Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ

എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവസൂക്ഷ്മത പുലർത്തിയില്ലെങ്കിൽ, മാധ്യമങ്ങൾക്ക് പണി കിട്ടാം. കൈരളി ചാനലും, കല്ലറ സ്വദേശിയായ അദ്ധ്യാപികയും തമ്മിലുള്ള കേസിൽ, ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാന്റേഡ്‌സ് അഥോറിറ്റി നിരീക്ഷിച്ചതും അതുതന്നെയാണ്. അദ്ധ്യാപികയുടെ മകളായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ ചിത്രം അനധികൃതമായി പ്രദർശിപ്പിച്ചതിനെതിരേയുള്ള പരാതിയിൽ കൈരളി ചാനലിന് തിരിച്ചടി നേരിട്ടു.

സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്‌തെന്ന
വാർത്ത കള്ളമെന്ന് അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രിയ വിനോദ് വ്യക്തമാക്കിയിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ കൊടുത്ത പരാതിയിൽ (SEC120 O ) അദ്ധ്യാപിക അറസ്റ്റിൽ എന്ന വ്യാജ വാർത്ത കൈരളി ചാനലും ദേശാഭിമാനിയും ഉൾപ്പെടെ പല ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും പ്രചരിപ്പിച്ചിരുന്നു. എഎ റഹിം മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്ന വ്യാജ ചിത്രം അദ്ധ്യാപിക ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതാണ് ഡിവൈഎഫ്‌ഐയുടെ പരാതിക്കിടയാക്കിയത്. ( വ്യാജമെന്ന് അറിഞ്ഞപ്പോൾ തന്നെ ആ ചിത്രം ഡിലീറ്റ് ചെയ്തിരുന്നു)

അദ്ധ്യാപിക പ്രിയ വിനോദിന്റെ മകളും ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയും NSUI വൈസ് പ്രസിഡന്റുമായ പെൺകുട്ടിയുടെ ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു കൈരളി ചാനൽ വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് കൈരളി ചാനലിനെതിരെ പ്രിയ വിനോദ് NBDSA (ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാന്റേഡ്‌സ് അഥോറിറ്റി )യിൽ നൽകിയ പരാതിയിൽ കൈരളി ചാനൽ നിയമം ലംഘിച്ചതായി കണ്ടെത്തി. ആ വീഡിയോ ചാനലുമായി ബന്ധപ്പെട്ട എല്ലാ സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. ഇനി ഇതുപോലെ ആവർത്തിച്ചാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും  എൻബിഡിഎസ്എ മുന്നറിയിപ്പ് നൽകി.

പ്രിയങ്കാഗാന്ധി, രാഹുൽഗാന്ധി,, കെ സുധാകരൻ തുടങ്ങി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ നിന്നും എടുത്തതാണെന്നും ഈ പെൺകുട്ടി അദ്ധ്യാപികയുടെ മകൾ ആണെന്ന് അറിഞ്ഞിരുന്നില്ല എന്നുമായിരുന്നു കൈരളി ചാനലിന്റെ അഭിഭാഷകൻ നൽകിയ വിചിത്രമായ വിശദീകരണം.

വസ്തുതകൾ വിലയിരുത്താതെ, വാർത്തയുമായി ബന്ധമില്ലാത്ത, പെൺകുട്ടിയുടെ ചിത്രങ്ങൾ സംപ്രേഷണം ചെയ്തതിലൂടെ കൈരളി ചാനൽ സംപ്രേഷണ മാനദണ്ഡങ്ങളും, ധാർമിക ചട്ടങ്ങളും ലംഘിച്ചിരിക്കുകയാണെന്നും ഭാവിയിൽ കരുതലോടെ പ്രവർത്തിക്കണമെന്നും
 എൻബിഡിഎസ്എ നിർദ്ദേശം നൽകി.

സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതന്ന വാർത്ത കള്ളമെന്ന് അദ്ധ്യാപിക പ്രിയ വിനോദ്, കഴിഞ്ഞ വർഷം ഒക്ടോബറിൽ മറുനാടൻ മലയാളിയോട്  പ്രതികരിച്ചിരുന്നു. തനിക്കെതിരെ സിപിഎം സൈബർ പോരാളികൾ വളരെ മോശമായ കമന്റുകളോട് കൂടി കടുത്ത ആക്രമണം നടത്തുകയാണെന്നും അവർ പറഞ്ഞിരുന്നു.

എഎ റഹീമിന്റെ ചിത്രം പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പ്രിയ വിനോദ്,  പ്രചരിപ്പിച്ചു എന്നായിരുന്നു ആരോപണം.

ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകർ, എഎ റഹീമിനെ അപമാനിക്കുന്ന തരത്തിൽ, ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രിയ വിനോദിനെതിരെ കേസ് എടുത്തെന്നും, അറസ്റ്റ് ചെയ്‌തെന്നും
ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു എന്നുമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ, തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയ വിനോദ് മറുനാടനോട് പറഞ്ഞിരുന്നു.

സംഭവം പ്രിയ വിനോദിന്റെ വാക്കുകളിൽ

2021,സെപ്റ്റംബർ30 ന് മോൻസന്റെ വിഷയം വന്ന സമയത്ത്, മുൻ ഡിജിപി ലോക് നാഥ് ബെഹ്റ, പൊലീസ് ഓഫീസർമാർ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, അങ്ങനെ പ്രമുഖരായവരുടെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞാൻ, ഒരു യാത്ര ചെയ്ത് കഴിഞ്ഞ വന്നതായതുകൊണ്ട് ഈ വിഷയത്തിൽ പോസ്റ്റൊന്നും ഇടാൻ പറ്റിയില്ല. വീട്ടിൽ വന്ന് നോക്കുമ്പോൾ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും, ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെയും ഒക്കെ കുറെ ഫോട്ടോസ് കണ്ടു. അതിൽ ഏതാണ്, ഒറിജിനൽ, വ്യജൻ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച്, എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു. അല്ലാതെ വേറെയും ഒരേ ഡ്രസ് ഒക്കെയിട്ട് മോൻസണുമായി നിൽക്കുന്ന ചിത്രങ്ങളും ഫേസ്‌ബുക്കിൽ കണ്ടു. ഈ ചിത്രം കണ്ടപ്പോൾ ഒകു കോമഡി...അല്ലെങ്കിലും ഒരുപാട് ട്രോളുകൾക്ക് വിധേയനാകുന്ന വ്യക്തിയാണല്ലോ റഹീം.

അങ്ങനെ ഞാൻ ട്രോൾ അല്ലെങ്കിലും, നിരവധി സീരിയസായ പോസ്റ്റുകൾ അദ്ദേഹത്തിന് എതിരെയും, ഡിവൈഎഫ്ഐക്ക് എതിരെ ഇടുകയും. അത് പല ചാനലുകളും എടുക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. എന്റെ പോസ്റ്റിൽ, തന്നെ 600 ഷെയർ ഒക്കെ പോകുകയും ചെയ്തതാണ്. അപ്പോ അന്ന് മുതലേ ഇവർക്ക് എന്നോട് ഒരു കലിപ്പുണ്ട്.

ഞാൻ കോൺഗ്രസ് പ്രവർത്തകയല്ല, ഞാൻ അടിയുറച്ചൊരു കോൺഗ്രസുകാരിയാണ്. പ്രവർത്തകയോ, നേതാവോ അല്ല, ഞാനൊരു അദ്ധ്യാപികയാണ്, 20 വർഷം സർവീസ് ചെയ്ത അദ്ധ്യാപികയാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കെഎസ് യുവിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് മാത്രം.

സ്വാഭാവികമായും റഹീമിന് എതിരെ ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ ഷെയർ ചെയ്തു. കോമഡി ക്യാപ്ഷനും ഇട്ട് ഷെയർ ചെയ്തു. എന്നാൽ, വ്യാജ ഫോട്ടോ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ അങ്ങ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് ഒന്നാം തീയതി വെങ്ങാറമൂട് ഡിവൈഎഫ്ഐയുടെ ട്രഷറർ അരവിന്ദ,് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി. അപ്പോ അവര് നോക്കുമ്പോ, വലിയഗൗരവമുള്ള സംഭവമല്ല, 500 കണക്കിന് ആളുകൾ ഇങ്ങനെ ഷെയർ ചെയ്തതാണ്. ഞാനും ഷെയർ ചെയ്തുവെന്നേയുള്ളു. കേസെടുത്തില്ല.

പിന്നീട് രാഷ്ട്രീയമായി കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോൾ, പരാതി ആറ്റിങ്ങൽ കോടതിയിൽ എത്തുകയും, സെക്ഷൻ 120 ഒ പ്രകാരം വ്യാജ പ്രചാരണത്തിന് കേസെടുക്കാൻ പറഞ്ഞു. ഏഴാം തീയതിയാണ് എഫ്ഐആർ ഇട്ടത്. രണ്ടോ മൂന്നോ ദിവസം മുമ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ എന്റെ ഭർത്താവിനോട് വിവരം പറഞ്ഞു. അങ്ങനെ സ്റ്റേഷനിൽ പോകണോ, കോടതിയിൽ പോകണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, നാടായ കല്ലറയിലേക്ക് മൂന്നാലു ദിവസത്തേക്ക് വരേണ്ടേി വന്നത്. അപ്പോൾ ഡികെ മുരളി എംഎൽഎക്കെതിരെ നടത്തിയ ഒരു കണ്ണുതുറക്കൽ സമരം വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ, നേതാക്കൾ എല്ലാം പറഞ്ഞത് അനുസരിച്ച് പിറ്റേന്ന് ജാമ്യം എടുക്കാൻ സ്റ്റേഷനിൽ പോയി.

റഹീമിന് എതിരായ പോസ്ററ് എവിടുന്ന് കിട്ടിയെന്ന് സ്റ്റേഷനിൽ നിന്ന് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടി എന്ന് മറുപടി പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരുപാട് പേർ ഷെയർ ചെയ്തതെന്ന് വനിതാ കോൺസ്റ്റബിൾ ചോദിച്ചപ്പോൾ, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാവാം എന്നുപറഞ്ഞു. സ്റ്റേഷനിൽ പോയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെയാണ് സഖാക്കൾ അറിഞ്ഞത്. അറിഞ്ഞയുടനെ ഇവർ, എന്റെ കല്ലറ, എന്റെ വെഞ്ഞാറമൂട് എന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ, പ്രിയ വിനോദ് അറസ്റ്റിൽ, അദ്ധ്യാപിക പിടിയിൽ, എന്നൊക്കെ പോസ്റ്റിട്ടു.

24 ന്യൂസ്, മീഡിയ വൺ, കൈരളിക്കാരാണെങ്കിൽ മോളുടെ ചിത്രം ഹസ്ബന്റിന്റെ വിശദാംശങ്ങൾ ഒക്കെ വച്ചിട്ടാണ് വീഡിയ ചെയ്തത്. എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമം. സൈബർ അറ്റാക്കാണെങ്കിൽ വളരെ മോശമായ രീതിയിൽ ആയിരുന്നു. ഇന്നും അവർ ചാനലുകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമ നടപടി വേണ്ടേ....ചാനലുകളെല്ലാം അദ്ധ്യാപിക അറസ്റ്റിൽ എന്ന് പറഞ്ഞ് വാർത്ത കൊടുക്കുന്നു. ഞാൻ എന്റെ വീട്ടിലാണ്. രേഖപ്പെടുത്തി ജാമ്യം എടുത്തു എന്ന് അവർ കൊടുത്താൽ ഒകെ. കേസിന്റെ പ്രൊസിജ്യുർ അല്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP