Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ.കെ.രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണ്; അവരെ ആക്ഷേപിക്കാനാണെങ്കിൽ പണ്ടേ ആക്ഷേപിക്കേണ്ടതാണ്; ആനി രാജയ്ക്ക് തന്നോടോ പാർട്ടി നേതാക്കളോടോ ചോദിക്കാമായിരുന്നു; കെ.കെ.ശിവരാമന് മറുപടിയില്ല; വിവാദ പരാമർശത്തിൽ ഉറച്ചും തിരുത്താതെയും എം എം മണി

കെ.കെ.രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണ്; അവരെ ആക്ഷേപിക്കാനാണെങ്കിൽ പണ്ടേ ആക്ഷേപിക്കേണ്ടതാണ്;  ആനി രാജയ്ക്ക് തന്നോടോ പാർട്ടി നേതാക്കളോടോ ചോദിക്കാമായിരുന്നു; കെ.കെ.ശിവരാമന് മറുപടിയില്ല; വിവാദ പരാമർശത്തിൽ ഉറച്ചും തിരുത്താതെയും എം എം മണി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കെ കെ രമക്കെതിരായ വിവാദ പരാമർശത്തിൽ ഉറച്ച് എം എം മണി. സിപിഐ നേതാവ് ആനി രാജയുടെ വിമർശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. താൻ തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാർട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു.

നിയമസഭയിൽ നിയമപരമായി മാത്രമേ പ്രവർത്തിക്കാറുള്ളൂ എന്നും കാര്യങ്ങൾ പറയുക എന്നത് തന്റെ ചുമതലയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി കെ.കെ. രമ മുഖ്യമന്ത്രിയേയും എൽ.ഡി.എഫ്. സർക്കാരിനേയും ആക്ഷേപിക്കുകയാണ്. നേരത്തെത്തന്നെ കരുതിക്കൂട്ടി ഇത്തരത്തിൽ അവർക്കെതിരെ സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാൽ പറഞ്ഞ് പൂർത്തീകരിക്കാനുള്ള സമയം കിട്ടിയില്ലെന്നും എം.എം. മണി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി, മന്ത്രി ആണേലും എംഎ‍ൽഎ. ആണേലും വിമർശനം ഉണ്ടാകും. അതിലൊന്നും തർക്കമില്ല. പക്ഷെ സാമാന്യ മര്യാദ വേണ്ടേ. അവർക്ക് മറുപടിയായി ചില വർത്തമാനം പറയാൻ തന്നെ ഉദ്ദേശിച്ചതാണ്. അതിന് അവർ അവസരം തന്നില്ല. എനിക്ക് മുമ്പ് പ്രസംഗിച്ച മഹതി എന്ന് പറഞ്ഞപ്പോൾ തന്നെ കോൺഗ്രസിന്റെ എംഎ‍ൽഎ.മാരിൽ നിന്ന് അവർ ഒരു വിധവയാണ് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അത് അവരുടെ ഒരു വിധിയാണ്, ഞങ്ങൾ അതിന് ഉത്തരവാദികളല്ല എന്ന്. ഇതിൽ എന്താണ് തെറ്റ്? അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു. അവരെ ആക്ഷേപിക്കാനാണെങ്കിൽ പണ്ടേ ആക്ഷേപിക്കേണ്ടതാണ്. അതിന് മാത്രം പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒന്നും ചെയ്തില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്നായിരുന്നു എം.എം.മണി പറഞ്ഞത്. 'ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ' എന്നും മണി പറഞ്ഞു.

ഇതിന് മറുപടിയുമായി ആനി രാജ രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് അവർ പറഞ്ഞു. 'അവഹേളനം ശരിയോ എന്ന് മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം. കാലങ്ങളായി ഇടത് സ്ത്രീപക്ഷ രാഷ്ട്രീയ പ്രവർത്തനമാണ് ഡൽഹിയിൽ നടത്തുന്നത്. ഭീഷണിക്ക് വഴങ്ങില്ല. നരേന്ദ്ര മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ല' ആനി രാജ പറഞ്ഞു.

സിപിഐ. നേതാവ് ആനി രാജയ്ക്കെതിരായ എം.എം. മണിയുടെ അധിക്ഷേപ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സിപിഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രംഗത്തെത്തി. അങ്ങേയറ്റം മോശമായ പരാമർശമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുലയാട്ടുഭാഷ അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു. അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങൾ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമൻ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെക്കുറിച്ച് വർത്തമാനം പറയുമ്പോൾ അന്തസുള്ള ഭാഷ ഉപയോഗിക്കണം. ആ പൊതുസംസ്‌കാരമാണ് കേരളത്തിൽ രൂപപ്പെട്ടിട്ടുള്ളത്. അതിനകത്ത് എല്ലാ രാഷ്ട്രീയക്കാരുടെയും സംഭാവനയുണ്ടാകും. പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയം എല്ലാക്കാലത്തും ഉന്നതമായ ഒരു സാസ്‌കാരികബോധം പ്രകടിപ്പിക്കുന്നതാണ് - ശിവരാമൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം, നിയമസഭയിൽ മണി നടത്തിയ 'വിധവയായത് വിധി' പരാമർശമാണ് സിപിഎം - സിപിഐ നേതാക്കളുടെ വാക്പോരിലേക്ക് എത്തിച്ചത്. ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്ന് ആനി രാജ വിമർശിച്ചിരുന്നു. അത്തരം പരാമർശങ്ങൾ പിൻവലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മാണെന്നും ആനി രാജ പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായാണ് എം എം മണി ആനി രാജയ്ക്ക് എതിരെ വിമർശനം ഉയർത്തിയത്. 'അവർ അങ്ങനെ പറയും, അവർ ഡൽഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കൽ. ഡൽഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയിൽ നമ്മൾ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവർ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാൻ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാൽ നല്ല ഭംഗിയായി ഞാൻ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും.' എന്നായിരുന്നു മണിയുടെ പരാമർശം.

ആനി രാജയ്ക്ക് എതിരായ പരാമർശത്തിലാണ് കെ കെ ശിവരാമൻ കടുത്ത ഭാഷയിൽ തിരിച്ചടിച്ചത്. ഇടതുപക്ഷ രാഷ്ട്രീയം സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണെന്നും ശിവരാമൻ ചൂണ്ടിക്കാട്ടി. 'നമ്മുടെ നാട്ടിലെ സ്ത്രീസമൂഹത്തിനതിരേ ഉയർന്നുവരുന്ന എല്ലാത്തരം ഹീനമായ നടപടികൾക്കെതിരേയും പൊതുസമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്ന ഒരു ജോലിയാണ് ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.ഇടതുപക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയവുമാണ്. മനുസ്മൃതിയുടെ അനുയായികൾ മണിയാശാൻ പറയുന്ന പോലെ പറഞ്ഞാൽ കുഴപ്പമില്ല. സ്ത്രീകളെ അടിമകളായി കാണുന്ന ഒരു ആശയസംഹിതയാണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ പ്രചാരകനായി ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മണി മാറിയിട്ടുണ്ടോയെന്ന് തനിക്ക് അറിഞ്ഞുകൂട' - ശിവരാമൻ കൂട്ടിച്ചേർത്തു.

എം.എം. മണി നമ്മുടെ ഭാഷയ്ക്ക് തന്നെ ഒരു നിഘണ്ടു ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് പറയാം. അത് തെമ്മാടി നിഘണ്ടുവാണ്, പുലയാട്ടുഭാഷയാണ്- ശിവരാമൻ വിമർശിച്ചു. അത് തിരുത്താനുള്ള ഇടപെടൽ സിപിഎം. നേതൃത്വത്തിൽനിന്നാണുണ്ടാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനി രാജയെക്കുറിച്ച് പറഞ്ഞ ആ മര്യാദകെട്ട പ്രതികരണത്തോട് സിപിഎം. നേതൃത്വം എന്ത് നിലപാടാണ് എടുക്കുക എന്ന് വരുംദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും ശിവരാമൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP