Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനക്കിറ്റുവാങ്ങി വിമാനമുണ്ടാക്കുന്നത് വാർത്തയാകണമെങ്കിൽ, വിമാനം വീഴണം, പടിഞ്ഞാറൻ നാടുകളിൽ; എ വി താമരാക്ഷന്റെ മകൻ സ്വന്തമായി വിമാനം ഉണ്ടാക്കി ലോകം ചുറ്റുന്നുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; വിമാനം അസംബിൾ ചെയ്‌തെടുത്തത് എന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ ഫിലിപ്പ്

വിമാനക്കിറ്റുവാങ്ങി വിമാനമുണ്ടാക്കുന്നത് വാർത്തയാകണമെങ്കിൽ, വിമാനം വീഴണം, പടിഞ്ഞാറൻ നാടുകളിൽ; എ വി താമരാക്ഷന്റെ മകൻ സ്വന്തമായി വിമാനം ഉണ്ടാക്കി ലോകം ചുറ്റുന്നുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; വിമാനം അസംബിൾ ചെയ്‌തെടുത്തത് എന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ ഫിലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:  'ലോക്ഡൗൺ കാലത്ത് തനിയെ വിമാനമുണ്ടാക്കി ലോകംചുറ്റി സഞ്ചരിക്കുന്ന മലയാളി'. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങളിൽ അടക്കം ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയാണ്. ബ്രിട്ടനിൽ ഫോർഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി അശോക് അലിശേരിൽ താമരാക്ഷൻ സ്വന്തം വിമാനത്തിൽ കുടുംബത്തൊടൊപ്പം യൂറോപ്പ് ചുറ്റുന്നുവെന്നായിരുന്നു വാർത്ത. മുൻ എംഎൽഎ എ വി താമരാക്ഷന്റെ മകൻ കൂടിയാണ് 38 കാരനായ അശോക്.

18 മാസമെടുത്തു വിമാനം നിർമ്മിക്കാൻ. സ്ലിങ് ടിഎസ്‌ഐ മോഡലിന്റെ പേര് ജി-ദിയ എന്നാണ്. അശോകിന്റെ ഇളയ മകളുടെ പേരാണ് ദിയ. പാലക്കാട് എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, മാസ്റ്റർ ബിരുദം നേടാനായി 2006 ലാണ് അശോക് ലണ്ടനിലേക്ക് പറന്നത്. ഇപ്പോൾ ഫോർഡ് മോട്ടോർ കമ്പനിയിലാണ് ജോലി. പൈലറ്റ് ലൈസൻസ് ഉള്ളതുകൊണ്ട് കുടുംബത്തോടൊപ്പം ലോകം ചുറ്റാൻ വിഷമമില്ല. ജർമനി, ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, ഇവിടെയെല്ലാം അശോകും കുടുംബവും സന്ദർശിച്ചുകഴിഞ്ഞു. എന്നാൽ, മലയാളി സ്വന്തമായി വിമാനം ഉണ്ടാക്കിയതെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യോമയാന രംഗത്തെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് പറയുന്നു. വിമാനക്കിറ്റുവാങ്ങി വിമാനമുണ്ടാക്കുന്നത് വാർത്തയാകണമെങ്കിൽ, വിമാനം വീഴണം, പടിഞ്ഞാറൻ നാടുകളിൽ, അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു. ചുരുക്കത്തിൽ, അശോക് വിമാനം ഉണ്ടാക്കിയതല്ല, പടിഞ്ഞാറൻ രാജ്യങ്ങളിൽ പതിവുള്ളത് പോലെ വിമാന കിറ്റ് വാങ്ങി അസംബിൾ ചെയ്ത് എടുക്കുകയായിരുന്നു. എന്നാൽ, ലോക്ഡൗൺ കാലത്ത് തനിയെ വിമാനമുണ്ടാക്കി ലോകംചുറ്റിസഞ്ചരിക്കുന്ന മലയാളി, സ്വയം നിർമ്മിച്ച വിമാനത്തിൽ ലോകംചുറ്റുന്ന മലയാളി എന്നൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത വന്നുവെന്നാണ് ജേക്കബ് കെ ഫിലിപ്പിന്റെ വിമർശനം.

ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

വീട്ടിൽ വിമാനം അസമ്പിൾ ചെയ്തുണ്ടാക്കാൻ ഘടക ഭാഗങ്ങളെല്ലാമടങ്ങിയ കിറ്റ് വിൽക്കുന്ന ജോഹന്നാസ്ബർഗിലെ ഒരു കമ്പനിയിൽ നിന്ന് കിറ്റ് ഓർഡർ ചെയ്തു വരുത്തി എവി താമരാക്ഷന്റെ മകൻ അശോക് താമരാക്ഷൻ ലണ്ടനിലെ വീട്ടിൽ ഒന്നരക്കൊല്ലമെടുത്ത് അത് കൂട്ടിച്ചേർത്ത്, ഇപ്പോൾ പറപ്പിച്ചു നടക്കുന്നത് എത്രമാത്രം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നു നോക്കുകയായിരുന്നു.

സ്വന്തമായി വിമാനമുണ്ടാക്കി പറത്തുന്ന മലയാളി, ലോക്ഡൗൺ കാലത്ത് തനിയെ വിമാനമുണ്ടാക്കി ലോകംചുറ്റിസഞ്ചരിക്കുന്ന മലയാളി, സ്വയം നിർമ്മിച്ച വിമാനത്തിൽ ലോകംചുറ്റുന്ന മലയാളി വാർത്തയിൽ വസ്തുതകളോട് ഏറ്റവും നീതിപുലർത്തിയിട്ടുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ടുപോലും ഇങ്ങനെയാണ്. Keralite builds four-seater plane in the UK വാർത്തയിൽ അശോക് തന്നെ പറയുന്നത് കേൾക്കുക- സാധാരണ പെൻഷൻപറ്റിയവരാണ് ഇങ്ങിനെ വിമാനം അസമ്പിൾ ചെയ്തെടുക്കുക. അവർക്ക് സമയമുണ്ടല്ലോ. എനിക്കു ചെയ്യാൻ പറ്റിയതു തന്നെ ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കാൻ സമയം കിട്ടിയതുകൊണ്ടാണ്. വിമാനക്കിറ്റുവാങ്ങി വിമാനമുണ്ടാക്കുന്നത് വാർത്തയാകണമെങ്കിൽ, വിമാനം വീഴണം, പടിഞ്ഞാറൻ നാടുകളിൽ. ഐക്കിയയുടെ കിറ്റുവാങ്ങി അലമാരയുണ്ടാക്കിയ വാർത്ത കൂടി വായിച്ചാലെല്ലാമായി.

അശോകിന് ഐഡിയ ഉദിച്ചത് ഇങ്ങനെ

2018 ലാണ് അശോകിന് പൈലറ്റ് ലൈസൻസ് കിട്ടിയത്. അന്നൊക്കെ യാത്രകൾക്കായി രണ്ടുസീറ്റുള്ള വിമാനം വാടകയ്ക്ക് എടുത്തിരുന്നു. ഭാര്യയും, രണ്ടുപെൺമക്കളും ഉള്ളതുകൊണ്ട് നാലു സീറ്റുള്ള വിമാനം വേണ്ടിയിരുന്നു. അവ അന്ന് എണ്ണത്തിൽ കുറവായിരുന്നു. കിട്ടിയാൽ തന്നെ വളരെ പഴക്കം ചെന്നവയും. അങ്ങനെയാണ് സ്വന്തമായി നാല് സീറ്റ് വിമാനം അസംബിൾ ചെയ്താലോ എന്ന് ആലോചിച്ചത്. ഇതിന് വേണ്ടി വിപുലമായ ഗവേഷണം നടത്തി.

2018 ൽ ജോഹന്നസ്ബർഗിലെ ഒരു കമ്പനി സ്ലിങ് ടിഎസ്‌ഐ പുതിയ വിമാനം പുറത്തിറക്കുന്നുവെന്ന് അറിഞ്ഞിരുന്നു. ഫാക്ടറി സന്ദർശിക്കുകയായിരുന്നു ആദ്യ ചുവട് വയ്പ്. തുടർന്ന് അശോക് സ്വന്തമായി വിമാനം അസംബിൾ ചെയ്യാൻ കിറ്റിന് ഓർഡർ കൊടുത്തു. ലോക്ഡൗണായതോടെ ചെയ്യാൻ മറ്റുപണിയൊന്നുമില്ല. ഇഷ്ടം പോലെ സമയം. ഇക്കാലത്ത് സ്വരുക്കൂട്ടിയ പണവും ചേർത്ത് വിമാന നിർമ്മാണം തുടങ്ങുകയായിരുന്നു. 1.8 കോടിയാണ് വിമാനം നിർമ്മിക്കാൻ ഉണ്ടായ ചെലവ്.

'പുതിയ ഒരു കളിപ്പാട്ടം കിട്ടുന്നത് പോലെയാണ് ഇത്. കുറെ കൂടി ആവേശം ഉണ്ടെന്ന് മാത്രം. ആദ്യ ലോക് ഡൗൺ കാലത്താണ് ഇതിന് വേണ്ടി പണം സമ്പാദിക്കാൻ തുടങ്ങിയത്. സ്വന്തമായി വിമാനം വേണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ഇതിന് വേണ്ടി പണം നീക്കി വച്ചത്', ദി സണ്ണിന് നൽകിയ അഭിമുഖത്തിൽ അശോക് പറഞ്ഞു.

'കഴിഞ്ഞ രണ്ടുവർഷമായി അദ്ഭുതകരമായ രീതിയിലാണ് അശോക് ഇതിന് വേണ്ടി പണിയെടുത്തത്. ഇപ്പോൾ നമ്മുടെ സ്വപ്‌നം യാഥാർത്ഥ്യമായിരിക്കുന്നു', ഭാര്യ അഭിലാഷ പറഞ്ഞു. കൂട്ടുകാർക്കൊപ്പവും അശോക് വിമാനത്തിൽ ചില യാത്രകൾ പോയി.

വീട്ടിൽ തന്നെ അസംബിൾ ചെയ്‌തെടുത്ത വിമാനത്തിന് ഇന്ത്യൻ നിയമങ്ങളും അനുമതി നൽകുമെന്നാണ് അശോകിന്റെ പ്രതീക്ഷ. അവധിക്ക് വിമാനത്തിൽ നാട്ടിലേക്ക് വരണമെന്നുണ്ട്. അച്ഛൻ പൈലറ്റായ വിമാനത്തിൽ യാത്ര ചെയ്യാൻ മക്കൾക്കും പെരുത്ത് സന്തോഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP