Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ നോക്കുകുത്തിയാക്കി കൊണ്ടുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിക്കും മുമ്പേ ഗവർണർ ഗോളടിച്ചു; കേരള സർവകലാശാല വിസി നിയമനത്തിന് സർവകലാശാല നോമിനിയില്ലാതെ സേർച്ച് കമ്മിറ്റി രൂപീകരിച്ചു; പുതിയ നിയമഭേദഗതിക്ക് കേരള വിസി നിയമനത്തിൽ പ്രാബല്യം ഉണ്ടാവാത്തത് സർക്കാരിന് തിരിച്ചടി

തന്നെ നോക്കുകുത്തിയാക്കി കൊണ്ടുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിക്കും മുമ്പേ ഗവർണർ ഗോളടിച്ചു; കേരള സർവകലാശാല വിസി നിയമനത്തിന് സർവകലാശാല നോമിനിയില്ലാതെ സേർച്ച് കമ്മിറ്റി രൂപീകരിച്ചു; പുതിയ നിയമഭേദഗതിക്ക് കേരള വിസി നിയമനത്തിൽ പ്രാബല്യം ഉണ്ടാവാത്തത് സർക്കാരിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം വെട്ടിക്കുറച്ച് പ്രത്യേക ഓർഡിനൻസ് ഇറക്കാനുള്ള തത്രപ്പാടിലാണ് ഇടതുമുന്നണി സർക്കാർ. വി സി നിർണയത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിർദ്ദേശിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസ കമ്മീഷൻ ശുപാർശയിലെ മുഖ്യവ്യവസ്ഥ. വിസി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നയാളെ ഗവർണർക്ക് തള്ളാനും ആവില്ല. അതിനിടെ, കേരള സർവകലാശാല വൈസ് ചാൻസലർറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല നോമിനിയുടെ പേര് നൽകാൻ വൈകുന്നതു കൊണ്ട് ഒക്ടോബറിൽ കാലാവധി പൂർത്തിയാക്കുന്ന കേരള വൈസ് ചാൻസിലർക്ക് പകരക്കാരനെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവർണർ ഉത്തരവായി. ഇതോടെ സർക്കാർ വെട്ടിലായി.

ഗവർണരുടെ പ്രതിനിധി യായി കോഴിക്കോട് IIM ഡയറക്ടർ ഡോ: ദേബാഷിഷ് ചാറ്റർജി, യൂജിസി പ്രതിനിധിയായി കർണാടക കേന്ദ്ര സർവ്വകലാശാല വിസി ഡോ:ബട്ടു സത്യനാരായണ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സർവ്വകലാശാല പ്രതിനിധിയുടെ പേര് ഒഴിച്ചിട്ടിട്ടുള്ളതയും ഗവർണറുടെ ഓഫീസിൽ നിന്നിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ജൂൺ 15 ന് സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രനെ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും അദ്ദേഹം സ്വയം ഒഴിവായി. വീണ്ടും സെനറ്റ് വിളിച്ചു ചേർത്ത് പുതിയ നോമിനിയെ തിരഞ്ഞെടുക്കാൻ സമയം ചോദിച്ചുകൊണ്ടും വിസി ഗവർണർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ഗവർണർ യൂണിവേഴ്‌സിറ്റി പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടുകൊണ്ട് സേർച്ച് കമ്മിറ്റി രൂപീകരിച്ചത്.

സർവ്വകലാശാല നിയമപ്രകാരം സേർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. കേരള വിസിയുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നതുകൊണ്ട് ഓഗസ്റ്റ് തുടക്കത്തിൽ തന്നെ കമ്മിറ്റി രൂപീകരിക്കേണ്ടതായുണ്ട്. നിലവിലെ നിയമപ്രകാരം ഗവർണറുടെ നോമിനി, സർവകലാശാല നോമിനി, യൂജിസി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവർണർക്ക് വിസി നിയമന പാനൽ സമർപ്പിക്കേണ്ടത്. ഗവർണർ പാനലിൽ നിന്ന് ഒരാളെ വൈസ് ചാൻസലർ ആയി നിയമിക്കും.

ഈ അടുത്തിടെ നടന്ന ചില സർവകലാശാല വൈസ്ചാൻസലർമാരുടെ നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യമായി വിമർശനം നടത്തിയിരുന്നു. അത് മേലിൽ ആവർത്തിക്കാതിരിക്കാൻ ഉദ്ദേശിച്ച് വിസി നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കി നിയമ ഭേദഗതി ഓർഡിനൻസിനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുമ്പോഴാണ് പൊടുന്നനെ ഗവർണർ സേർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവിട്ടത്.

സർക്കാർ ഉദ്ദേശിക്കുന്ന ആളെ വിസിയായി നിയമിക്കുന്നതിന് അനുയോജ്യമായ രീതിയിൽ സർവ്വകലാശാല നിയമം ഭേദഗതി ചെയ്യാൻ സർക്കാർ നിയോഗിച്ച യൂണിവേഴ്‌സിറ്റി നിയമ പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ നിയമഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള സർക്കാർ തീരുമാനം.

സർക്കാരിന്റെ പരിഗണനയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ ശുപാർശ ചെയ്താൽ അത് ഔദ്യോഗിക പാനൽ ആവും. ഗവർണർക്ക് ആ പാനൽ ആയിരിക്കും പരിഗണനയ്ക്ക് അയക്കുക. സേർച്ച് കമ്മിറ്റിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാര് ശുപാർശപ്രകാരം ഗവർണർ നിയമിക്കണമെന്നും പുതിയ ഭേദഗതി നിർദ്ദേശിക്കുന്നു.

ഗവർണറുടെ പ്രതിനിധിയായി വരുന്ന സർക്കാർ പ്രതിനിധിയും സർവകലാശാല പ്രതിനിധിയും കൊടുക്കുന്ന പാനൽ മാത്രമേ ഗവർണർക്ക് അംഗീകരിക്കാൻ കഴിയുള്ളൂ. UGC പ്രതിനിധി നിർബന്ധമായും കമ്മിറ്റിയിൽ ഉണ്ടാകണമെന്ന് യുജിസി വ്യവസ്ഥചെയ്യുന്നുവെങ്കിലും യുജിസി പ്രതിനിധിയുടെ പാനൽ പരിഗണിക്കാനാവില്ല. പുതിയ നിയമ ഭേദഗതി വരുന്നതുവരെ ഗവർണർ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് തടയുന്നതിനുവേണ്ടിയാണു സെനറ്റ് തെരഞ്ഞെടുത്ത ഡോ:വി.കെ രാമചന്ദ്രൻ ഒഴിവായതായി അറിയിച്ചതെന്ന് ആക്ഷേപമുണ്ട്.

വീണ്ടും സെനറ്റ് കൂടി പ്രതിനിധിയെ തെരഞ്ഞെടുക്കുവാൻ കുറഞ്ഞത് രണ്ടാഴ്ചയിൽ കൂടുതൽ സമയം വേണ്ടിവരും. ഗവർണർ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞതുകൊണ്ട് സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമഭേദഗതിക്ക് കേരള വിസി നിയമനത്തിൽ പ്രാബല്യം ഉണ്ടാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP