Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

യേശുവിനെ 'ക്രിസ്തു' ആക്കിയത് ആര്, എന്തിന് ?'കുരിശും യുദ്ധവും സമാധാനവും' എഴുതിയ ജോസ് ടി. തോമസ് സംസാരിക്കുന്നു

യേശുവിനെ 'ക്രിസ്തു' ആക്കിയത് ആര്, എന്തിന് ?'കുരിശും യുദ്ധവും സമാധാനവും' എഴുതിയ ജോസ് ടി. തോമസ് സംസാരിക്കുന്നു

ജയ അനിത ഏബ്രഹാം

 മാർക്‌സിസ്റ്റ് ബുദ്ധിജീവികൾ മുതൽ ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശാരദന്മാർ വരെ, സോഷ്യലിസ്റ്റ് ചിന്തകർ മുതൽ ദൈവശാസ്ത്ര പണ്ഡിതർ വരെ, കവികൾ മുതൽ യുവമാതാക്കൾ വരെ ഒരു പുസ്തകത്തെ ശ്രദ്ധയമായ ആലോചനാപുസ്തകമായി വിലയിരുത്തുന്നു. മലയാള പുസ്തകപ്രസാധനത്തിൽ അതൊരു വാർത്ത തന്നെ. വാർത്തയുടെ ലോകത്തുനിന്ന് കാൽനൂറ്റാണ്ടുകാലം അവധിയെടുത്തു മാനവചരിത്ര പരിശോധനയ്ക്കായി തപസ്സിരുന്ന ജോസ് ടി. തോമസിന്റെ 'കുരിശും യുദ്ധവും സമാധാനവും' വിവാദംകൂടാതെ സംവാദങ്ങളിലൂടെ മലയാളത്തിന്റെ മതബോധത്തെയും രാഷ്ട്രീയബോധത്തെയും ഉണർത്തുകയാണ്. 'മറുനാടൻ മലയാളി' വായനക്കാർക്കുവേണ്ടി അദ്ദേഹം തന്റെ ഭാവിവിചാരലോകം ഇവിടെ തുറന്നുവയ്ക്കുന്നു:

1. കാക്കനാടൻ പഠനഗവേഷണകേന്ദ്രത്തിന്റെ അഞ്ചാമതു കാക്കനാടൻ പുരസ്‌കാരം 'കുരിശും യുദ്ധവും സമാധാനവും' എന്ന അങ്ങയുടെ പുസ്തകത്തിനു ലഭിച്ചതിൽ അഭിനന്ദനങ്ങൾ. ഈ പുരസ്‌കാരം പുസ്തകത്തിന്റെ സ്വീകാര്യതയെ എങ്ങനെ സ്വാധീനിക്കും എന്നാണു താങ്കൾ കരുതുന്നത്.

* ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ രാജ്യാന്തര പഠനവിഭാഗത്തിൽ പ്രഫസറും സെന്റർ ഫോർ അമേരിക്കൻ ആൻഡ് വെസ്റ്റ് യൂറോപ്യൻ സ്റ്റഡീസ് അധ്യക്ഷനുമായിരുന്ന ഡോ. ബി. വിവേകാനന്ദൻ, മലയാളത്തിന്റെ പ്രിയ കഥാകൃത്തും സാമൂഹിക നിരീക്ഷകനുമായ സക്കറിയ, ട്യുബിങ്ങൻ സർവകലാശാലാ ഹെർമൻ ഗുണ്ടർട്ട് ചെയർ എമിരിറ്റസ് പ്രഫസർ ഡോ. സ്‌കറിയാ സക്കറിയ എന്നിവർ അച്ചടിക്കുമുമ്പ് പുസ്തകം സൂക്ഷ്മമായി വായിച്ചു നൽകിയ അഭിനന്ദനം ഏതു പുരസ്‌കാരത്തെക്കാളും വിലയും മാധുര്യവുമുള്ളതായിരുന്നു. എന്നാൽ കാക്കനാടൻ പുരസ്‌കാര സമർപ്പണവേളയിൽ പന്ന്യൻ രവീന്ദ്രൻ നടത്തിയ നിരീക്ഷണങ്ങളും പുസ്തകത്തെ അധികരിച്ചു ബാലചന്ദ്രൻ ചുള്ളിക്കാടു നടത്തിയ കാക്കനാടൻ സ്മാരകപ്രഭാഷണവും മലയാളി വായനക്കാർക്ക് ഇടയിൽ സാമാന്യത്തിൽ കവിഞ്ഞ ചലനമുണ്ടാക്കി. ബാലചന്ദ്രന്റെ പ്രസംഗത്തിന്റെ വീഡിയോ വഴി മൂന്നാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലേറെ പേരിലേക്കു പുസ്തകസാരം ചെന്നു. പരിഷ്‌കരിച്ചു വിപുലീകരിച്ച രണ്ടാം പതിപ്പ് വിറ്റുതീരുകയും ചെയ്തു.

2. കാലാകാലങ്ങളായി ചരിത്രം, ശാസ്ത്രം, വിശ്വാസം എന്നിവ തമ്മിൽ നിലനിൽക്കുന്ന വിടവു നികത്താൻ വ്യവസ്ഥാപിത മതങ്ങൾ ശ്രമിക്കുകയും അതിൽ ഏറെക്കുറെ പരാജയപ്പെടുകയും ചെയ്യുന്നു. ഇതു സംഭവിക്കുന്നതെന്തുകൊണ്ടാണ്?

* ജനങ്ങൾ അകലുന്നു എന്നതിനാലാണു വിടവടയ്ക്കാൻ ശ്രമിക്കുന്നത്. അടപ്പുകൾ പഴയ വാർപ്പിൽത്തന്നെ ഉള്ളവ ആയതിനാൽ ആ ശ്രമം ഫലിക്കാതെ പോകുന്നു. പുതിയ ശാസ്ത്രം പഴയ ചരിത്രത്തിന്റെ ഭാരം താങ്ങുന്നില്ല. അതുകൊണ്ട് ശാസ്ത്രവും ചരിത്രവും കലഹിച്ചുകഴിയുന്ന ഒരു കാലം നമുക്കു സങ്കല്പിക്കേണ്ടിവരുന്നില്ല. എന്നാൽ പഴയ വിശ്വാസപദ്ധതികൾക്കു പുതിയ ശാസ്ത്രത്തോടോ വർത്തമാനചരിത്രത്തോടോ നിരപ്പാവാൻ കഴിയില്ല. അതു പഴയ വിചാരമാതൃകകൾ (പാരഡൈമുകൾ) വച്ചുകൊണ്ടു തന്നെ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വാചാലമായിക്കൊണ്ടേയിരിക്കും; ഗോത്രകാലത്തെ ബലിക്കല്ലുകൾതന്നെ പ്‌ളാസ്റ്റിക് പുതപ്പിച്ചു നാട്ടിക്കൊണ്ടിരിക്കും; ക്‌ളാസിക്പൂർവകാലത്തെ വേദമഹാസാഹിത്യത്തെ അങ്ങനെ കണ്ടു വായിക്കാൻ അനുവാചകരെ അനുവദിക്കാതെ 'വേദം വേദവ്യാഖ്യാനത്തിനുവേണ്ടി' എന്നു ശഠിക്കും. ആ വ്യാഖ്യാനം തന്നെ മതോദ്യോഗസ്ഥ നിയന്ത്രണത്തിലുമാക്കും.

ഇതിനെല്ലാം പുറമെ, മനുഷ്യരെ സിവിൽ സാമൂഹിക സംഘാടനങ്ങൾക്കു പുറത്തു വിഭാഗീയമായി പിടിച്ചുകെട്ടുന്ന പണി തുടരുകയും ചെയ്യും. ശാസ്ത്രം, കല, സാഹിത്യം, രാഷ്ട്രീയം എന്നിങ്ങനെ സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു മാനത്തോടും ഇതു ചേർന്നുപോവില്ല എന്നു വ്യക്തമാണല്ലോ. മതം ഇതുവരെ ഇങ്ങനെയൊക്കെ ഇവിടെ തുടർന്നല്ലോ എന്ന് ചോദിക്കാം. ഭാഷ, ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം എന്നിവയും അങ്ങനെ തുടർന്നുവരികയായിരുന്നല്ലോ, ഇപ്പോൾ വിപ്‌ളവകരമായി മാറുന്നില്ലേ എന്ന മറുചോദ്യമാണ് അതിനുള്ളത്. മനുഷ്യന്റെ അടിസ്ഥാന വിശ്വാസത്തെക്കുറിച്ചല്ല, അധികാരികൾ നിർമ്മിച്ച വിശ്വാസപദ്ധതികളെക്കുറിച്ചാണു നാം പറയുന്നത് എന്നോർക്കണം. പുതിയ ലോകത്തിന്റെ അധികാരവ്യാകരണം മാറുമ്പോൾ 'ആധികാരിക' വിശ്വാസപദ്ധതികൾക്കും മാറാതിരിക്കാനാവില്ല. പുരോഹിതാധികാരം നിലനിർത്തിക്കൊണ്ടു ഫലപ്രദമായ ഒരു മാറ്റം, ഒരു വിടവടയ്ക്കൽ, എന്നത് അചിന്തനീയമാവുന്ന ഒരു കാലത്തേക്കു ലോകം വന്നിരിക്കുന്നു. പുരോഹിത മുൻകൈയിലുള്ള പരിഷ്‌കരണങ്ങളും നവീകരണങ്ങളും ഫലം ചൂടാത്തത് ഈ പശ്ചാത്തലത്തിലാണ്. പ്രശ്‌നം വിശ്വാസത്തിന്റേതല്ല, അധികാരത്തിന്റേതാണ്; മതരാഷ്ട്രീയത്തിന്റേതാണ്. വിശ്വാസികളും നിഷേധികളും ഇത് ഒരുപോലെ മറന്നുകാണാറുണ്ട്.

3. ചരിത്രത്തിൽ യേശു / ക്രിസ്തു എന്നിങ്ങനെ ഒരേ വ്യക്തിത്വത്തിൽ ദ്വന്ദം ഉടലെടുത്തത് എങ്ങനെയാണ്? ഇതു 'കുരിശും യുദ്ധവും സമാധാനവും 'എങ്ങനെ കൈകാര്യം ചെയ്യുന്നു?

* ഒരേ വ്യക്തിത്വം എന്നു പറയരുത്. യേശു എന്ന ചരിത്രവ്യക്തിത്വവും 'ക്രിസ്തു' എന്ന രാഷ്ട്രീയ ദൈവശാസ്ത്ര സങ്കല്പനവുമാണുള്ളത്. അപ്പോൾ, യേശു എന്ന ചരിത്രപുരുഷനെ ക്രിസ്തു എന്ന സങ്കല്പനത്തിലേക്ക് ആര്, എങ്ങനെ, എപ്പോൾ വെട്ടിയിട്ടു എന്നതാണു ചോദ്യം. ആ ഒരൊറ്റ ചോദ്യം മാത്രം അക്കാദമിക് ആയി പരിശോധിക്കുക ആയിരുന്നില്ല പുസ്തകത്തിന്റെ മുഖ്യോദ്ദേശ്യം. എങ്കിലും, പ്രതിപാദനത്തിൽ അതൊരു പ്രധാന പ്രമേയം തന്നെ ആണ്. അഭിഷിക്തൻ എന്നു മാത്രമേ 'ക്രിസ്‌തോസ് ' (ലത്തീൻ) അല്ലെങ്കിൽ 'മിശിഹ' (സുറിയാനി) എന്ന വിശേഷണത്തിന് അർത്ഥമുള്ളൂ എന്ന ഭാഷാപരമായ പ്രാഥമിക വിവരം പോലും നമ്മുടെ നാട്ടിൽ ഗൂഢമായിരിക്കുന്നതുകൊണ്ട് ആദ്യവായനയിൽ പലർക്കും അപരിചിതത്വം അനുഭവപ്പെട്ടു. ദൈവശാസ്ത്ര കൈപ്പുസ്തകം എന്നു കരുതി താഴെ വച്ചവരുമുണ്ട്. ക്രിസ്തു എന്നതിനർത്ഥം ദൈവം എന്നാണ് എന്നു കരുതിയിരുന്ന ചിലർ 'യേശുവിനെ ദൈവമല്ലാതാക്കുന്ന പുസ്തകം' എന്നു നിലവിളിച്ചു. കർത്ത(ൻ), ഈശ(ൻ) എന്നിങ്ങനെ ആണു പഴന്തമിഴകത്തിൽ യേശു അറിയപ്പെട്ടത്.

നാലാം നൂറ്റാണ്ടോടെ പേർഷ്യൻ കുടിയേറ്റത്തെത്തുടർന്ന് മിശിഹ എന്ന വിശേഷണം ഇറക്കുമതി ചെയ്യപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിനുശേഷം കോളനിവത്കരണത്തോടെ ഗ്രീക്ക് ക്രിസ്തുവും ക്രിസ്ത്യനും വന്നു. യഹൂദ പാരമ്പര്യത്തിൽ രാജാവും പുരോഹിതനുമാണ് അഭിഷിക്തനാവുക; അതായതു ക്രിസ്തു അല്ലെങ്കിൽ മിശിഹ ആവുക. ദാവീദുമാതൃകയിൽ അങ്ങനെയൊരാളെ യഹൂദരിൽ ഒരു വിഭാഗം കാത്തിരുന്ന കാലത്താണു യേശു വരുന്നത്. പലരും അവനെ ക്രിസ്തുവാക്കാൻ ശ്രമിച്ചെങ്കിലും അവൻ അതിൽനിന്ന് ഓടിയകലുന്നതായി ബൈബിളിലെ സുവിശേഷങ്ങൾ തന്നെ പറയുന്നുണ്ട്. പിന്നീട് യേശുവിന്റെ മരണത്തിനും സ്ത്രീകൾ പ്രഘോഷിച്ച ഉത്ഥാനാനുഭവത്തിനുംശേഷം വളരെ കഴിഞ്ഞാണ്, യേശുവിനെ കണ്ടിട്ടില്ലാത്ത പൗലോസ് യേശുവിനെ ക്രിസ്തുവാക്കി പ്രതിഷ്ഠിക്കുകയും എഴുതുമ്പോഴെല്ലാം 'യേശുക്രിസ്തു' എന്ന ചേർത്തെഴുത്ത് പ്രചാരത്തിലാക്കുകയും ചെയ്തത്. നൂറുകണക്കിനു ചെറു യേശുസമാജങ്ങളിൽ വളരെ ചെറിയ ശതമാനമേ ഈ ക്രിസ്തുവിളി നടത്തിയിരുന്നുള്ളൂ എന്ന് ഇന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ, നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഹിതാനുസരണം ക്രിസ്ത്യൻ ബൈബിളിലെ പുസ്തകങ്ങൾ നിർണയിച്ചപ്പോൾ, പൗലോസിന്റെ ചുവടുപിടിച്ചു യേശുവിനെ ക്രിസ്തുവായി അവതരിപ്പിച്ച സുവിശേഷങ്ങൾ മാത്രം ഉൾപ്പെടുത്തി; യേശു എന്നു മാത്രം പറയുന്ന തോമസിന്റെ സുവിശേഷം പോലെയുള്ളവ ഒഴിവാക്കപ്പെട്ടു. (റോമാ സാമ്രാജ്യത്തിനകത്തും പുറത്തുമായി ഏറ്റവും കൂടുതൽ യേശുസമാജങ്ങളിൽ വായിച്ചിരുന്ന സുവിശേഷം ആണത് എന്നോർക്കണം). ഒരു പേരിലെന്തിരിക്കുന്നു, യേശു യേശുക്രിസ്തു ആയാൽ എന്തു പ്രശ്‌നം എന്നു ചോദിച്ച വായനക്കാരുണ്ട്. അല്പം അതിശയോക്തി കലർത്തിയാൽ, ചരിത്രത്തിൽ ക്രിസ്തുമതത്തിന്റെ മുഴുവൻ പ്രശ്‌നവും തുടങ്ങുന്നത് ഈ പേരുമാറ്റത്തിൽ ആണ്.

സാമൂഹികമായി, സാമ്പത്തികഘടനാപരമായി, രാഷ്ട്രീയമായി, ഒറ്റ വാക്കിൽ സാംസ്‌കാരികമായി ക്രിസ്തുമതം മനുഷ്യരാശിയോടു കാണിച്ചുപോരുന്ന യേശുവിരുദ്ധത മുഴുവൻ യേശുവിന്റെ മേലുള്ള ഈ മാമ്മോദീസാമുക്കലിലുണ്ട്. ക്രിസ്തു ആക്കപ്പെടുമ്പോൾ യേശു രാജാവും മഹാപുരോഹിതനുമാവുന്നു. അതു യേശുസമൂഹങ്ങളുടെമേൽ രാജകീയ പൗരോഹിത്യ വാഴ്ചയും ഭരണകൂടവേഴ്ചയും കൊണ്ടുവരുന്നു. അത്രയേയുള്ളൂ. യേശുവിനെ ക്രിസ്തുവും ക്രിസ്ത്യാനിയുമാക്കി കുരിശു വരപ്പിച്ചുകൊണ്ടാണ് പൗരോഹിത്യം ലോകത്തെ 'നേടിയെടുക്കാൻ' അല്ലെങ്കിൽ വെട്ടിപ്പിടിക്കാൻ ഇറങ്ങിയത്. എല്ലാ സഭകളുടെയും ആസ്തി ചേർത്തുവയ്ക്കുമ്പോൾ ക്രിസ്ത്യൻ പുരോഹിതസംഘങ്ങൾ ആണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. ഏറ്റവും വലിയ രാജ്യാന്തര രാഷ്ട്രീയ ലോബിയും. ഈ അധികാരം കൈയൊഴിഞ്ഞു പഴയ വൈദിക ആധാരങ്ങളിലെ തൊഴിൽ കോളത്തിൽ രേഖപ്പെടുത്തിയിരുന്നതുപോലെ 'ദൈവവിചാരം' പണി ആക്കിയാലേ പുരോഹിതസംഘങ്ങൾക്കു പുതിയ കാലത്തോടു നിരപ്പാകാൻ കഴിയൂ. ഒരു സ്ഥാപനം എന്ന നിലയിൽ അവരതിനു തുനിയുക ഇപ്പോൾ അസംഭവ്യം ആണെങ്കിലും അവരിൽ പലരും അതിനു തയ്യാറാകുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അത്രത്തോളം പൊതുസമൂഹത്തിന് അതു ഗുണകരമാകും.

4. അങ്ങയുടെ പുസ്തകം പലയിടത്തും 'അൻപാണു ദൈവം' എന്ന വിചാരം പങ്കു വയ്ക്കുന്നുണ്ടല്ലോ. ഇതു ക്രിസ്തുമതം അവതരിപ്പിക്കുന്ന ദൈവസങ്കല്പത്തിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

* യേശുവിന്റെ സുവിശേഷസാരം ഇതാണെന്ന്, പുരോഹിതവചനം വേദവാക്യം ആക്കാത്ത സ്വതന്ത്രബുദ്ധിയായ കൊച്ചുകുഞ്ഞുങ്ങൾക്കു തിരിയും. എന്നാൽ യാചിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുമ്പോൾ മാത്രം കരുണ കാണിക്കുന്ന ഒരു ദൈവത്തെയാണു ക്രിസ്തുമതം പ്രസംഗിക്കുന്നത് (കത്തോലിക്കാ മുതൽ ആംഗ്ലിക്കൻ വരെ, ഓർത്തഡോക്‌സ് മുതൽ ഇവാഞ്ചലിക്കൽ വരെ, പെന്തകോസ്ത് മുതൽ സാൽവേഷൻ ആർമി വരെ അതാണു പ്രസംഗിക്കുന്നത്. നിർദ്ദിഷ്ട പ്രാർത്ഥനകളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ അഭിപ്രായഭേദം ഉണ്ടാവും എന്നേയുള്ളൂ). ക്രിസ്തുമതത്തിൽ ദൈവം സോപാധിക (conditional) സ്‌നേഹമാണ്. God is love, ദൈവം സ്‌നേഹമാണ് എന്നൊരു വാക്യം ക്രിസ്ത്യൻ ബൈബിളിൽ ഉണ്ടെങ്കിലും അതു നിരുപാധിക (unconditional) സ്‌നേഹം ആയി എടുത്തിട്ടില്ല. എന്നാൽ നാലാം നൂറ്റാണ്ടിൽ സാമ്രാജ്യത്വ ക്രിസ്തുമതം ഉദ്ഘാടനം ചെയ്യപ്പെടുന്നതിനു മുമ്പ് സ്വതന്ത്രമായി പരന്ന യേശുവാർത്തയുടെ സ്വാംശീകരണമാണ്, വേദസാഹിത്യത്തിൽ ഇല്ലാത്ത 'അൻപേ ശിവം' എന്ന ഭാരതീയബോധ്യത്തിലുള്ളത്. ഭാരതത്തിൽപ്പോലും യൂറോവത്കൃത ക്രിസ്തുമതത്തിന് ഈ സുവിശേഷസാരം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. യേശുവിന്റെ ദൈവസങ്കല്പനത്തിലോ അതിന്റെ ദൈവഭരണസങ്കല്പനത്തിലോ അല്ല, രാജകീയ മഹാപുരോഹിത 'ക്രിസ്തു'വിന്റെ ദൈവ'രാജ്യ' സാമ്രാജ്യത്വത്തിലാണ് അതിന്റെ കണ്ണ്. ഭൂമി അടക്കിവാഴാനുള്ള പുരോഹിത രാഷ്ട്രീയപദ്ധതിയുടെ കേന്ദ്രത്തിലാണു 'ക്രിസ്തു'വിനെ നിർത്തിയിരിക്കുന്നത്. അതിന്റെ പ്രത്യയശാസ്ത്ര പ്രയോഗമാണു തിയോളജി.

5. താങ്കളുടെ പത്രപ്രവർത്തനപരിചയം, സഭാജീവിതം / വേദപുസ്തകപരിചയം ഒക്കെ ഈ പുസ്തകം പങ്കുവയ്ക്കുന്ന വിചാരങ്ങളെ രൂപപ്പെടുത്തുന്നതിൽ എങ്ങനെ സഹായിച്ചു എന്നു വിശദീകരിക്കാമോ?

* അതെല്ലാം ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇഴകീറി നോക്കുക ഇപ്പോൾ പ്രയാസമാണ്. വത്തിക്കാൻ രേഖകളുടെയും നിലപാടുകളുടെയും സൂക്ഷ്മനിരീക്ഷണം എന്റെ ദീപികക്കാലംമുതലേ ഉള്ളതാണ്. പിന്നീട് പത്രത്തിലെ ജോലി ഉപേക്ഷിച്ചശേഷം, എഡിറ്റോറിയൽ റിസർച്ചിന്റെ ചെലവുകാശിൽ ഒരു പങ്ക് സമാഹരിക്കാനുള്ള കഷ്ടപ്പാടിൽ, വത്തിക്കാൻ പത്രം ഒസ്സെർവത്തോരെ റൊമാനോയ്ക്കുവേണ്ടി പോപ്പുമാരുടെ പ്രസംഗ ടെക്സ്റ്റുകളും വിളംബരങ്ങളും ചാക്രികലേഖനങ്ങളും പരിഭാഷപ്പെടുത്തുന്ന പണി ചെയ്യാൻ കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്തിയതും അനുഗ്രഹമായി. യേശു അറിയിക്കാത്ത ഒരു 'ശിക്ഷിക്കുന്ന ദൈവം' ക്രിസ്ത്യൻ ബൈബിൾ വിജ്ഞാനീയത്തിന്റെയും സെമിനാരിദൈവശാസ്ത്രത്തിന്റെയും മതബോധനത്തിന്റെയും ഏതേതു തലങ്ങളിലൂടെയാണു കടന്നുവരുന്നതെന്ന് ജീവിതപങ്കാളി പ്രഫ. ലീന ജോസ് ടി.യോടു ചേർന്ന് 1995 മുതൽ നടത്തിയ പാർട്ടിസിപ്പേറ്ററി ആക്ഷൻ റിസർച് എന്നു വിളിക്കാവുന്ന അന്വേഷണം ആയിരുന്നു പ്രധാനപ്പെട്ട മറ്റൊരു ഒരുക്കം. പേർഷ്യൻ വരവിനുമുമ്പുള്ള നൂറ്റാണ്ടുകളിലെ ഭാരതത്തിലെ യേശുധർമപ്രചാരത്തെക്കുറിച്ചു നടത്തിയ സ്വതന്ത്ര പഠനവും ഉപകരിച്ചു. മിക്കവാറും എല്ലാ ക്രൈസ്തവ ധാരകളും കേരളത്തിൽ സന്നിഹിതമായതുകൊണ്ടും അവയെല്ലാം അച്ചടിരംഗത്ത് സജീവമായതുകൊണ്ടും ക്രിസ്റ്റ്യാനിറ്റിയുടെ ആകെമൊത്ത കാഴ്ചയ്ക്ക് ഏറ്റവും പറ്റിയ സ്ഥലം കേരളമാണെന്നു തോന്നിയിട്ടുണ്ട്. മറ്റെല്ലാ ലോകമതങ്ങളുമായി പ്രയോഗത്തിൽ തട്ടിച്ചുനോക്കാനും സജീവസാഹചര്യമുണ്ട്. യൂറോപ്പിൽ നിന്നോ അമേരിക്കയിൽനിന്നോ നോക്കിയാൽ കിട്ടാത്ത കാഴ്ച ഈ പുസ്തകത്തിൽ ഉണ്ടെന്നു പല നിരൂപകർക്കും അനുഭവപ്പെട്ടത് അതുകൊണ്ടാവാം.

6. 'കുരിശും യുദ്ധവും സമാധാനവും' മനുഷ്യഭാവിയെക്കുറിച്ച് അവതരിപ്പിക്കുന്ന വിചാരങ്ങൾ ഒന്നു വിശദമാക്കാമോ?

* ചരിത്രത്തിന്റെ ഭാവിദിശ എന്തായിരിക്കും എന്ന അന്വേഷണത്തിനിടയിലാണ് ഈ പുസ്തകം, കഴിഞ്ഞ ഇരുപതു നൂറ്റാണ്ടിന്റെ ലോകചരിത്രത്തിന്റെ മുഖ്യ ചാലകശക്തികളിൽ പ്രധാനമായി നിന്ന ക്രിസ്തീയതയെയും അതു നങ്കൂരമുറപ്പിച്ച ബൈബിളിലെ ക്രിസ്തുവിന്റെയും കുരിശിന്റെയും ദൈവശാസ്ത്രത്തെയും അഭിമുഖീകരിച്ചത്. ക്രിസ്തുമതത്തിന്റെയും ബൈബിളിന്റെയും അടിനിലവറകളിൽ ഒരു യേശു തടങ്കലിൽക്കഴിയുന്നതു കാണാൻ ഇടയായത് അപ്പോഴാണ്. പാശ്ചാത്യ അക്കാദമിക് ഗവേഷണ രീതിശാസ്ത്രങ്ങൾ വച്ച് ആ യേശുവിനു പുറത്തുവരാൻ കഴിയുമോ എന്ന് അറിയില്ല. കാരണം, 'ചരിത്രപുരുഷനായ യേശു' (Jesus of history)വിനെ കണ്ടെത്തുക അസാധ്യമാണ് എന്നതാണ് പാശ്ചാത്യ സ്‌കോളർഷിപ്പിന്റെ ഇപ്പോഴത്തയും ശാഠ്യം.

എന്നാൽ ഭാരതീയ ദർശനത്തിന്റെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും വിശുദ്ധ കലാ (sacred art) ചരിത്രപരിസരത്തിന്റെയും വെളിച്ചത്തിൽ തോമാസുവിശേഷത്തിന്റെ വായന ഈ അസാധ്യതയെ മറികടക്കുന്നു. ഇസ്ലാമിന്റെ 'ഈസാ ബിൻ മറിയാം' പരികല്പനയും അതോടു ചേർന്നുവരുന്നു. ഈ വിധത്തിൽ നാഗരികാസംയോജനത്തിനു സഹായകമായ വിധം ക്രിസ്തുമത തുറുങ്കു ഭേദിച്ച് ചരിത്രപുരുഷനായ ഒരു യേശുവിന്റെ മതാതീത മായ ഒരു 'രണ്ടാം വരവ് ' പുതുയുഗ തലമുറകളുടെ സൈബർ സ്‌പേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. പുരുഷമേധാവിത്വം, പുരോഹിത ദുഷ്പ്രഭുത്വം, മുതലാളിത്തം, സാംസ്‌കാരിക കൊളോണിയലിസം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മാനങ്ങളെയും ഉൾക്കൊള്ളുന്നതും 'ക്രിസ്ത്യൻ' എന്നു വിളിക്കാൻ എല്ലാവരും മറന്നുപോകുന്നതുമായ ഇതുവരെയുള്ള ലോകക്രമം കൊഴിഞ്ഞുപോകുന്നതിന്റെ തുടക്കമാണ് അവിടെ ഈ പുസ്തകം മുൻദർശിക്കുന്നത്. ഈ പ്രത്യാശ പലരെയും അമ്പരപ്പിക്കുന്നു. അമ്പരിപ്പിക്കുന്ന ഈ പ്രത്യാശ തന്നെയാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി. ഇതു വായനയിലെ വെല്ലുവിളി തന്നെ.

7. ഈ ചിന്തകൾ സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിൽ ഒരു പുതിയ സ്ഥാനം വിഭാവനം ചെയ്യുന്നുണ്ടോ?

* തീർച്ചയായും. ക്രിസ്ത്യൻ വിശ്വാസപദ്ധതിയിലെ 'ക്രിസ്തു'വിന്റെ സ്ഥാനത്ത് മാനവചരിത്രത്തിന്റെ യേശുവും, മതാത്മക ദൈവരാജ്യത്തിന്റെ സ്ഥാനത്ത് നിരുപാധിക സ്‌നേഹത്തിന്റെ മതാതീതലോകവും വരുമ്പോൾ, സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാർക്കൊപ്പം തുല്യമനുഷ്യമഹത്വത്തിലേക്കു വരുന്നു. പീലാത്തോസ് പറഞ്ഞ 'ഏക്‌ചേ ഹോമോ' ക്രിസ്തുമതത്തിൽ പ്രായോഗികമായി പരിഭാഷപ്പെടുന്നത് 'ഇതാ പുരുഷൻ' എന്നാണ്. ക്രിസ്തുവിനുപകരം ആ സ്ഥാനത്തു യേശു നില്ക്കുമ്പോഴാണ് അത് 'ഇതാ മനുഷ്യർ' എന്നാകുന്നത്.

8. കോവിഡിൽ ലോകം ഒരർത്ഥത്തിൽ ഒരുമിച്ചു. എന്നാൽ കോവിഡിനുശേഷം ലോകം വീണ്ടും യുദ്ധത്തിലേക്കും സംഘർഷങ്ങളിലേക്കും വീണുപോകുന്ന കാലത്ത് ഇത് അമിതമായ ശുഭാപ്തിവിശ്വാസമല്ലേ? അങ്ങ് എങ്ങനെ ഈ ചിന്തയോടു പ്രതികരിക്കുന്നു?

* എന്റേതു ശുഭാപ്തിവിശ്വാസം (optimism) അല്ല, പ്രത്യാശ (hope) ആണ്. സ്‌നേഹം എന്നൊരു കാവ്യയുക്തി അല്ലാതെ അതിനൊരു ഗണിതയുക്തി ആവശ്യമില്ല. സ്‌നേഹം എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു. ഇനി, യുദ്ധത്തിന്റെ കാര്യം. യുദ്ധങ്ങളും യുദ്ധം വഴിയുള്ള നാശങ്ങളും, മനുഷ്യർ ഉണ്ടായ കാലം മുതൽ കുറഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന് സ്റ്റിവൻ പിങ്കർ എത്ര കടുത്ത സ്ഥിതിവിവരശാസ്ത്ര കണിശതവച്ചു തെളിയിച്ചുകഴിഞ്ഞു! യുദ്ധം മാത്രമല്ല, എല്ലാവിധ അക്രമവും കുറഞ്ഞുവരികയാണ് എന്ന് ആ പഠനം കാണിക്കുന്നു. നമ്മൾ പരിശോധിക്കുന്ന കാലത്തിന്റെ സ്‌കെയിലിൽ ആണ് പ്രശ്‌നം. കഴിഞ്ഞ രണ്ടു കൊല്ലം എടുത്താൽ യുദ്ധം അവിടെയുണ്ട്. കഴിഞ്ഞ പത്തുകൊല്ലമോ നൂറു കൊല്ലമോ എടുത്താൽ കൂടുതൽ യുദ്ധങ്ങൾ ഉണ്ട്; സമ്മതിച്ചു. പക്ഷേ, കഴിഞ്ഞ രണ്ടു കൊല്ലത്തിലേതിന് ആനുപാതികമായി പത്തുകൊല്ലമോ അതിന് ആനുപാതികമായി നൂറുകൊല്ലമോ യുദ്ധങ്ങളുടെ എണ്ണവും വണ്ണവും ഉയരുന്നില്ല എന്നതാണു പിങ്കറുടെയും എന്റെയും പോയിന്റ്. ആയിരം കൊല്ലത്തിന്റെ സ്‌കെയിലിൽ, പതിനായിരം കൊല്ലത്തിന്റെ സ്‌കെയിലിൽ നോക്കുമ്പോൾ, പിക്‌സൽ നിരക്ക് മാറുന്നതിനനുസരിച്ച് ചിത്രം മങ്ങുന്നതുപോലെ യുദ്ധദൃശ്യങ്ങൾ മങ്ങിപ്പോവുന്നു. അതെ, നമ്മുടെ ചരിത്രബോധത്തിന്റെ സ്‌കെയിൽ, അതു തരുന്ന സബ്ജക്ടീവ് പ്രോബബലിറ്റി - അതാണു നമ്മുടെ ആശയെയും പ്രത്യാശയെയും നിരാശയെയും, വലിയ ഒരു പരിധിവരെ നിർണയിക്കുന്നത്. ചരിത്രത്തെ സൂം-ഇൻ ചെയ്തു കാണുന്നതുപോലെ സൂം-ഔട്ട് ചെയ്തു കാണാൻ നമ്മുടെ പാഠശാലകൾ പരിശീലിപ്പിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്‌നമാണ്.

9. താങ്കളുടെ കുടുംബം ഈ പുസ്തക രചനയിൽ വഹിച്ച പങ്കു വ്യക്തമാക്കാമോ?

* പതിനഞ്ചു സെന്റും ഒരു വീടും അതിൽ വലിയ കടലാസുകൂമ്പാരവും ഒഴിച്ചാൽ വേറെ ഭൗതിക മൂലധനമോ, ശേഷിച്ച ഒരാളുടെ ശമ്പളം ഒഴിച്ചാൽ വർക്കിങ് കാപ്പിറ്റലോ ഇല്ലാത്ത ഒരു കുടുംബം, ഈ പണിക്കുവേണ്ടി ഒരാളെ ശമ്പളം, പേര്, പദവി, പ്രശസ്തി, സാമൂഹിക മാന്യത എന്നിവ ഉപേക്ഷിച്ചു ജോലി രാജി വയ്ക്കാൻ അനുവദിച്ചു എന്നതിനോടാണ് ഈ പുസ്തകവും ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും മുഖ്യമായി കടപ്പെട്ടിരിക്കുന്നത്. വീട്ടിലെ നിരന്തരമായ സംവാദങ്ങളിലൂടെയാണ് ഇതിലെ പ്രമേയങ്ങൾ വികസിച്ചത്. പുതിയ ലോകത്തിന്റെ ഡൈനാമിക്‌സിലേക്കു ഞങ്ങളുടെ കണ്ണു തുറപ്പിച്ചതും 'ദൈവം സ്‌നേഹമാണ് ' എന്നു ഞങ്ങളിലെ ക്രിസ്ത്യൻ തത്തമ്മ പറയുമ്പോൾ അതു നിരുപാധിക സ്‌നേഹം ആയിരുന്നില്ല എന്ന് ഓർമിപ്പിച്ചതും ഞങ്ങൾക്കിപ്പോൾ മെന്ററും എനിക്കിപ്പോൾ എഡിറ്ററുമായ മകൻ അരവിന്ദ് ആണ്.

10. ഈ രചനയുടെ ഭാവി എന്താണ്? ഇതിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ?

* സ്വതന്ത വാല്യങ്ങളായി ഭാഗങ്ങൾ പലതു വരാനുണ്ട്. സ്ഥലപരിമിതി കൊണ്ട് ഒതുക്കി പ്രതിപാദിക്കേണ്ടിവന്നതും എന്നാൽ വായനക്കാർ കൂടുതൽ താല്പര്യം പ്രദർശിപ്പിച്ചിരിക്കുന്നതുമായ പ്രമേയങ്ങൾ (ഉദാ: തോമയുടെ സുവിശേഷത്തിന്റെ പ്രാധാന്യം) വിപുലപ്പെടുത്താനുണ്ട്. പുതിയൊരു അടുക്കും ചിട്ടയും ഉള്ള സംഗൃഹീത ഇംഗ്ലീഷ് പതിപ്പ്, കിൻഡിൽ എഡിഷൻ എന്നിവ ഒരുങ്ങുകയാണ്.

മതത്തിനു മനുഷ്യജീവിതത്തിനുമേൽ ഉണ്ടെന്നു കരുതിയ ദുർബലമായ നിയന്ത്രണം കൂടി നഷ്ടമാവുന്ന കോവിഡാനന്തരലോക സാഹചര്യങ്ങളിൽ ബൈബിളിന്റേയും യേശുസുവിശേഷത്തിന്റെയും തികച്ചും ആധുനികമായ ഒരു പുനർവായന എന്ന നിലയിൽ കുരിശും യുദ്ധവും സമാധാനവും എന്ന പുസ്തകം സവിശേഷശ്രദ്ധ നേടുന്നു. മതാത്മക ദൈവരാജ്യത്തിന്റെ സ്ഥാനത്ത് നിരുപാധിക സ്‌നേഹത്തിന്റെ മതാതീതലോകം വരുമ്പോൾ, സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാർക്കൊപ്പം തുല്യമനുഷ്യമഹത്വത്തിലേക്കു വരുന്നു. സ്ത്രീകളുടെ ഉയർന്ന ആത്മബോധവും നേതൃത്വഗുണങ്ങളും പുതു തലമുറയ്ക്ക് ഒരു പുതിയ വെളിച്ചം പകരുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ മനുഷ്യസമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രത്യാശാപൂർണ്ണവും യുക്തിഭദ്രവുമായ ഒരു രൂപരേഖ പങ്കുവയ്ക്കുന്ന ഈ പുസ്തകം കൂടുതൽ വായനയ്ക്കും ചർച്ചകൾക്കും ഇടയാക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP