കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
എം റിജു
''ഞങ്ങളുടെ ഗൂൽബർഗ് സൊസൈറ്റി മുഴുവൻ നിന്നു കത്തുകയായിരുന്നു. ഞാൻ മകളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവൾ മകന്റെയും. ഞങ്ങളുടെ അടുക്കളയ്ക്കു മാത്രമായിരുന്നു തീ പിടിക്കാതിരുന്നത്. പിന്നീട് അതിനും തീ പിടിച്ചു. കത്തിക്കരിഞ്ഞു മരിക്കുന്നതിനേക്കാൾ നല്ലത് വെട്ടിനുറുക്കി കൊല്ലപ്പെടുന്നതാണെന്ന് എനിക്കു തോന്നി. കാരണം കത്തിക്കരിഞ്ഞാൽ ഒന്നും ബാക്കിയുണ്ടാവില്ലല്ലോ. അതുകൊണ്ട് മൂന്നാം നില ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയോടാൻ തീരുമാനിച്ചു.
സൊസൈറ്റിയിലെ മറ്റുള്ളവരും ഇതുപോലെ സുരക്ഷിത ഇടം നോക്കി ഓടുന്നുണ്ടായിരുന്നു. എല്ലാവരും ഇസ്ഹാൻ ജാഫ്രി സാഹിബിന്റെ ( കോൺഗ്രസ് എം പി) വീട്ടിലേക്കായിരുന്നു പോയത്. ഒന്നാം നിലയിലായിരുന്നു ഞങ്ങൾ. എന്റെ മുന്നിൽവെച്ച് അദ്ദേഹം പല പൊലീസുകാരെയും പലതവണ വിളിച്ചു. മുഖ്യമന്ത്രി മോദിയെ വിളിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവസാനം മോദി ഫോണെടുത്തു. എന്നിട്ടും കലാപകാരികളെ തടയാനായില്ല.
സമയം പോകുന്തോറും ഞങ്ങൾക്ക് കൂടുതൽ അരികിലേക്ക് എത്താൻ തുടങ്ങിയ കലാപകാരികൾ സൊസൈറ്റിയിലെ മതിലിലൂടെ കയറാൻ തുടങ്ങി. ഈ സ്ഥിതിയിലെത്തിയതോടെ ജാഫ്രി പുറത്തിറങ്ങി കലാപകാരികളോട് സംസാരിച്ച് ഞങ്ങളെ വെറുതെ വിടണമെന്ന് പറയാൻ തീരുമാനിച്ചു. കലാപകാരികൾ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് ഞാൻ കണ്ടതാണ്. അവർ അദ്ദേഹത്തെ മർദ്ദിച്ചു. വീട്ടുകാരുടെ കൺമുന്നിൽവച്ച് തുരുതുരാ വെട്ടി. അദ്ദേഹത്തിന്റെ കൈകാലുകൾ അറ്റുതൂങ്ങി. പിന്നെ പെട്രോളൊഴിച്ച് തീകൊളുത്തി ചുട്ടുകൊന്നു.''-
2022 ഫെബ്രുവരി 28ന് ഗുജറാത്തിലെ ഗുൽബർഗ സൊസൈറ്റിയിൽ 68 പേരുടെ മരണത്തിനടിയാക്കിയ വർഗീയ കലാപത്തിൽനിന്ന് രക്ഷപ്പെട്ട രൂപാബെൻ എന്ന പാഴ്സി വീട്ടമ്മയുടെ അനുഭവം ആണിത്. മുസ്ലീങ്ങളെ ലക്ഷ്യമിട്ട കലാപത്തിൽ പാവം പാർസികളും പെട്ടു! കലാപത്തിൽ അവർക്ക് മകനെ നഷ്ടമായി. അവരുടെ അനുഭവമാണ് 'പർസാനിയ' എന്ന വിഖ്യാത ചലച്ചിത്രം.
പക്ഷേ അന്ന് ഈ പാവങ്ങൾക്ക് അഭയം നൽകിയതിന്റെ പേരിൽ കലാപകാരികളാൽ കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിക്ക് നീതി കിട്ടിയോ എന്ന ചോദ്യം എന്നും ഇന്നും പ്രസക്തമാണ്. കലാപത്തിൽ അന്നത്തെ ഗുജാറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് അടക്കമുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ഹാൻ ജാഫ്രിയുടെ വിധവ, സാക്കിയ ജാഫ്രി നൽകിയ ഹരജി, ഒന്നരപ്പതിറ്റാണ്ടു നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ സുപ്രീം കോടതി തള്ളിയിരിക്കയാണ്. നരേന്ദ്ര മോദി അടക്കം 63 ഉന്നതരെ പരമോന്നത നീതിപീഠം കുറ്റമുക്തരാക്കി. ഇതോടെ വാദി പ്രതിയാവുന്ന അവസ്ഥയാണ് ഉണ്ടായത്.
ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കാനുള്ള എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ നൽകിയ മനുഷ്യാവകാശ പ്രവർത്ത ടീസ്്റ്റ് സെറ്റൽവാദ്, മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാർ, നിലവിൽ ജയിലിൽ കിടക്കുന്ന ഗുജറാത്ത് മുൻ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കയാണ്. ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു. വ്യാജ വിവരങ്ങൾ നൽകി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് ഇവർക്കെതിരായ ആരോപണം.
ഈ നടപടികൾ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യം ശരിക്കും ഒരു അർധഫാസിസത്തിലേക്ക് പോകുന്നതിന്റെ സൂചനകളാണ് ഇത് നൽകുന്നത്. രാമചന്ദ്രഗുഹ മുതൽ, നടൻ പ്രകാശ് രാജ്വരെയുള്ളവർ ടീസ്റ്റക്കും കൂട്ടർക്കും എതിരായ നടപടിക്കെതിരെ രംഗത്തെത്തിയുണ്ട്. ടീസ്റ്റയെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള യു.എന്നിന്റെ സ്‌പെഷ്യൽ റിപ്പോർട്ടർ മേരി ലോവർ പ്രതികരിച്ചിട്ടുണ്ട്.
ഇതോടെ വിഷയം രാജ്യാന്തര തലത്തിലും എത്തുകയാണ്. കോൺഗ്രസും സംഭവത്തിൽ പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ രാഹുൽ ഗാന്ധിപോലും ഇഡിയുടെ വലയിൽ കൂടുങ്ങിക്കിടക്കുന്നതിനാൽ അവർക്ക് ശക്തമായി പ്രതിഷേധിക്കാൻ ആവുന്നില്ല. ടീസ്റ്റ, ശ്രീകുമാർ, സ്ഞ്ജീവ് ഭട്ട്... സത്യത്തിൽ മോദിയും അമിത്ഷായും പേടിക്കുന്ന ത്രിമൂർത്തികൾ ആണിവർ.
ആരാണ് ടീസ്റ്റ് സെറ്റൽവാദ്?
ഇന്ന് ഇന്ത്യയിൽ മോദിയും അമിത്ഷായും ഏറ്റവും കൂടുതൽ ഭയക്കുന്നത്, രാഹുൽ ഗാന്ധിയെ ഒന്നുമല്ല. ടീസ്റ്റ സെറ്റൽവാദ് എന്ന മനുഷ്യാവകാശ പ്രവർത്തകയെ ആണ്. ഇന്ത്യയിലെ ആദ്യ അറ്റോർണി ജനറൽ എം സി സെറ്റൽവാദിന്റെ ചെറുമകളാണ് ടീസ്റ്റ സെറ്റൽവാദ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷനിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായിരുന്നു അവരുടെ മുത്തച്ഛൻ ചിമൻലാൽ ഹരിലാൽ സെറ്റൽവാദ്.
മുംബൈയിൽ പത്രപ്രവർത്തകയായാണ് ടീസ്റ്റ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ പത്മശ്രീ ടീസ്റ്റ സെറ്റൽവാദ് ഗുജറാത്ത് കലാപത്തെ തുടർന്ന് 2002ൽ സ്ഥാപിതമായ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളും അതിന്റെ സെക്രട്ടറിയുമാണ്. ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് നിയമ സഹായങ്ങൾ നൽകുകയാണ് സംഘടനയുടെ ലക്ഷ്യം.
2002ൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെട്ടവരുടെ കേസുകൾ ആദ്യമായി ഏറ്റെടുത്ത ആക്ടിവിസ്റ്റാണ് ടീസ്റ്റ. പിന്നീട് ആറു വർഷത്തിന് ശേഷം കലാപത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മുൻ സിബിഐ ഡയറക്ടർ ആർ.കെ.രാഘവന്റെ കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിലേക്ക് സുപ്രീം കോടതിയെ നയിച്ചതും ഇവരാണ്.
2007 മാർച്ചിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും മറ്റ് 61 രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സഹഹരജിക്കാരിയായിരുന്നു ടീസ്റ്റ. 2002ലെ കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ടീസ്റ്റ വാദിച്ചു. എന്നാൽ ടീസ്റ്റയുടെ ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും അവർ സുപ്രീം കോടതിയെ സമീപിച്ചു.
പിന്നാലെ ടീസ്റ്റയുടെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന് നിർദ്ദേശം നൽകി. പിന്നീട് സി.ജെ.പിയിലെ മുൻ അംഗവും അഹമ്മദാബാദിൽ സംഘടനയുടെ സ്ഥിരം പ്രവർത്തകനുമായ റയീസ് ഖാനുമായി അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പേരിൽ ടീസ്റ്റ അകന്നു.
2014ൽ സബ് രംഗ് എന്ന എൻ.ജി.ഒക്ക് വേണ്ടി ലഭിച്ച ധനസഹായം വ്യക്തിഗത ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് റയീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടീസ്റ്റക്കും ഭർത്താവ് ജാവേദ് ആനന്ദിനുമെതിരെ 2018ൽ അഹമ്മദാബാദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹരജി ഇപ്പോൾ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സബ് രംഗ് ട്രസ്റ്റ് വഴി ഗുജറാത്ത് വംശഹത്യയിലെ ഇരകളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ടീസ്റ്റ സജീവമായി ഇടപെട്ടിരുന്നു.
അവർ ഗുജറാത്തിലെത്തി ഇരകളെ നേരിട്ട് കാണുകയും അവരോട് സംസാരിച്ച ശേഷം കേസുകൾ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഗുൽബർഗ് സൊസൈറ്റി, നരോദ പാട്യ, നരോദ ഗാം, സർദാർപുര, ദിപ്ദ ദർവാജ ഇരകൾ, ഒഡെ, വഡോദരയിലെ ബെസ്റ്റ് ബേക്കറി കേസ് തുടങ്ങി ഗുജറാത്ത് കലാപത്തിലാകെ ഇരയാക്കപ്പെട്ടവരുടെ കേസുകൾ അവർ ഏറ്റെടുത്തു.
2006ൽ മതവികാരം വ്രണപ്പെടുത്തൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമക്കൽ, പണ്ടേർവാഡ ഗ്രാമത്തിലെ ശ്മശാനങ്ങളിൽ അതിക്രമിച്ച് കയറി 28ഓളം മുസ്ലിംകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്നീ കുറ്റങ്ങൾ ചുമത്തി ടീസ്റ്റ, റയീസ് എന്നിവരുൾപ്പടെ മറ്റ് പത്ത് പേർക്കെതിരെ പഞ്ച്മഹൽസ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടീസ്റ്റയുടെ ഹരജി ഇന്നും ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിൽ തന്നെയാണ്. അതായത് തന്റെ പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം കോടതി കയറപ്പെടുന്ന വ്യക്തിയാണ് അവർ.
സംഘപരിവാറിന്റെ ഗ്രൂപ്പുകളിൽ കപട മനുഷ്യാവകാശ പ്രവർത്തക എന്നാണ് ഇവർ പരിഹസിക്കപ്പെടുന്നത്. അതുപോലെതന്നെ ടീസ്റ്റയുടെ അക്കൗണ്ടിൽ വന്ന കോടികൾക്കുള്ള കൃത്യമായ കണക്ക് പറയാൻ കഴിയാഞ്ഞതും, അവർക്ക് വിനയായി. ഒരു വേള 'നിങ്ങൾക്ക് എവിടെ നിന്നാണ് ഇത്രയും പണം വരുന്നതെന്ന് കോടതിക്കുപോലും ചോദിക്കേണ്ടി വന്നു. അത് തന്റെ സബ് രംഗ് എന്ന എൻജിഒക്ക് വന്ന ഫണ്ടാണെന്നാണ് ടീസ്റ്റ് വിശദീകരിക്കുന്നത്.
'' ഗുജറാത്ത് ഇരകളെ പിഴിഞ്ഞ് ടീസ്റ്റ് കോടീശ്വരിയാവുകയാണ് ചെയ്തത്.
ഗുൽബർഗ നിവാസികൾ ഇപ്പോഴും പഴയ പോലെ തന്നെയാണ്. ഒരു ദിവസം 15 ലക്ഷം വരെ ഫീസ് വാങ്ങുന്ന കപിൽ സിബലിന്റെ പോലുള്ള അഡ്വക്കേറ്റ്സ് അവർക്ക് വേണ്ടി ജോലി ചെയ്യുന്നു.യുപിഎയുടെ കാലത്ത് കുഞ്ഞുങ്ങൾക്ക് ചരിത്ര പാഠപുസ്തകങ്ങൾ എഴുതാൻ ഉള്ള കോടികളുടെ കരാർ നേടി. ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പാഠപുസ്തക എഴുത്തുകാരിയായി. തീർത്തും അഴിമതിക്കാരിയാണ് ഇവർ''- ഗുജറാത്തിലെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമാല വിജയ് രൂപാനി ആരോപിക്കുന്നു. എന്നാൽ വായിൽ വെള്ളിക്കരണ്ടിയുമായാണ് ടീസ്റ്റ ജനിച്ചതെന്നും, അവർക്ക് ആർജ്ജിത പിതൃസ്വത്തുക്കൾ തന്നെ കോടികൾ വരുമെന്നും ഈ കേസിൽ നിന്ന് കൈയിട്ട് വാരേണ്ട കാര്യമൊന്നുമില്ല എന്നതാണ് അവരെ അനുകൂലിക്കുന്നവർ പറയുന്നത്.
ആർ ബി ശ്രീകുമാർ എന്ന വിവാദ നായകൻ
എന്നെന്നും വിവാദ വ്യക്തിത്വമാണ് ആർ ബി ശ്രീകുമാർ എന്ന മലയാളി. 1947 ഫെബ്രുവരി 12 ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് ജനനം. ചരിത്രത്തിലും ഗാന്ധി ചിന്തയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശ്രീകുമാർ ഐപിഎസാണ് തെരഞ്ഞെടുത്തത്. 1971ലെ ഐപിഎസ് കേഡറിൽ ഇദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങി. ഗുജറാത്ത് കലാപ സമയത്ത് ഇന്റലിജൻസ് ഡി.ജി.പി. ആയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി മോദിക്കും ബിജെപി നേതാക്കൾക്കും, കാലാപത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് ശ്രീകുമാറിന്റെ വെളിപ്പെടത്തൽ ഞെട്ടിക്കുന്നതായിരുന്നു. രണ്ടു ദിവസം നിഷ്‌ക്രിയർ ആയിരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി പറഞ്ഞുവെന്നായിരുന്നു ശ്രീകുമാറിന്റെ ആരോപണം.
ഗുജറാത്തിലെ ഡി.ജി.പി. പദവിയിലേക്ക് പ്രൊമോഷൻ നൽകാഞ്ഞതിനെതിരെ, സെൻട്രൽ അഡ്‌മിനിസ്ട്രേഷൻ ട്രിബ്യൂണലിൽ നൽകിയ പരാതിയിൽ അനുകൂലമായ വിധി നേടിയ വ്യക്തിയാണ് ഇദ്ദേഹം. സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഈ വിധി ലഭിച്ചത്. തനിക്ക് പ്രൊമോഷൻ നിഷേധിക്കപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് ശ്രീകുമാർ പറയുന്നത്. ഗുജറാത്ത് കലാപകാലത്തെ തന്റെ അനുഭവങ്ങളും നരേന്ദ്ര മോദിക്ക് അതിലുള്ള പങ്കിനേയും വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ് 'ഗുജറാത്ത്-ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം' വലിയ ചർച്ചയും വിവാദവും ആയിരുന്നു.
അതേസമയം ആർ ബി ശ്രീകുമാർ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്, നമ്പി നാരായണനിൽ നിന്നായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ ഏറ്റവും അധികം ഉപദ്രേവിച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ശീകുമാർ എന്ന് നേരത്തെ നമ്പി നാരായണൻ പറഞ്ഞിരുന്നു. ''തുമ്പ വി എസ്എസിയിൽ കമാന്റൻഡ് ആയി ശ്രീകുമാർ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വി എസ്എസ്സിയിൽ നിയമനത്തിനായി എന്നെ സമീപിച്ചു. ഞാൻ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി. ആർ ബി ശ്രീകുമാർ തന്റെ ഓഫീസിലെത്തി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കി''- നമ്പി നാരായണൻ പറയുന്നു. മറിയം റഷീദയുടെ അറസ്റ്റ് ആർബി ശ്രീകുമാർ പറഞ്ഞിട്ടാണെന്നും, ഐബിയും റോയും നൽകിയ വിവരപ്രകാരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസും നേരത്തെ ആരോപിച്ചിരുന്നു.
ഇപ്പോൾ ശ്രീകുമാർ അറസ്റ്റിലായപ്പോഴും പ്രതികരണമായി നമ്പി നാരായണൻ എത്തി. തന്നോട് ചെയ്തത് തന്നെയാണ് ഗുജറാത്ത് കലാപക്കേസിലും ആർ ബി ശ്രീകുമാർ ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. ''ഐഎസ്ആർഒ ചാരക്കേസിലും ആർബി ശ്രീകുമാർ ചെയ്തത് ഇത് തന്നെയാണ്. കെട്ടുകഥകൾ ഉണ്ടാക്കി അതിനെ വിവാദത്തിലേക്ക് എത്തിക്കുന്നു. മുമ്പും ഇത് തന്നെയായിരുന്നു അയാൾ ചെയ്തിരുന്നത്. എല്ലാത്തിനുമൊരു പരിധിയുണ്ട്. ഈ അറസ്റ്റിൽ സന്തോഷിക്കുന്നു. നിയമത്തിന്റെ പഴുതുകൾ മുതലെടുക്കാൻ ആരെയും അനുവദിക്കരുത്''- നമ്പി നാരായണൻ പറഞ്ഞു.
ജയലിൽ അടച്ചിട്ടും തീരാത്ത പക
മോദിയുടെയും അമിതാഷായുടെയും നിരന്തര വിമർശകനായ ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഇപ്പോൾ ജയിലിലാണ്. എന്നിട്ടും വീണ്ടും അയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നു. പുതിയ കേസിന്റെ അന്വേഷണത്തിനായി ഭട്ടിനെ വിട്ടുകിട്ടാനുള്ള ട്രാൻസ്ഫർ വാറന്റ് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ഗുജറാത്ത് ഡി.സി.പി ചൈതന്യ മണ്ഡലിക് മാധ്യമങ്ങളെ അറിയിച്ചത്.
2018 സെപ്റ്റംബർ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1996 ലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ഗുജറാത്ത് സിഐഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകനായിരുന്ന സഞ്ജീവ് ഭട്ടിനെ പഴയ കേസുകൾ പൊടിതട്ടിയെടുത്ത് വേട്ടയാടുകയാണ് മോദിയും ബിജെപിയും എന്ന ആക്ഷേപം അന്നുതന്നെ ശക്തമാണ്. അതിനിടെയാണ് 2019 ൽ സഞ്ജീവ് ഭട്ടിനെ 30 വർഷം മുമ്പുള്ള കസ്റ്റഡി മരണ കേസിൽ കോടതി ജീവ പരന്ത്യം തടവിന് ശിക്ഷിച്ചത്.
ഗുജറാത്തിലെ വംശഹത്യ നടന്നത് നരേന്ദ്ര മോദി അറിഞ്ഞുകൊണ്ടാണെന്ന് പറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് ബിജെപിയുടെയും സംഘ്പരിവാറിന്റെയും കണ്ണിലെ കരടായത്. 2002 ലെ ഗോന്ധ്ര ട്രെയിൻ തീവെപ്പ് കേസിനെ തുടർന്ന് ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ സൗകര്യം ഉണ്ടാക്കണെമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി ആവശ്യപ്പെട്ടുവെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്വേഷണ കമ്മീഷന് മുന്നിൽ മൊഴി നൽകിയത്. എന്നാൽ പ്രത്യേക അന്വേഷണ സംഘം, സഞ്ജീവ് ഭട്ട് അന്ന് മോദി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ലെന്ന വിലയിരുത്തലിലാണ് എത്തിയത്.
പിന്നീടുള്ള സഞ്ജീവ് ഭട്ടിന്റെ ജീവിതം വേട്ടയാടപ്പെടലിന്റെതായിരുന്നു. 2015 ൽ അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കം ചെയ്തു. അനുമതിയില്ലാതെ ലീവെടുത്തുവെന്നായിരുന്നു ആരോപണം. 2012 ലാണ് 30 വർഷം മുമ്പ് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസ് സഞ്ജീവ് ഭട്ടിനും മറ്റ് ആറ് പൊലീസുകാർക്കുമെതിരെ എടുക്കുന്നത്.
ജാംനഗറിൽ അഡീഷണൽ സുപ്രണ്ട് ഓഫ് പൊലീസ് ആയിരിക്കെ കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാൾ പിന്നീട് മരിച്ചത് കസ്റ്റഡിയിൽ നേരിട്ട പീഡനത്തെ തുടർന്നായിരുന്നു എന്നതാണ് കേസ്. എൽ കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ വർഗീയ കലാപത്തെ തുടർന്നാണ് അന്ന് 150 ഓളം പേരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത് ഒമ്പത് ദിവസത്തിന് ശേഷം വൈഷ്ണവിയെ വിട്ടയക്കുകയും ചെയ്തു. വിട്ടയച്ച് 10 ദിവസത്തിന് ശേഷമാണ് ഇയാൾ മരിക്കുന്നത്. ആ കേസിലാണ് വിചാരണ പുനരാരംഭിക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചത്. 2018 ൽ അദ്ദേഹത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. 2019 ഗുജറാത്തിലെ ജാം നഗർ സെഷൻസ് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകനായിരുന്നു സഞ്ജീവ് ഭട്ട്. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസവും വിമർശനവും നിരവധി ആരാധകരെ സഞ്ജീവ് ഭട്ടിന് നേടികൊടുത്തിരുന്നു. ഇപ്പോഴും ഭാര്യ ശ്വേത ഭട്ടിന്റെ നേതൃത്വത്തിൽ വലിയ കാമ്പയിൻ നടന്നു വരികയായിരുന്നു അതിനിടെയാണ് അടുത്ത കേസ് വന്നത്.
എന്താണ് കലാപത്തിൽ മോദിയുടെ പങ്ക്?
2002 ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീപിടിച്ച് 58 കർസേവകർ കൊല്ലപ്പെട്ടതോടെയാണ് കുപ്രസിദ്ധമായ ഗുജറാത്ത് കലാപങ്ങളുടെ തുടക്കം. അന്ന് ബിജെപി- സംഘപരിവാർ നേതാക്കൾ ഒന്നടങ്കം പ്രതികാരത്തിനുവേണ്ടി വാദിക്കയായിരുന്നു. ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാനായി രണ്ടു ദിവസം സമയം നൽകിയെന്നും, പൊലീസിനോട് നിഷ്‌ക്രിയമാവാൻ ആവശ്യപ്പെട്ടുമെന്നുമാണ്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ഗുരുതര ആരോപണം. ഇത് ടീസ്റ്റയോ, സഞ്ജീവ് ഭട്ടോ കുത്തിപ്പൊക്കിയതല്ല. ഗുജറാത്ത് കലാപത്തിന്റെ ഇരകളും, മനുഷ്യാവകാശ പ്രവർത്തകരും, പ്രതിപക്ഷ കക്ഷികളും ഒക്കെ ആരോപിക്കുന്നതാണ്. തെഹൽക്ക ടേപ്പുകൾ ഒക്കെ കലാപം ഭരണകൂട പ്രേരിതമാണെന്ന് ശരിവെക്കുന്നു.
മോദിയുടെ നാം ഇന്ന് കാണുന്ന, ഇമേജ് ആ രണ്ടു ദിവസം പ്രതികാരത്തിന് അനുവദിച്ചത് തന്നെയാണെന്ന്, ഗുജറാത്ത് സംബന്ധിച്ച് പഠനം നടത്തിയ രാം പുനിയാനിയെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിൽ പോലും, വത്സൻ തില്ലങ്കരിയെപ്പോലുള്ള സംഘപരിവാർ നേതാക്കൾ, മോദി ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ചെയ്തപോലെ ആയിരങ്ങളെ കൊന്നയാളാണെന്ന് അഭിമാനപൂർവം പറയുന്നു. ''മുസ്ലീങ്ങൾക്ക് പണി കൊടുക്കാൻ മോദി തന്നെ വേണം എന്ന പച്ചയായ വർഗീയതയാണ് ആദ്യകാലത്ത് അദ്ദേഹത്തിന്റെ തൂറപ്പൂചൂട്ട്. പിന്നീട് ഇത് വികസനം ആയി മാറിയതാണ്.''- ചരിത്രകാരൻ രാമചന്ദ്രഗുഹ നിരീക്ഷിക്കുന്നു. ഗോധ്രയ്ക്കുശേഷം നരേന്ദ്ര മോദി പറഞ്ഞത് എല്ലാ സംഭവങ്ങൾക്കും പ്രതിപ്രവർത്തനം'ഉണ്ടാകുമെന്നാണ്. ആ 'പ്രതിപ്രവർത്തന'ത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയത് ഗോധ്ര തീവയ്പിൽ പ്രത്യക്ഷമോ പരോക്ഷമോ ആയി ഒരു ബന്ധവുമില്ലാത്ത പതിനായിരങ്ങളാണ്.
ഗുജറാത്ത് കലാപം ഒരു സ്റ്റേറ്റ് സ്പോൺസേഡ് ടെററിസം ആണെന്ന് പകൽ പോലെ വ്യകതമാണെങ്കിലും ആർക്കും അതിനെതിരെ കോടതിയിൽ പോവാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല. ഇവിടെയാണ് ടീസ്റ്റ് സെറ്റൽവാദ് വ്യത്യസ്ഥയായത്. ഗുൽബർഗയിൽ കൊല്ലപ്പെട്ട, കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിയൂടെ ഭാര്യ സാകിയ ജാഫ്രിയെ മൂൻ നിർത്തി ടീസ്റ്റയാണ് ഗുജറാത്ത് കലാപത്തിന്റെ ഗുഢാലോചനയിലേക്ക് വിരൽ ചൂണ്ടിയത്.
നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഡി.ജി.പിക്ക് സകിയ ജാഫ്രി 2006 ജൂൺ എട്ടിന് നൽകിയ പരാതിയോടെയാണ് സുപ്രീംകോടതി തള്ളിയ കേസിന്റെ തുടക്കം. 2009 ഏപ്രിൽ 27ന് സുപ്രീംകോടതി ഈ പരാതി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐ.ടി)ത്തോട് നിർദ്ദേശിച്ചു. അതാണ്് ഇപ്പോൾ തീർപ്പായിരിക്കുന്നത്.
ആർകെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ പക്ഷപാതത്തോടെയാണ് പ്രവർത്തിച്ചത് എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കുറുമാറി. തെളിവുകൾ നശിപ്പിക്കപ്പെട്ടു. ഇസ്ഹാൻ ജാഫ്രിയും മോദിയും തമ്മിൽ യാതൊരു സംഭാഷണവും ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ജാഫ്രി മോദിയെ വിളിച്ച് സഹായം തേടുന്നതും, 'നിങ്ങൾ ഇനിയും കൊല്ലപ്പെട്ടില്ലേ' എന്ന് ചോദിച്ച് മോദി തട്ടിക്കയറിയതും, 'ഗോധ്രയിൽ കൊല നടന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നു' എന്ന് ചോദിച്ചതും കേട്ടവർ ഉണ്ട്. അവരിൽ പലരും പിന്നെ കൂറുമാറി. ജാഫ്രിയുടെ ഫോൺ ഡയറി നശിപ്പിക്കപ്പെട്ടു.
രൂപാബെൻ എന്ന ഗുൽബർഗ സൊസൈറ്റിയിൽനിന്ന് രക്ഷപ്പെട്ട സ്ത്രീ ഇങ്ങനെ പറയുന്നു. ''എനിക്ക് എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ അത് ജാഫ്രിയുടെ ഫോൺ ഡയറി എടുക്കാൻ കഴിയാത്തതിനാലാണ്. അദ്ദേഹം ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് അതിലൂടെ മനസിലാവുമായിരുന്നു. ഞാൻ അത് എടുത്തിരുന്നെങ്കിൽ ജാഫ്രി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് മോദിക്ക് എസ്ഐടിയോടു പറയാൻ കഴിയില്ലായിരുന്നു. ആ മാസത്തിൽ തന്നെ ജാഫ്രിയും മോദിയും ഒന്നിച്ചുള്ള ചടങ്ങുകൾ ഉണ്ടായിരുന്നു. രാജ്‌കോട്ടിലെ എല്ലാ പത്രങ്ങളിലും അവരുടെ ഫോട്ടോകൾ ഉണ്ടായിരുന്നു. പക്ഷേ അവർ തമ്മിൽ ബന്ധമില്ല എന്നാണ് അന്വേഷണ സംഘം വാദിച്ചത്.''- രൂപ ചൂണ്ടിക്കാട്ടി.
ജാഫ്രിയുടെ കോൾ റെക്കോർഡുകൾ കണ്ടെത്താൻ പ്രോസിക്യൂഷൻ പൊലീസിലും, എസ്‌ഐ.ടിയിലും സമ്മർദ്ദം ചെലുത്തിയിരുന്നു. ജാഫ്രി കൊല്ലപ്പെടുന്നതിനു മുമ്പ് മോദിയുൾപ്പെടെയുള്ള നിരവധി നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു എന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ എസ്‌ഐ.ടി പറയുന്നത് ജാഫ്രിയുടെ കോൾ റെക്കോർഡുകൾ നശിപ്പിക്കപ്പെട്ടു എന്നാണ്. എങ്ങനെ നശിപ്പിക്കപ്പെട്ടു എന്ന് ആർക്കും അറിയില്ല. നരേന്ദ്ര മോദിയെ മാത്രമല്ല ചീഫ് സെക്രട്ടറി, മന്ത്രിമാർ, അഹമ്മദാബാദ് പൊലീസ് കമീഷണർ പി സി പാണ്ഡെ, ജോയിന്റ് കമീഷണർ എം കെ ടണ്ടൻ, ഡിസിപി പി ബി ഗോണ്ടിയ എന്നിവരെയൊക്കെ ജാഫ്രി വിളിച്ചിരുന്നു. പക്ഷേ കോൾ റിക്കോർഡ് പോയതോടെ ഒന്നും തെളിയിക്കാൻ ആയില്ല.
അതുപോലെ ബെസ്റ്റ് ബേക്കറി, നരോദപാട്യ കേസുകളിലും കൂട്ടത്തോടെ സാക്ഷികൾ കൂറമാറി. കാരണം ഭയം തന്നെ. എന്തിനിധികം ടീസ്റ്റ് ഏറെ പ്രയാസപ്പെട്ട് സാക്ഷിയായി കൊണ്ടുവന്ന, തന്റെ കുടുംബാംഗങ്ങളെ ഒന്നടങ്കം തീവെച്ച് കൊല്ലുന്നത് കണ്ടുനിൽക്കേണ്ടി വന്ന സക്കീറ ഷേഖ് എന്ന യുവതിയും കൂറുമാറി. ബെസ്റ്റ് ബേക്കറി കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ 2003 മാർച്ച് 23 ന് സക്കീറ ഷേഖ് ഉൾപ്പെടെ, 73 സാക്ഷികളിൽ 37 പേരും കൂറുമാറി. ഇങ്ങനെയാണ് ഗുജറാത്ത് കലാപത്തിലെ ഓരോ കേസും അട്ടിമറിക്കപ്പെത്്. തെഹൽക്കയുടെ വിവാദമായ സ്റ്റിങ്ങ്്ഓപ്പറേഷനിലൊക്കെ പല വിഎച്ച്പി നേതാക്കളും പൊലീസിൽനിന്നും മോദിയിൽനിന്നും കിട്ടിയ പിന്തുണയെക്കുറിച്ചൂം, മുസ്ലിം യുവതികളെ ബലാത്സഗം ചെയ്തതിനെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. എന്നാൽ തെഹൽക്ക ടേപ്പ് ഒക്കെ എഡിറ്റഡ് ആണെന്നാണ് കോടതിപോലും പറയുന്നത്.
കോടതി ഉയർത്തിയത് രൂക്ഷ വിമർശനം
പ്രധാനമന്ത്രി അടക്കമുള്ള 63 പ്രമുഖർക്കെതിരെ ഉന്നത അന്വേഷണവും കുറ്റവിചാരണയും നടത്തേണ്ടതുണ്ടോ എന്ന് തീർപ്പാക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ കേസ് കൈമാറിയത് ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തിൽ കേന്ദ്ര നിലപാടിന് അനുസൃതമായി വിധികൾ മാറി മറിഞ്ഞതിലൂടെ ശ്രദ്ധേയനായ സുപ്രീംകോടതി ജഡ്ജിയാണ്, അടുത്ത മാസം 29ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽകർ.
സകിയ ജാഫരിയും അവരെ നിയമപോരാട്ടത്തിന് സഹായിച്ചവരും മാപ്പുപറയണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെടുന്നതെങ്കിൽ അതിലും കടുത്ത നടപടിയാണ് മൂന്ന് ജഡ്ജിമാർ വിധിപ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട സകിയയും അവരെ സഹായിച്ചവരും ഇത്രയും കാലം നിയമപ്രക്രിയ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, ഇതിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ നിയമ നടപടിയെടുക്കണമെന്ന അഭിപ്രായം കൂടി വിധിയിൽ രേഖപ്പെടുത്തിട്ടുണ്ട്. ഇത് തീർത്തും അസാധാരണം ആണെന്നാണ് നിയമ വിദ്ഗ്ധർ പറയുന്നത്. കോടതിയുടെ ഈ അഭിപ്രായപ്രകടനം അവസരമാക്കി ടീസ്റ്റയെയും ആർ.ബി. ശ്രീകുമാറിനെയും പൊലീസ് ഉടനടി അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം മുൻ സിബിഐ ഡയറക്ടർ ആർ.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. 'മോദിക്കെതിരെ സഞ്ജീവ് ഭട്ടും ശ്രീകുമാറും ഹരേൻ പാണ്ഡ്യയും നൽകിയത് കള്ളമൊഴികളാണ്. കലാപകാരികൾക്കെതിരെ നടപടി അരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ആരോപിക്കുന്ന യോഗത്തിൽ ഇവർ ദൃക്സാക്ഷികളായിരുന്നുവെന്നത് കോടതിയുടെ അറിവിൽ കള്ളമായിരുന്നു. അത്തരമൊരു വ്യാജ അവകാശവാദത്തിലാണ് 'ഉന്നതതലത്തിലെ വലിയ ക്രിമിനൽ ഗൂഢാലോചന' നിർമ്മിച്ചെടുത്തത്.'- കോടതി നിരീക്ഷിച്ചു.
എസ്‌ഐ.ടിയുടെ അന്വേഷണത്തിലൂടെ ചീട്ടുകൊട്ടാരം പോലെ ആ വാദം തകർന്നുവീണുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെടു. പ്രശ്നം രാഷ്ട്രീയവത്കരിക്കാനും ഒച്ചപ്പാടുണ്ടാക്കാനും വേണ്ടി മാത്രമുള്ള മൊഴികളായിരുന്നു ഇവരുടേതെന്ന ഗുജറാത്ത് സർക്കാറിന്റെ വാദം സുപ്രീംകോടതി ശരിവെച്ചു. അതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ ധാർഷ്ട്യം കാണിച്ചത് മൂലമാണ് ഈ കേസ് 16 വർഷം നീണ്ടുപോയതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ടീസ്റ്റ സെതൽവാദിനെക്കുറിച്ച് രുക്ഷ വിമർശനമാണ് വിധിയിൽ ഉള്ളത്. ''സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വ്യാപക കലാപം അടിച്ചമർത്താൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളുടെ യാഥാർത്ഥ്യം മനസിലാക്കാതെ എ സി മുറികളിൽ സുരക്ഷിതരായിരുന്ന് നീതി തേടുന്നവരുടെ നായകത്വം വഹിക്കാനാണ് ശ്രമിച്ചതെന്ന്'' സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
കോടതി വിധിയെതുടർന്ന് അമിത്ഷാ ഇങ്ങനെ പ്രതികരിച്ചു. ''വ്യാജ കുറ്റാരോപണങ്ങൾ മോദി 19 വർഷം നിശ്ശബ്ദനായി സഹിച്ചു, ശക്തമായ ഹൃദയമുള്ള ഒരാൾക്ക് മാത്രമെ ഇത് സാധിക്കൂ എന്നും അമിത് ഷാ പറഞ്ഞു. മോദി സഹിക്കുന്ന വേദന അടുത്തു നിന്ന് കണ്ടയാളാണ് താൻ. ജനാധിപത്യത്തിൽ ഭരണഘടനയെ എങ്ങനെ മാനിക്കണം എന്നതിന്റെ മാതൃക ഉദാഹരണമാണ് മോദി ഇതിലൂടെ കാണിച്ചത്''- ഈ കേസിലുടെ മോദിക്ക് രക്തസാക്ഷി പരിവേഷം കൊടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യക്തം.
വാൽക്കഷ്ണം: ഇത്രയൊക്കെ ആയ സ്ഥിതിക്ക് പരാതിക്കാരിയും, കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യയുമായ സാകിയ ജാഫ്രിയെ കൂടി അങ്ങ് അറസ്റ്റ് ചെയതുടെയന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. 'മകൾക്കൊപ്പം യു.എസിലായതിനാൽ സാകിയ രക്ഷപ്പെട്ടു'വെന്നും ട്രോളുകൾ ഉയരുന്നുണ്ട്. നമ്മുടെ ജനാധിപത്യം എവിടേക്കാണ് പോകുന്നത് എന്നത് വ്യക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍