Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശേഖരൻകുട്ടിക്ക് വേണ്ടി ജാക്കി കടത്തിയതും സ്വർണം! നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ വന്നപ്പോൾ 'ഇരുപതാം നൂറ്റാണ്ടിൽ' മറ്റൊരു വിഷയം ഉണ്ടാക്കിയ അധോലോക നായകൻ; വയനാട്ടിലെ രാഹുൽ ഗാന്ധി ഓഫീസ് ആക്രമവും സിനിമാ തിരക്കഥയ്ക്ക് സമാനമായി നിയമസഭാ സമ്മേളനത്തിന് തൊട്ടു മുമ്പ്; എസ് എഫ് ഐ അതിക്രമത്തിന് പിന്നിൽ ടിപിയെ കൊന്ന ബുദ്ധിയോ?

ശേഖരൻകുട്ടിക്ക് വേണ്ടി ജാക്കി കടത്തിയതും സ്വർണം! നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ വന്നപ്പോൾ 'ഇരുപതാം നൂറ്റാണ്ടിൽ' മറ്റൊരു വിഷയം ഉണ്ടാക്കിയ അധോലോക നായകൻ; വയനാട്ടിലെ രാഹുൽ ഗാന്ധി ഓഫീസ് ആക്രമവും സിനിമാ തിരക്കഥയ്ക്ക് സമാനമായി നിയമസഭാ സമ്മേളനത്തിന് തൊട്ടു മുമ്പ്; എസ് എഫ് ഐ അതിക്രമത്തിന് പിന്നിൽ ടിപിയെ കൊന്ന ബുദ്ധിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ഇരുപതാം നൂറ്റാണ്ടിൽ' ശേഖരൻ കുട്ടിയെന്ന മുഖ്യമന്ത്രി പുത്രന് വേണ്ടി സ്വർണം കടത്തിയത് സാഗർ ഏലിയാസ് ജാക്കിയെന്ന അധോലോക നായകനാണ്. ഇത് പ്രതിപക്ഷം അറിഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനും വാദമില്ല. ഇതോടെ മുഖ്യമന്ത്രി മകനെ താക്കീത് ചെയ്തു. വിഷയം ജാക്കിക്ക് മുന്നിലെത്തി. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ഭരണപക്ഷത്തിന്റെ ഓഫീസ് അടിച്ചു തകർത്തു. നിയമസഭയിൽ പിന്നെ കത്തി കയറിയത് ഭരണപക്ഷമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കി. ഈ സിനിമാ തിരക്കഥയുടെ മറ്റൊരു വെർഷൻ കേരളത്തിൽ അരങ്ങേറുകയായിരുന്നോ ഇന്നലെ. എന്തായാലും അടുത്ത ദിവസം നിയമസഭ സമ്മേളിക്കുമ്പോൾ കോൺഗ്രസിന് സ്വർണ്ണകടത്തിലെ ആരോപങ്ങൾ ഉന്നയിക്കാൻ കഴിയില്ല. പകരം വയനാട്ടിലെ എസ് എഫ് ഐ ആക്രമണമേ ആദ്യം പറയാൻ കഴിയൂ.

ആക്രമിക്കപ്പെട്ടത് കോൺഗ്രസിന്റെ എല്ലാം എല്ലാമായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസാണ്. അതുകൊണ്ട് തന്നെ നിയമസഭയിൽ വെറുതെ ചർച്ച ചെയ്തു പോകാൻ കോൺഗ്രസിനാകില്ല. വാദ പ്രതിവാദങ്ങൾ ഉയരും. ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യമെത്തും. ഇതിനെല്ലാം അപലപനീയമെന്ന വാക്കിൽ മറുപടി ഒതുക്കും. ഇതോടെ എല്ലാം സംഘർഷമാകും. അങ്ങനെ നിയമസഭ തന്നെ സ്തംഭിക്കും. മറ്റ് വിഷയങ്ങളൊന്നും ചർച്ചയ്ക്കായി കടന്നു വരില്ല. അതിവേഗം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭയ്ക്ക് പരിയാം. ഫലത്തിൽ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിലെ വെളിപ്പെടുത്തലോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ മിന്നും ജയമോ അനിതാ പുല്ലയിലിന്റെ ലോക കേരളാ സഭയിലെ കറക്കമോ ഒന്നും നിയമസഭയിൽ ഉയരില്ല. അങ്ങനെ വിവാദങ്ങൾക്ക് മറുപടി നൽകാതെ രക്ഷപ്പെടാൻ കഴിയുമെന്ന സാഹചര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്നത്. അതുകൊണ്ടാണ് വയനാട്ടിലെ അക്രമത്തിൽ ഗൂഢാലോചന പ്രതിപക്ഷം തിരിച്ചറിയുന്നത്.

ഇരുപതാംനൂറ്റാണ്ട് എന്ന സിനിമ 1987ലാണ് റിലീസ് ചെയ്തത്. സ്വർണ്ണ കടത്തിലൂടെ കോടീശ്വരനായ മുഖ്യമന്ത്രിയും മകനും സുഹൃത്തായ അധോലോക നായകനും. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ഒരുക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. തിരക്കഥയുടെ കരുത്തായിരുന്നു സിനിമയെ ഹിറ്റാക്കിയത്. ഈ രാഷ്ട്രീയ-അധോലോക സിനിമ മുമ്പോട്ട് വച്ച സ്വർണ്ണ കടത്തിലെ പണമുണ്ടാക്കൽ തന്നെയാണ് സ്വപ്‌നാ സുരേഷിന്റെ നയതന്ത്ര സ്വർണ്ണ കടത്തിലും നിറയുന്നത്. എന്നാൽ ആ സിനിമാ തിരക്കഥയ്ക്കും അപ്പുറത്തേക്ക് പോകുന്ന തരത്തിലാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് ശേഷമുള്ള ട്വിസ്റ്റുകളിൽ തെളിയുന്നത്. അതുകൊണ്ട് കൂടിയാണ് സിപിഎമ്മിന് വെറുതെ കൈകഴുകി പോകാൻ ഈ വിഷയത്തിൽ കഴിയാത്ത സ്ഥിതി വരുന്നതും.

വിവാദങ്ങൾക്കിടെ കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം തിങ്കളാഴ്ചയാണ് തുടങ്ങുന്നത്. ജൂലൈ 27 വരെ 23 ദിവസങ്ങളിലാണ് സഭ സമ്മേളിക്കേണ്ടത്. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയും വെളിപ്പെടുത്തലും വിവാദമായതിന്റെ അലയൊലികൾ അടങ്ങുംമുമ്പ് ആരംഭിക്കുന്ന സഭ സമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം ഇത് പ്രധാന ആയുധമാക്കുമെന്നുറപ്പായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പോലും ആരോപണ നിഴലിലാണ്. അതിനെല്ലാം മുഖ്യമന്ത്രി പറയുന്ന മറുപടി കേൾക്കാൻ എല്ലാവരും കാത്തിരിക്കുകയാണ്. അതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐക്കാർ അടിച്ചുതകർത്തതും ചർച്ചകൾ മാറി മറിയുന്നതും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച തന്നെ സഭ പ്രതിഷേധക്കടലായി മാറും. ഇത് സ്വപ്‌നാ വിഷയത്തെ പോലും അപ്രസക്തമാക്കുമെന്ന് ഉറപ്പാണ്.

കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐയുടെ നടപടിയിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി എന്നു വരുത്താനാണ് ശ്രമം. ഇക്കാര്യത്തിൽ എസ്എഫ്‌ഐ തിരുത്തണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സമരത്തെ തള്ളിപ്പറയാൻ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചു. സംഭവത്തിൽ സംഘടനയിലെ പാർട്ടി അംഗങ്ങളോടു വിശദീകരണം തേടും. ശക്തമായ നടപടിയെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാൽ സിപിഎം പോലൊരു കേഡർ പാർട്ടിയിൽ നേതൃത്വം അറിയാതെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐക്കാർ അടിച്ചു തകർക്കുമെന്നത് കോൺഗ്രസുകാർക്ക് അംഗീകരിക്കാനാകില്ല. കേരളത്തിലെ രാഷ്ട്രീയ ചർച്ചാ വിഷയങ്ങൾ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന സംശയം ശക്തമാണ്. ടിപി ചന്ദ്രശേഖരനെ നെയ്യാറ്റിൻകര ഉപതരെഞ്ഞെടുപ്പ് സമയത്ത് 51 വെട്ടു വെട്ടിക്കൊന്ന അതേ ക്രിമിനൽ ബുദ്ധിയാണ് ഇതിന് പിന്നലെന്നും അവർ വിലയിരുത്തുന്നു.

അതിനിടെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്‌ഐയും വ്യക്തമാക്കി. ജില്ലാ നേതൃത്വം ഇത്തരമൊരു മാർച്ച് സംഘടിപ്പിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. സമരത്തിനു നേതൃത്വം നൽകിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അക്രമത്തിനു പിന്നിലുള്ളവർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും യച്ചൂരി ട്വിറ്ററിൽ കുറിച്ചു. യെച്ചൂരിക്ക് തീർത്തും നാണക്കേടായി മാറുകയും ചെയ്തു ഈ സംഭവം. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്നാണ് സിപിഎം നീക്കം. ഈ സഹകരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പുതിയ തലത്തിലെത്തുമെന്നും കരുതി. ഇതെല്ലാം അട്ടിമറിക്കുകയായിരുന്നു വയനാട്ടിലെ അക്രമം.

രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുള്ള എസ്എഫ്‌ഐ അതിക്രമം സിപിഎമ്മിനെ പാടേ പ്രതിരോധത്തിലാക്കി എന്നതും വസ്തുതയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന വേളയിൽ നടന്ന സംഭവവികാസങ്ങൾ നേതാക്കൾ പലരും അദ്ഭുതത്തോടെയാണ് ശ്രവിച്ചത്. ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി ചേരാനിരിക്കെ, വയനാട് ജില്ലാ നേതൃത്വം പാർട്ടിക്കു മുന്നിൽ പ്രതിക്കൂട്ടിലായി. സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സംഭവത്തെ തള്ളിപ്പറഞ്ഞതും ശ്രദ്ധേയമാണ്. അപ്പോഴും പ്രതിപക്ഷം രാഷ്ട്രീയ ചർച്ചകളെ മാറ്റി മറിക്കുന്ന ഗൂഢാലോചനയായി ഇതിനെ കാണുന്നുണ്ട്.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും അക്രമത്തിനെതിരെ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തതിനു പിന്നാലെ, ഇതേ വിഷയത്തിൽ പ്രധാനമന്ത്രിക്കു കത്തയച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. വെള്ളിയാഴ്ച രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടൽ തേടി കത്തയച്ച കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ വിഷയത്തിൽ ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

''ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർത്ഥിക്കാൻ സർക്കാരുകൾക്കു സാധിക്കും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു.'' - രാഹുൽ കുറിച്ചു. കത്തിന്റെ വിശദാംശങ്ങൾ സഹിതമാണ് പോസ്റ്റ്.

ബഫർസോൺ വിഷയത്തിൽ സ്ഥലം എംപിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ കൽപ്പറ്റയിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്കു മാർച്ച് നടത്തിയത്. ഇരച്ചു കയറിയ പ്രവർത്തകർ ഓഫിസ് തല്ലിത്തകർത്തിരുന്നു.അതിനിടെ, എസ്എഫ്‌ഐ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓഫിസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP