; തള്ളിപ്പറഞ്ഞ് എം വി ഗോവിന്ദനും; വിവാദത്തിൽ ഒറ്റപ്പെട്ട് ജലീൽ

കെ ടി ജലീലിന്റേത് രാജ്യദ്രോഹ പരാമർശം; കേരള സർക്കാർ ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ജലീൽ ഉപയോഗിച്ചത് പാക്കിസ്ഥാൻ അവരുടെ നയതന്ത്ര വേദികളിൽ ഉപയോഗിക്കുന്ന വിശേഷണമെന്ന് വി ഡി സതീശനും; തള്ളിപ്പറഞ്ഞ് എം വി ഗോവിന്ദനും; വിവാദത്തിൽ ഒറ്റപ്പെട്ട് ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കശ്മീർ യാത്രാ വിവരണത്തിൽ 'ആസാദ് കശ്മീർ', 'ഇന്ത്യൻ അധീന ജമ്മു കശ്മീർ' എന്നിങ്ങനെ വിശേഷണം നടത്തിയ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്ത്. കെ.ടി ജലീലിനെ രാജ്യദ്രോഹി എന്ന് വിളിച്ച് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയാണ് രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് അവർ പ്രവർത്തിക്കുന്നത്. അവർ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുണ്ട്. ഇതുപോലെയാണ് അവർ സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹിയാണ്. കേരള സർക്കാർ ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യണം -പ്രൾഹാദ് ജോഷി പറഞ്ഞു.

അതേസമയം വിവാദ പരാമർശത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തി. പരാമർശം വിവാദമായതോടെ താൻ ഇൻവെർട്ടഡ് കോമയിൽ നൽകിയ ആസാദ് കശ്മീർ പരാമർശം വിമർശകർക്ക് മനസ്സിലായില്ലെന്ന് സഹതപിച്ച് ജലീലിന്റെ വിശദീകരണം എത്തി. ജലീലിന്റെ പരാമർശങ്ങളിൽ പിന്തുണ പ്രഖ്യാപിക്കാതെയായിരുന്നു ഇടത് മന്ത്രിമാരുടെ പ്രതികരണം.

കശ്മീർ പരാമർശ വിവാദം ചൂട് പിടിക്കുകയാണെങ്കിലും കെ.ടി.ജലീലിന് കുലുക്കമില്ല. ഡബിൾ ഇൻവെട്ടഡ് കോമയിൽ ആസാദ് എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രം എന്നാണ് ജലീലിന്റെ പുതിയ പ്രതികരണം. ജലീലിന്റെ പരാമർശത്തെ സിപിഎമ്മോ സർക്കാരോ പിന്തുണച്ചില്ല എന്നതും ശ്രദ്ധേയമായി. മന്ത്രിമാരായ പി.രാജീവും എം വിഗോവിന്ദനും വിവാദ പരാമശങ്ങളിൽ ജലീലിനെ പിന്തുണച്ചില്ല. സിപിഎമ്മിനും സർക്കാരിനും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് പി.രാജീവ് പറഞ്ഞു. പരിശോധിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ടി.ജലീലിനെ തള്ളി മന്ത്രി എം വിഗോവിന്ദനും രംഗത്തെത്തി.

ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ജലീൽ എന്ത് സാഹചര്യത്തിലാണ് പറഞ്ഞത് എന്ന് ജലീൽ വിശദീകരിക്കട്ടെ എന്ന് മന്ത്രി പറഞ്ഞു. കശ്മീർ വിഷയത്തിൽ സിപിഎമ്മിന് പ്രഖ്യാപിത നിലപാട് ഉണ്ടെന്നും എം വിഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ജലീലിനെതിരെ രംഗത്തെത്തി. കെ.ടി.ജലീൽ നടത്തിയത് പ്രതിഷേധാർഹമായ പരാമർശമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പാക്കിസ്ഥാൻ അവരുടെ നയതന്ത്ര വേദികളിൽ ഉപയോഗിക്കുന്ന വിശേഷണം ആണ് ജലീൽ ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ ആണോ ഇത്തരം പരാമർശം എന്നും സതീശൻ ചോദിച്ചു. ജലീലിന്റെ പരാമർശത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

കെ.ടി.ജലീലിനെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജലീൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം. രാജി വയ്ക്കാത്ത പക്ഷം ജലീലിന്റെ രാജി സ്പീക്കർ ആവശ്യപ്പെടണം. ആസാദി കാ അമൃത് മഹോത്സവത്തിൽ കല്ലുകടി ഉണ്ടാക്കാനായിരുന്നു ശ്രമം. പരാമർശത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധവും കേസുകളും ഉണ്ടാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കെ.ടി.ജലീലിന്റെ പാക്കിസ്ഥാൻ അനുകൂല നിലപാട് കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ജലീലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. ജലീൽ എംഎൽഎയായി തുടരരുതെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ വക്കാലത്താണ് കെ.ടി.ജലീൽ ഏറ്റെടുത്തത്. പാക് മനസ്സുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റിയതാണ് സിപിഎം എന്ന് ഇതിലൂടെ വ്യക്തമായതായും കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെ.ടി. ജലീൽ ഫേസ്‌ബുക്കിലെഴുതിയ കശ്മീർ യാത്രാ വിവരണം വിവാദത്തിലായത്. പാക്കിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ലേഖനത്തിലുള്ളത്ത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും, കാശ്മീർ താഴ്‌വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് കുറിപ്പിൽ വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP