Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കാലിൽ സ്പർശിക്കാൻ ശ്രമിച്ചു; അശ്ലീലം പറഞ്ഞു; വീഡിയോ എടുത്തപ്പോൾ ഫോൺ തട്ടിപ്പറിച്ചു; പിതാവ് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി; ഗാർഡിനെ വിവരമറിയിച്ചിട്ടും പൊലീസെത്തിയില്ല; മലപ്പുറം സ്വദേശി പ്രതികരിച്ചപ്പോൾ മർദിക്കാൻ ശ്രമിച്ചു'; ട്രെയിനിൽ നേരിട്ട അതിക്രമം വെളിപ്പെടുത്തി പെൺകുട്ടി; പ്രതികളെല്ലാം 50-ന് മുകളിൽ പ്രായമുള്ളവർ

'കാലിൽ സ്പർശിക്കാൻ ശ്രമിച്ചു; അശ്ലീലം പറഞ്ഞു; വീഡിയോ എടുത്തപ്പോൾ ഫോൺ തട്ടിപ്പറിച്ചു; പിതാവ് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി; ഗാർഡിനെ വിവരമറിയിച്ചിട്ടും പൊലീസെത്തിയില്ല; മലപ്പുറം സ്വദേശി പ്രതികരിച്ചപ്പോൾ മർദിക്കാൻ ശ്രമിച്ചു'; ട്രെയിനിൽ നേരിട്ട അതിക്രമം വെളിപ്പെടുത്തി പെൺകുട്ടി; പ്രതികളെല്ലാം 50-ന് മുകളിൽ പ്രായമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അച്ഛനൊപ്പം തീവണ്ടിയിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പെൺകുട്ടിയും പിതാവും വെളിപ്പെടുത്തിയത്.

എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയിൽ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവർ ഇറങ്ങിപ്പോയെന്നും പരാതിക്കാർ പറയുന്നു. ട്രെയിനിൽ വച്ച് അതിക്രമത്തിന് ശ്രമിച്ചപ്പോൾ മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് രക്ഷപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു. തന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെന്നും പെൺകുട്ടി ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.

ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്‌തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളിൽ പ്രായമുള്ള അഞ്ചു പേരാണ്് അതിക്രമം കാട്ടിയതെന്നാണ് വിവരം.

ലൈംഗികാധിക്ഷേപ പരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെൺകുട്ടിയും പിതാവും പറഞ്ഞു. ഗുരുവായൂർ എക്‌സ്‌പ്രെസിലായിരുന്നു അതിക്രമ ശ്രമം. എതിർ വശത്തിരുന്ന അഞ്ചു പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി. കാലിൽ സ്പർശിക്കാൻ ശ്രമിക്കുകയും മോശമായി അശ്ലീല കമന്റുകൾ പറയുകയും ചെയ്തു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോൺ സംഘം തട്ടിപ്പറിച്ചു.

ഇത് ചെറുക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവർ ആറുപേരും ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെൺകുട്ടിയും അച്ഛനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സിസിടിവി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം ജങ്ഷനിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടിയിലാണ് അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേ അതിക്രമമുണ്ടായത്. തീവണ്ടി എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെ അഞ്ചംഗസംഘം പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.

പെൺകുട്ടിയുടെ പിതാവ് ഇതിനെ എതിർത്തപ്പോൾ ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് ഇടപ്പള്ളി സ്റ്റേഷനിൽവെച്ച് പിതാവ് തീവണ്ടിയിലെ ഗാർഡിനെ വിവരമറിയിച്ചു. സംഭവം പൊലീസിൽ അറിയിക്കാമെന്നും തൊട്ടടുത്ത സ്റ്റേഷനിൽനിന്ന് പൊലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാർഡിന്റെ മറുപടി. എന്നാൽ തീവണ്ടി ആലുവ സ്റ്റേഷനിലെത്തിയിട്ടും പൊലീസുകാർ വന്നില്ല.

അഞ്ചംഗസംഘത്തിന്റെ ഉപദ്രവം ഏറിയപ്പോഴാണ് മലപ്പുറം സ്വദേശിയായ ഒരു യുവാവ് പ്രതികരിച്ചത്. ഇയാളെ മർദിക്കാനായിരുന്നു പിന്നീട് അക്രമിസംഘത്തിന്റെ ശ്രമം. ഇതിന്റെ ചില ദൃശ്യങ്ങൾ പെൺകുട്ടി മൊബൈൽഫോണിൽ പകർത്തിയിട്ടുണ്ട്.

രാത്രിയായതിനാൽ തീവണ്ടിയിൽ യാത്രക്കാരും കുറവായിരുന്നു. ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തിൽ ഇടപെട്ടതുമില്ല. ഇതിനിടെ, ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി സംഘത്തിലെ അഞ്ചുപേരും ഇറങ്ങിപ്പോയിരുന്നു. തീവണ്ടി പിന്നീട് തൃശ്ശൂരിൽ എത്തിയപ്പോളാണ് അച്ഛനും മകളും റെയിൽവേ പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ പ്രതികളായ അഞ്ചുപേർക്കെതിരേയും പോക്സോ നിയമപ്രകാരമാണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെല്ലാം തീവണ്ടിയിൽ പതിവായി യാത്ര ചെയ്യുന്ന സീസൺ ടിക്കറ്റുകാരാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തിൽ സീസൺ ടിക്കറ്റുകാരുടെ വിവരങ്ങളും വിവിധ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതികളിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ മുഴുവൻ പ്രതികളും പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP