Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഗ്ദാനം ചെയ്തത് 25,000 രൂപയുടെ രണ്ട് സാംസങ് ടാബുകൾ; കമ്പനി നൽകിയത് 10,000 രൂപ മാത്രം വിലയുള്ള ടാബുകൾ; ശരിയായ പഠന ആപ്പ് നൽകിയില്ല; മോശം സേവനവും പെരുമാറ്റവും ; ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് 99,000 രൂപ ഫീസ് തിരിച്ചുനൽകണമെന്ന് കർണാടക ഉപഭോക്തൃ ഫോറം

വാഗ്ദാനം ചെയ്തത് 25,000 രൂപയുടെ രണ്ട് സാംസങ് ടാബുകൾ; കമ്പനി നൽകിയത് 10,000 രൂപ മാത്രം വിലയുള്ള ടാബുകൾ; ശരിയായ പഠന ആപ്പ് നൽകിയില്ല; മോശം സേവനവും പെരുമാറ്റവും ; ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് 99,000 രൂപ ഫീസ് തിരിച്ചുനൽകണമെന്ന് കർണാടക ഉപഭോക്തൃ ഫോറം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ശരിയായ പഠന ആപ്പ് നൽകാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് ഫീസ് തിരിച്ചുനൽകണമെന്ന് കർണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. വിദ്യാർത്ഥി മുൻകൂറായ അടച്ച 99,000 രൂപയാണ് ബൈജൂസ് തിരിച്ചുനൽകേണ്ടത്.

കമ്പനി തനിക്ക് ശരിയായ പഠന ആപ്പ് നൽകിയില്ല, വാഗ്ദാനം ചെയ്തതിനേക്കാൾ വില കുറഞ്ഞ ടാബാണ് നൽകിയത് എന്നിവയായിരുന്നു മധുസൂദന ബി എന്ന വിദ്യാർത്ഥിയുടെ പരാതികൾ. അഡീഷണൽ ഡിസ്ട്രിക്റ്റ് കൺസ്യൂമർ തർക്ക പരിഹാര ഫോറത്തെയാണ് സമീപിച്ചത്. കമ്പനിയുടെ അധികാരപ്പെട്ട ഉദ്യോഗസ്ഥനാണ് ബൈജൂസ് ലേണിങ് ആപ്പ് വാങ്ങാൻ തന്നെ സമീപിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. കമ്പനിക്ക് അടയ്ക്കാനുള്ള തുക തുല്യമാസ തവണകളായി മാറ്റുമെന്ന് ഉറപ്പുനൽകിയിരുന്നു. 25,000 രൂപ വില മതിക്കുന്ന രണ്ട് സാംസങ് ടാബുകൾ നൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.

എന്നാൽ, 10,000 രൂപ മാത്രം വിലയുള്ള ലെനോവോ എം 8 ഉം, എം 10 മാണ് കമ്പനി തനിക്ക് നൽകിയത്. ബൈജൂസ് പഠന ആപ്പിലും സംതൃപ്തി കിട്ടിയില്ല. ഇതോടെ, വിദ്യാർത്ഥി താനടച്ച മുഴുവൻ തുകയും ക്രഡിറ്റ് കാർഡിലേക്ക് നേരിട്ട് തിരിച്ചടയ്ക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനിയുടെ മോശം സർവീസും പെരുമാറ്റവും കാരണം തനിക്ക് വളരെയധികം മാനസിക ക്ലേശം അനുഭവിക്കേണ്ടി വന്നുവെന്നും വിദ്യാർത്ഥി പരാതിയിൽ ബോധിപ്പിച്ചു.

ബൈജൂസ് ലേണിങ് ആപ്പിന് വേണ്ടി ടിങ്ക് ആൻഡ് ലേൺ പൈവറ്റ് ലിമിറ്റഡാണ് ആപ് നൽകിയത്. ഇവരാണ് വിദ്യാർത്ഥിക്ക് പണം തിരിച്ചുനൽകേണ്ടതെന്ന് എച് ആർ ശ്രീനിവാസ് അദ്ധ്യക്ഷനായ ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവിൽ പറയുന്നു. എതിർകക്ഷിയെ പ്രതിനീധികരിക്കുന്ന കമ്പനിയായ ടിങ്ക് ആൻഡ് ലേൺ, ആപ്പ് തൃപ്തികരമല്ലെങ്കിൽ, ഒരുകിഴിവും കൂടാതെ തുക മുഴുവൻ തിരിച്ചുനൽകുമെന്ന് ഉറപ്പുനൽകിയിരുന്നു.

അതേസമയം, കമ്പനിയുടെ പ്രതിനിധി ഫോറത്തിൽ ഹാജരാകാതിരുന്നതുകൊണ്ട് എക്‌സ്പാർട്ടി വിധിയാണ് ഉണ്ടായത്. പരാതിക്കാരന്റെ വാദങ്ങളെ ഖണ്ഡിക്കാൻ കമ്പനിക്ക് കഴിയാത്തതുകൊണ്ട് സേവനത്തിലെ പോരായ്മ തെളിയിക്കാൻ കഴിഞ്ഞുവെന്നും ഫോറം വിലയിരുത്തി. 12 ശതമാനം വാർഷിക പലിശയോടെ മുഴുവൻ ഫീസും പരാതിക്കാരന് കമ്പനി തിരിച്ചുകൊടുക്കണമെന്നാണ് ഫോറത്തിന്റെ ഉത്തരവ്. ഇതുകൂടാതെ 25,000 രൂപ നഷ്ടപരിഹാരവും, 5000 രൂപ കോടതി ചെലവായും കമ്പനി നൽകണം. തുക തിരിച്ചുകിട്ടിയാൽ, പരാതിക്കാരനായ വിദ്യാർത്ഥി ടാബുകൾ തിരിച്ചുനൽകണമെന്നും കർണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.

ബൈജൂസിന് എതിരായ ബിബിസി റിപ്പോർട്ട്

കഴിഞ്ഞ വർഷാവസാനം ബൈജൂസിന്റെ സേവനങ്ങളിലെ പോരായ്മകളെ കുറിച്ച് ബിബിസി വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ബൈജൂസ് മാത്രമല്ല എഡ് ടെക് മേഖലയിലെ പ്രശ്‌നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു ബിബിസിയുടെ ബിസിനസ് കറസ്പോണ്ടന്റ് നിഖിൽ ഇനാംദാറിന്റെ റിപ്പോർട്ട്്. വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നില്ല, പണം തിരിച്ചുനൽകുന്നില്ല എന്നിവയായിരുന്നു രക്ഷിതാക്കളുടെ മുഖ്യപരാതികൾ.

ദിഗംബർ സിങ് എന്ന അക്കൗണ്ടന്റിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ഓൺലൈൻ ട്യൂഷന് വേണ്ടി ദിഗംബർ സിങ് ബൈജൂസിന് ആദ്യം കൊടുത്തത് 5000 രൂപ. പിന്നീട് ബൈജൂസിന്റെ സഹായത്തോടെ 35,000 രൂപ ലോണെടുത്തു. മകന് വേണ്ടി രണ്ടുവർഷത്തെ മാത്സ്-സയൻസ് പ്രോഗാം. ആദ്യം തന്നെ ബൈജൂസിന്റെ സെയിൽസ് പ്രതിനിധി വീട്ടിൽ വന്ന് മകനോട് ഉത്തരം പറയാൻ വിഷമമുള്ള ചോദ്യങ്ങൾ എല്ലാം ചോദിച്ച് അവന്റെ ഉത്സാഹം കെടുത്തി കളഞ്ഞു. എന്നാൽ, പ്രശനം അതല്ല. വാഗ്ദാനം ചെയ്ത സേവനങ്ങൾ കിട്ടിയില്ല. മുഖാമുഖമുള്ള കോച്ചിങ്, മകന്റെ പഠന പുരോഗതി കൃത്യമായി വിളിച്ച് അറിയിക്കുന്ന കൗൺസിലറുടെ സേവനം ഇതൊന്നു കിട്ടിയില്ല. ആദ്യ കുറെ മാസത്തിന് ശേഷം ബൈജൂസ് ഫോൺകോളുകൾക്ക് മറുപടി നൽകാതായി.

എന്നാൽ ബൈജൂസ് ആരോപണങ്ങൾ നിഷേധിക്കുന്നു. ഫോളോ അപ്പ് കാലത്ത് പല തവണ ദിഗംബർ സിങ്ങിനോട് സംസാരിച്ചിരുന്നു. ഏതുസമയത്തും സേവനങ്ങൾക്ക് റീഫണ്ട് നൽകുന്ന നയമുണ്ടെന്നും കമ്പനി പറയുന്നു. തങ്ങളുടെ ഉത്പന്നം കൈപ്പറ്റി രണ്ടുമാസത്തിന് ശേഷമാണ് ദിഗംബർ സിങ് റീഫണ്ട് ചോദിച്ചതെന്നും കമ്പനി വിശദീകരിക്കുന്നു. 15 ദിവസ റീഫണ്ട് കാലാവധിയാണ് ബൈജൂസിന് ഉള്ളത്. ഏതായാലും പിന്നീട് ദിഗംബർ സിങ്ങിന് റീഫണ്ട് കിട്ടിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ദിഗംബർ സിങ്ങിന് മാത്രമല്ല പരാതി

സേവനത്തിലെ പോരായ്മ-ഉദാഹരണത്തിന് ഒരുകുട്ടിക്ക് ഒരു ട്യൂട്ടറും, പുരോഗതി വിലയിരുത്താൻ മെന്ററും-പലപ്പോഴും നടപ്പായില്ലെന്ന് പല രക്ഷിതാക്കളും പരാതിപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മൂന്നു വ്യത്യസ്തമായ കേസുകളിൽ ബൈജൂസിന് ഉപഭോക്തൃ കോടതികളിൽ പിഴ അടയ്ക്കേണ്ടിയും വന്നു.

സെയിൽസ് ഏജന്റുമാർ കബളിപ്പിക്കുന്നു

കച്ചവടം നടന്നാൽ പിന്നെ സെയിൽസ് ഏജന്റുമാരുടെ പൊടിപോലും കാണില്ല എന്നതാണ് മറ്റൊരു പരാതി. കരാർ ഒപ്പിട്ട് കഴിഞ്ഞാൽ ഏതാനും മാസങ്ങൾക്ക് ശേഷം സെയിൽസ് ഏജന്റുമാർ മുങ്ങും. പിന്നെ റീഫണ്ട് കിട്ടാനും പിടിപ്പത് പണിയാണ്. കച്ചവടം നടന്നാൽ പിന്നീട് ഫോളോ അപ്പിന് ഏജന്റുമാർക്ക് താൽപര്യമില്ല.

ടാർജറ്റിനായി ഏജന്റുമാരുടെ നെട്ടോട്ടം

ബൈജൂസിലെ പല മുൻ ജീവനക്കാരും പറയുന്നത് സെയിൽസ് ടാർജറ്റിനായുള്ള അതിസമ്മർദ്ദത്തെ കുറിച്ചാണ്. ടാർജറ്റ് നേടിയെടുക്കാനുള്ള ഓട്ടത്തിൽ ഏജന്റുമാർക്ക് മുകളിൽ സമ്മർദ്ദം കൂട്ടാൻ മാനേജർമാരുണ്ട്. അതുകൊണ്ട് തന്നെ കമ്പനിക്കെതിരെ ഓൺലൈൻ കൺസ്യൂമർ, എംപ്ലോയീ ഫോറങ്ങളിൽ നൂറുകണക്കിന് പരാതികളാണ്.

എന്നാൽ, ബൈജൂസ് ഈ ആരോപണം നിഷേധിക്കുന്നു. തങ്ങളുടെ ഉത്പന്നത്തിന്റെ മൂല്യം, കുട്ടിയും രക്ഷിതാവും മനസ്സിലാക്കി വിശ്വാസം വന്നാൽ മാത്രമേ അവർ അത് വാങ്ങുന്നുള്ളു എന്ന് കമ്പനി പറയുന്നു. രക്ഷിതാക്കളോട് ജീവനക്കാർ ഏതെങ്കിലും തരത്തിൽ മോശമായി പെരുമാറുന്ന തൊഴിൽ സംസ്‌കാരം തങ്ങൾ അനുവദിക്കാറില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

ഭീമമായ ടാർഗറ്റിലേക്കെത്താൻ വേണ്ടി ദിവസവും 12-മുതൽ 15 മണിക്കൂർവരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുൻ ജീവനക്കാർ പ്രതികരിച്ചത്. അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തിൽ വീഴാൻ സാധ്യതയുള്ള ഉപഭോക്താവുമായി 120 മിനിറ്റിൽ കൂടുതൽ ഫോൺ സംസാരിക്കാൻ കഴിയാത്തവരെ ജോലിയിൽ ഹാജരായില്ലെന്ന് രേഖപ്പെടുത്തും. അന്നേദിവസത്തെ ശമ്പളം നൽകില്ലെന്നും മുൻ ജീവനക്കാർ ബിബിസിയോട് വെളിപ്പെടുത്തി. അതേസമയം, എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും കൃത്യമായ ടാർഗറ്റുകളുണ്ടാകും. തങ്ങളും അതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് ബൈജൂസ് ആപ്പ് അധികൃതർ പറയുന്നു. ജീവനക്കാരുടെ ആരോഗ്യകരവും മാനസികവുമായ കാര്യങ്ങൾക്ക് വേണ്ടി എല്ലാ പരിശീലനവും നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

പഠനസാമഗ്രികൾ മികച്ചതെന്ന് അഭിപ്രായം

ബിബിസി റിപ്പോർട്ട് പ്രകാരം ബൈജൂസിന്റെ പഠനസാമഗ്രികൾ ടെക്നോളജിയുടെ സഹായത്തോടെ ഉള്ള മികച്ച പഠനാനുഭവങ്ങളാണ്.എന്നാൽ, കടുത്ത സെയിൽസ് തന്ത്രങ്ങൾ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥയെ മുതലെടുത്തുകൊണ്ടാണെന്നും, അവരുടെ കടക്കെണി കൂട്ടുന്നുവെന്നും ചില വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. ബൈജൂസ് ഉത്പ്പന്നം വാങ്ങിയില്ലെങ്കിൽ കുട്ടികൾ പിന്നോക്കം പോകും എന്ന തരത്തിലുള്ള അഗ്രസീവ് സെയിൽസ് തന്ത്രങ്ങളും പരാതിക്ക് ഇടയാക്കുന്നു. ഉത്പ്പന്നം വാങ്ങിപ്പിക്കാൻ രക്ഷിതാക്കളെ നിരന്തരം വിളിക്കുന്നതും തന്ത്രങ്ങളിൽ പെടുന്നു.

2011 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്

ബൈജൂസിന് മാത്രമല്ല ഈ പ്രശ്നം

രക്ഷിതാക്കളുടെ പരാതികൾ ഏറുന്നെങ്കിലും, ഇത് ബൈജൂസിന്റെ മാത്രം പ്രശ്നമായി പലരും കാണുന്നില്ല. എഡ് ടെക് മേഖലയാകെ ഈ പ്രശ്നമുണ്ടെന്ന് വിദഗധർ പറയുന്നു. വിമർശനങ്ങൾ ഏറുന്നെങ്കിലും കാര്യമായ മാറ്റങ്ങൾ വരുന്നതുമില്ല. പരാതികളിൽ ചിലത് ശ്രദ്ധ നേടുന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ പോന്നതാകുന്നില്ല. എന്നാൽ, എഡ് ടെക് രംഗത്ത് നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP