Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ ഫോണിന് കേന്ദ്രസർക്കാറിന്റെ പ്രവർത്തനാനുമതി; ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസൻസ് അനുവദിച്ചു; ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്ന് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി; അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുമെന്ന് പിണറായി

കെ ഫോണിന് കേന്ദ്രസർക്കാറിന്റെ പ്രവർത്തനാനുമതി; ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസൻസ് അനുവദിച്ചു; ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്ന് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി; അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുമെന്ന് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) കേന്ദ്ര സർക്കാറിന്റെ പ്രവർത്തന അനുമതി ലഭിച്ചു. അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ചും കൊണ്ടാണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഉത്തരവിറക്കിയത്.

ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ അറിയിച്ചു. പദ്ധതിക്കുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് സർക്കാരിന്റെ കെ ഫോൺ പദ്ധതി.

അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽകൂടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രെജിസ്‌ട്രേഷൻ പ്രകാരം കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്‌പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.

സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാവും- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കെ ഫോൺ പദ്ധതിക്ക് ബാൻഡ് വിഡ്ത് നൽകാൻ താൽപര്യമറിയിച്ച് 5 കമ്പനികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്റർനെറ്റ് ലീസ്ഡ് ലൈൻ (ഐഎൽഎൽ) ലഭ്യമാക്കാനുള്ള ടെൻഡർ സമർപ്പണം കഴിഞ്ഞപ്പോൾ അമേരിക്കൻ കമ്പനിയായ സിഫി നെറ്റ്‌വർക്കും മുകേഷ് അംബാനിയുടെ ജിയോയുമാണു സ്വകാര്യമേഖലയിൽനിന്നുള്ളത്. പൊതുമേഖലയിൽനിന്നു ബിഎസ്എൻഎൽ, പവർഗ്രിഡ് കോർപറേഷൻ, റെയിൽടെൽ എന്നിവയുണ്ട്.

സിഫിയും ജിയോയും ഈ മേഖലയിലെ മൊത്തവിതരണക്കാരാണ്. കൊച്ചി കാക്കനാട് ഇൻഫോ പാർക്കിലെ കെ ഫോൺ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററിലും (എൻഒസി) തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററിലും 10 ജിബി ബാൻഡ് വിഡ്ത് നൽകാനാണു കരാർ. ഈ ബാൻഡ് വിഡ്ത് കെ ഫോൺ ശൃംഖല വഴി സേവനദാതാക്കളിലൂടെ ഓഫിസുകളിലും വീടുകളിലുമെത്തും. സേവനദാതാവാകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ(ഐഎസ്‌പി) ലൈസൻസ് സ്വന്തമാക്കാൻ കെ ഫോൺ അപേക്ഷ നൽകിയിരുന്നു.

കേന്ദ്ര ടെലികോം മന്ത്രാലയം സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ അപേക്ഷ പുതുക്കി സമർപ്പിച്ചിരിക്കുകയാണ്.ബിപിഎൽ കുടുംബങ്ങൾക്കു കെ ഫോൺ കണക്ഷൻ നൽകാനുള്ള ടെൻഡർ ഒരുമാസമായിട്ടും ഉറപ്പിച്ചു നൽകിയിട്ടില്ല. കണക്ഷൻ നൽകേണ്ട ബിപിഎൽ കുടുംബങ്ങളുടെ പട്ടിക തദ്ദേശ വകുപ്പ് കൈമാറിയിട്ടുമില്ല. ആകെ 30,157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കുന്നതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ തൽക്കാലം അയ്യായിരത്തിലേറെ കി.മീ. ദൂരത്തിൽ കേബിൾ ഇടുന്നില്ല. ബാക്കി 21,720 കി.മീ. ദൂരത്തിലും 24,918 ഓഫിസുകളിലുമാണ് പദ്ധഥി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP