Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു മക്കളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യ ഭർത്താവിന്റെ കാമുകിയുടെ ഭീഷണിമൂലം; നീക്കങ്ങൾക്ക് ഭർത്താവിന്റെ പിന്തുണ; ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണ ചുമത്തി കുറ്റപത്രം; ജാമ്യവ്യവസ്ഥ ലംഘിച്ചു; പൊലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം

രണ്ടു മക്കളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യ  ഭർത്താവിന്റെ കാമുകിയുടെ ഭീഷണിമൂലം; നീക്കങ്ങൾക്ക് ഭർത്താവിന്റെ പിന്തുണ;  ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണ ചുമത്തി കുറ്റപത്രം; ജാമ്യവ്യവസ്ഥ ലംഘിച്ചു; പൊലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രണ്ടു മക്കളെ കൊലപ്പെടുത്തി പൊലീസുകാരന്റെ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒന്നിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.

ജാമ്യവ്യവസ്ഥ ലംഘിച്ച പൊലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.ആലപ്പുഴ മെഡിക്കൽ കോളേജ് പൊലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ. റെനീസിന്റെ ഭാര്യ നജ്ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണ് മരിച്ചത്.

2022 മെയ്‌ 10-നാണ് നജ്ലയും കുട്ടികളും മരിച്ചത്. ടിപ്പുസുൽത്താന്റെ കഴുത്തിൽ ഷാൾമുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അന്നു രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് റെനീസിനെതിരേ ചുമത്തിയിരിക്കുന്നത്.

എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാൽ, കഴിഞ്ഞ രണ്ടു ശനിയാഴ്ചകളിൽ ഇയാൾ ഹാജരായില്ല. ഇതേത്തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇയാളുടെ കാമുകി ഷഹാനയും (24) അറസ്റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റെനീസിനെ കല്യാണം കഴിക്കാൻ കാമുകി സമ്മർദം ചെലുത്തിയിരുന്നു. ഇക്കാര്യം പറഞ്ഞ് മെയ്‌ 10-നും ഷഹാന പൊലീസ് ക്വാർട്ടേഴ്സിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഷഹാനയുടെ നീക്കങ്ങൾക്കു റെനീസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.

റെനീസിനെ വിവാഹംകഴിക്കാൻ ഷഹാന സമ്മർദം ചെലുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അതിനായി ആത്മഹത്യചെയ്ത നജ്‌ലയും മക്കളും ഒഴിഞ്ഞുനൽകണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കിൽ, റെനീസിന്റെ ഭാര്യയായി ക്വാർട്ടേഴ്സിൽ വന്നു താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തി.

നജ്‌ല ആത്മഹത്യചെയ്ത ദിവസവും ഷഹാന ക്വാർട്ടേഴ്സിലെത്തി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇതു നജ്ലയെ കടുത്ത മാനസികസംഘർഷത്തിലും ദുഃഖത്തിലുമാഴ്‌ത്തിയതായി പൊലീസ് പറഞ്ഞു. ഷഹാനയ്ക്കു റെനീസിന്റെ പിന്തുണയുമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഷഹാനയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ നജ്ലയെ റെനീസ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. നജ്‌ലയുടെ ബന്ധുക്കളിൽ ആരുമായും ഒരു ബന്ധവും റെനീസ് അനുവദിച്ചിരുന്നില്ല. അമ്മയോട് മാത്രമായിരുന്നു ഫോണിൽ പോലും സംസാരിക്കാൻ അനുമതി. സുഖവിവരങ്ങൾ തിരക്കുകയെന്നതിലപ്പുറം മറ്റൊന്നും അനുവദിച്ചിരുന്നില്ലെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ള പറയുന്നു. മറ്റ് ബന്ധുക്കൾ ആരെങ്കിലും നഫ്‌ളയെ വിളിച്ചാൽ അതിന്റെ പേരിലും പ്രശനമുണ്ടാക്കുന്നത് പതിവായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുൻപത്തെ ദിവസം അമ്മ വിളിച്ചപ്പോൾ കുട്ടികൾക്ക് ഭക്ഷണം നൽകുകയാണെന്നും തിരിച്ച് വിളിക്കാമെന്നും പറഞ്ഞുവെങ്കിലും അതുണ്ടായില്ല. മകൾ തിരിച്ച് വിളിക്കാത്തതുകൊണ്ട് അമ്മ വീണ്ടും വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ വട്ടപ്പള്ളി സ്വദേശിയായ റെനീസുമായി പത്ത് വർഷം മുൻപായിരുന്നു വിവാഹം. ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP