Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരൻ വളച്ചെടുത്തത് 11 പെൺകുട്ടികളെ; മയക്കുമരുന്ന് നൽകി വളച്ചെടുത്ത് പീഡനവും ഉപദ്രവവും; പരാതി നൽകിയ പെൺകുട്ടിയുടെ മതാപിതാക്കളെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയത് 14കാരന്റെ സഹോദരനും കൂട്ടുകാരനായ കുറ്റവാളിയും; മാരക സിന്തറ്റിക് മയക്കുമരുന്ന് പയ്യന് നൽകിയത് ലഹരി മാഫിയ; കണ്ണൂരിൽ തെളിയുന്നത് ക്രൂരത

പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരൻ വളച്ചെടുത്തത് 11 പെൺകുട്ടികളെ; മയക്കുമരുന്ന് നൽകി വളച്ചെടുത്ത് പീഡനവും ഉപദ്രവവും; പരാതി നൽകിയ പെൺകുട്ടിയുടെ മതാപിതാക്കളെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയത് 14കാരന്റെ സഹോദരനും കൂട്ടുകാരനായ കുറ്റവാളിയും; മാരക സിന്തറ്റിക് മയക്കുമരുന്ന് പയ്യന് നൽകിയത് ലഹരി മാഫിയ; കണ്ണൂരിൽ തെളിയുന്നത് ക്രൂരത

അനീഷ് കുമാർ

കണ്ണൂർ: സഹപാഠി പ്രണയം നടിച്ചു മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് 14 വയസുകാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. പോക്‌സോ കേസിൽ കഴിഞ്ഞ മാസം 15 ന് അറസ്റ്റിലായ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി സിന്തറ്റിക്ക് മയക്കുമരുന്ന് നൽകി പതിനൊന്നോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് ഇരകളിലൊരാളായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

ഒൻപതാം ക്‌ളാസുകാരൻ സഹപാഠിനിക്ക് മാരക സിന്തറ്റിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സൗഹൃദം നടിച്ചു പതിനൊന്നോളം പെൺകുട്ടികളെയാണ് 15 വയസുകാരൻ വലയിലാക്കിയത്. കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിൽ നിന്നാണ് 15 വയസുകാരന് സിന്തറ്റിക്ക് മയക്കുമരുന്ന് ലഭിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

കണ്ണൂർ നഗരത്തിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി കണ്ണൂർ എ.സി.പിയെ സമീപിച്ചത്. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് 15 വയസുകാരനെ പിടികൂടിയത്. പെൺകുട്ടിയെ മാനസികമായും ലൈംഗികമായി പീഡിപിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ പൊലിസിനു നൽകിയ ഇൻസ്റ്റന്റ് ഗ്രാം വീഡിയോയും വാട്ട്‌സ് ആപ്പ് ചാറ്റുകളും തെളിവായി ലഭിച്ചതിനെ തുടർന്ന് പൊലിസ് 14 വയസുകാരനെ അറസ്റ്റു ചെയ്യുകയായിരുന്നു. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി ഇപ്പോൾ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.

പ്രണയം നടിച്ചാണ് 14 വയസുകാരൻ പെൺകുട്ടിയെ വലയിൽ വീഴ്‌ത്തിയത്. തുടർന്ന് സൗജന്യമായി മയക്കുമരുന്ന് ഉപയോഗിക്കാൻ നൽകുകയായിരുന്നു. കണ്ണൂർ തോട്ടട ബീച്ച്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പയ്യാമ്പലം തുടങ്ങിയസ്ഥലങ്ങളിൽ കൊണ്ടുപോയാണ് കൊക്കെയ്ൻ, എൽ.എസ്.ഡി സ്റ്റാംപ് , കഞ്ചാവ് തുടങ്ങിയവ നൽകിയത്. ഇതോടെ പഠനത്തിൽ അതിമിടുക്കിയായ പെൺകുട്ടിയുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങി. മയക്കുമരുന്നിന് അടിമയായ പെൺകുട്ടിയെ ഇവ വേണമെങ്കിൽ ശാരീരികമായി വഴങ്ങാൻ പ്രേരിപിച്ചു.

മയക്കുമരുന്ന് നൽകുന്നതിനായി പെൺകുട്ടിയെ പല തവണ ലൈംഗിക ചൂഷണത്തിനിരയാക്കുകയും പിന്നീട് ചവിട്ടുകയും അടിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് 14വയസുകാരൻ പെൺകുട്ടിയുമായി അകലാൻ തുടങ്ങിയതോടെയാണ് പ്രണയ നൈരാശ്യത്താൽ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതോടെയാണ് വൈകിയെങ്കിലും രക്ഷിതാക്കൾ വിവരമറിഞ്ഞത്. പെൺകുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ കണ്ണൂർ അസി. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതോടെ പൊലിസ് അതിവേഗം അന്വേഷണമാരംഭിച്ചു.

ഇതിനിടെയിൽ 14 വയസുകാരന്റെ സഹോദരനും നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയായ സുഹൃത്തും പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അയച്ചു നൽകി പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. പൊലിസ് ഇടപെട്ടതോടെയാണ് ഇവർ പിൻവലിഞ്ഞത്. തങ്ങളുടെ മകളെ മയക്കുമരുന്ന് നൽകി ലൈംഗികമായും മാനസികമായും പീഡിപിച്ചതായി കുട്ടിയുടെ പിതാവ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇൻസ്റ്റന്റ് ഗ്രാം വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് കുട്ടിയെ പ്രണയം നടിച്ചു വലയിൽ വീഴ്‌ത്തിയത്. സൗജന്യമായി മയക്കുമരുന്ന് ആദ്യം ഉപയോഗിക്കാൻ നൽകി പിന്നീട് പണത്തിന് ആവശ്യപ്പെടുകയായിരുന്നു. ഈ കാര്യം തെളിവുകൾ സഹിതം പൊലിസിന് പരാതി നൽകിയിട്ടുണ്ട്. പണം ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യാൻ തുടങ്ങിയതെന്നും രക്ഷിതാവ് പറയുന്നു. ഇതുപോലെ ഒട്ടേറെ പെൺകുട്ടികളെ വലയിൽ വീഴ്‌ത്തിയതായി മനസിലായിട്ടുണ്ട്. രക്ഷിതാക്കൾ ഈ കാര്യത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കുട്ടികളുടെ ജീവിതം കൈവിട്ടു പോകുമെന്നും അനുഭവസ്ഥനായ രക്ഷിതാവ് പറഞ്ഞു.

കണ്ണൂർ ജില്ലയിലെ സ്‌കുളുകളിൽ പിടിമുറുക്കിയ മയക്കുമരുന്ന് റാക്കറ്റിന്റെ വേരറുക്കാൻ പൊലിസും എക്‌സൈസും സംയുക്ത റെയ്ഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP