Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജൂൺ 30 കഴിഞ്ഞാൽ കേന്ദ്രത്തിന്റെ മുമ്പിൽ കൈനീട്ടാനാവില്ല; ജിഎസ്ടിയുടെ അഞ്ചാം വർഷം വരുമാന വളർച്ചയിൽ മാത്രമല്ല കേന്ദ്ര നഷ്ടപരിഹാര വിഹിതത്തിലും കേരളം പിന്നിൽ; പാക്കേജ് കൂടി നിർത്തുന്നതോടെ കേന്ദ്രത്തെ കുറ്റം പറഞ്ഞാൽ അരി വേവില്ലെന്ന് കാട്ടുന്നത് വരുമാന കണക്കുകൾ

ജൂൺ 30 കഴിഞ്ഞാൽ കേന്ദ്രത്തിന്റെ മുമ്പിൽ കൈനീട്ടാനാവില്ല; ജിഎസ്ടിയുടെ അഞ്ചാം വർഷം വരുമാന വളർച്ചയിൽ മാത്രമല്ല കേന്ദ്ര നഷ്ടപരിഹാര വിഹിതത്തിലും കേരളം പിന്നിൽ; പാക്കേജ് കൂടി നിർത്തുന്നതോടെ കേന്ദ്രത്തെ കുറ്റം പറഞ്ഞാൽ അരി വേവില്ലെന്ന് കാട്ടുന്നത് വരുമാന കണക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് കുടിശികയായി കിടന്ന ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സംസ്ഥാനത്തിന് ഇത് വലിയ ആശ്വാസമായി. ജൂൺ 30 വരെയാണ് കുടിശിക നൽകാനുള്ളത്. അതുകഴിഞ്ഞാൽ കേന്ദ്രവിഹിതം കിട്ടില്ല. ഭീമമായ വരുമാനനഷ്ടമുള്ളതിനാൽ നഷ്ടപരിഹാരസംവിധാനം തുടരണമെന്നാണ് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ശക്തമായ ആവശ്യം. എന്നാൽ, ജൂണിലെ നഷ്ടപരിഹാരവിതരണം മാത്രമാണ് ശേഷിക്കുന്നതെന്നും ഇനി നഷ്ടപരിഹാരമില്ലെന്നുമാണ് കേന്ദ്രനിലപാട്.

2022 മെയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ഭാഗമായി 86,912 കോടി രൂപ അനുവദിച്ചു. ഇതുപ്രകാരം കേരളത്തിന് 5693 കോടി രൂപ ലഭിക്കും. നഷ്ടപരിഹാരമായുള്ള കേന്ദ്രവിഹിതമായി കേരളത്തിന് ഇതുവരെ കിട്ടിയത് 26,501 കോടിയാണ്.

2022 ജനുവരി വരെ ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 47,617 കോടി രൂപ, ഫെബ്രുവരി മാർച്ച് മാസങ്ങളിലെ വിഹിതമായ 21,322 കോടി, ഏപ്രിൽ മെയ് മാസങ്ങളിലെ വിഹിതമായ 17,973 കോടി രൂപ എന്നിവ ചേർത്താണ് ആകെ 86,912 കോടി രൂപ കേന്ദ്രം അനുവദിച്ചത്. അതേസമയം ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നത് അവസാനിക്കാൻ ഇരിക്കവേ ഇനിയും സ്വന്തം നിലയിൽ ജിഎസ്ടി വരുമാനം വർധിപ്പിക്കേണ്ടത് കേരളത്തിന്റെ ആവശ്യമായി മാറുകയാണ്.

ഏപ്രിലിലെ കണക്കനുസരിച്ച് ജിഎസ്ടി വരുമാന വളർച്ചാ നിരക്കിൽ 27ാം സ്ഥാനത്താണു കേരളം. 2021 ഏപ്രിലിൽ 2,466 കോടി ജിഎസ്ടി വരുമാനമായി കിട്ടിയെങ്കിൽ ഏപ്രിലിൽ കിട്ടിയത് 2,689 കോടിയാണ്. ശരാശരി 14% വളർച്ച പ്രതീക്ഷിക്കുന്നിടത്ത് 9% മാത്രമാണ് കേരളത്തിന്റെ ജിഎസ്ടി വളർച്ചാ നിരക്ക്.

14% വളർച്ച ഇല്ലെങ്കിൽ ബാക്കി തുക കേന്ദ്രം നൽകുന്നതാണു ജിഎസ്ടി നഷ്ടപരിഹാര പാക്കേജ്. നഷ്ടപരിഹാരം നിർത്തലാക്കുമ്പോൾ പകരം ജിഎസ്ടി വരുമാനം വർധിപ്പിച്ചു പിടിച്ചുനിൽക്കാനുള്ള കെൽപ് കേരളത്തിനില്ലെന്നാണു പുതിയ വരുമാനക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ ഇനിയും കേന്ദ്രത്തെ കുറ്റം പറഞ്ഞു പിടിച്ചു നിൽക്കൽ കേരളത്തിന് സാധ്യമല്ല. 103 കോടിയിൽ നിന്ന് 196 കോടിയിലേക്കു കുതിച്ച അരുണാചൽ പ്രദേശാണ് വരുമാന വളർച്ചയിൽ ഒന്നാം സ്ഥാനത്ത്.

ഏറ്റവും കൂടുതൽ വരുമാനം നേടിയത് വാണിജ്യ, വ്യവസായ കേന്ദ്രമായ മഹാരാഷ്ട്രയാണ്. 22,013 കോടി രൂപയിൽ നിന്ന് 27,495 കോടി രൂപയിലേക്കാണ് മഹാരാഷ്ട്രയുടെ പ്രതിമാസ വരുമാന വളർച്ച. രാജ്യത്തെ ആകെ ജിഎസ്ടി വരുമാനത്തിന്റെ 21 ശതമാനവും മഹാരാഷ്ട്രയുടെ സംഭാവനയാണ്. കേരളത്തിന്റെ സംഭാവനയാകട്ടെ 2 ശതമാനവും. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട് 10 ശതമാനവും കർണാടക 19 ശതമാനവും വളർച്ച നേടി.

ജിഎസ്ടി നടപ്പാക്കുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതൽ നേട്ടം എന്നായിരുന്നു ഒന്നാം പിണറായി സർക്കാർ പ്രതീക്ഷിച്ചതെങ്കിലും ജിഎസ്ടിക്ക് 5 വയസ്സാകുമ്പോൾ കേരളം ഏറ്റുവാങ്ങുന്നതു തിരിച്ചടി മാത്രമാണ്. കഴിഞ്ഞ 5 വർഷവും നികുതി ചോർച്ച കണ്ടെത്താനും പരിഹാര നടപടികൾ കൈക്കൊള്ളാനും സർക്കാർ തയാറാകാത്തതാണ് ഇപ്പോഴത്തെ വരുമാനക്കുറവിനു കാരണം.

അതിനിടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം താൽക്കാലിക അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജിഎസ്ടി നഷ്ടപരിഹാരവും ലഭിക്കുന്നത്. സംസ്ഥാന സർക്കാറിന് ക്ഷേമ, വികസന ചെലവുകൾ ചുരുക്കുക നിലവിൽ സംസ്ഥാനത്തിന് സാധ്യമല്ല. ഇത് വ്യക്തമാക്കുന്നതാണ് കണക്കുകളും. ശമ്പളത്തിനും പെൻഷനും വിരമിക്കൽ ആനുകൂല്യ വിതരണത്തിനുമായി വേണ്ടത് 68,914 കോടിയാണ്. പലിശയ്ക്കായി 26,834 കോടിയും.

സർവകലാശാലകൾക്കും കെഎസ്ആർടിസിയടക്കം പൊതുമേഖലയ്ക്കുമായി 3777 കോടി ഗ്രാന്റ് നൽകണം. ഭക്ഷ്യസബ്‌സിഡിക്ക് 2170 കോടിയും. രാജ്യത്താകെ വിലക്കയറ്റ സാഹചര്യത്തിൽ ചെലവ് ഉയരാനാണ് സാധ്യത. സ്‌കോളർഷിപ്പുകൾക്കും സ്റ്റൈപെൻഡുകൾക്കും 1214 കോടിയും, ആരോഗ്യ മേഖലയ്ക്ക് 5820 കോടിയും, വിദ്യാഭ്യാസ മേഖലയ്ക്ക് 20,592 കോടിയും കണക്കാക്കുന്നു. ക്ഷേമ പെൻഷന് 10,152 കോടിയും വിവിധ വിഭാഗങ്ങളുടെ പോഷക പൂരണ പരിപാടികൾക്ക് 2848 കോടിയും വേണം. ബജറ്റിലെ വാർഷിക മൊത്ത ചെലവ് 1.73 ലക്ഷം കോടി രൂപയാണ്.

കേന്ദ്ര നഷ്ടപരിഹാര തുകയിൽ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നിവയാണ് യഥാക്രമം ഒന്നു മുതൽ നാലുവരെ സ്ഥാനത്ത്. കേരളം ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യയിലെ കുറവാണ് വ്യാപാരക്കുറവിനും അതുവഴി ജി.എസ്.ടി.നഷ്ടപരിഹാരക്കുറവിനും കാരണമായതെന്ന് കണക്കാക്കുന്നു.

ജി.എസ്.ടി. ആരംഭിച്ചത് മുതൽ അഞ്ചുവർഷത്തേക്ക് നൽകിയ നഷ്ടപരിഹാരം മൂന്നു വർഷം കൂടി നീട്ടണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തുണ്ട്. 2015-16 വർഷത്തിലെ നികുതി വരുമാനം അടിസ്ഥാനമാക്കി തുടർന്നുള്ള അഞ്ചുവർഷങ്ങളിൽ 14 ശതമാനം വീതം വർധന കണക്കാക്കി അത്രയും തുക കിട്ടിയില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയാണ് കേന്ദ്രം ചെയ്തിരുന്നത്.

രാജ്യത്ത് 2017 ജൂലൈ ഒന്നിന് ജിഎസ്ടി സംവിധാനം നിലവിൽവന്നതോടെ സംസ്ഥാനങ്ങൾക്ക് നേരിട്ട വരുമാന നഷ്ടം പരിഹരിക്കാനാണ് അഞ്ച് വർഷത്തേക്ക് നഷ്ടപരിഹാരം നൽകാൻ നിശ്ചയിച്ചത്. ചിലയിനം ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ചുമത്തിയാണ് ജിഎസ്ടി നഷ്ടപരിഹാരഫണ്ടിലേക്ക് വരുമാനം കണ്ടെത്തുന്നത്. ദ്വൈമാസ നഷ്ടപരിഹാരം 2017-18, 2018-19 വർഷങ്ങളിൽ യഥാസമയം നൽകി. തുടർന്നുള്ള വർഷങ്ങളിൽ നഷ്ടപരിഹാരം കുടിശ്ശികയായി. സംസ്ഥാനങ്ങൾ ശക്തമായി പ്രതിഷേധിച്ചതോടെ കുടിശ്ശിക ഗഡുക്കളായി നൽകി. ഇതിന്റെ ബാക്കിയാണ് ഇപ്പോൾ അനുവദിച്ചത്.

ജിഎസ്ടി നഷ്ടപരിഹാരഫണ്ടിൽ 25,000 കോടി രൂപയാണ് മിച്ചമുള്ളതെന്നും ബാക്കി തുക കേന്ദ്രത്തിന്റെ തനത് വിഭവവരുമാനത്തിൽനിന്നാണ് നൽകുന്നതെന്നും ധനമന്ത്രാലയം അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP