Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്‌സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ

ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്‌സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ ഡിജിപി ശ്രീലേഖയ്‌ക്കെതിരെ പുതിയൊരു ആരോപണം. 1996ൽ തനിക്കെതിരേ കള്ളക്കേസ് കൊടുത്ത സ്ത്രീയാണ് ശ്രീലേഖ ഐ.പി.എസ്. എന്നും ആ കേസിൽ തന്നെ കോടതി കുറ്റവിമുക്തയാക്കിയിട്ടും പിന്നീടും കേസിനെക്കുറിച്ച് മാധ്യമങ്ങളിൽ കള്ളക്കഥയെഴുതി എന്ന വെളിപ്പെടുത്തലുമായി അഭിഭാഷകയും സ്ത്രീ പ്രവർത്തകയും ആക്ടിവിസ്റ്റുമായ പി.വി. വിജയമ്മ. മാതൃഭൂമിക്ക അനുവദിത്ത അഭിമുഖത്തിലാണ് വിജയമ്മ മനസ്സ് തുറക്കുന്നത്. ഇതും ശ്രീലേഖയ്ക്ക് ഇനി കുരിശായി മാറും.

ശ്രീലേഖ സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ആളല്ല. 14 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ സ്ലട്ട് ഷെയിം ചെയ്യാനാണ് അവർ മുതിർന്നിട്ടുള്ളതെന്നും പ്രതികൾക്കനുകൂലമായ നിലപാടാണ് അന്നും അവർ കൈക്കൊണ്ടതെന്നും വിജയമ്മ വെളിപ്പെടുത്തി. 1996-ൽ ശ്രീലേഖ പത്തനംതിട്ട എസ്‌പിയായിരുന്നപ്പോഴാണ് ഈ സംഭവവിവാകസങ്ങൾ ഉണ്ടായതെന്നും പറഞ്ഞു

വർഷങ്ങൾക്ക് മുമ്പ് താങ്കളും ബിന്ദു അമ്മിണിയുമടക്കമുള്ള മൂന്ന് സ്ത്രീകളും ശ്രീലേഖയും തമ്മിൽ നിയമപോരാട്ടം നടന്നുവെന്നും കോടതി നിങ്ങളെ കുറ്റവിമുക്തയാക്കിയെന്നും കേട്ടിട്ടുണ്ട്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയുടെ പല്ലടിച്ചു കൊഴിച്ചു എന്ന കള്ളക്കേസിൽ കുടുക്കി ശ്രീലേഖ ജയിലലടച്ചെന്ന് ബിന്ദു അമ്മിണിയും എഫ്ബിയിൽ വെളിപ്പെടുത്തൽ നടത്തിയതായി കണ്ടു. താങ്കളും ബിന്ദു അമ്മിണിയുമെല്ലാം ഉൾപ്പെട്ട സംഭവത്തെ കുറിച്ചാണ് വിജയയമ്മയുടെ വെളിപ്പെടുത്തൽ.

1996-ലാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. 14 വയസ്സുള്ള പെൺകുട്ടി ദുരൂഹസാഹച്യത്തിൽ വീട്ടിലെ കിണറ്റിൽ മരിച്ചു കിടക്കുന്നെന്ന വാർത്ത പത്ത്രതിലൂടെ അറിഞ്ഞു. കേസന്വേഷണത്തിൽ അച്ഛനും അമ്മയ്ക്കും തൃപ്തിയില്ലെന്നും വാർത്തയിൽ പറയുന്നുണ്ട്. അന്ന് സ്ത്രീകൾക്കനുകൂലമായി വാരികയിലും മറ്റും എഴുതുന്നതിന്റെ അടിസ്ഥാനത്തിൽ, എസ്‌പി. ആയ ശ്രീലേഖയെ ഈ വിഷയം ധരിപ്പിക്കാമെന്ന് തീരുമാനിച്ചു. അതിനിടെയാണ് തലയ്ക്ക് പരിക്കേറ്റ അവസ്ഥയിൽ ബിന്ദു( ബിന്ദു അമ്മിണി) എന്ന മറ്റൊരു പെൺകുട്ടിയെ വൈ.ഡബ്ല്യു.സി. ഹോസ്റ്റൽ വരാന്തയിൽ ശോശാമ്മ ഡാനിയേൽ കാണുന്നത്..

തലയ്ക്ക് അടിച്ച് പരിക്കേൽപിച്ചും പൊലീസ് കേസെടുക്കുന്നില്ലെന്ന പരാതി ബിന്ദുവും പങ്കുവെച്ചു. തുടർന്ന് പെൺകുട്ടി കിണറ്റിൽ മരിച്ച വിഷയത്തിൽ ഇടപെടാനായി സംഘടിപ്പിച്ച സ്ത്രീകളുടെ മീറ്റിങ്ങിലേക്ക് ബിന്ദുവിനെയും ക്ഷണിച്ചു. തുടർന്ന് ഞാനും അഭിഭാഷക ഷീബയും ബിന്ദു അമ്മിണിയും കൂടി ശ്രീലേഖയെ പോയി കാണാൻ തീരുമാനിച്ചു. ബിന്ദുവിന്റെ കാര്യത്തിൽ വേണ്ടത് ചെയ്യാമെന്ന് അവർ അറിയിച്ചു. ശേഷം കിണറ്റിൽ വീണ് മരിച്ച കുട്ടിയുടെ വിഷയം ഞങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ വളരെ മോശമായ സദാചാര പ്രസംഗമാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടായത്.

ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ എന്നും എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നതെന്നുമുള്ള ചോദ്യമായിരുന്നു ശ്രീലേഖ ചോദിച്ചത്. കുട്ടിയുടെ അമ്മ മോശം സ്ത്രീയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലല്ല വേറെ പരിപാടിക്കാണ് പോയതെന്നും അമ്മയും മോളും ശരിയല്ലെന്നും ഒരടിസ്ഥാനവുമില്ലാതെ ശ്രീലേഖ പറഞ്ഞു. സംഭവം നടന്ന ദിവസം ഇളയ മകന് അസുഖം വന്ന് ഡോക്ടറെ കാണാൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മോളെ വീട്ടിലാക്കി പോയതായിരുന്നു ഈ അമ്മ. ഞാൻ നേരിട്ടന്വേഷിച്ചറിഞ്ഞ കാര്യമാണത്.

അന്ന് ഡോക്ടറെ കാണിക്കാൻ പറ്റാത്തതിനാൽ അമ്മയും അനുജനും അവിടെ ബന്ധുവീട്ടിൽ താമസിച്ചു. പിറ്റേന്ന് വൈകുന്നേരം വീട്ടിൽ വരുമ്പോൾ കതകു തുറന്ന് വീടാകെ അലങ്കോലമായി കിടക്കുന്നതാണ് കാണുന്നത്. മൂന്ന് ദിവസം തിരഞ്ഞ് ഒടുവിലാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആ കുട്ടിയെ കുറിച്ചാണ് വളരെ മോശമായ രീതിയിൽ ശ്രീലേഖ സംസാരിച്ചത്. 'മോശം ജീവിതരീതി നാട്ടുകാരറിഞ്ഞപ്പോൾ കിണറ്റിൽ ചാടി ചത്തു. ആ കേസിനാണോ നിങ്ങൾ ശുപാർശയുമായി വന്നത്' എന്നായി ശ്രീലേഖയുടെ ചോദ്യം.

കുട്ടി 9 വയസ്സു മുതൽ സെക്ഷ്വൽ ഇന്റർകോസ് നടത്തുന്നുണ്ട് എന്ന വിവരം നിങ്ങൾക്കെങ്ങനെ കിട്ടി എന്ന ചോദ്യത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ മറുപടി എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്റെ കയ്യിലുണ്ടായിരുന്നു. 9 വയസ്സു മുതൽ കുട്ടി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എവിടെയും പറയുന്നില്ലെന്നും എന്തിസ്ഥാനത്തിലാണ് കുട്ടിക്കെതിരേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഞാൻ ചോദിച്ചു. അവർക്കത് നാണക്കേടായി. വലിയ വാഗ്വാദം ഉണ്ടായി. തുടർന്നാണ് അവർ ഞങ്ങളെ മൂന്ന് പേരെയും കള്ളക്കേസിൽ കുടുക്കുന്നത്. കളക്ടറേറ്റിൽ നിന്നു ഫോൺ വന്നപ്പോൾ ഞാൻ ഫോൺ എടുക്കാൻ സമ്മതിക്കാതെ തള്ളിമറ്റിയെന്ന ആരോപണം വരെ ഇവർ ഉന്നയിച്ചു.

ദേഹത്ത് തൊട്ടിട്ടിട്ടു പോലുമില്ല. അവർ കള്ളിയാണ്. നാക്കെടുത്താൽ നുണ മാത്രമേ അവർ പറയൂ. അന്ന് വാഗ്വാദം ഉണ്ടായപ്പോൾ 'നിങ്ങൾ സ്ത്രീ വിരുദ്ധ യാണെന്നും പ്രവൃത്തിയും വാക്കുകളും രണ്ടാണെന്നും മാധ്യമങ്ങളിൽ എഴുതി മറിക്കുന്ന പോലല്ല നിങ്ങൾ യഥാർഥത്തിലെന്നും' ഞാൻ അവരുടെ മുഖത്ത് നോക്കി പറഞ്ഞു. ഇതിൽ ക്ഷുഭിതയായ ഇവർ ഞങ്ങൾ നക്സലുകളാണെന്നും സംഘടിതമായി ആക്രമിക്കാനാണ് ചെന്നതെന്നും പറഞ്ഞ് ഞങ്ങൾക്കെതിരേ കേസെടുത്തു. എനിക്കെതിരേ ഒരുപാട് വകുപ്പിട്ടായിരുന്നു കേസെടുത്തത്. ജാമ്യം തരാതിരിക്കാനും ശ്രമിച്ചു. ഒടുവിൽ അഭിഭാഷകരെത്തി പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രതിഷേധിച്ച് വലിയ സമ്മർദ്ദത്തിലായി അവർ. ഒടുവിൽ ജാമ്യമെടുത്ത് ഞങ്ങൾ പുറത്തിറങ്ങി- അവർ പറയുന്നു.

കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചത്. ടി.പി. സെൻകുമാറിനായിരുന്നു അന്വേഷണ ചുമതല. ഐ.പി.സി. 323-യിലെ മർദ്ദനമടക്കമുള്ള വകുപ്പുകളെല്ലാം ഇവർ എനിക്കു നേരെ ചുമത്തിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ട് ആ വകുപ്പെല്ലാം ഒഴിവാക്കി ഒടുവിൽ കൃത്യനിർവ്വഹണത്തിൽ തടസ്സപ്പെടുത്തി, അനുവാദമില്ലാതെ കടന്നു കയറി എന്ന വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. ആ കേസിൽ റാന്നി മജിസ്ട്രേറ്റ് കോടതി എന്നെ വെറുതെ വിടുകയും ചെയ്തു. അതിനു ശേഷം ബിന്ദു അമ്മിണിക്കെതിരേ പല കേസുകൾ പിന്നെയും വന്നു. വക്കീലന്മാരായ ഇമ്മ്യൂണിറ്റി ഞങ്ങൾക്കുമുണ്ടായി. പക്ഷെ, ബിന്ദുവിനെ അവർ വേട്ടയാടി-അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP