Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തഞ്ചം നോക്കി ബിജെപി; അമിത് ഷായെ കണ്ട് ദേവേന്ദ്ര ഫട്‌നാവിസ്; കർണാടക, മധ്യപ്രദേശ് വഴിയേ മഹാരാഷ്ട്രയും പോകുമോ? ഏക്‌നാഥ് ഷിൻഡെ 21 എംഎൽഎമാരുമായി സൂറത്തിലെ റിസോർട്ടിലേക്ക് മുങ്ങിയതോടെ ചടുല കരുനീക്കങ്ങളുമായി ബിജെപി; ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കി ശിവസേന; ഉദ്ധവ് താക്കറെ സർക്കാർ തുലാസിൽ

തഞ്ചം നോക്കി ബിജെപി; അമിത് ഷായെ കണ്ട് ദേവേന്ദ്ര ഫട്‌നാവിസ്; കർണാടക, മധ്യപ്രദേശ് വഴിയേ മഹാരാഷ്ട്രയും പോകുമോ? ഏക്‌നാഥ് ഷിൻഡെ 21 എംഎൽഎമാരുമായി സൂറത്തിലെ റിസോർട്ടിലേക്ക് മുങ്ങിയതോടെ ചടുല കരുനീക്കങ്ങളുമായി ബിജെപി; ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കി ശിവസേന; ഉദ്ധവ് താക്കറെ സർക്കാർ തുലാസിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്‌നാവിസ് സർക്കാരിനായി ബിജെപി കരുനീക്കം തുടരുന്നതിനിടെ, വിമതനായ ഏക്‌നാഥ് ഷിൻഡെയെ ശിവസേന, പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കി. അജയ് ചൗധരിയാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഷിൻഡെയും മറ്റ് 21 എംഎൽഎമാരും സൂറത്തിലെ മെറിഡിയൻ ഹോട്ടലിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഉദ്ധവ് താക്കറെ സർക്കാരിന് അലാം മണി മുഴങ്ങി കഴിഞ്ഞു.

പാർട്ടി നിയമസഭാകക്ഷി സ്ഥാനത്ത് നിന്ന് പുറത്താക്കിയ അതേ സമയത്ത് തന്നെ ഷിൻഡെ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. 'ബാലസാഹേബ് താക്കറെയാണ് ഞങ്ങളെ ഹിന്ദുത്വ പഠിപ്പിച്ചത്. ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കില്ല'; ബാലസാഹേബിന്റെ ചിന്തകളെ ഉപേക്ഷിക്കില്ലെന്നും ഷിൻഡെ കുറിച്ചു.

അതേസമയം, ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപിയുടെ ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ തനിക്ക് ഉദ്ധവ് താക്കറെയിൽ പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞു. ഈ സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാൻ താക്കറെ വഴി കണ്ടെത്തുമെന്നും, ഇത് ശിവസേനയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പവാർ പറഞ്ഞു.

സൂറത്തിലെ ഹോട്ടലിൽ കഴിയുന്ന 21 എംഎൽഎമാരിൽ, അഞ്ച് മന്ത്രിമാരും, ഒരു സ്വതന്ത്ര എംഎൽഎയുമുണ്ട്. ഉദ്ധവ് താക്കറെ ഉച്ചകഴിഞ്ഞ് തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തു. ഷിൻഡെയ്ക്ക് ഒപ്പമുള്ളവരെ കൂടാതെ മറ്റുചിലരും യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് വിവരം. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. ഷിൻഡെയോട് സംസാരിക്കാൻ ആരെയും ഗുജറാത്തിലേക്ക് അയയ്ക്കില്ലെന്നാണ് സേനാ നേതൃത്വത്തിന്റെ നിലപാട്. പാർട്ടി നേതൃത്വവുമായി സംസാരിക്കണമെങ്കിൽ ഷിൻഡെ മുംബൈക്ക് വരട്ടെയെന്ന നിലപാടാണ് താക്കറെയ്ക്ക്.

താക്കറെ സർക്കാരിനെ താഴെയിടാൻ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് ആരോപിച്ചു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അതേ രീതിയിലാണ് മഹാരാഷ്ട്രയിലും അട്ടിമറി ശ്രമം നടക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാർട്ടിയാണ്. അത് ഞങ്ങൾ അനുവദിച്ച് കൊടുക്കില്ല, സഞ്ജയ് റാവുത്ത് പറഞ്ഞു. സൂറത്തിലെ ചില എംഎൽഎമാർക്ക് മടങ്ങണമെന്ന് ഉണ്ടെങ്കിലും അതനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഷിൻഡെ വൈകാതെ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. മഹാരാഷ്ട്രയിലെ ബിജെപിയുടെ ഉന്നതനേതാവായ ദേവേന്ദ്ര ഫട്‌നാവിസ് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതും ഊഹാപോഹങ്ങളുടെ ശക്തി കൂട്ടി. ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും, തങ്ങൾ കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും, ഷിൻഡെയോ, ബിജെപിയോ പരസ്പരം സർക്കാർ രൂപീകരണത്തിനുള്ള ഒരുനിർദ്ദേശവും മുന്നോട്ട് വച്ചിട്ടില്ലെന്നും മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു.

നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകിയത്. എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യമായ മഹാവികാസ് അഘാഡി സർക്കാരിന് തലവേദനയാകുകയാണ് ഏക്നാഥ് ഷിൻഡെയുടെ ഈ നീക്കം. 11 എംഎൽഎമാർ ഒറ്റയടിക്ക് മറുകണ്ടം ചാടിയാൽ അത് സർക്കാറിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. കഴിഞ്ഞ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് വീതം ശിവസേന - കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിരുന്നു.

താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി - കോൺഗ്രസ് - സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്.

തന്നെ ഒതുക്കാനാണ് ഉദ്ധവിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്ന വികാരം ശക്തമായിത്തന്നെ ഷിൻഡെയുടെ വൃത്തങ്ങളിലുണ്ട്. അതിനാൽത്തന്നെ നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി ഭിന്നിപ്പിലായിരുന്നു ഷിൻഡെ. നിലവിൽ എൻസിപി- കോൺഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേർത്താൽ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സർക്കാരിനുള്ളത്.

ഇതിനിടെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും പിസിസി അധ്യക്ഷൻ നാന പടോല അറിയിച്ചു. 2019 പൊതുതിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് വഴിപിരിയുകയായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിർത്തി ശിവസേന എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിച്ചു.

ശിവസേന 56, എൻസിപി 53, കോൺഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാർട്ടികളുമടക്കം 169 എംഎൽഎമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങളും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാൽ സഖ്യ സർക്കാരിനെ അട്ടിമറിച്ച് സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഉദ്ധവ് സർക്കാരിൽ വിള്ളൽ വീഴ്‌ത്താൻ പലതവണ ശ്രമം നടത്തിയിട്ടുള്ള ബിജെപിയുടെ ഒടുവിലെ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ചില കോൺഗ്രസ് എംഎൽഎമാരേയും ബിജെപി ബന്ധപ്പെട്ടതായ റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP