Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആർ.എസ്.എസ് പരിപാടിയായിരുന്നില്ല; പുസ്തകം ആദ്യം പ്രകാശനം ചെയ്തത് വി എസ് അച്യുതാനന്ദൻ; തനിക്കെതിരേയുള്ള വിമർശനം വിഎസിനും ബാധകം; ഒരു വർഗീയവാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല, ഇനി പോകുകയുമില്ല; വിശദീകരണവുമായി വി ഡി സതീശൻ

പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആർ.എസ്.എസ് പരിപാടിയായിരുന്നില്ല; പുസ്തകം ആദ്യം പ്രകാശനം ചെയ്തത് വി എസ് അച്യുതാനന്ദൻ; തനിക്കെതിരേയുള്ള വിമർശനം വിഎസിനും ബാധകം; ഒരു വർഗീയവാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല, ഇനി പോകുകയുമില്ല; വിശദീകരണവുമായി വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭാരതീയ വിചാര കേന്ദ്രം ഡയറക്ർ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആർ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തതെന്നും സതീശൻ വിമർശിച്ചു.

ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദൻ ആയിരുന്നു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം വി എസിനും ബാധകമാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ഒരു വർഗീയവാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല. പോകുകയുമില്ല. ഒരു ആർ എസ് എസുകാരന്റേയും സംഘപരിവാറുകാരന്റേയും വർഗീയ വാദിയുടേയും വോട്ട് തനിക്ക് വേണ്ട. അത് ചോദിച്ച് താൻ പോയിട്ടില്ല. പോകുകയുമില്ല. പി.പരമേശ്വരനെ ആർ എസ് എസ് എന്നതിനുമപ്പുറം ആണ് കേരള സമൂഹം കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഋഷി തുല്യമായ ജീവിതം നയിച്ച ആൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലും വിശേഷിപ്പിച്ചത്.

സജി ചെറിയാന്റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാർശം ആർ എസ്എസ് ആചാര്യൻ ഗോൾവർക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. കേസ് കൊടുക്കട്ടെ. അതിനെ നിയമപരമായി തന്നെ നേരിടും. അതിലൊന്നും ഒരു പേടിയുമില്ല. ഒരു ആർ എസ് എസുകാരനും സംഘപരിവാറുകാരനും വർഗീയവാദിയും പേടിപ്പിക്കാൻ വരേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാർ ആണെന്നും വി ഡി സതീശൻ പറഞ്ഞു. തന്നെ തോൽപിക്കാൻ പറവൂരിൽ ഹിന്ദു മഹാ സമ്മേളനം നടത്തിയത് ആർ എസ് എസാണ്. തന്റെ വീട്ടിലേക്ക് സ്ഥിരം മാർച്ച് നടത്തുന്നവരാണ് ആർ എസ് എസുകാർ. തന്നെ രാഷ്ട്രീയ വനവാസത്തിന് വിടുമെന്ന് പറഞ്ഞവരാണ്. അവരുമായി താൻ ചങ്ങാത്തത്തിലാണെന്നൊക്കെ പറയുന്നത് ആരേലും വിശ്വസിക്കുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

ആർ വി ബാബുവിനെതിരെയും വി ഡി സതീശൻ പ്രതികരിച്ചു. ബാബു എന്ന് പറവൂരിൽ വന്നു എന്നത് അന്വേഷിക്കണമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ സഹായം ആവശ്യപ്പെട്ട് വി ഡി സതീശൻ ആർ എസ് എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നായിരുന്നു ആർ വി ബാബുവിന്റെ ആരോപണം.

അതേസമയം പുസത്ക പ്രകാശന ചടങ്ങ് ആർഎസ്എസ് വേദി തന്നെയാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് ആരോപിച്ചു. ഭരണഘടനയുമായി ബന്ധപ്പെട്ട് സജി ചെറിയാൻ നടത്തിയ പ്രസ്താവനയും ഗോൾവാർക്കർ നടത്തിയ പ്രസ്താവനയും ഒന്നാണെന്ന താരതമ്യം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശൻ നടത്തിയ താരതമ്യം അവാസ്തവമാണ്. ഭരണഘടന ബിജെപിക്ക് വേദപുസ്തകമാണ്. സതീശന്റെ താരതമ്യം അബദ്ധജടിലമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

സതീശൻ ആർ.എസ്.എസിനെ വിമർശിക്കുന്നതിന്റെ ആയിരത്തിലൊന്ന് മതഭീകര സംഘടനകളെ വിമർശിക്കുന്നില്ല. ഫേസ്‌ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങൾ അവരുടെ രീതിയിൽ വ്യാഖ്യാനിച്ചു. പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പ് നയമാണ്. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് എന്തുകൊണ്ടെന്ന് സതീശൻ വ്യക്തമാക്കട്ടെ. മത ഭീകരവാദ സംഘടനകളുടെ കളിപ്പാവയാണ് സതീശൻ. സജി ചെറിയാന്റെ പ്രസ്താവനയെ വെള്ള പൂശാനാണ് സതീശൻ ശ്രമിക്കുന്നത്. മതേതരത്വം രാജ്യത്തിന്റെ സങ്കൽപം ആണ്. സർക്കാർ കാര്യങ്ങളിൽ മതമോ മതപരമായ കാര്യങ്ങളിൽ സർക്കാരോ ഇടപെടാൻ പാടില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP