Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഫർസോണിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി കത്തയച്ചതിന്റെ തെളിവുമായി രാഹുൽ; വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ തല്ലിത്തകർത്തതിൽ സംസ്ഥാനത്തും ഡൽഹിയിലും പ്രതിഷേധം കടുക്കുന്നു; വിവിധ ഇടങ്ങളിൽ പന്തംകൊളുത്തി പ്രകടനം; എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം, അറസ്റ്റ്; കനത്ത സുരക്ഷ ഏർപ്പെടുത്തി

ബഫർസോണിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി കത്തയച്ചതിന്റെ തെളിവുമായി രാഹുൽ; വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ തല്ലിത്തകർത്തതിൽ സംസ്ഥാനത്തും ഡൽഹിയിലും പ്രതിഷേധം കടുക്കുന്നു; വിവിധ ഇടങ്ങളിൽ പന്തംകൊളുത്തി പ്രകടനം; എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം, അറസ്റ്റ്; കനത്ത സുരക്ഷ ഏർപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നേരത്തെ അയച്ച കത്ത് പുറത്ത് വിട്ട് രാഹുൽ ഗാന്ധി. ഇന്നലെ അയച്ച കത്ത് അടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം.

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഇടപെട്ടതിന്റെ തെളിവുകൾ രാഹുൽ ഗാന്ധി പങ്കുവെച്ചത്. ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് കത്തിൽ ആവശ്യപ്പെടുന്നു.

'ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സഹായിക്കാനാകും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു', രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേ സമയം വയനാട് എം പി ഓഫീസ് അടിച്ച് തകർത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകർ രംഗത്തെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം പടർന്നുകഴിഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെന്ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. എ കെ ജി സെന്ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി. എകെജി സെന്ററിലേക്കു മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാളയത്ത് യൂണിവേഴ്‌സിറ്റി കോളജിന് സമീപം പൊലീസ് തടഞ്ഞു. സിപിഎമ്മിന്റെ ഫ്‌ളക്‌സ് ബോർഡുകൾ തകർത്തു. യൂത്ത് കോൺഗ്രസ് കോഴിക്കോട് മാനാഞ്ചിറ റോഡ് ഉപരോധിച്ചു. പാലക്കാട്ടും കൊച്ചിയിലും കൊല്ലത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

വയനാട്ടിൽ തുടങ്ങിയ പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചുകഴിഞ്ഞു. ഡൽഹിയിലെ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസാണ് മാർച്ച് നടത്തുന്നത്. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സുകൾ വ്യാപകമായി നശിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു മാർച്ച് നടത്താനാണു നീക്കം. തിരുനക്കരയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനു പരുക്കേറ്റു.

പാലക്കാട് നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. കോഴിക്കോട് തിരുവനന്തപുരം എന്നിവടങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവുമായി ഇപ്പോൾ എത്തിയിട്ടുണ്ട്.

വയനാട്ടിലെ കോൺഗ്രസ്, സിപിഎം ഓഫീസിന് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ ഔദ്യോഗിക പരിപാടികൾ മാറ്റി വച്ചാണ് അദ്ദേഹത്തിന്റെ കല്പറ്റ സന്ദർശനം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരയുണ്ടായ ആക്രമണത്തിൽ കേരളത്തിൽ മുഴുവനും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. കോഴിക്കോട് എംപി എം.കെ രാഘവൻ വയനാട് എത്തി.

അതേസമയം മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ അക്രമം നടത്തിയ എസ് എഫ് ഐ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് നരേന്ദ്ര മോദിയെയും സംഘപരിവാറിനെയും ബിജെപിയെയും സുഖിപ്പാനായിരുന്നോ എന്ന ചോദ്യമുയർത്തിയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം പ്രതിഷേധം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP