Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവെച്ചു

വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവെച്ചു

സ്വന്തം ലേഖകൻ

മനാമ: വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവെച്ചു. വേൾഡ് മലയാളി കൗൺസിൽ വിമത ഗ്രൂപ്പിന്റെബഹ്റൈനിൽ നടന്ന കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന് ഔദ്യോഗിക വിഭാഗം പ്രസിഡന്റ് ടി പി വിജയൻ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് രാജി. ഗോപാല പിള്ളയുടെ നേതൃത്വത്തിലുള്ളതാണ് വിമത ഗ്രൂപ്പ്.

60 രാജ്യങ്ങളിൽ നിന്നും മൂന്നൂറോളം പ്രതിനിധികൾ പങ്കടുക്കുമെന്ന് വിമത വിഭാഗം പത്രസമ്മേളനം നടത്തി അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് കോൺഫറൻസിൽ പങ്കെടുത്തത്. സൗദി അറേബിയയിൽ നിന്നും മൂന്ന്, അമേരിക്കയിൽ നിന്നും നാല്, ജർമ്മനിയിൽ നിന്നും രണ്ട്, ഇന്ത്യയിൽ നിന്നും നാല്, യുഎഇയിൽ നിന്നും ബഹ്റൈനിൽ നിന്നും ഒമ്പത് വീതവുംപ്രതിനിധികളാണ് പങ്കെടുത്തത്. അഞ്ച് രാജ്യങ്ങളിൽ നിന്നും പ്രതിനിധികളും കുടുംബങ്ങളുമടക്കം 31 പേർ മാത്രമാണ് ആണ് വിമത വിഭാഗം കോൺഫറൻസിൽ പങ്കടുത്തത്. വിശിഷ്ടാതിഥികളായി പത്തോളം ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മന്ത്രി ശശിധരനും മുഹമ്മദ് ബഷീർ എംപി യും മാത്രമേ എത്തിച്ചേർന്നുള്ളു.

കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പങ്കാളിത്ത കുറവു കാരണം വൻ പരാജയമായി. സമ്മേളനത്തിൽ ബഹ്‌റൈനിലെ പൊതു പ്രവർത്തകരുടെ പങ്കാളിത്തം പോലും ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല.
ഗ്ലോബൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പരാതികൾ ഉയർന്നിരുന്നു. ഏകപക്ഷീയമായ തീരുമാനമാണെന്നതായിരുന്നു പരാതി. പ്രധാന പദവികളായ ചെയർമാൻ, ജനറൽ സെകട്ടറി, അഡ്‌മിൻ വൈസ് പ്രസിസന്റ് എന്നീ പദവികൾ അമേരിക്കയിൽ നിന്നുള്ള പ്രതിനിധികൾ കയ്യടക്കിയെന്നും കോൺഫറൻസ് നടത്തിയ ബഹ്റൈൻ പ്രൊവിൻസിനു ഒരു പരിഗണനയും ലഭിച്ചില്ലെന്നും പരാതി ഉയർന്നു.

2016ൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ നേതൃത്വത്തിൽ നടത്തിയ ഐക്യശ്രമത്തെ പരാജയപ്പെടുത്തിയത് ഇപ്പോഴത്തെ ചെയർമാൻ ഗോപാലപിള്ളയുടെയും പ്രസിഡന്റ് ജോൺ മത്തായിയുടെയും
അധികാരമോഹം കാരണമാണെന്ന് ഔദ്യോഗിക വിഭാഗം ആരോപിച്ചു.
വിമത വിഭാഗം നടത്തിയ കോൺഫറൻസിനെതിരെ ബഹ്റൈൻ ഇന്ത്യൻ എംബസിക്കും ബഹ്റൈൻ ഗവൺമെന്റിനും ഔദ്യോഗിക വിഭാഗം പരാതി നൽകിയിരുന്നു. അഡ്വ. ശിവൻ മഠത്തിൽ മുഖേന നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.

വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള സംഘടനയുടെ പേരിൽ ബഹ്‌റൈനിൽ നടന്ന ഗ്ലോബൽ കോൺഫറൻസിന് സംഘടനയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വിഭാഗം മുൻപ് തന്നെ അറിയിച്ചിരുന്നു. 1995 ഏപ്രിൽ ഏഴിന് അമേരിക്കയിലെ ന്യൂ ജഴ്‌സിയിൽ രജിസ്റ്റർ ചെയ്ത വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യ ഗ്ലോബൽ ചെയർമാൻ ഇന്ത്യയുടെ മുൻ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷനും ആദ്യ ഗ്ലോബൽ പ്രസിഡന്റ് പ്രമുഖ സാങ്കേതിക വിദഗ്ധനും, വ്യവസായ പ്രമുഖനുമായിരുന്ന കെ.പി.പി.നമ്പ്യാരും ആയിരുന്നു. 27 വർഷമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങളിലൂടെ അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ & ഫാർ ഈസ്റ്റ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിങ്ങനെ ആറ് റീജിയണുകളിലായി 57 പ്രോവിൻസുകളുമായി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി നിലകൊള്ളുന്നു. 2021 ഏപ്രിൽ 18ന് ചേർന്ന് ഗ്ലോബൽ കോൺഫറൻസ് തിരഞ്ഞെടുത്ത ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ഉൾപ്പെട്ടതാണ് സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതി. നിയമപ്രകാരം കേരളത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. സംഘടനയുടെ ലോഗോയും പേറ്റന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ 2008ലാണ് സംഘടന രണ്ടു വിഭാഗമായി തിരിഞ്ഞത്. 2015 ഡിസംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മറ്റ് സംസ്ഥാന മന്ത്രിമാരുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ 'ഐക്യ ദിനം 2015' എന്ന പേരിൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് നടത്തിയ സമ്മേളനത്തിൽ വച്ച് അംഗീകരിച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഒന്നായി.

ഇക്കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് ആഗോളതലത്തിലും കേരളത്തിലും കേരള സർക്കാരും നോർക്ക റൂട്ട്‌സുമായി സഹകരിച്ച് 10 കോടിയിലധികം രൂപയുടെ സാന്ത്വന പ്രവർത്തനങ്ങൾ നടത്താൻ വേൾഡ് മലയാളി കൗൺസിലിന് സാധിച്ചു. സംഘടനയുടെ ഗ്ലോബൽ ഗ്രീൻ വില്ലേജിന്റെയും സ്പോർട്സ് അക്കാദമിയുടെയും പ്രവർത്തനങ്ങൾ കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. ഗ്ലോബൽ ഗ്രീൻ വില്ലേജിൽ പൂർത്തിയായ 12 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ച് 10ന് കേരള ഭക്ഷ്യ സിവിൽ സപ്‌ളൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ കൈമാറിയിരുന്നു. കൊച്ചി താജ് ഹോട്ടലിൽ വച്ചു നടന്ന ആഗോള ബിസിനസ്സ് കോൺഫറൻസിൽ ഗ്ലോബൽ പരിസ്ഥിതി ഫോറത്തിന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ പ്രോജക്ടുകൾക്ക് 12 ലക്ഷം രൂപയുടെ പരിസ്ഥിതി അവാർഡ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പിണറായി വിജയൻ അവാർഡ് ജേതാക്കൾക്ക് നൽകി. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 10000ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ഓൺലൈൻ യുവജനോത്സവം സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളെ പങ്കെടുപ്പിച്ച് ഓൺലൈനിൽ കലാപരിപാടികൾ നടത്തി 24 മണിക്കൂർ നീണ്ട ഓണാഘോഷവും ശ്രദ്ധ നേടിയിരുന്നു. ആഗോളതലത്തിൽ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി മലയാള ഭാഷാവേദിയുടെ നേതൃത്വത്തിൽ വായനാദിനത്തോട് അനുബന്ധിച്ച് കവിയരങ്ങ് സംഘടിപ്പിച്ചു. ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങളുമായി വേൾഡ് മലയാളി കൗൺസിൽ പ്രവാസി മലയാളികളുടെ ഏറ്റവും മികച്ച സംഘടനയായി പ്രവർത്തിക്കുന്നു.

2016 ആഗസ്റ്റിൽ നിരന്തരമായുള്ള സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ വേൾഡ് മലയാളി കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട ഗോപാല പിള്ളയുടെ നേതൃത്വത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് എന്ന പേരിൽ ബഹ്‌റൈനിൽ വച്ച് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇതിന് യഥാർത്ഥ വേൾഡ് മലയാളി കൗൺസിലുമായി യാതൊരു ബന്ധവുമില്ലായിരുന്നു. 2018ൽ അന്നത്തെ കേരള ഗവർണർ ജസ്റ്റിസ്. പി. സദാശിവത്തെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ ഒരു പ്രോഗ്രാം നടത്താൻ ശ്രമിക്കുകയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അതിൽ അന്വേഷണം നടത്തി യഥാർത്ഥ വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടന അല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിൽ നിന്ന് പിന്മാറിയിരുന്നു. കൂടാതെ പലപ്പോഴായി ഇവരുടെ നേതൃത്വത്തിൽ ദൃശൃപത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ സംഘടനയുടെ പേരിൽ ഇല്ലാത്ത പദ്ധതികളെ കുറച്ചു വാർത്ത പ്രസിദ്ധീകരിക്കുകയും സംഘടനയുടെ പേരിന് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. 2021 മെയിൽ സംഘടനയുടെ പേരുപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വ്യാജ പ്രോജക്ടുകൾ അവതരിപ്പിച്ചതിനെതിരെ കോട്ടയം എസ്‌പി ഓഫീസിൽ പരാതിയും നൽകിയിട്ടുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രമുഖ അഭിഭാഷകൻ അഡ്വ. ശിവൻ മഠത്തിൽ മുഖേന കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൂന്നു പതിറ്റാണ്ടു നീണ്ട പ്രവർത്തന പാരമ്പര്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ പേരും ലോഗോയും അനധികൃത മാർഗ്ഗത്തിലൂടെ ഉപയോഗിച്ച് സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും ഇത്തരത്തിൽ അനധികൃതമായി നടത്തുന്ന കോൺഫറൻസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈൻ ഭരണാധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി. പി. വിജയൻ, ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ ട്രഷറർ ജയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാജി മാത്യൂ, ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ് ഫൈസൽ എന്നിവർ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP