Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പടിഞ്ഞാറൻ പസഫിക് മേഖലയിലെ തന്ത്രപ്രധാനമായ ദ്വീപ്; വ്യാപാര - സാമ്പത്തിക രംഗത്തും നിർണായകം; തായ് വാനെ 'കൈപ്പിടിയിൽ ഒതുക്കാൻ' ചൈനയുടെ നീക്കം; യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളുമടക്കം വൻ സന്നാഹം; ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം; അപലപിച്ച് അമേരിക്കയും ജി ഏഴ് രാജ്യങ്ങളും

പടിഞ്ഞാറൻ പസഫിക് മേഖലയിലെ തന്ത്രപ്രധാനമായ ദ്വീപ്; വ്യാപാര - സാമ്പത്തിക രംഗത്തും നിർണായകം; തായ് വാനെ 'കൈപ്പിടിയിൽ ഒതുക്കാൻ' ചൈനയുടെ നീക്കം; യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളുമടക്കം വൻ സന്നാഹം; ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം; അപലപിച്ച് അമേരിക്കയും ജി ഏഴ് രാജ്യങ്ങളും

ന്യൂസ് ഡെസ്‌ക്‌

ബീജിങ്: യു.എസ്. ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ ദ്വീപിന് ചുറ്റും ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തുടക്കമിട്ടത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചൈന. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈൽ തൊടുത്തുകൊണ്ട് പ്രകടനം ആരംഭിച്ചത്. മിസൈൽ പ്രയോഗിച്ചതായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും തയ്വാൻ പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.

തയ്വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകൾ ചൈന തൊടുത്തതായാണ് സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തയ്വാന്റെ വടക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ തീരത്തിന് സമീപത്തുള്ള സമുദ്രഭാഗത്തും ആകാശത്തും നിരവധി മിസൈൽ തൊടുത്തതായി ചൈനയുടെ ഈസ്റ്റേൺ തീയേറ്റർ കമാൻഡ് വ്യക്തമാക്കി.

ചൈന നടത്തിയത് ബാലിസ്റ്റിക് മിസൈൽ പ്രയോഗമാണെന്നാണ് തയ്വാൻ പ്രതിരോധമന്ത്രി പ്രതികരിച്ചത്. തയ്വാന് ചുറ്റും നിരവധി ബാലിസ്റ്റിക് മിസൈലുകൾ ചൈന പ്രയോഗിച്ചു. പ്രദേശത്തിന്റെ സമാധാനം തകർക്കുന്ന യുക്തിരഹിതമായ നടപടിയാണ് ചൈനയുടേതെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു. 

തായ്വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് അണിചേരുന്നത്. അമേരിക്കയും ജി ഏഴ് രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.

തായ്വാൻ എന്ന ചെറു വ്യവസായ രാജ്യത്തെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കും വിധമാണ് ചൈനയുടെ നീക്കം. കമ്പനികൾ കപ്പലുകൾ വഴിതിരിച്ചു വിട്ടു. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് തായ്വാൻ കുറ്റപ്പെടുത്തുന്നു. അമേരിക്ക ഒറ്റയ്ക്കും ജി ഏഴ് രാജ്യങ്ങൾ കൂട്ടായും ചൈനീസ് നീക്കത്തെ അപലപിച്ചു. തായ്വാൻ ചൈനയുടെ ഭാഗമെന്ന നയം മാറ്റില്ലെന്നും അമേരിക്കയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചൈനയുടെ മറുപടി.

ചൈനീസ് ഹാക്കർമാർ തായ്വാന്റെ പ്രതിരോധ വെബ്സൈറ്റുകളും വ്യാപാര സൈറ്റുകളും ആക്രമിച്ചു തകർത്തു. ഇന്നലെയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാൻ വ്യോമാതിർത്തി ലംഘിച്ചു. സൈനികാഭ്യാസം നിരീക്ഷിക്കുന്നുവെന്നും അതിർത്തി കടന്നാൽ പ്രതിരോധിക്കും എന്നുമാണ് തായ്വാന്റെ പ്രതികരണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിന് ഒരുങ്ങുകയാണ് എന്നായിരുന്നു തായ്വാൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം.

തായ്വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന സൈനിക അഭ്യാസം പ്രഖ്യാപിച്ചിരുന്നു. ഇന്നലെത്തന്നെ തുടങ്ങിയ സൈനികാഭ്യാസം ചൈന പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അഞ്ചു നാൾ തുടരുമെന്നാണ് അറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസമെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ചൈനീസ് പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. തായ്വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ നടക്കുന്ന ഈ ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിക്കും. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ച് കടന്നാൽ മിണ്ടാതിരിക്കില്ലെന്ന് തായ്വാനും മുന്നറിയിപ്പ് നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു സംഘർഷത്തിന്റെ ഭീതിയിലാണ്.

നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തോട് അതിരൂക്ഷമായാണ് ചൈന പ്രതികരിക്കുന്നത്. പെലോസിയുടെ സന്ദർശനത്തോടുള്ള പ്രതിഷേധം അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചിരുന്നു. തായ്‌വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്പത്തിക നടപടികളും ചൈന പ്രഖ്യാപിച്ചു. അതേസമയം സൈനിക അഭ്യാസത്തിന്റെ മറവിൽ ചൈനീസ് പട്ടാളം അതിർത്തി കടന്നാൽ പ്രതികരിക്കേണ്ടി വരുമെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മുന്നറിയിപ്പ് നൽകി. സൈന്യത്തോട് ജാഗ്രത പുലർത്താനും അദ്ദേഹം നിർദ്ദേശിച്ചു.

1997-നുശേഷം തായ്വാൻ സന്ദർശിക്കുന്ന ഏറ്റവും ഉന്നത യു.എസ്. രാഷ്ട്രീയ നേതാവാണ് നാൻസി പെലോസി. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി പെലോസി തായ്വാനിലെത്തുമെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ ചൈന ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പെലോസി തായ്വാൻ സന്ദർശിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. തായ്വാന്റെ സ്വയം ഭരണാധികാരത്തെ എന്നും യു.എസ്. പിന്തുണച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ അംഗമാകാനുള്ള തായ്വാന്റെ ശ്രമങ്ങൾക്കും യു.എസ്. പിന്തുണ നൽകുന്നുണ്ട്. ഇതെല്ലാം ചൈനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്. ഒടുവിൽ ചൈനയുടെ കടുത്ത വിമർശകയായ നാൻസി പെലോസി തന്നെ തായ്വാൻ സന്ദർശിക്കുന്നുവെന്നതും ചൈനയെ വലിയരീതിൽ രോഷാകുലരാക്കുന്നുണ്ട്.

1989-ൽ ബെയ്ജിങ്ങിലെ ടിയനന്മെൻ സ്‌ക്വയറിൽ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരായ അടിച്ചമർത്തലിനെ ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട് പെലോസി.. ടിയനന്മെൻ സ്‌ക്വയറിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്തിരുന്നു പെലോസി. 2019-ൽ നടന്ന ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തെയും പെലോസി പിന്തുണച്ചിരുന്നു.

ബെയ്ജിങ്ങിനെ എതിർക്കുന്നവർ ആരായിരുന്നാലും കടുത്ത ശിക്ഷ ഉറപ്പാണെന്നാണ് നാൻസി പെലോസി തായ്വാനിലെത്തിയതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന യു.എസിന്റെ നടപടി പ്രഹസനമാണെന്നും എതിർക്കുന്നർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും വാങ് യി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ശരിവെക്കുന്ന തരത്തിലുള്ള നടപടികൾ ചൈന തുടങ്ങിക്കഴിഞ്ഞു.

തായ്വാൻ കടലിടുക്കിൽ അമേരിക്കയും ചൈനയും യുദ്ധസന്നാഹങ്ങൾ ശക്തമാക്കുകയാണ്. പെലോസിയുടെ സന്ദർശനത്തിന് മുമ്പേതന്നെ യു.എസ്. യുദ്ധകപ്പലുകൾ തായ്വാൻ തീരത്തോട് ചേർന്ന് വൻതോതിൽ വിന്യസിച്ചിരുന്നു. നാൻസി പെലോസി തായ്വാനിലെത്തുമ്പോൾ തന്നെ ചൈനീസ് സൈനിക വിമാനങ്ങൾ തായ്വാൻ അതിർത്തി കടന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം തായ്വാൻ ആദ്യം നിഷേധിച്ചെങ്കിലും 20 ചൈനീസ് യുദ്ധവിമാനങ്ങൾ ചൊവ്വാഴ്ച തങ്ങളുടെ വ്യോമാതിർത്തി കടന്നതായി പിന്നീട് സമ്മതിച്ചു.

ചൈനീസ് പടക്കപ്പലുകൾ നേരത്തെ തന്നെ തായ് കടലിടുക്കിൽ വിന്യസിച്ചിട്ടുണ്ട്. യു.എസ്. വെല്ലുവിളിയുടെ സാഹചര്യത്തിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ചൈന മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ പ്രവർത്തിക്കുകയാണെങ്കിൽ തായ്വാൻ കടലിടുക്കിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ഉറപ്പാണ്. നാറ്റോയിൽ ചേരാനാഗ്രഹിച്ച യുക്രെയ്നെ തങ്ങളുടെ ഭാഗമാക്കാൻ ഉറപ്പിച്ച് ആക്രമിച്ച റഷ്യയെ പോലെ, സ്വയം ഭരണം അവകാശപ്പെടുന്ന തായ്വാനെ തങ്ങളോട് ചേർക്കാൻ ചൈന ആക്രമിക്കില്ലെന്ന് പറയാനാകില്ല.

1995-ൽ തായ്വാന്റെ അന്നത്തെ പ്രസിഡന്റ് ലീ ടെങ്-ഹുയി യു.എസ്. സന്ദർശിച്ചിരുന്നു. തായ്വാന് സമീപം കടലിൽ സൈനികാഭ്യാസം നടത്തുകയും മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്താണ് ചൈന ആ സന്ദർശനത്തിന് മറുപടി നൽകിയത്. യു.എസും തായ്വാനും തമ്മിൽ ഒരുതരത്തിലുമുള്ള ബന്ധമുണ്ടാകുന്നത് ചൈന ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വേണമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചടക്കാനും മടിക്കില്ലെന്ന സൂചനയാണ് ചൈനയിലെ ഷി ജിൻപിങ് സർക്കാർ നൽകുന്നത്.

ചൈനയുമായുള്ള ബന്ധം നിർണായകമാണെന്നാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. എന്നാൽ ചൈനയുടെ ആധിപത്യം അംഗീകരിക്കുകയുമില്ല. 2022 അവസാനം നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി തന്റെ അപ്രമാദിത്വവും ഒപ്പം തന്നെ ദേശീയമുഖവും ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഷി ജിൻപിങ്. മൂന്നാം തവണയും അധികാരത്തുടർച്ചയാണ് ഷി ലക്ഷ്യമിടുന്നത്. അതിനുള്ള പലവിധ പരിപാടികൾ അദ്ദേഹം നടപ്പാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തായ്വാനെ ചൈനയുടെ ഭാഗമാക്കുന്നതിനും യു.എസിന്റെ ഇടപെടൽ ചെറുക്കുന്നതിനും ശക്തമായ നടപടികളുണ്ടായേക്കാം.

വലിപ്പത്തിലും സൈനികശക്തിയിലുമൊന്നും ചൈനയുടെ ഏഴയലത്തെത്തില്ല 2.3 കോടി ജനസംഖ്യ മാത്രമുള്ള തായ്വാൻ. ചൈനയുടെ ആകെ സൈനികരുടെ എണ്ണം 20,35,000 ആണെങ്കിൽ തായ്വാനിൽ ആകെ 1,69,00 സൈനികർ മാത്രമാണുള്ളത്. ചൈനയ്ക്ക് 3227 ലധികം യുദ്ധവിമാനങ്ങളുണ്ട്. തായ്വാന് 504 യുദ്ധവിമാനങ്ങളാണുള്ളത്. ചൈനയ്ക്ക് 5400 ടാങ്കുകളും 59 മുങ്ങിക്കപ്പലുകളുമുണ്ട്. തായ്വാന് 650 ടാങ്കുകളും നാല് മുങ്ങിക്കപ്പലുകളുമാണുള്ളത്. ചൈനീസ് നാവികസേനയ്ക്ക് 86 പടക്കപ്പലുകളുള്ളപ്പോൾ തായ് നാവികസേനയ്ക്ക് 26 എണ്ണം മാത്രമേയുള്ളൂ. എന്നാൽ ചൈനീസ് ആക്രമണമുണ്ടായാൽ തായ്വാന് യു.എസ്. സൈനിക സഹായം നൽകും. അങ്ങനെ സംഭവിച്ചാൽ രണ്ട് വൻശക്തികൾ മുഖാമുഖം വരുന്ന വലിയ യുദ്ധത്തിനായിരിക്കും ലോകം സാക്ഷ്യംവഹിക്കുക.

തായ്വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ പലപ്പോഴും വിന്യസിക്കാറുണ്ട്. ആണവായുധം വഹിക്കാൻ കഴിയുന്ന ചൈനീസ് കപ്പലുകൾ പലപ്പോഴും തായ്വാന്റെ അതിർത്തിക്കടുത്തുകൂടെ പോകാറുണ്ട്. തായ്വാന്റെ വ്യോമമേഖലയിലേക്ക് പലപ്പോഴും ചൈനീസ് പോർവിമാനങ്ങൾ അതിക്രമിച്ചുകടക്കാറുമുണ്ട്. എന്നാൽ ചൈനയെ ചെറുക്കാനുള്ള ശേഷിയില്ലാത്തതിനാൽ മാത്രം തായ് വാൻ ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഇനി ചൈനയുടെ ആക്രമണമുണ്ടാവുകയാണെങ്കിൽ യു.എസ്. സഹായം മാത്രമാണ് തായ്വാന്റെ ആശ്രയം.

എന്നാൽ തായ് വാൻ പ്രതീക്ഷിക്കുന്നവിധത്തിൽ യു.എസിന് സഹായിക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ചൈനയുമായി നേരിട്ടൊരു യുദ്ധത്തിന് അമേരിക്ക തയ്യാറായേക്കില്ലെന്നാണ് സമീപകാല സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ്. സേനയുടെ ഏകപക്ഷീയമായ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ സംശയം ബലപ്പെടുകയാണ്. യു.എസ്. സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തായ്വാൻ പെലോസിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നത്.

തായ്വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ പലപ്പോഴും വിന്യസിക്കാറുണ്ട്. സ്വയം ഭരണ രാഷ്ടമാകാനുള്ള തായ്വാന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന യു.എസ്. അതിനുള്ള സഹായങ്ങളും പതിറ്റാണ്ടുകളായി നൽകിവരുന്നുണ്ട്. തായ്വാന് അമേരിക്ക ആയുധങ്ങൾ നൽകുന്നതിനെ ചൈന എതിർക്കുന്നുണ്ട്.

ചൈനീസ് വൻകരയിൽ നിന്ന് 180 കിലോമീറ്റർ മാത്രം അകലെയാണ് തായ്വാൻ ദ്വീപ്. 36,197 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തായ്വാനിലെ ജനസംഘ്യ 2.39 കോടിയാണ്. ചൈനയിൽ നിന്ന് വേർപെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്വാനെ കാണുന്നത്. എന്നാൽ 1949 മുതൽ തായ്വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. ഇതാണ് തർക്കങ്ങളുടെ കാരണം.

1500കൾ മുതൽ യൂറോപ്യൻ നാവികരുടെ സന്ദർശനകേന്ദ്രമായിരുന്നു തായ്വാൻ എന്ന മനോഹരമായ ദ്വീപ്. റിപബ്ലിക് ഓഫ് ഫോർമോസ എന്നായിരുന്നു അന്നത്തെ പേര്. 1624-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തെക്ക് പടിഞ്ഞാറൻ തായ്വാനിൽ ആസ്ഥാനമുണ്ടാക്കി. 1683-ൽ ക്വിങ് സാമ്രാജ്യം തായ് വാന്റെ പടിഞ്ഞാറൻ, വടക്കൻ തീരമേഖലകൾ നിയന്ത്രണത്തിലാക്കി. 1885-ൽ തായ്വാൻ ക്വിങ് സാമ്രാജ്യത്തിന്റെ പൂർണ നിയന്ത്രണത്തിലായി. 1895-ൽ സിനോ-ജാപ്പനീസ് യുദ്ധത്തിൽ പരാജയപ്പെട്ടതോടെ തായ്വാനെ ക്വിങ് സാമ്രാജ്യം ജപ്പാന് കൈമാറി.

1911-ൽ ചൈനീസ് വിപ്ലവകാരികൾ ക്വിങ് സാമ്രാജ്യത്തെ പുറത്താക്കി റിപബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. 1943-ൽ രണ്ടാം ലോകമാഹായുദ്ധത്തിനിടെ, റിപബ്ലിക് ഓപ് ചൈന നേതാവ് ചിയാങ് കൈഷക് യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലുമായും കൂടിക്കാഴ്ച നടത്തുകയും അതിന്റെ ഫലമായി തായ്വാനെയും പെങു ദ്വീപുകളെയും ചേർത്ത് റിപബ്ലിക് ഓഫ് ചൈന പുനഃസ്ഥാപിക്കുകയും ചെയ്തു. ചൈനയിൽ നിന്ന് വേർപെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്വാനെ കാണുന്നത്. എന്നാൽ 1949 മുതൽ തായ്വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP