Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിവിക് അരികിൽ വരികയും മടിയിൽ പിടിച്ച് കിടത്താൻ ശ്രമിക്കുകയും ചെയ്തു; അതിനിടയിൽ അയാൾ ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കി; രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടി വന്നു; സിവിക് ചന്ദ്രന് എതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിത

സിവിക് അരികിൽ വരികയും മടിയിൽ പിടിച്ച് കിടത്താൻ ശ്രമിക്കുകയും ചെയ്തു; അതിനിടയിൽ അയാൾ ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കി; രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടി വന്നു; സിവിക് ചന്ദ്രന് എതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സാംസ്‌കാരിക നായകർക്കെതിരെ ഒന്നിനു പിറകെ ഒന്നായി മീ ടു ആരോപണങ്ങൾ നടക്കുന്ന കാലമാണിത്. കഥാകൃത്ത് വിആർ സുധീഷിനും, കവി വി ടി ജയദേവനും, പിന്നാലെ നാടകകൃത്തും, പത്രാധിപരും, മുൻ നക്‌സലെറ്റുമായ സിവിക് ചന്ദ്രനെതിരെയാണ്, മീ ടു ആരോപണം ഉയർന്നു വന്നിരിക്കുന്നത്. തുടർന്ന് പൊലീസ് കേസ് എടുത്തതിനാൽ സിവിക്ക് ഒളിവിലാണ്. പക്ഷേ സിവിക്കിനെതിരെ പരാതിപ്പെട്ടതിന്റെ പേരിൽ താൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നാണ്, പരാതിക്കാരിയായ ദലിത് പെൺകുട്ടി പറയുന്നത്.

സിവിക് അധികാരം സ്ഥാപിച്ചുകൊണ്ട് ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത പറയുന്നു. ഒരു സൗഹൃദസദസിൽ വച്ചാണ് ആദ്യമായി സിവിക് ചന്ദ്രനെ കാണുന്നതെന്നും മാന്യമായി സംസാരിച്ചിരുന്നയാൾ പെട്ടെന്ന് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും അതിജീവിത പറഞ്ഞു. 'വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്' എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് പെൺകുട്ടി മീ ടു അനുഭവം വെളിപ്പെടുത്തിയത്. അന്നത്തെ ചർച്ചയ്ക്ക് ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിച്ചെന്നും അതിന് ശേഷം കടൽത്തീരത്ത് വച്ചാണ് സിവിക് മോശമായി പെരുമാറിയതെന്നുമാണ് കുറിപ്പിൽ പറയുന്നത്.

'കടൽത്തീരത്തിരിക്കുന്ന സമയത്ത് സിവിക് അരികിൽ വരികയും മടിയിൽ പിടിച്ച് കിടത്താൻ ശ്രമിക്കുകയും ചെയ്തു. അതിനിടയിൽ അയാൾ ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കുകയുണ്ടായി. എന്നാൽ കടലിൽനിന്ന് തിരിച്ചുവന്നതിനുശേഷം രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടിവന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അയാളതെനിക്ക് വാരിത്തരാൻ ശ്രമിച്ചു. സഹികെട്ട് കഴിച്ചിരുന്ന ഭക്ഷണംപോലും ഞാൻ കൊണ്ടുപോയി കളഞ്ഞു. ' അതിജീവിത കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ഒരു സൗഹൃദസദസിൽ നിന്നാണ് ഞാൻ ആദ്യമായി സിവിക് ചന്ദ്രനെ കാണുന്നത്.
എന്നെ അറിയാവുന്നവരും സുഹൃത്തുക്കളുമെല്ലാമായിരുന്നു അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ആളുകൾ. അതിനാലാണ് കവിത വായനയും ചർച്ചയുമെല്ലാം കഴിഞ്ഞ് ഞങ്ങളിൽ ചിലർ മദ്യപിക്കാൻ തീരുമാനിച്ചത്.അതിനുശേഷം ഞങ്ങൾ എല്ലാവരും കൂടി ഒത്തുകൂടിയിരുന്ന വീട്ടിൽനിന്നിറങ്ങി തൊട്ടരികിലായുള്ള കടൽ തീരത്തേക്ക് നടന്നു. ആ സമയമാണ് അതുവരെ മാന്യമായി സംസാരിച്ചുകൊണ്ടിരുന്ന സിവിക് എന്റെ കൈയിൽ കയറിപിടിക്കുകയും ശരീരത്തിലേക്ക് ചേർത്തുനിർത്താൻ നോക്കുകയും ചെയ്തത്. ഞാൻ അയാളെ തള്ളിമാറ്റി. പറ്റുന്നത്ര അയാളിൽനിന്ന് ഒഴിഞ്ഞുമാറി നടന്നു.

കടൽതീരത്തെത്തിയപ്പോൾ എല്ലാവരും പലയിടങ്ങളിലായി ഇരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാൻ കടലിനോട് ചേർന്നുള്ള തിണ്ടിൽ ഇരുന്നു. ഈ സമയം സിവിക് അരികിൽ വരികയും മടിയിൽ പിടിച്ച് കിടത്താൻ ശ്രമിക്കുകയും ചെയ്തു. അതിനിടയിൽ അയാൽ ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കുകയുണ്ടായി. ഇപ്പോഴും ഓർമ്മിക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ് അതെനിക്ക് സമ്മാനിക്കുന്നത്. നാണക്കേടുകൊണ്ടും ഭയങ്കൊണ്ടും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ. മറ്റുള്ളവർ എന്നെ നോക്കുന്നുണ്ട്. ഒരുപക്ഷേ അയാൾ ആ പ്രവർത്തി തുടർന്നിരുന്നെങ്കിൽ അവരപ്പോൾ ഇടപെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

കടലിലേക്കിറങ്ങി നിൽക്കുന്ന പാറപ്പുറത്തേക്ക് കയറി അയാളിൽനിന്ന് രക്ഷപെടാൻ മറ്റുചിലർക്കൊപ്പം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാൻ ചെന്നിരുന്നത്. കൂടെയുണ്ടായിരുന്ന കവയത്രി ആ സമയം എന്നെ ചേർത്തുപിടിക്കുകയും അയാളോടുള്ള അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.ഇത്ര ആളുകൾ കൂടിച്ചേർന്ന ഇടമല്ലേ, പ്രശ്‌നമുണ്ടാക്കണ്ട എന്നൊക്കെയായിരുന്നു അപ്പോൾ ഞാൻ ചിന്തിച്ചത്. എന്നാൽ കടലിൽനിന്ന് തിരിച്ചുവന്നതിനുശേഷം രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടിവന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അയാളതെനിക്ക് വാരിത്തരാൻ ശ്രമിച്ചു.സഹികെട്ട് കഴിച്ചിരുന്ന ഭക്ഷണംപോലും ഞാൻ കൊണ്ടുപോയി കളഞ്ഞു. സാംസ്‌കാരിക പ്രവർത്തകൻ, കവി , കലാപ്രവർത്തകൻ എന്നെക്കെയുള്ള ബാനറിൽ അറിയപ്പെടുന്ന സിവിക് ചന്ദ്രനിൽ നിന്ന് അന്ന് നേരിട്ട അനുഭവം വല്ലാത്തൊരു വെറുപ്പാണ് ഇന്നെന്നിൽ നിർമ്മിക്കുന്നത്.

ആ സമയം അയാൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ കഴിയാത്തതിലുള്ള വിഷമവും ഇന്നെനിക്കുണ്ട്. ഈ അവസരത്തിൽ പറഞ്ഞില്ലെങ്കിൽ അതെന്നെ അയാളിൽനിന്ന് നേരിട്ട അനുഭവത്തേക്കാൽ കൂടുതൽ മാനസികപ്രശ്‌നത്തിലാഴ്‌ത്തും.അതിനാൽ ഇതെഴുതുന്നു. അയാളുടെ മകളേക്കാൾ പ്രായംകുറഞ്ഞ എന്നോട് ഇത്തരത്തിൽ പെരുമാറിയ അയാളെ ആളുകൾ ന്യായീകരിക്കുന്നത് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നു. യാതൊരു താൽപ്പര്യവും ഇല്ലെന്നറിഞ്ഞിട്ടും ഒരുസ്ത്രീയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന അയാളുടെ പ്രവർത്തികളെ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക?

'ഉംനൈറ്റും ഉമ്മോണിങ്ങും'

സിവിക് ചന്ദ്രൻ എഡിറ്ററായ പാഠഭേദം മാസിക ആരോപണം അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. എന്നാൽ സിവിക്കിനെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ കമ്മീഷൻ പ്രവർത്തിച്ചതെന്ന് അതിജീവിത നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മുമ്പ് നടന്ന സംഭവങ്ങളിലേതുപോലെ ഇതും ഒതുക്കാമെന്ന് അവർ കരുതി. താൻ പറഞ്ഞ കാര്യങ്ങളിൽ തെളിവില്ലാത്തതുകൊണ്ട് കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നും പാഠഭേദം ടീമിന് മുന്നിൽ വെച്ച് സിവിക് ചന്ദ്രൻ മാപ്പ് പറയുമെന്നുമായിരുന്നു കമ്മിറ്റി വ്യക്തമാക്കിയത്. എന്നാൽ ഒരു സ്ത്രീ ഇത്തരമൊരു സാഹചര്യത്തിൽ എന്ത് തെളിവാണ് നൽകേണ്ടതെന്ന് താനവരോട് ചോദിച്ചു.

ചെയ്തത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട് അന്നതിൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ തനിക്ക് ക്ഷമിക്കാമായിരുന്നു. എന്നാൽ പ്രവൃത്തിയെ ന്യായീകരിക്കുകയും തെറ്റിദ്ധരിപ്പിച്ചത് താനാണെന്ന് വരുത്തിത്തീർക്കുകയുമാണ് അദ്ദേഹം ചെയ്തത്. പഠഭേദത്തിന്റെ അന്വേഷണ റിപ്പോർട്ട് രേഖാമൂലം കിട്ടിയിട്ടുണ്ടെന്നും അതിൽ അതൃപ്തിയുള്ളതുകൊണ്ടാണ് നിയമപരമായി മുന്നോട്ട് നീങ്ങിയതെന്നും അതിജീവിത പറഞ്ഞു. അന്വേഷണ കമ്മീഷനിലുണ്ടായിരുന്ന മൂന്നു പേരും സിവിക്കുമായും പാഠഭേദവുമായി വളരെയടുത്ത ബന്ധം പുലർത്തുന്നവരാണെന്നും അവർ വ്യക്തമാക്കി.

സാഹിത്യ ക്യാമ്പിൽ വച്ചാണ് സിവിക് ചന്ദ്രനെ പരിചയപ്പെടുന്നത്. തന്റെ കവിതാ പുസ്തകം കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുകയും താൻ പാഠഭേദം മാസികയുടെ എഡിറ്റോറിയൽ അംഗമാവുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയും അസഹ്യമായ സന്ദേശങ്ങൾ അയച്ചുകൊണ്ട് ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തത്. പിതാവിനേക്കാള് പ്രായമുള്ള വ്യക്തി പ്രണയമാണെന്ന് പറഞ്ഞപ്പോൾ വല്ലാത്ത പ്രയാസം തോന്നി. തനിക്കങ്ങനെ കാണാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വളരെ ചെറിയ പ്രായത്തിലുള്ള കാമുകിമാർ വരെ തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 23-24 വയസ്സിലുള്ള കാമുകിമാർ വരെ എനിക്കുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിനോടൊപ്പം ഉംനൈറ്റ്, ഉമ്മോണിങ് തുടങ്ങിയ തരത്തിലുള്ള വാക്കുകൾ അയക്കുകയും ചെയ്തിരുന്നു.അസഹ്യമായ മെസേജുകൾ അയയ്ക്കരുതെന്ന് പറഞ്ഞെങ്കിലും അദ്ദേഹം പിൻവാങ്ങിയില്ല. തന്റെ ശരീരത്തിൽ കടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെയാണ് താൻ അതിശക്തമായി എതിർത്തത്. ഇദ്ദേഹത്തിനെതിരെ ശബ്ദമുയർത്താൻ മടിച്ച മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത്. പ്രതികരിക്കാൻ പലർക്കും ധൈര്യമില്ലാത്തതാണ് ഇയാളെ പോലുള്ള ഒരാൾക്ക് വീണ്ടും വീണ്ടും ഇത്തരം അതിക്രമം നടത്താൻ പ്രചോദനം നൽകുന്നതെന്നും അവർ വ്യക്തമാക്കി.

പുസ്തകപ്രകാശനത്തിന് പകരം ശരീരം

''ദലിത് സമൂഹത്തിൽ നിന്നു വരുന്നവർ വൾനറബിളായ ചുറ്റുപാടിൽ നിന്നുമുള്ളവരാണെന്നും അവർ എളുപ്പത്തിൽ വഴങ്ങുമെന്നും സ്വയം സഹിക്കാൻ പഠിച്ചവരാണെന്നും ഇതൊരിക്കലും പുറത്തറിയിക്കാൻ ധൈര്യമില്ലാത്തവരാണെന്നും ഇയാൾ മുന്നനുഭവങ്ങളിൽനിന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഒറ്റപ്പൈസാ ചെലവില്ലാതെ ഞാൻ നിന്റെ രണ്ട് പുസ്തകം പ്രകാശനം ചെയ്തുതന്നിട്ടുണ്ട്' എന്ന ഡയലോഗോടുകൂടിയാണ് സിവിക് എന്നോട് മോശമായി പെരുമാറിയത്. എന്റെ ശരീരത്തിൽ കയടന്നുകയറിയുള്ള അധികാരം സ്ഥാപിക്കലിനെ ഞാൻ അതിശക്തമായി എതിർത്തു. ലൈംഗികമായ ദുരുദ്ദേശ്യത്തോടെയുള്ള ഒരു പ്രതിഫലം ചോദിക്കലായിരുന്നു അത്. ഒരു സ്ത്രീയ്ക്ക് അവളുടെ ശരീരത്തിൽ തൊടുന്ന പുരുഷന്റെ ഉദ്ദേശ്യം എന്താണ് എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.

സ്പർശം ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതു മുതൽ എനിക്ക് അപകർഷതയും മാനസികാഘാതവുമുണ്ടായി. രണ്ടു പുസ്തകം നയാപ്പൈസയില്ലാതെ പ്രകാശനം ചെയ്തുതന്നതിന്റെ പ്രത്യുപകാരമായി എന്റെ ശരീരം അയാൾക്ക് ഞാൻ അനുവദിച്ചുകൊടുക്കണമെന്നാണ് ആ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. പബ്ലിക്കിനു മുമ്പിൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വേണ്ടി ഉച്ചൈസ്തരം ഘോഷിക്കുന്ന സിവിക് ചന്ദ്രൻ എന്ന വ്യക്തി എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തിനുമേൽ നടത്തിയ കൈയേറ്റവും ഭീഷണി കലർന്ന സ്വരത്തിലുള്ള ലൈംഗികത ആവശ്യപ്പെടലും എന്നെ കനത്ത മാനസികാഘാതത്തിലേക്കാണ് തള്ളിയിട്ടത്''- അതിജീവിത വ്യക്തമാക്കി.

യുവഎഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ഏപ്രിൽ മാസം യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്നു രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി ചുംബിച്ചെന്നാണ് പരാതി. പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനു ശേഷം ഫോണിലേക്ക് വിളിച്ചും മെസേജകൾ അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. ലൈംഗിക അതിക്രമണത്തിനും പട്ടികജാതിക്കെതിരെയുള്ള അതിക്രമത്തിനുമാണ് കേസ്. ഇതേ സമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ സിവിക് ചന്ദ്രനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP