Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി

പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി

എം റിജു

'അന്തംസ്' എന്ന വാക്കിന്റെ ശക്തിയും തീവ്രതയും വെളിപ്പെടുന്ന സമയമാണിത്. ഒരു സിനിമയുടെ പരസ്യത്തിനോട് ചൊടിച്ച് ആ സിനിമ കാണില്ലെന്ന് പ്രഖ്യാപിക്കുകയും, തീയേറ്ററിൽ കാശ് കൊടുത്ത് കയറി ചിത്രത്തിനെതിരെ ഇൻക്വിലാബ് മുഴക്കുകയും ചെയ്യുന്ന മണ്ടന്മാരെ നിങ്ങൾക്ക് ലോക ചരിത്രത്തിൽ എവിടെയെങ്കിലും കാണാൻ കഴിയുമോ? എന്നാൽ 'ഫാസിസ്റ്റ് വിരുദ്ധ, നവോത്ഥാന കേരളം', 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ ആ നാണം കെട്ട പ്രതിഷേധത്തിനും സാക്ഷിയായി. നമ്മുടെ നാട്ടിലൊക്കെ റോഡിൽ സർവസാധാരണമായ കുഴി പരസ്യവാചകമായി ഉപയോഗിച്ചതാണേത്ര, സൈബർ സഖാക്കളെ പ്രകോപിപ്പിച്ചത്.

രാജാവിനേക്കാൾ വലിയ രാജഭക്തിയുള്ളവരാണ് സൈബർ സഖാക്കൾ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനേക്കാൾ കുഴി വിഷയത്തിൽ പൊള്ളിയത്, അഡ്വ രശ്മിത രാമചന്ദ്രനെപ്പോലുള്ള സൈബർ കമ്മികൾക്കാണ്. അവർ ചിത്രം കാണുന്നില്ലെന്നും, അണിയറപ്രവർത്തകർ മാപ്പു പറയണം എന്ന് പറഞ്ഞ് പോസ്റ്റിട്ടത്തോടെയാണ് കാര്യങ്ങൾ ചൂടുപിടിച്ചത്. എന്തായാലും ബെസ്റ്റ് ടൈമിങ്ങ് എന്നേ പറയാൻ കഴിയൂ. കേരളത്തിലെ റോഡുകളുടെ കുഴി അടക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയുടെ നിശിതമായ വിമർശനം സർക്കാർ ഏറ്റുവാങ്ങിയ സമയത്താണ്, 'വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന ചിത്രത്തിന്റെ പരസ്യവും, സൈബർ സഖാക്കളുടെ ബഹിഷ്‌ക്കരണ ആഹ്വാനവും വരുന്നത്. അതോടെ പത്തുപൈസ ചെലവില്ലാതെ ലക്ഷങ്ങളുടെ പബ്ലിസ്റ്റിയാണ് ചിത്രത്തിന് കിട്ടിയത്. (ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും, സംഘപരിവാർ ഫാസിസത്തിനും എതിരെ നിൽക്കുന്നവർ തങ്ങളുടെ കാര്യം വരുമ്പോൾ എത്രമാത്രം ഫാസിസ്റ്റുകൾ ആവുമെന്ന് നോക്കുക.)

നേരത്തെ കുഞ്ചാക്കോ ബോബൻ, 'ദേവദൂതർ പാടി' എന്ന പാട്ടിനൊത്ത് കളിച്ച നൃത്തത്തിന്റെ പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. ഇപ്പോൾ അത്് കമ്യൂണിസ്റ്റുകാരെ കളിയാക്കുന്നു എന്നതിന്റെ പേരിലും. പക്ഷേ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഒരുകാര്യം വ്യക്തമാണ്. അത് ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയെ എടുത്തു പറഞ്ഞ് വിമർശിക്കുന്നില്ലെങ്കിലും, ഇത്തരം സൈബർ അന്തങ്ങളെ നന്നായി പരിഹസിക്കുന്നുണ്ട്. വ്യക്തമായ ഒരു സോഷ്യോ- പൊളിറ്റിക്കൽ ഡ്രാമയാണ് ഈ ചിത്രം. റോഡിലെ കുഴി ഈ സിനിമയിലെ ഒരു പ്രധാന സംഭവമാണ്. ചിത്രത്തിന്റെ നട്ടെല്ല് എന്നു പറയാം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ ലോബിയും ചേർന്ന് എങ്ങനെയാണ് നമ്മുടെ നാടിലെ റോഡുകളെ അഴിമതിയുടെ തോടുകളാക്കി മാറ്റുന്നത് എന്നതിന്റെ കൃത്യമായ ചിത്രം ഈ പടം നൽകുന്നുണ്ട്.

ഇനി ഒരു സിനിമ എന്ന നിലയിൽ നോക്കിയാൽ ഏത് തരത്തിലുള്ള പ്രേക്ഷകനും കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന അതിഗംഭീര ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഈ പടത്തിലും മോശമാക്കിയിട്ടില്ല. നർമ്മവും, ആക്ഷേപഹാസ്യവും, കോർട്ട്റും ഡ്രാമയുമൊക്കെയായി, ഒട്ടും ബോറടികൂടാതെയാണ് ചിത്രം മുന്നോട്ട് പോവുന്നത്.

ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിൽ സംഭവിക്കുന്നത്

ഹോസ്ദുർഗ്, ചീമേനി തുടങ്ങിയ കമ്യുണിസ്റ്റ് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോഴുമ്മൽ രാജീവൻ എന്ന എക്സ് തസ്‌ക്കരന്റെ ജീവിതത്തിലുടെയാണ് കഥ പോവുന്നത്. അൽപ്പം മോഷണവുമൊക്കെയായി ജീവിച്ച രാജീവൻ, ഒരു തമിഴ് യുവതിയുമായി ലിവിങ്ങ് ടുഗദർ തുടങ്ങിയതോടെ ആ പരിപാടിയൊക്കെ നിർത്തി മാന്യനാവുന്നു. അങ്ങനെ ഇരിക്കേ നാട്ടിലെ ഉത്സവത്തിന് 'ദേവദൂതർ' ഗാനത്തിനൊപ്പിച്ച് നൃത്തം ചെയ്ത വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അയാൾക്ക് പണി കിട്ടുന്നത്. സ്ഥലം എംഎൽഎയുടെ വീട്ടിലേക്ക് മതിൽ ചാടിയതോടെ പട്ടികൾ കടിച്ച് ചന്തി പറിച്ചെടുത്ത് നിലവിളിക്കുന്ന രാജീവനെയാണ് പിന്നെ കാണുന്നത്. നാട്ടുകാർ അയാളെ കള്ളനാക്കി, അടിച്ച് പൊലീസിൽ ഏൽപ്പിക്കുന്നു. പൊലീസ് അയാളെ ആശുപത്രിയിലാക്കുന്നു.

താൻ കള്ളനല്ലെന്നും, തന്നെ ഇടിക്കാൻ ഒരു ഓട്ടോറിക്ഷ വന്നപ്പോൾ, രക്ഷപ്പെടാനായി മതിൽ ചാടിയതാണെന്നുമുള്ള രാജീവന്റെ വാക്കുകൾ ആരും കേൾക്കുന്നില്ല. സംഭവം കേസാവുമ്പോൾ തനിക്കുവേണ്ടി രാജീവൻ തന്നെ വാദിക്കുന്നു. പിന്നീടങ്ങോട്ട് ഒന്നാന്തരം കോർട്ട് റും ഡ്രാമായായി ചിത്രം മാറുകയാണ്. തന്നെ ഇടിക്കാൻ വന്ന ഓട്ടോ രാജീവൻ കണ്ടെത്തുന്നു. ഓട്ടോ ഇടിക്കാൻ കാരണം അതിൽ ഒരു ടെമ്പോ വന്ന് ഇടിച്ചതാണ്. ടെമ്പോ പാളാൻ കാരണമാവട്ടെ റോഡിലെ കുഴിയിൽ വീണ, ഒരു സൈക്കിൾ യാത്രികനെ രക്ഷിക്കാനായി വെട്ടിച്ചതും. അങ്ങനെ നോക്കുമ്പോൾ ആരാണ് ഈ കേസിലെ പ്രതിയെന്നാണ് രാജീവന്റെ ചോദ്യം. പൊതുമരാമത്ത് മന്ത്രി അഴിമതി നടത്തുകയും, കുഴി അടപ്പിക്കാതിരിക്കുകയും ചെയ്തതാണ് പ്രശ്നമെന്ന് അയാൾ വാദിക്കുന്നു. അതിനായി ചില തെളിവുകളും, അപ്രതീക്ഷിത സഹായങ്ങളും അയാൾക്ക് കിട്ടുന്നു. അങ്ങനെ നായ കടിച്ച കേസ്, ആകെ മാറിമറിഞ്ഞ് ഭരണകൂടവും ഒരു സാധാരണ പൗരനും തമ്മിലുള്ള കേസായി മാറുന്നു. അതൊക്കെ സുന്ദരമായാണ് രീതീഷ് കോർത്തിണക്കി കൊണ്ടുപോകുന്നത്.

സഖാക്കൾക്ക് ഓർക്കാൻ ഒരുപാടുണ്ട്

ഈ ചിത്രം കമ്യൂണിസ്റ്റുകളെ പരിഹസിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്് എന്ന് തന്നെയാണ് ഉത്തരം. പക്ഷേ ടാർജറ്റ് ചെയ്യുന്നില്ല. ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പാർട്ടി ഫാസിസങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടിയിട്ട് ചിത്രം കാണിക്കുന്നുണ്ട്. പാർട്ടിയോടുള്ള പേടിയും വിധേയത്വവും നിറഞ്ഞു നിൽക്കുന്ന ഗ്രാമങ്ങൾ ആണിത്. നേതാക്കൾ ദൈവങ്ങളെപ്പോലെ. ഒരു ഷട്ടിൽ കോർട്ടിൽ അടിയുണ്ടായി അത് ഒരാളുടെ മരണത്തിൽ കലാശിച്ചിട്ടും, കൊന്നവനും ചത്തവനും ഒരേ പാർട്ടിക്കാർ ആയതുകൊണ്ട് കോമ്പ്രമൈസ് ആവുന്നു. ചെങ്കൊടിയും തോരണങ്ങളും, റെഡ് വളണ്ടിയർ മാർച്ചുമൊക്കെ സറ്റയറിന്റെ ചേരുവയായാണ് ചിത്രം കാണിക്കുന്നുണ്ട്. ഷട്ടിൽ കോർട്ടിലെ കൊലപാതകത്തോടെയാണ് ചിത്രത്തിൽ ഇടവേള വരുന്നത്. അവിടെ പാറിപ്പറന്ന് നടക്കുന്ന ഒരു ചെഗുവേരയുടെ പോസ്റ്റർ കാണിച്ച്, 'കൊല്ലാം തോൽപ്പിക്കാനാവില്ല' എന്ന് എഴുതിക്കാട്ടുന്നു. കാര്യങ്ങൾ വ്യക്തം!

അതുപോലെ തന്നെ സംസ്ഥാനത്തിന്റെ വനിതാ മുഖ്യമന്ത്രി, ഈ നായ കടിച്ച കേസിൽ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുക്കുന്നുണ്ട്. അപ്പാഴുണ്ടായ മുഖ്യമന്ത്രിയുടെ കോലം കത്തിക്കലൊക്കെ കാണുമ്പോൾ, സൈബർ സഖാക്കൾക്ക് ഓർമ്മ വരിക ലാവലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുത്ത വി എസിനെ ആയിരിക്കും! ഒരുപക്ഷേ സംവിധായകൻ അങ്ങനെ ഉദ്ദേശിച്ചിരിക്കാൻ വഴിയില്ല. പക്ഷേ എന്നെ കണ്ടാൽ കിണ്ണം കട്ടുവെന്ന് തോന്നുമോ എന്ന് പറഞ്ഞപോലെയാണ് നമ്മുടെ സൈബർ സഖാക്കൾ. അവരും പൊളിറ്റിക്കൽ കറക്ട്നസ്സ് എന്ന് പറയുന്ന പൊക വാദികളും ചേർന്ന് ബാക്കി പടച്ചുണ്ടാക്കിക്കോളും.

എന്നാൽ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾ കാണിക്കുക എന്നല്ലാതെ ഒരു പാർട്ടിയുടെ പിറകെ കൂടിയുള്ള വിമർശനവും ഈ ചിത്രം ഉയർത്തുന്നില്ല. ഓരോ കാലം കാണിക്കുമ്പോഴും അന്നത്തെ പെട്രോൾ വിലകൂടി എഴുതിക്കാണിക്കുന്നുണ്ട്. അങ്ങനെ 70 രൂപ പെട്രോൾ വിലയുള്ള സമയത്ത് നിന്ന് തുടങ്ങി, നൂറുപിന്നിടുന്ന കാലയളവ് ചിത്രത്തിലുണ്ട്. ഇത് സംഘികളെ പരിഹസിക്കയാണെന്ന് വ്യാഖ്യാനിച്ചുകൂടെ. അതുപോലെ ചിത്രത്തിലെ പൊലീസുകാൻ പറയുന്നുണ്ട്, 'ഞാൻ ഗോമൂത്രമല്ല കുടിക്കുന്നത്' എന്നും.

ചുരുക്കിപ്പറഞ്ഞാൽ നിലവിലെ സാമൂഹിക വ്യവസ്ഥ പറയുകയാണ് ചിത്രം ചെയ്യുന്നത്. പക്ഷേ ആത് അടഞ്ഞ പാർട്ടി മനസ്സുകള്ള അന്തം കമ്മികൾക്ക് താങ്ങാനാവില്ല. അത്തരക്കാർക്ക് നേരേ ചൂണ്ടിയ കണ്ണാടിയാണ് ഈ ചിത്രം എന്ന് പറയാം.

മിന്നിച്ചത് പുതുമുഖ നടന്മാർ

കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് എന്നൊക്കെ വിലയിരുത്തപ്പെടുന്ന ചിത്രമാണിത്. 'ചോക്കലേറ്റ്' ഇമേജ് അഴിച്ചുവച്ച് തനിനാടൻ കഥാപാത്രമായി സ്വയം നവീകരിക്കുകയാണ് അടുത്തകാലത്ത് ഈ നടൻ. ( മമ്മൂട്ടിയെപ്പോലെ മലയാളികളുടെ മോറൽ അംബാസിഡർമാരിൽ ഒരാളായ ഈ നടൻ 'ഭീമന്റെ വഴി' എന്ന ചിത്രത്തിൽ ലിപ്പ് ലോക്ക് പോലും ചെയത് ഓർമ്മയിലുണ്ട്) ആ ദേവദൂത പാട്ടിലെ അഭിനയം മാത്രം മതി ഈ കഥാപാത്രത്തെ നമുക്ക് ഇഷട്പ്പെടാൻ. ഈ പടത്തിൽ ചുണ്ടും പല്ലും മുന്നോട്ട് തള്ളിവരുന്ന രീതിയിലാണ്, വ്യത്യസ്തമായാണ് കുഞ്ചാക്കോയുടെ ഡയലോഗ് ഡെലിവറി.

രാജേഷ് മാധവൻ, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 'കനകം കാമനി കലഹത്തി'ലെന്നപോലെ രാജേഷിന്റെ സ്പൂഫ് കോമഡി ചിരിപ്പിക്കുന്നു. ജഗതി ശ്രീകുമാറിനെപ്പോലെയാണ് ഈ നടൻ. കഥാപാത്രമായി വെറുതെ നിന്നാൽപോലും ചിരി വരും. കൂടാതെ പേരറിയാത്ത, കാസർകോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ സ്വാഭാവികതയോടെ അഭിനയിച്ചിരിക്കുന്നു. കൃത്രിമത്വമില്ലാത്ത, അതിഭാവുകത്വമില്ലാത്ത അഭിനയം പ്രേക്ഷകന് നൽകുന്ന ഫീൽ ഒന്നുവേറെതന്നെയാണ്. മജിസ്ട്രേറ്റനായും വക്കീലന്മാരായുമൊക്കെ വന്ന നടന്മാർ മലയാളത്തിന്റെ ഭാവി താരങ്ങൾ തന്നെയാണ്. ഇതിൽ മജിസ്ട്രേറ്റ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അഡാർ ഒറിജിനാലിറ്റി!

ബേസിൽ ജോസഫ് അതിഥിവേഷത്തിൽ എത്തുന്നുണ്ട്.തമിഴ് നടി ഗായത്രി ശങ്കറാണ് നായിക. ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. യേശുദാസ് - ഒ.എൻ.വി. കുറുപ്പ് കൂട്ടുകെട്ടിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ നിത്യഹരിത ഗാനം 'ദേവദൂതർ പാടി'യുടെ റീമിക്‌സ് പതിപ്പ് നേരത്തെ തന്നെ വൈറൽ ആയിരുന്നല്ലോ.

ചില പോരായ്മകൾ ഇങ്ങനെ

പക്ഷേ ഈ മനോഹര ചിത്രത്തിൽ ഏറ്റവും വലിയ പോരായ്മയായി ഈ ലേഖകന് അനുഭവപ്പെട്ടത് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് കൊടുത്ത ഓവർ മേക്കപ്പാണ്. കുഞ്ചാക്കോയിലെ ചോക്കേളേറ്റ് കുട്ടപ്പന്റെ സെറ്റപ്പിനെ നുള്ളിക്കളയണം എന്ന വാശിയോടെ ബ്ലാക്ക് ഓവറായി അടിച്ചും, താടിമീശയൊക്കെ സെറ്റ് ചെയ്തുമുള്ള മേക്കപ്പിൽ ചില സീനുകളിൽ കൃത്രിമത്വം തോനുന്നുണ്ട്. അത്രയേറെ വേണ്ടായിരുന്നു. അതുപോലെ ചില സീനുകളിൽ സംഭാഷണം വ്യക്തമാവുന്നില്ല. എന്തൊക്കെ റിയലിസ്റ്റിക്ക് എന്ന് പറഞ്ഞാലും അടിസ്ഥാനമായി ഡയലോഗുകളുടെ കമ്യൂണിക്കേഷനിലുടെ അല്ലേ പടം ചലിക്കുക.

രണ്ടാം പകുതിയുടെ മധ്യത്തിലൊക്കെ ചിത്രത്തിന്റെ വേഗത ഒന്ന് കുറയുന്നുണ്ട്്. പക്ഷേ വളരെ വേഗം സംവിധായകൻ ചിത്രം തിരിച്ച് പിടിക്കുന്നു. സ്പൂൺ ഫീഡിങ്ങ് എന്ന സാധനം ന്യൂജൻ സിനിമ നിർത്തിക്കളഞ്ഞതാണെങ്കിലും, പ്രസക്തമായ ഒരു പ്രധാന സംഭവത്തിന്റെ ഡീറ്റേലിങ്ങിലേക്ക് കഥ പോവുന്നില്ല. അത് ആ എംഎൽഎയുടെ ഭാര്യ കൊടുത്ത പരാതിയിൽ തന്റെ വീട്ടിൽനിന്ന് കുറേ കവിതാസമാഹാരവും, പണവും അടങ്ങിയ ഒരു പെട്ടിപോയി എന്ന് പറയുന്നുണ്ട്. ആ കേസാണ് സത്യത്തിൽ വളർന്ന് മന്ത്രിയെവരെ മുൾമുനയിൽ നിർത്തുന്നത്. ആ പെട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് പിന്നീട് ചിത്രം പറയുന്നില്ല. അതുപോലെ മുടി നീട്ടിവളർത്തിയ ഒരുത്തനോട് 'അത് വെട്ടി വന്നിട്ട് നിന്റെ ജാമ്യം പരിഗണിക്കാം' എന്ന മജിസ്ട്രേറ്റ് പറയുന്നതുപോലുള്ള ബോഡി ഷെയിമിങ്ങ് തമാശകളും ഒഴിവാക്കാമായിരുന്നു.

ഇങ്ങനെ, അൽപ്പസ്വൽപ്പം തകരാറുകൾ അവിടെ ഇവിടെയും ഉണ്ടെങ്കിലും ചിത്രത്തിന്റെ ഒഴുക്കിനെ അത് കാര്യമായ ബാധിച്ചിട്ടില്ല. നിങ്ങൾ ഏത് രാഷ്ട്രീയപ്പാർട്ടിക്കാരനാണെങ്കിലും, ടിക്കറ്റ് കാശ് വസൂലാവുന്ന ചിത്രമാണിത്. ഈ ചിത്രം, കേരളത്തിന്റെ പൊതു അവസ്ഥ ചിത്രീകരിക്കുന്നു എന്നല്ലാതെ ഒരു പാർട്ടിയെ ലക്ഷ്യമിടുന്നില്ല. എന്നിട്ടും നിങ്ങൾക്ക് അങ്ങനെ തോനുന്നുണ്ടെങ്കിൽ അത് നിങ്ങളുടെയും ആ പാർട്ടിയുടേയും കഴുപ്പം തന്നെയാണ്.

വാൽക്കഷ്ണം: മെക്സിക്കൻ അപാരതപോലെുള്ള ഒരു തനി പൈങ്കിളിപ്പടത്തിന് ഇൻക്വിലാബ് വിളിച്ച് കയറുകയും, തീയേറ്ററുകളിൽ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തവരുമാണ് നമ്മുടെ ഇടതുപക്ഷക്കാർ. ഇപ്പോൾ അവർക്ക് ഒരു 'കുഴി' വിമർശനം പോലും താങ്ങാൻ കഴിയുന്നില്ല. അവസാനം പണ്ട് റഷ്യയിൽ നിലനിന്നപോലെ, പാർട്ടി നേതാക്കളുടെ സെൻസർ കമ്മറ്റി കണ്ടശേഷം സിനിമ ഇറക്കുന്ന കാലം വരുമോ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP