Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവ്രവാദത്തിന് ഉപയോഗിക്കുന്ന തുറൈയ്യ ഫോൺ; സാറ്റലൈറ്റ് ആശയ വിനിമയ സംവിധാനങ്ങൾ കണ്ടെത്തിയാൽ വയർലസ് പ്ലാനിങ് കമ്മറ്റിയെ അറിയിക്കണമെന്ന ചട്ടം അട്ടിമറിച്ച് സ്വപ്നയുടെ 'ഇടപെടലിൽ' ജാമ്യം ഉറപ്പിച്ചു; റദ്ദാക്കൽ ഹർജിയേയും ശക്തമായി എതിർത്തില്ല; ആ യുഎഇക്കാരൻ ഇന്ത്യ വിട്ടത് പിണറായിയുടെ കാരുണ്യത്തിൽ; ഗസാൻ കേസിൽ സംഭവിച്ചത് അട്ടിമറി തന്നെ

തീവ്രവാദത്തിന് ഉപയോഗിക്കുന്ന തുറൈയ്യ ഫോൺ; സാറ്റലൈറ്റ് ആശയ വിനിമയ സംവിധാനങ്ങൾ കണ്ടെത്തിയാൽ വയർലസ് പ്ലാനിങ് കമ്മറ്റിയെ അറിയിക്കണമെന്ന ചട്ടം അട്ടിമറിച്ച് സ്വപ്നയുടെ 'ഇടപെടലിൽ' ജാമ്യം ഉറപ്പിച്ചു; റദ്ദാക്കൽ ഹർജിയേയും ശക്തമായി എതിർത്തില്ല; ആ യുഎഇക്കാരൻ ഇന്ത്യ വിട്ടത് പിണറായിയുടെ കാരുണ്യത്തിൽ; ഗസാൻ കേസിൽ സംഭവിച്ചത് അട്ടിമറി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പറഞ്ഞ് തിങ്കളാഴ്ച സ്വപ്ന സുരേഷ് നടത്തിയ 'സാറ്റലൈറ്റ് ഫോൺ ' കഥകളും പൊളിഞ്ഞുവെന്നാണ് സിപിഎം പറയുന്നത്. യുഎഇ സർക്കാർ ഉദ്യോഗസ്ഥനായ ഗസാൻ മുഹമ്മദ് അലാവി അൽ ജെഫ്രിക് അഷാഷ്മിയെ ഭീകരനാക്കിയായിരുന്നു കഥകൾ. എന്നാൽ, നുണകളും അർധ സത്യങ്ങളും അടങ്ങിയതാണ് 'വെളിപ്പെടുത്തലുക'ളെന്ന് വസ്തുതകൾ തെളിയിക്കുന്നു. അതിനാൽ സ്വപ്നയുടെ പത്രസമ്മേളനങ്ങൾക്ക് വൻപ്രധാന്യം നൽകിയിരുന്ന മാധ്യമങ്ങളടക്കം അതിൽനിന്ന് പിന്മാറിയെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. എന്നാൽ അക്ഷരാർത്ഥത്തിൽ അന്വേഷണം അട്ടിമറിക്കുകയാണ് സംഭവിച്ചത്. ഇതിന് പിന്നിൽ സർക്കാർ ഇടപെടലുണ്ടോ എന്നതാണ് ഉയുരന്ന ചോദ്യം. വസ്തുകൾ പരിശോധിച്ചാൽ പല ഇടപെടലും നടന്നുവെന്ന് വ്യക്തം.

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലാണ് എല്ലാ സംശയങ്ങൾക്കും കാരണം. കോടതി രേഖകളും നടപടികളും പരിശോധിച്ചാൽ ഒരു അന്വേഷണവും ഇക്കാര്യത്തിൽ പൊലീസ് നടത്തിയില്ലെന്നതാണ് വസ്തുത. ബന്ധപ്പെട്ട കേന്ദ്ര ഏജൻസിയേയും കേസിന്റെ വിവരം അറിയിച്ചില്ല. കോടതിയിൽ നിന്ന് ജാമ്യം ഉറപ്പാക്കിയതും കേസ് എഴുതി തള്ളാൻ ഹൈക്കോടതി നിർബന്ധമായതും ഈ സാഹചര്യത്തിലാണ്. പ്രസ്തുത കേന്ദ്ര ഏജൻസിയെ കാര്യങ്ങൾ അറിയിച്ചിരുന്നുവെങ്കിൽ ആ യുഎഇ പൗരന് ഇന്ത്യയിൽ നിന്നും കടക്കാനാകുമായിരുന്നില്ല. ഹൈക്കോടതിയിലെ കേസ് റദ്ദാക്കൽ ഹർജിയിലും അതിശക്തമായ വാദം പ്രോസിക്യൂഷൻ ഉന്നയിച്ചില്ല. ഇതോടെ കേസ് തന്നെ തള്ളിപോയി. എന്നാൽ അതിന് മുമ്പ് തന്നെ ഈ വിദേശിയെ രക്ഷിക്കാനുള്ള കള്ളക്കളികൾ എല്ലാം നടന്നിരുന്നു.

വളരെ സമർത്ഥമായ നീക്കങ്ങളാണ് യുഎഇ നടത്തിയത്. അതിൽ കേരള സർക്കാരിന്റെ പിന്തുണയും കിട്ടി. 2017 ജൂലൈയിലാണ് യുഎഇ സർക്കാർ ഉദ്യോഗസ്ഥനായ ഗസാൻ മുഹമ്മദ് അലാവി ഇന്ത്യയിൽ പ്രവർത്തനാനുമതിയില്ലാത്ത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. സിഐഎസ്എഫ് നെടുമ്പാശേരി പൊലീസിന് ഇദ്ദേഹത്തെ കൈമാറുകയും കേസെടുക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിനുവേണ്ടി യുഎഇ കോൺസുലേറ്റ് നൽകിയ സത്യവാങ്മൂലം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിക്കുകയും ജാമ്യം നൽകുകയും ചെയ്തു. തുടർന്ന് നാടുവിട്ടു. ഇതാണ് സംഭവിച്ചത്. ഇതിന് പിന്നിലാണ് ഇടപെടലുകൾ നടക്കുന്നത്. ബന്ധപ്പെട്ട കേന്ദ്ര ഏജൻസിയെ അറിയിക്കാതെയാണ് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.

കേന്ദ്ര സർക്കാരിന്റെ വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിൽ വയർലസ് പ്ലാനിങ് കമ്മറ്റി എന്നൊരു യൂണിറ്റുണ്ട്. നിയമവിരുദ്ധമായി വയർലസ് കമ്മ്യൂണിക്കേഷനോ സാറ്റലൈറ്റ് ഫോണോ ഒക്കെ ഉപയോഗിച്ചാൽ അതാത് സംസ്ഥാനത്തെ ഡബ്ല്യൂപിസി ഉദ്യോഗസ്ഥൻ കൂടി ആ കേസിൽ സാക്ഷിയായി വരണം.. എന്നാലെ കേസ് നിലനിൽക്കൂ. തിരുവനന്തപുരത്ത് ഡബ്ല്യൂപിസി യുടെ മോണിറ്ററിങ് സ്റ്റേഷൻ നെട്ടയത്താണ് എന്നാണ് അറിവ്.. വിദേശ പൗരൻ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ നെടുമ്പാശ്ശേരി പൊലീസ് എഫ് ഐ ആർ ഇട്ടിട്ടുണ്ടെങ്കിലും ഡബ്ല്യൂപിസി യിൽ അറിയിച്ചിട്ടില്ല. അവിടത്തെ ഉദ്യോഗസ്ഥൻ സാക്ഷിയായിട്ടുമില്ല. ഇതാണ് അട്ടിമറിയുടെ പ്രധാന ഭാഗം. കേന്ദ്ര സർക്കാരിനെ ഒന്നും അറിയിക്കാതെ കോടതിയിൽ നിന്നും പ്രതി ജാമ്യം എടുത്തു.

പ്രതിയെ കേസ് അന്വേഷണത്തിന്റെ ഘട്ടത്തിൽ ഹാജരാക്കാമെന്ന് എംബസി നൽകിയ ഉറപ്പായിരുന്നു ഇതിന് കാരണം. ഇത് പ്രോസിക്യൂഷൻ എതിർത്തില്ല. വിദേശിയെ പിടികൂടിയ ശേഷം പേലീസ് കേന്ദ്ര ഏജൻസിയെ അറിയിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ മാറി മറിഞ്ഞേനേ. വിവാഹത്തിന് വേണ്ടിയാണ് ഇയാൾ കേരളത്തിൽ എത്തിയതെന്നാണ് പറയുന്നത്. അബദ്ധത്തിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടു വന്നതെന്നും പ്രതിപറഞ്ഞു. അത് അതേ പടി വിശ്വസിച്ച് എല്ലാ ഉപകരണവും വിട്ടു കൊടുത്തു. ഈ ഉപകരണം പോലും പൊലീസ് പരിശോധിച്ചില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ ഈ ഫോൺ ദുരുപയോഗപ്പെടുത്തിയില്ലെന്ന് എങ്ങനെ പറയുമെന്നതാണ് ഉയരുന്ന ചോദ്യം. പൊലീസ് ഇക്കാര്യത്തിൽ ഒരു അന്വേഷണവും നടത്തിയതുമില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് കേസ് തന്നെ റദ്ദാക്കപ്പെട്ടത്. ഇതാണ് സ്വപ്നയും ചർച്ച ചെയ്യാൻ വേണ്ടി രേഖകൾ സഹിതം ഉയർത്തിയത്.

സാറ്റലൈറ്റ് ഫോൺ പിടിച്ചെന്നും കോടതി ഇടപെടലുമായി ബന്ധപ്പെട്ടാണ് ഇയാൾ കേരളം വിട്ടതെന്നും പറയുന്നവർക്ക് ഇക്കാര്യത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. കേന്ദ്ര ഏജൻസിയിൽ നിന്നും വിവരം മറച്ചു വച്ചത് എന്തിനാണെന്നതിലും വിശദീകരണമില്ല. അതുകൊണ്ട് തന്നെ വ്യക്തമായ അട്ടിമറി കേസിന്റെ അന്വേഷണത്തിനിടെ നടന്നിട്ടുണ്ടെന്നതാണ് വസ്തുത. 2017ൽ ആണ് യുഎഇ പൗരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. അന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചെന്നാണ് സ്വപ്നയുടെ ആരോപണം.

അന്ന് നിയമസഹായം നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന കെ പി ദണ്ഡപാണിയുടെയും മകൻ അഡ്വക്കേറ്റ് മില്ലു ദണ്ഡപാണിയുടെയും കമ്പനിയാണ്. ഈ കാര്യം വെളിപ്പെടുത്തലിലില്ല. 2017 ജൂലൈ അഞ്ചിന് കോൺസുലേറ്റ് നൽകിയ സത്യവാങ്മൂലം എഴുതിയത് സ്വപ്ന തന്നെയാണ്. ഇദ്ദേഹത്തെ കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്നതിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുന്നതായും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്. പ്രോസിക്യൂഷൻ മൗനത്തിലായതു കൊണ്ടാണ് ഇതെല്ലാം അംഗീകരിക്കപ്പെട്ടത്.

വിദേശപൗരനെ നാടുവിടാൻ മുഖ്യമന്ത്രി സഹായിച്ചെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാൽ ഇദ്ദേഹത്തിനു വേണ്ടി സ്വപ്ന സുരേഷ് തയ്യാറാക്കിയ സത്യവാങ്മൂലമാണ് യുഎഇ കോൺസുലേറ്റിനായി കോടതിയിൽ സമർപ്പിച്ചത്. യുഎഇ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ ഗസാൻ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഇദ്ദേഹം രാജ്യത്തുവച്ച് ഫോൺ ഉപയോഗിച്ചതിന് തെളിവില്ല. ഫോൺ കൊണ്ടുവന്നത് യാദ്യശ്ചികമെന്ന് കരുതാമെന്ന് ഹൈക്കോടതി ഉത്തരവിലും വ്യക്തമാക്കുന്നു. എന്നാൽ പൊലീസ് കൃത്യമായി അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയതും ഉത്തരവിറക്കിയതും. ഈ എഫ് ഐ ആർ റദ്ദാക്കാനുള്ള നടപടിയെ പ്രോസിക്യൂഷൻ അതിശക്തമായി എതിർത്തില്ലെന്നതാണ് വസ്തുത.

ഭീകരവാദ ബന്ധം സംശയിച്ച് പിടിയിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചു എന്ന സംഭവത്തിൽ സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണാണ് തുറൈയ്യ എന്നാണ് ആരോപണം. മകളുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടതെന്നായിരുന്നു സ്വപ്ന പറഞ്ഞത്.

സ്വപ്നാ സുരേഷിന്റെ ആരോപണം ഇങ്ങനെ

ഭീകരബന്ധം സംശയിച്ചു സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിരോധനമുള്ള സാറ്റലൈറ്റ് ഫോണുമായാണു യുഎഇ പൗരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തയാളെ നെടുമ്പാശേരി പൊലീസിനു കൈമാറി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2017 ജൂലൈ 4നാണു കേസെടുത്തത്. എഫ്‌ഐആറിന്റെ പകർപ്പും സ്വപ്ന കാണിച്ചു.

കേസിൽ ഇടപെടാനുള്ള നിർദ്ദേശം ലഭിച്ചതു യുഎഇ കോൺസുലേറ്റിൽ നിന്നാണ്. ഈ വിവരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിളിച്ചു പറഞ്ഞപ്പോഴാണു യുഎഇ പൗരനെ വിട്ടയയ്ക്കാൻ തീരുമാനമായത്. മുഖ്യമന്ത്രി, എം.ശിവശങ്കർ, യുഎഇ കോൺസൽ ജനറൽ എന്നിവർക്ക് ഇക്കാര്യമറിയാമെന്നും സ്വപ്ന പറഞ്ഞു. ഈജിപ്തിൽ ജനിച്ച യുഎഇ പൗരൻ സാറ്റലൈറ്റ് ഫോണുമായി 2017 ജൂണിലാണ് ഇന്ത്യയിലെത്തിയത്. തിരികെ മടങ്ങാനായി കൊച്ചിയിലെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യമുണ്ടായിരുന്ന കേസിലാണു ചോദ്യം ചെയ്യൽ ഒഴിവാക്കി ഇയാളെ വിദേശത്തേക്ക് അയച്ചതെന്ന് സ്വപ്ന കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP