Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്‌സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ

ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്‌സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ.

സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്. അതിന് ശേഷം വിശദമായ വാർത്തയും നൽകി. പക്ഷേ ആരോഗ്യമന്ത്രി വീണാ ജോർജ് മാത്രം അനങ്ങിയില്ല. ഈ കണ്ണടയ്ക്കലിനുള്ള വിലയാണ് കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഒരു പാവം മനുഷ്യന് ജീവൻ നഷ്ടമായത്. ഇനിയെങ്കിലും അനധികൃത നിയമനങ്ങളും മറ്റും അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി ഇടപെടൽ നടത്തണം. അല്ലെങ്കിൽ ഇനിയും മനുഷ്യജീവനുകൾ നഷ്ടമാകും.

ആശുപത്രിയിലെ അനീതികൾക്കെതിരെ ആരു പ്രതികരിച്ചാലും നേരെ അവരെ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലെത്തിക്കും. ഡി ആർ ഫാൻസിന്റെ രാഷ്ട്രീയ സ്വാധീന കരുത്തിൽ പ്രതികരിച്ച ആൾ കേസിൽ പ്രതിയാകും. ജയിലിലും അടക്കും. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് ഇവിടെ അനീതി കണ്ടാൽ മിണ്ടാൻ ഭയമാണ്. ആംബുലൻസിൽ എത്തിച്ച കിഡ്‌നി മറ്റൊരു ആംബുലൻസ് ഡ്രൈവർക്ക് എടുത്തു കൊടുത്തത് ആംബുലൻസിലെ ഡോക്ടറാണ്. സെക്യൂരിറ്റി ജോലിക്കാരായ ഡി ആർ ഫാൻസുകാർ ആരേയും കൂസാക്കാതെ ജോലി നോക്കുന്നു. ഇത് അറിയാവുന്നവരാണ് കിഡ്‌നിയുമായി ഓപ്പറേഷൻ തിയേറ്ററിലേക്ക് ഓടിയത്. എന്നാൽ ആരും അവിടേയും ഉണ്ടായില്ല. എത്രയും വേഗം ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പാവങ്ങൾക്കെതിരെ കള്ളക്കേസും നൽകി മെഡിക്കൽ കോളേജ്.

കള്ളക്കേസിൽ പരാതിക്കാരെ കുടുക്കുന്നതാണ് ഇവിടുത്തെ സ്ഥിരം ജോലി. മുമ്പ് സെക്യൂരിറ്റിക്കാർ അതിക്രൂരമായി രോഗിയുടെ ബന്ധുക്കളെ മർദ്ദിക്കുന്ന വീഡിയോ വൈറലായി. പക്ഷേ അടി കിട്ടയവർക്കെതിരേയും മെഡിക്കൽ കോളേജ് പൊലീസ് പ്രതികളുടെ പരാതിയിൽ എഫ് ഐ ആർ ഇടും. അതുകൊണ്ട് ഭാവിയിൽ രണ്ടു പേരും കേസിലെ പ്രതികളാകും. അങ്ങനെ കേസിൽ ഒത്തു തീർപ്പ്ു വരും. ക്രൂരത കാട്ടുന്ന ഡി ആർ ഫാൻസുകാർ രക്ഷപ്പെടും. മെഡിക്കൽ കോളേജിലെ അനാസ്ഥയിൽ ജീവൻ നഷ്ടപ്പെട്ട ആൾക്ക് വേണ്ടി സംസാരിച്ച ആംബുലൻസ് ഡ്രൈവർക്ക് എതിരെ നൽകിയ കേസും ഡി ആർ ഫാൻസിന്റെ അതിബുദ്ധിയാണ്.

അതു കള്ളപരാതി തന്നെ

കൊച്ചിയിൽ നിന്നെത്തിച്ച വ്യക്കയടങ്ങുന്ന പെട്ടി ആംബുലൻസിൽ നിന്നും എടുത്തവർക്ക് എതിരെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് പരാതി നൽകിയിരുന്നു. ഡോക്ടർമാർ വരും മുൻപ് വൃക്ക അടങ്ങിയ പെട്ടി എടുത്തുകൊണ്ടു പോയെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവർ നൽകിയ പരാതിയിൽ പറയുന്നത്. അടഞ്ഞുകിടന്ന ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ പെട്ടിയെടുത്തവർ അപമര്യാദയായി പെരുമാറി. ആശുപത്രിക്കെതിരെ മോശം പ്രചാരണം നടത്തി എന്നിങ്ങനെയാണ് പരാതിയിലെ ആരോപണം. ഇത് പൂർണ്ണമായും തെറ്റാണ്. പുറത്തു വന്ന വീഡിയോ പരിശോധിച്ചാൽ തന്നെ അത് വ്യക്തമാണ്.

സത്യം പറയുന്നവരേയും പരാതി പറയുന്നവരേയും കള്ളക്കേസിൽ കുടുക്കുന്ന ആശുപത്രി അധികാരികളുടെ സ്ഥിരം പരിപാടിയാണ് ഇത്. മുമ്പ് നടന്ന അതേ തന്ത്രം. ഗുരുതരാവസ്ഥയിലുള്ള രോഗിക്കായി എത്തിച്ച വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നേരത്തെ ആംബുലൻസ് സഹായി അരുൺദേവ് വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ നിന്നും വൃക്കയുമായി ആംബുലൻസെത്തുമ്പോൾ സെക്യൂരിറ്റി പോലും വിവരമറിഞ്ഞിരുന്നില്ലെന്നും, ഇതിനാലാണ് വൃക്കയടങ്ങിയ പെട്ടി തങ്ങൾ എടുത്തതെന്നുമാണ് അരുൺദേവ് വിശദീകരിച്ചത്. സെക്യൂരിറ്റിക്കാർ ആരും ഇല്ലാത്തതു കൊണ്ട് തന്നെ ആംബുലൻസ് ഡ്രൈവർക്ക് ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർ വൃക്ക അടങ്ങിയ പെട്ടി നൽകി.

ഇവർക്ക് വഴികാട്ടിയായി ഒരു ആശുപത്രി സെക്യൂരിറ്റിയും ഉണ്ടായിരുന്നുവെന്നും ചിത്രങ്ങളിൽ വ്യക്തം. ''ഒരു ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. അതല്ലാതെ എനിക്കിതിൽ വേറെ ദുരുദ്ദേശം ഒന്നുമില്ലായിരുന്നു. ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷൻ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തേ വന്നിരിക്കാം. മിഷനിൽ കൂടെ പോയ ഡ്രൈവർമാരും ഡോക്ടർമാരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നു'' എന്ന് അരുൺ ദേവും പറയുന്നു. ഇത് തന്നെയാണ് സത്യമെന്ന് പുറത്തു വന്ന വീഡിയോയിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ കള്ളപരാതി നൽകിയ ആശുപത്രിയിലെ പ്രമുഖർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി തട്ടിപ്പുകാരുടെ കേന്ദ്രം

ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മറവിലാണ് എല്ലാ തട്ടിപ്പും. എച്ച് ഡി എസ് എന്ന ഓമനപ്പേരിൽ അറിയുന്ന ഈ കമ്പനിയുടെ നിയന്ത്രണം എല്ലാ കാലത്തും ഭരണപക്ഷത്തിനാകും. ഈ രാഷ്ട്രീയ കരുത്തിലാണ് ഡി ആർ ഫാൻസും വളരുന്നത്. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയാൽ അറുപത് വയസ്സുവരെ ആശുപത്രിയിൽ ജോലി നോക്കാം. പെൻഷൻ ഉണ്ടാകില്ല. മറ്റ് ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമനങ്ങളിൽ അട്ടിമറി നടക്കുന്നത്. സ്വാധീനമുള്ളവരുടെ അതിവിശ്വസ്തർ ഇവിടെ സ്ഥിര ജോലിക്കാരാകുന്നു.

എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയ രണ്ട് പ്യൂണുമാരുണ്ട്. ഇവരാണ് എച്ച് ഡി എസിലെ താക്കോൽ സ്ഥാനക്കാരനെ നിയന്ത്രിക്കുന്നത്. ഈ പ്യൂണുമാരിൽ ഒരാളുടെ ഭാര്യയും മകളും മകനും മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഭാര്യ കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് ജോലി. മകൾ തിയേറ്ററിൽ നേഴ്സാണ്. മകൻ ഓക്സിജൻ പ്ലാന്റിലും. മറ്റൊരു പ്യൂണിന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇതിനൊപ്പം ഇയാളുടെ കുടുംബത്തിലെ ഏഴു പേരാണ് മെഡിക്കൽ കോളേജിലെ വിവിധ ഇടങ്ങളിൽ ജോലിക്കുള്ളത്. അറുപത് വയസ്സുവരെ ഇവർക്ക് ജോലി ചെയ്യാം. അതുകൊണ്ട് തന്നെ സ്ഥിര ജോലിക്ക് സമാനമാണ് കാര്യങ്ങൾ.

പത്തു കൊല്ലമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച് ഡി സി വഴി കൃത്യമായി യോഗ്യതയുള്ളവരെ നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം. വിവധ പദ്ധതികളിൽ ആദ്യം പരിചയക്കാരെ താൽകാലികക്കാരായി തിരുകി കയറ്റും. അതിന് ശേഷം കുറച്ചു കാലം കഴിയുമ്പോൾ കളക്ടറേറ്റിനെ സ്വാധീനിച്ച് എച്ച് ഡി സിയിലൂടെ ഇവരെ ആശുപത്രി ജീവനക്കാരായി ഉയർത്തുന്നതാണ് തന്ത്രം. മുകളിൽ പറഞ്ഞ പ്യൂണുമാരുടെ കുടുംബാംഗങ്ങളെല്ലാം ഇത്തരത്തിൽ ആശുപത്രിയിൽ ജോലിക്ക് കയറിയവരാണ്.

ഇതോടെ നേഴ്സിംഗും ലാബ് ടെക്നീഷ്യൻ കോഴ്സും അടക്കം പഠിച്ച് ജോലിക്കായി കാത്തു നിൽക്കുന്ന സാധാരണക്കാരുടെ വാതിലും അടയുകയാണ്. എവിടെ ഒഴിവെത്തിയാലും അടിയന്തരമായി എന്ന് പറഞ്ഞ് എച്ച് ഡി സിയിലൂടെ നിയമനം നടത്തും. പി എസ് സിക്ക് വേക്കൻസി റിപ്പോർട്ട് ചെയ്യാൻ വൈകിച്ചാണ് ഇത്. ഈ പോസ്റ്റിലേക്ക് എച്ച് ഡി സിക്കാരെത്തിയാൽ പിന്നെ അവിടെ ഒഴിവ് നികത്തപ്പെട്ടതു പോലെ കണക്കാക്കും. അത് പി എസ് എസിക്ക് എത്തുകയുമില്ല. ഇതിലൂടെ ജോലി അർഹിക്കുന്നവർക്ക് തൊഴിൽ നഷ്ടവും സംഭവിക്കും.

നേരത്തെ വിമുക്ത ഭടന്മാരെയാണ് സെക്യൂരിറ്റിക്കാരായി നിയോഗിച്ചിരുന്നത്. പിന്നീട് ഇത് ഏജൻസിക്ക് കൈമാറി. ഇതിന് പിന്നാലെ സെക്യൂരിറ്റിക്കാരായി എത്തുന്നതും ഡി ആർ ഫാൻസാണ്. ഇതാണ് ക്രിമിനലുകളുടെ ഇടത്താവളമായി മെഡിക്കൽ കോളേജിനെ മാറ്റിയത്. കൂട്ടിരിപ്പുകാരെ പോലും ക്രൂരമായി അവർ മർദ്ദിക്കുന്നു. പരാതി പറഞ്ഞാൽ അടികൊള്ളുന്നവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസും എടുക്കും. ഇതിനൊപ്പമാണ് മറ്റ് നിയമന അഴിമതികൾ.

ആറു വർഷമായി മെഡിക്കൽ കോളേജിൽ എച്ച് ഡി എസ് ജനറൽ ബോഡി യോഗം കൂടാതെ നടത്തിയ നിയമനങ്ങളെ കുറിച്ചും ലക്ഷക്കണക്കിന് ലാബ് ഉപകരണങ്ങളുടെ പർച്ചേസുകളെ കുറിച്ചും വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിരുന്നു. എച്ച് ഡി എസ് എക്സികുട്ടീവ് അംഗം ഉള്ളൂർ മുരളിയും മൂൻ കൗൺസിലർ ജി എസ് ശ്രീകുമാറും ഇക്കാര്യം പലവട്ടം ആവശ്യപ്പെട്ടു. പക്ഷേ ഒന്നും നടന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP