Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിക്കിൽ നിന്നും മുക്തി നേടിയിട്ടും 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കേണ്ടെന്ന് പറഞ്ഞ അത്ലറ്റിക് ഫെഡറേഷൻ; 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടൻ കോമൺവെൽത്തിലൂടെ മറുപടി നൽകുന്നത് കായിക മേലാളന്മാർക്ക്; സാഫ് ഗെയിംസിൽ അച്ഛന്റെ ട്രിപ്പിൾ ജംപിലേയും അമ്മയുടെ ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്‌സിലെ വെള്ളിക്കും മുകളിൽ മകന്റെ മെഡൽ; ശ്രീശങ്കർ ചാടി നേടുമ്പോൾ

പരിക്കിൽ നിന്നും മുക്തി നേടിയിട്ടും 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കേണ്ടെന്ന് പറഞ്ഞ അത്ലറ്റിക് ഫെഡറേഷൻ; 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടൻ കോമൺവെൽത്തിലൂടെ മറുപടി നൽകുന്നത് കായിക മേലാളന്മാർക്ക്; സാഫ് ഗെയിംസിൽ അച്ഛന്റെ ട്രിപ്പിൾ ജംപിലേയും അമ്മയുടെ ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്‌സിലെ വെള്ളിക്കും മുകളിൽ മകന്റെ മെഡൽ; ശ്രീശങ്കർ ചാടി നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദോഹയിൽ വച്ച് നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കരുതെന്ന് കേരളത്തിന്റെ ലോംഗ് ജമ്പ് താരം എം. ശ്രീശങ്കറിനോട് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( എഎഫ്‌ഐ) ആവശ്യപ്പെട്ടത് 2019ലാണ്. കാലിനേറ്റ പരുക്കിൽ നിന്നും മോചനം നേടിയിട്ടും ഇദ്ദേഹത്തെ ബോധപൂർവം മത്സരത്തിൽ നിന്നും അകറ്റി നിർത്താൻ ഉത്തരേന്ത്യൻ ലോബി ശ്രമിക്കുകയാണെന്ന ആരോപണവും അന്ന് ശക്തമായി. ഇന്ത്യയുടെ ഭാവിയിലെ ഏക ഒളിമ്പിക് മെഡൽ സ്വപ്നത്തിനാണ് ഇത്തരത്തിൽ ഉത്തരേന്ത്യൻ കായിക മാഫിയ വിഘാതം നിൽക്കുന്നതെന്നായിരുന്നു അന്നത്തെ ചർച്ച. അന്ന് മാറ്റി നിർത്തിയവർക്ക് പ്രകടനത്തിലൂടെ മറുപടി നൽകുകയാണ് ശ്രീശങ്കർ.

ലോക ചാമ്പ്യൻഷിപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി തനിക്ക് അന്താരാഷ്ട്രീയ മത്സങ്ങൾ അത്യാവശ്യമാണെന്ന് താരം ആവശ്യപ്പെട്ടിട്ടും അതിന് തടസം നിൽക്കുകയായിരുന്നു അന്ന് കായകി മേലാളന്മാർ. 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടൻ പക്ഷേ തളർന്നില്ല. അന്ന് വലത്തെ കാലിനേറ്റ പരുക്ക് മൂലം നേരത്തെ ശ്രീശങ്കറിന് ഫെഡറേഷൻ കപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. സൻഗ്രൂരിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പിക്‌സ് മത്സരത്തിൽ 7.74 മീറ്ററിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന് പരുക്കേറ്റിരുന്നത്. ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനായി ട്രയൽസിൽ പങ്കെടുക്കാൻ പോലും സമ്മതിച്ചില്ല. സാഫ് ഗെയിംസിലെ പഴയ ട്രിപ്പിൾ ജംപ് വെള്ളിമെഡൽ ജേതാവായ അച്ഛൻ മുരളിയും ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്‌സിലെ വെള്ളിമെഡൽ ജേതാവായ അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും ആണ് മുരളി ശ്രീശങ്കർ എന്ന് എം മുരളിയുടെ കരുത്ത്.

ഈ പാലക്കാട്ടുകാരൻ കരുത്ത് കാട്ടുകയാണ്. കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കറിന് വെള്ളി നേടാനായത് കഠിനാധ്വാനത്തിന്റെ ഫലമാണ്. 8.08 മീറ്റർ ചാടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ലോങ്ജംപിൽ മലയാളിയുടെ ആദ്യ മെഡൽനേട്ടം. മലയാളിയായ മുഹമ്മദ് അനീസിന് അഞ്ചാം സ്ഥാനം. ബഹമാസിന്റെ ലഖ്വൻ നേരനാണ് സ്വർണം. ഇതേദൂരം തന്നെയാണ് ബഹമാസ് താരം ചാടിയതെങ്കിലും രണ്ടാം ശ്രമത്തിൽതന്നെ മികച്ച ദൂരം കണ്ടെത്താനായതിനാലാണ് സ്വർണം നേടാനായത്. ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡൽ കരസ്ഥമാക്കാനായ 8.08 മീറ്റർ ദൂരം കടന്നത്.

ഒളിംപിക് യോഗ്യത സ്വന്തമാക്കാൻ കഠിനാധ്വാനം നടത്തുന്നതിനിടെയാണു പാലക്കാട്ടുകാരൻ എം.ശ്രീശങ്കറിന്റെ പരിശീലനം മുടക്കി ലോക്ഡൗൺ വന്നത്. പക്ഷേ, തോറ്റുകൊടുക്കാൻ വീട്ടുകാരുടെ പ്രിയപ്പെട്ട ശങ്കുവും പിതാവും പരിശീലകനുമായ എസ്.മുരളിയും തയാറല്ലായിരുന്നു. വീട്ടുമുറ്റം ഗ്രൗണ്ടാക്കി പരിശീലനം പുനരാരംഭിച്ചെങ്കിലും ജിംനേഷ്യത്തിലെ വെയ്റ്റ് ട്രെയിനിങ് പ്രശ്‌നമായി മാറി. മകനുവേണ്ടി ഒരു ജിം സ്ഥാപിച്ച് മുരളി അതിനും പരിഹാരം കണ്ടു. സഹോദരന്റെ വീട്ടിലെ കാർ ഷെഡ് ജിമ്മിനായി ഒരുക്കി. സ്‌പോർട്‌സിൽ ശ്രദ്ധിക്കാൻ എൻജിനീയറിങ് പഠനം ഉപേക്ഷിച്ചെങ്കിലും ശ്രീ പഴയ പാഠപുസ്തകങ്ങൾ പൊടി തട്ടിയെടുത്തു.

ശങ്കുവിന്റെ മനസ്സിൽനിന്നു ടേക്ക് ഓഫ് ചെയ്ത ജിം ഉപകരണങ്ങളുടെ ഡിസൈൻ വെള്ളക്കടലാസിലായി. ശ്രീ തയാറാക്കിയ ഡിസൈനിൽ ഉപകരണങ്ങൾ നിർമ്മിച്ചതോടെ പരിശീലനം ട്രാക്കിലായി. മെഡിക്കൽ കോളജ് സിന്തറ്റിക് ഗ്രൗണ്ടിലെ ജംപിങ് പിറ്റിലേക്കു പരിശീലനം മാറ്റിയതോടെ താരം ഫോമിലേക്കെത്തി. അവിടെ പലപ്പോഴും 8.35 മീറ്റർ വരെ ചാടാൻ കഴിഞ്ഞെങ്കിലും മത്സരങ്ങളുടെ അഭാവം തിരിച്ചടിയായി. ടോക്യോയിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷകളിൽ ഒന്നായിരുന്നു ഇരുപത്തിമൂന്നുകാരനായ ശ്രീശങ്കർ. പട്യാല ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സൃഷ്ടിച്ച ശ്രീശങ്കറിൽ രാജ്യം ഒരു ഉറച്ച മെഡൽ സ്വപ്നംകണ്ടു.

എന്നാൽ, ഒളിമ്പിക് വേദിയിൽ ശ്രീയ്ക്ക് അവിശ്വസനീയമാംവണ്ണം അടിപതറി. യോഗ്യതാറൗണ്ടിലെ ആദ്യത്തെ ചാട്ടത്തിൽ 7.69 മീറ്റർ ചാടിയ ശ്രീ പിന്നീടുള്ള രണ്ടവസരത്തിലും പിന്നാക്കം പോയി. രണ്ടാമത്തെ ശ്രമത്തിൽ 7.51 മീറ്ററും മൂന്നാമത്തെ ചാട്ടത്തിൽ 7.43 മീറ്ററും. യോഗ്യതാ റൗണ്ടിൽ ഇരുപത്തിയൊൻപതു പേരിൽ ഇരുപത്തിനാലുകാരനായി കരഞ്ഞുകൊണ്ടായിരുന്നു മടക്കം. ഫൈനലിൽ വെങ്കലം നേടിയക്യൂബക്കാരൻ മേക്കൽ മാസ്സോ താണ്ടിയ ദൂരം 8.21 മീറ്ററായിരുന്നു എന്നറിയുമ്പോഴേ ശ്രീശങ്കറിന്റെ നിറംമങ്ങിയ പ്രകടനത്തിന്റെ വില നമ്മൾ അറിയൂ.

എന്നാൽ, അവിടെയാണ് രണ്ടാമത്തെ വേദന ശ്രീയെ തേടിയെത്തിയത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെ വലതുകൈ സമീപത്തെ ഹർഡിലിൽ ഇടിച്ചു. കൈ കെട്ടേണ്ടിവന്നതോടെ പരിശീലനം പാടെ മുടങ്ങി. കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും അടങ്ങുന്ന സംഭവബഹുലമായ ഒരു സീസൺ നഷ്ടപ്പെടുമെന്ന ആശങ്കയായി പിന്നെ. വീണ്ടും വല്ലാതെ നിരാശ ബാധിച്ച കാലമായി പിന്നെ. അങ്ങനെ വിശ്രമവും ചികിത്സയും വിലപ്പെട്ട മാസങ്ങൾ കവർന്നു. ഒടുവിൽ ഫെഡറേഷൻ കപ്പിന് രണ്ട് മാസം മാത്രമുള്ളപ്പോഴായിരുന്നു വീണ്ടും ഫീൽഡിലിറങ്ങിയത്. പിന്നെ കോമൺവെൽത്തിൽ ചരിത്രവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP