Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിമിനലിനെ പിടികൂടിയപ്പോൾ തടഞ്ഞ് നാട്ടുകാർ; മറ്റൊരു പ്രതിയെ വളഞ്ഞപ്പോൾ അവിടെ വെള്ളപ്പൊക്കം; അഗ്നിപഥ് പ്രതിഷേധവും പകർച്ച വ്യാധിയും ഭക്ഷ്യവിഷബാധയും വെല്ലുവിളിയായിട്ടും തളർന്നില്ല; മോഷ്ടാക്കളെ മടയിൽ പോയി പൊക്കിയ കേരള പൊലീസിന്റെ ഓപ്പറേഷൻ അസം

ക്രിമിനലിനെ പിടികൂടിയപ്പോൾ തടഞ്ഞ് നാട്ടുകാർ; മറ്റൊരു പ്രതിയെ വളഞ്ഞപ്പോൾ അവിടെ വെള്ളപ്പൊക്കം; അഗ്നിപഥ് പ്രതിഷേധവും പകർച്ച വ്യാധിയും ഭക്ഷ്യവിഷബാധയും വെല്ലുവിളിയായിട്ടും തളർന്നില്ല; മോഷ്ടാക്കളെ മടയിൽ പോയി പൊക്കിയ കേരള പൊലീസിന്റെ ഓപ്പറേഷൻ അസം

വിനോദ് പൂന്തോട്ടം

കൽപ്പറ്റ: അസം സ്വദേശികളായ അന്തർ സംസ്ഥാന മോഷ്ടാക്കളെ സാഹസികമായി വയനാട് പൊലീസ് പിടികൂടി. അസമിലെ സോണിത്പൂർ ജില്ലയിൽ നിന്നുള്ള ദൂലാൽ അലി (23), ഇനാമുൽ ഹഖ് (25), നൂർജമാൽ അലി (23), മോഹിജുൽ ഇസ്ലാം (22) എന്നിവരെയാണ് വയനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു നാളുകളായി വയനാട് ജില്ലയിൽ അടച്ചിട്ട വീടുകളിൽ മോഷണം തുടർക്കഥയായിരുന്നു. പുൽപ്പള്ളി മേഖലയിലും മറ്റും അടച്ചിട്ട നിരവധി വീടുകളിൽ നിന്നും സ്വർണ്ണവും പണവും നഷ്ടപ്പെട്ടിരുന്നു. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുകയായിരുന്നു പ്രതികളുടെ ശൈലി. പുൽപ്പള്ളി, നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന മോഷണ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അസാമിൽ നിന്നും പ്രതികളെ പിടികൂടിയത്. ഏപ്രിൽ 9 നും 11 നും പുൽപള്ളി ടൗണിനെ ഭീതിയിലാഴ്‌ത്തികൊണ്ട് പട്ടാപ്പകൽ നടന്ന മൂന്നു മോഷണങ്ങളും, നൂൽപുഴ സ്റ്റേഷൻ പരിധിയിലെ രണ്ടു മോഷണങ്ങളും ഈ പ്രതികളാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ രണ്ടര മാസത്തിന് ശേഷമാണ് വയനാട് പൊലീസിന് അറസ്റ്റു ചെയ്യാനായത്.

തെളിവുകളില്ലാത്ത മോഷണം

പ്രാഥമികമായി യാതൊരു വിധ തെളിവുകളും ലഭിക്കാതെ നടന്ന മോഷണങ്ങളിൽ ആദ്യ ഘട്ടത്തിൽ പൊലീസ് ഇരുട്ടിൽ തപ്പി. സംഭവസ്ഥലങ്ങളിൽ നിന്നും ദൃക്‌സാക്ഷികൾ പറഞ്ഞ ലക്ഷണങ്ങളിൽ സ്ഥിരം കുറ്റവാളികളുമായി ബന്ധപ്പെടുത്താനും കഴിഞ്ഞില്ല. സ്ഥിരം മോഷ്ടാക്കളുടെ കൈവിരൽ അടയാളവും ഫൂട്ട് പ്രിന്റും പല വട്ടം പൊലീസ് പരിശോധിച്ചു. എന്നിട്ടും ഒരു തുമ്പും കിട്ടിയില്ല. നാട്ടുകാരിൽ ചിലരുടെ അഭിപ്രായത്തിൽ മോഷ്ടാക്കൾ കബനി നദി കടന്നു വന്നവരായിരിക്കുമെന്നുള്ള നിഗമനത്തിലും കേസിന്റെ ആദ്യനാളുകളിൽ കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പെരിക്കല്ലൂർ, ബാവലി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം നടത്തി. ഒരു തെളിവു ലഭിച്ചില്ല. മാത്രമല്ല വയനാട് പൊലീസിന് നാണക്കേടും ആയി. പ്രതികളെ പിടികൂടാത്തതു കാരണം മോഷണം മുതൽ നഷ്ടപ്പെട്ട പലരും പൊലീസിനെ കുററപ്പെടുത്തി തുടങ്ങി. പൊലീസ് പ്രതികൾക്കായി ഇരുട്ടിൽ തപ്പുന്നുവെന്ന വാർത്ത മാധ്യമങ്ങളിലും വന്നു തുടങ്ങി.

അന്വേഷണത്തിന് പുതിയ ടീം

കേസിൽ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിൽ, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഐ പി എസ് തന്നെ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സുൽത്താൻ ബത്തേരി ഡി വൈ എസ് പി അബ്ദുൽ ഷെരീഫ് അന്വേഷണം ഏറ്റെടുക്കുകയും പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തു. പിന്നാലെ പുൽപള്ളി, സുൽത്താൻ ബത്തേരി ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള 40 ലേറെ സ്ഥാപനങ്ങളിലെ സി സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

സംശയസ്പദമായ ചിലരുടെ ചിത്രങ്ങളിൽ രൂപ സാദൃശ്യമുള്ള പ്രതികൾ കേരള പൊലീസിന്റെ ക്രൈം റെക്കോഡ്സിൽ ഇല്ലാത്തതും അന്വേഷണത്തിന് വിലങ്ങു തടിയായി. ഇവരുടെ, ഊരും, പേരും അറിയാത്തതും അന്വേഷണസംഘത്തിന് മുന്നിൽ വെല്ലുവിളിയായി. പിന്നീട് ആറ് ലക്ഷത്തി അമ്പതിനായിരത്തിലധികം ഫോൺ കോളുകൾ പരിശോധിച്ചതിൽ പ്രതികൾ അതിഥി തൊഴിലാളികൾ ആയിരിക്കാമെന്ന നിഗമനത്തിൽ എത്തി ചേർന്നു.

തുടർന്ന് വയനാട് ജില്ലയിലെ, ലേബർ ക്യാമ്പുകൾ സന്ദർശിച്ചും, കേരളത്തിലെ പ്രമുഖ അതിഥി തൊഴിലാളി മേഖലകളിലെ തൊഴിൽ ദാതാക്കളെ നേരിൽ കണ്ടും അന്വേഷിച്ചതിൽ നിന്നും, പ്രതികളിലൊരാളുടെ ഫോട്ടോ തിരിച്ചറിഞ്ഞു. ഇയാൾ ഏപ്രിൽ 12ന് കൂടെ താമസിക്കുന്ന ആളുകളോട് ഒരു സൂചന പോലും നൽകാതെ അസമിലേക്ക് പോയതായും അറിഞ്ഞു. കോട്ടയത്ത് നിന്നും ഇയാൾ ആന്ധ്രയിലെ നെല്ലൂരിലും, വെസ്റ്റ് ബംഗാളിലെ കൊൽക്കത്തയിലും പിന്നീട് അസാമിലെ ഗുവാഹത്തിയിലും എത്തിയതായി അന്വേഷണ സംഘം മനസിലാക്കി. സൈബർ പൊലീസിന്റെ സഹായത്താൽ ഇദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇയാൾക്കൊപ്പം മറ്റ് മൂന്നു പേർ കൂടി ഉള്ളതായും പൊലീസ് ഉറപ്പിച്ചു. അവരും മോഷണത്തിൽ, പങ്കെടുത്തവരാണെന്നും വ്യക്തമായി. പ്രതികളുടെ വ്യക്തമാവാത്ത ഫോട്ടോയും, വിലാസങ്ങളും അന്വേഷണ സംഘത്തിന് മുൻപിൽ വെല്ലുവിളിയായി.

പ്രത്യേക അന്വേഷണ സംഘം അസമിലേയ്ക്ക്

കിട്ടിയ വിവരങ്ങൾവെച്ച് പ്രതികളെ അസം പോലുള്ള സംസ്ഥാനത്ത് നിന്നും പിടികൂടുക എളുപ്പമല്ലന്ന് ഉറപ്പായിരുന്നിട്ടു കൂടി പ്രത്യേക അന്വേഷണ സംഘം പാലക്കാട് നിന്നും ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. യാത്രയിലുടനീളം പ്രതികൂല സാഹചര്യങ്ങളായിരുന്നു. മൺസൂൺ ആരംഭം അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു പോകുന്നതിലെ തിക്കും, തിരക്കും, അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യാ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾക്കിടയിലും, അസം സംസ്ഥാനത്തെ വെള്ളപൊക്കം മൂലവും താറുമാറായ ട്രെയിൻ ഗതാഗതവും, അസമിലെ പൊതുഗതാഗതത്തിലെ നിയന്ത്രണങ്ങളും കാരണം ദുരിതപൂർണമായ യാത്രയിൽ താമസത്തിനായി ഏർപ്പാട് ചെയ്ത സ്ഥലങ്ങളിൽ വെള്ളം കയറിയതിനാൽ 180 ഓളം കിലോമീറ്റർ മാറിയുള്ള താമസവും, ഓരോ ദിവസവുംമാറി മറിയുന്ന ഗതഗതനിയന്ത്രണങ്ങളും, പകർച്ച വ്യാധിയും, ഭക്ഷ്യ വിഷബാധയും, അസമീസ് ഭാഷ അറിയാത്തത്തും, പ്രതികളുടെ അഡ്രസ്സിലുള്ള വൈരുദ്ധ്യങ്ങളും, പ്രതികളുടെ ഗ്രാമങ്ങളിൽ പലർക്കും, മലയാളം അറിയാവുന്നതും, അന്വേഷണം നടത്തുന്നതിനെ ക്ലേശകരമായി ബാധിച്ചു.

ഇതിനിടെ കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അസാം പൊലീസുമായി ബന്ധപ്പെട്ടു. ഇതോടെ അസം പൊലീസിലെ ക്രൈം സ്‌ക്വാഡിലെ വിദഗ്ദ്ധരായ ഓഫിസർമാരോടു വിവരങ്ങൾ തിരക്കാനായി. കൂടുതൽ അന്വേഷിച്ചപ്പോൾ പല വിലാസങ്ങളും വ്യാജമാണെന്നും, ഇപ്പോൾ എവിടെയാണ് എന്നതിന് യാതൊരു നിശ്ചയവും ഇല്ലായെന്നും, പ്രതികളിൽ ഒരാൾ അരുണാചൽ പ്രദേശിലും, മറ്റുള്ളവർ അസമിലെ തന്നെ മറ്റ് ജില്ലകളിൽ ആയിരിക്കും എന്നുള്ള സൂചനകളാണ് ലഭിച്ചത്. തുടർന്ന് അസം പൊലീസിന്റെ സഹായത്താൽ പ്രത്യേക അന്വേഷണ സംഘം അസമിലെ ടെസ്പുർ ജില്ലയിൽ എത്തി.

പ്രതികളെ പിടിക്കാൻ ഓപ്പറേഷൻ അസം

പിന്നീടുള്ള ദിവസങ്ങൾ ഏറെ ശ്രമകരമായിരുന്നു. സൈബർ വിദഗ്ദ്ധരുടെ കണക്കു കൂട്ടലുകൾ തെറ്റി. ഭൂമിശാസ്ത്രപരവും, സാമൂഹിക സാഹചര്യങ്ങളും നിമിത്തവും മൂലം ഒന്നിലേറെ പ്രാവശ്യം പ്രതികളെ പിടികൂടുന്നതിൽ പരാജയപ്പെട്ടു. മോശം കാലാവസ്ഥയും, പരിചയമില്ലാത്ത ഭൂപ്രകൃതിയും, അധികം മുന്നോട്ടു പോക്കിന് തടസമായി. എന്നിട്ടും പിന്മാറേണ്ടതില്ലന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

തുടർന്ന് വിദഗ്ദ്ധമായ ഒരു പ്ലാൻ തയ്യാറാക്കുകയും, അതു അന്വേഷണ സംഘത്തിലെ ദ്വിഭാഷി അസം പൊലീസിലെ ഓഫീസർമാർക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ ആസാം പൊലീസും ചില നിർദ്ദേശങ്ങൾ വെച്ചു. അത് കൂടി കൂട്ടിയോജിപ്പിച്ച് കേരള പൊലീസ് ഓപ്പറേഷന് ഒരുങ്ങി. മൂന്ന് ടീമായി തിരിഞ്ഞായിരുന്നു ഓപ്പറേഷൻ.

പുലർച്ചെ 2:00 മണിയോടെ ആരംഭിച്ച ഓപ്പറേഷനിൽപ്രതികളിൽ ഒരാളെ ടെസ്പുറിലെ ചേരിപ്രദേശത്തെ ഒളിസങ്കേതത്തിൽ നിന്നും നിന്നും പിടികൂടി. പിന്നീട് പിടിയിലായപ്രതി നൽകിയ വിവരങ്ങളിൽ നിന്നും മറ്റുപ്രതികൾ താമസിക്കുന്ന സ്ഥലത്തെകുറിച്ച് വിവരം ലഭിച്ചു. ഉടൻ തന്നെ 16 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്കായി അടുത്ത പാച്ചിൽ. ജീവൻ പോലും അപകടത്തിലാവുമെന്നുള്ള പ്രതിയുടെ മുന്നറിയിപ്പു പോലും അവഗണിച്ചു കൊണ്ട് നടത്തിയ ഓപ്പറേഷനിൽ കേസിലെ രണ്ടാം പ്രതിയെ പിടികൂടി. അയാളെ ആ ചേരിയിൽ നിന്നും പുറത്തേക്കു എത്തിക്കുന്നതിനായി കൊണ്ടു വന്നപ്പോൾ നാട്ടുകാർ പ്രശ്നങ്ങൾ ഉണ്ടാക്കി. പ്രതിയെ മോചിപ്പിക്കുകയായിരുന്നു ഉദ്ദേശം.

എന്നാൽ അസം പൊലീസ് ഇടപെട്ടു ആളുകളെ തടഞ്ഞു നിർത്തി. ഈ സമയം കൊണ്ട് ഒന്നര കിലോമീറ്റർ അകലെ പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് പ്രതിയുമായി കേരള പൊലീസ് ഓടിയെത്തി. പ്രദേശവാസികൾ, വാഹനം വളയുന്നതിനു മുൻപ് തന്നെ അവിടം വിടാനും കഴിഞ്ഞു. മറ്റ് പ്രതികളെ പിടികൂടുന്നതിനായി പുറപ്പെട്ട രണ്ടാമത്തെ സംഘത്തിന്റെ ആവശ്യ പ്രകാരം അവർക്കു കൂടുതൽ പൊലീസിന്റെ സേവനം വേണ്ടി വന്നതിനാൽ യാത്ര പിന്നീട് അങ്ങോട്ടായി. 14 കിലോമീറ്റർ അകലെ ഒഴിവിൽ കഴിഞ്ഞിരുന്ന 3 ഉം 4 ഉം പ്രതികളെ പിടിക്കുന്നതിനായി കിട്ടിയ രണ്ടു പ്രതികളുമായാണ് പോയത്.

അസാമിലെ വെള്ളപൊക്കം നേരിടുന്ന പ്രദേശങ്ങളിലൊന്നായ മഹാബൈറവ് എന്ന സ്ഥലത്തു എത്തിയപ്പോൾ വെള്ളപ്പൊക്കം. എല്ലായിടവും വെള്ളം കയറിയിരിക്കുന്നു. 400 മീറ്ററിൽ അധികം വെള്ളം കയറിയ സ്ഥലത്തു കൂടെ പ്രതികളുടെ വീട്ടിൽ എത്തി. എന്നാൽ വിവരം മുൻ കൂട്ടി അറിഞ്ഞ രണ്ടു പ്രതികളും അവിടെ നിന്നും രക്ഷപ്പെട്ടു. കസ്റ്റഡിയിലുള്ള രണ്ടു പ്രതികളിൽ നിന്നുള്ള ലഭിച്ച വിവരങ്ങൾ വച്ച് സ്വർണം വിറ്റയാളുടെ വീട്ടിൽ അടുത്ത ദിവസം പുലർച്ചെ 4:25 എത്തി.

എന്നാൽ വിവരം നേരത്തെ അറിഞ്ഞു അയാളും അവിടെ നിന്നും മുങ്ങിയിരുന്നു. തുടർന്നു പ്രതികളെ ടെസ്പുർ കോടതിയിൽ ഹാജരാക്കി. പിന്നീട് അന്വേഷണ സംഘം രണ്ടായി, ഒരു ടീം നാട്ടിലേക്ക് കിട്ടിയ പ്രതികളുമായി തിരിച്ചു. രണ്ടാമത്തെ ടീം മറ്റ് പ്രതികളെ തിരയുന്നതിനായി അവിടെ തന്നെ തുടർന്നു. പിന്നീട് കേസിലെ മൂന്നും നാലും പ്രതികൾക്ക് വേണ്ടി ജാർഘണ്ട്, ബീഹാർ, കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നിട്ടും പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. പിന്നീട് പ്രതികൾ അരുണാചൽപ്രദേശിലെ സെപ്പ എന്ന പ്രദേശത്തു എത്തിയെന്ന് സൂചന ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസിനെ അറിയിക്കാതെ തന്നെ അന്വേഷണ സംഘം ഗ്രാമ പ്രദേശത്തെ ഒളിസങ്കേതത്തിൽ എത്തി വീട് വളഞ്ഞു പ്രതികളെ കീഴ്പ്പെടുത്തി. തുടർന്ന് സെപ്പ മജിസ്‌ട്രേറ്റിനു മുൻപിൽ പ്രതികളെ ഹാജരാക്കിയ ശേഷം വയനാട്ടിൽ എത്തിക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ മോക്ഷണങ്ങളിൽ ഉൾപ്പെട്ടതായി സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ കേസിലെ പ്രത്യേക അന്വേഷണ സംഘം ഇതിന് മുൻപും വയനാട് ജില്ലയിലും പുറത്തും മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തി പ്രമാദമായ പല കേസുകളിലും തുമ്പുണ്ടാക്കിയവരും പ്രതികളെ പിടികൂടിയവരുമാണ്.

അത്തരത്തിലുള്ള അനുഭവങ്ങൾ ആണ് പ്രതികളെ പ്രതികൂല സാഹചര്യത്തിലും പിടികൂടാൻ സഹായിച്ചതെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ ഐ പി എസ്.അറിയിച്ചു.ഡി.വൈ.എസ്‌പി അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ എസ് ഐ ഹരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഫിനു, ദേവജിത്ത്, അനസ്, നൗഫൽ, ബിജിത്ത് ലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ സ്മിജു, ഉനൈസ്, ആഷ്ലിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP