Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എ.കെ.ജി സെന്ററിലാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്; ശ്രദ്ധ മുഴുവനും വകുപ്പിലെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും; ദുർബലയായ മെഡിക്കൽ കോളേജിൽ അവിടത്തെ പ്രൊഫസറെ സസ്‌പെന്റഡ് ചെയ്താൽ എന്താകും സ്ഥിതി? എഞ്ചിൻ തകരാറിന് താക്കോലിനെ ശിക്ഷിക്കരുത്! വിമർശിച്ചു ഡോ. എസ് എസ് ലാൽ

എ.കെ.ജി സെന്ററിലാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്; ശ്രദ്ധ മുഴുവനും വകുപ്പിലെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും; ദുർബലയായ മെഡിക്കൽ കോളേജിൽ അവിടത്തെ പ്രൊഫസറെ സസ്‌പെന്റഡ് ചെയ്താൽ എന്താകും സ്ഥിതി? എഞ്ചിൻ തകരാറിന് താക്കോലിനെ ശിക്ഷിക്കരുത്! വിമർശിച്ചു ഡോ. എസ് എസ് ലാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഒരു രോഗി മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് ഡോ. എസ് എസ് ലാൽ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഒരു രോഗി മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണ്. എന്നാൽ, ഇതിന്റെ പേരിൽ നടപടി എടുക്കേണ്ടത് ഡോക്ടർമാർക്കെതിരെ ആകരുതെന്നാണ് ഡോ. ലാൽ പറയുന്നത്.

ആരോഗ്യ വകുപ്പിൽ ഭരണം നടത്തുന്നത് അവരുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് ഡോ. ലാൽ ആരോപിക്കുന്നു. എ.കെ.ജി സെന്ററിലാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്. അവിടെയുള്ളവരുടെ ശ്രദ്ധ മുഴുവനും നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുമാണ്. അക്കാര്യങ്ങളിലാണ് അധികാര ദുർവിനിയോഗവും അഴിമതിയും നടത്താൻ എളുപ്പം. ഇതിലൊന്നും ഇടപെടാൻ മന്ത്രിക്കധികാരമില്ല. തീരുമാനങ്ങളെടുക്കാൻ പ്രൈവറ്റ് സെക്രട്ടറിക്കുള്ള അധികാരം പോലും മന്ത്രിക്കില്ല. ഇതാണ് ആരോഗ്യ വകുപ്പിലെ യഥാർത്ഥ അവസ്ഥയെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.

പണ്ടേ ദുർബലയായ മെഡിക്കൽ കോളേജിൽ അവിടത്തെ പ്രൊഫസർമാരെക്കൂടി സസ്‌പെന്റ് ചെയ്താലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് മനസിലാക്കാൻ കഴിയാത്തതുകൊണ്ടാണ് പുതിയ മന്ത്രി സസ്‌പെൻഷൻ നടപടി സ്വീകരിച്ചതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. അവരെ ഉപദേശിക്കാൻ അറിവുള്ള ആരും അവരുടെ ടീമിൽ ഇല്ലെന്നത് ഉറപ്പാണ്. പ്രകടമായ അനാസ്ഥയോ അഴിമതിയോ കാണിച്ചാൽ പോലും ഡോക്ടർമാരെ പുറത്താക്കുന്നതിന് മുമ്പ് പകരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ഡോ. ലാൽ പറയുന്നു.

ഡോ. എസ് എസ് ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എഞ്ചിൻ തകരാറിന് താക്കോലിനെ ശിക്ഷിക്കരുത്!

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഒരു രോഗി മരിക്കാനിടയായ സംഭവം നിർഭാഗ്യകരമാണ്. ആയുസ് നീട്ടിയെടുക്കാനാണ് തകരാറിലായ അവയവം നമ്മൾ മാറ്റിവയ്ക്കുന്നത്. ആ ശസ്ത്രക്രിയക്കിടയിൽ തന്നെ രോഗി മരിക്കുന്ന സംഭവങ്ങൾ ഒഴിവാകേണ്ടത് തന്നെയാണ്. വൃക്കരോഗത്തിന്റെ കാഠിന്യം മൂലമുള്ള പ്രശ്‌നങ്ങളും മറ്റ് രോഗങ്ങളുമൊക്കെ ശസ്ത്രക്രിയയെയും തുടർന്നുള്ള മണിക്കൂറുകളെയും സങ്കീർണ്ണമാക്കാം. അതുമൂലം അപൂവ്വമായി മരണങ്ങളുണ്ടാകാം. എങ്കിലും മരണം മരണമാണ്. മരിച്ചയാളുടെ വീട്ടിൽ മരണം നൂറ് ശതമാനമാണ്. അവിടെ സ്ഥിതിവിവരക്കണക്കുകൾക്ക് സ്ഥാനമില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗി മരിച്ചത് അനാസ്ഥമൂലമാണെന്നും ശസ്ത്രക്രിയയിലെ പിഴവാണെന്നുമൊക്കെ പരാതികൾ ഉയർന്നിട്ടുണ്ട്. അതൊക്കെ അന്വേഷണത്തിലൂടെ തെളിയേണ്ട കാര്യങ്ങളാണ്. അതുവരെ മുൻവിധികളില്ലാതെ നമുക്ക് കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ഈ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ട് പ്രൊഫസർമാരെ സസ്പെന്റ് ചെയ്തത് ന്യായീകരിക്കാനാവില്ല. നൂറ് കണക്കിന് പാവപ്പെട്ട രോഗികൾ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾക്കായി കാത്തിരിക്കുമ്പോൾ രണ്ട് പ്രൊഫസർമാരുടെ അഭാവം രോഗികളെ കൂടുതൽ വലയ്ക്കും.

യൂറോളജി രംഗത്ത് ഇന്ത്യയിലെ ഡോക്ടർമാർക്ക് വലിയ പ്രശസ്തിയാണ്. കഴിഞ്ഞ പത്ത് വർഷങ്ങളായി മൃതസഞ്ജീവനി പദ്ധതിയിലൂടെ ആയിരത്തോളം അവയവമാറ്റ ശസ്ത്രക്രിയകൾ കേരളത്തിലും നടന്നിരിക്കുന്നു. അതിൽ പകുതിയെങ്കിലും വൃക്ക മാറ്റിവയ്ക്കലാണ്. കേരളത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വലിയ വിജയശതമാനവുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം ഒരു മാസം മൂന്നോ നാലോ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നുമുണ്ട്. അതിനാൽ നമ്മുടെ ശസ്ത്രക്രിയയുടെ ഗുണനിലവാരം ഉയർന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.

കൊച്ചിയിൽ മരിച്ച രോഗിയിൽ നിന്ന് വേർപെടുത്തി തിരുവനന്തപുരത്തെത്തിച്ച വൃക്ക ഓപ്പറേഷൻ തീയറ്ററിൽ എത്തിക്കുന്നതിനിടയിൽ ഉണ്ടായ ചില സംഭവങ്ങൾ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ പരാജയയമാണ് കാണിക്കുന്നത്. അത് ചികിത്സാ പിഴവല്ല. അതിന് പരിഹാരം പ്രൊഫസർമാരെ ശിക്ഷിക്കുകയുമല്ല. ശസ്ത്രക്രിയയിൽ അനാസ്ഥയുണ്ടായെങ്കിൽ അത് തെളിയുമ്പോൾ കുറ്റക്കാർക്കെതിരെ നടപടി വേണം. അതിന് ആരും എതിര് പറയില്ല. കേരളത്തിലെ സർക്കാരാശുപത്രികളെ ബാധിച്ചിരിക്കുന്ന കെടുകാര്യസ്ഥത മുഖ്യമായും ഒരു മാനേജ്‌മെന്റ് പ്രശ്‌നമാണ്. അല്ലാതെ ഒരു മെഡിക്കൽ പ്രശ്‌നമല്ല. വൃക്ക വച്ചിരുന്ന പാത്രം അത് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെടാത്ത ആരോ എടുത്തോണ്ടോടി എന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. ആരോഗ്യ രംഗത്തെ മാനേജ്‌മെന്റ് പ്രശ്‌നങ്ങളുടെ ലക്ഷണമാണത്.

വൃക്ക തിരുവനന്തപുത്ത് എത്തിക്കാൻ ആരോഗ്യ മന്ത്രി നേരിട്ട് ഇടപെട്ടെന്നും ആഭ്യന്തര വകുപ്പുമായും പൊലീസുദ്യോഗസ്ഥരുമായും നിരന്തരം സംസാരിച്ചെന്നുമൊക്കെ മന്ത്രി പറയുന്നുണ്ട്. അവരുടെ ആത്മാർത്ഥത നല്ലത് തന്നെയാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ നടക്കേണ്ടത്. പത്ത് വർഷമായ മൃതസഞ്ജീവനി പരിപാടി നടത്താൻ ആരോഗ്യ മന്ത്രി ഓരോ പ്രാവശ്യവും ഇടപെടേണ്ടി വരരുത്. അതിന് മുടങ്ങാതെ പ്രവർത്തിക്കുന്ന സ്ഥിരം സംവിധാനങ്ങൾ തന്നെ വേണം. ആരോഗ്യ മന്ത്രി സുഖമില്ലാതെ കിടന്നാലും വിദേശയാത്ര ചെയ്താലുമൊക്കെ ഈ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടതല്ലേ. നമ്മളുമായി താരതമ്യം ചെയ്യാവുന്ന വികസ്വര നാടുകളിലൊന്നും ആരോഗ്യ മന്ത്രിമാർ ഇടപെട്ടല്ല വൃക്കയെത്തിക്കുന്നത്. അതിനുള്ള സംവിധാനങ്ങളും ഉത്തരവാദപ്പെട്ടവരുമാണ് കൃത്യമായി പ്രവർത്തിക്കേണ്ടത്.

ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വലിയ സേവനങ്ങൾ ചെയ്യുമ്പോഴും കേരളത്തിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാരാശുപതികളുടെ പ്രവർത്തനങ്ങളിൽ ഒരുപാട് ന്യൂനതകൾ ഉണ്ട്. പ്രത്യേകിച്ചും ആവശ്യത്തിന് സ്റ്റാഫും ഉപകരണങ്ങളും ഇല്ലാത്തത്. കോവിഡ് കാലത്ത് ഇതൊക്കെ വലിയ വാർത്തയായതാണ്. മെഡിക്കൽ കോളേജിൽ കിടന്ന രോഗിയെ പുഴുവരിച്ച സംഭവം നമ്മൾ മറന്നിട്ടില്ല. അധികമായി ആയിരത്തിയെണ്ണൂറ് സ്റ്റാഫിനെ വേണ്ടിയിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഞ്ച് സ്റ്റാഫിനെപ്പോലും സർക്കാർ കൊടുത്തിരുന്നില്ല. ശുചീകരണത്തിനുൾപ്പെടെയുള്ള സ്റ്റാഫിന്റെ അഭാവമാണ് പാവപ്പെട്ട രോഗിയെ തിന്നാൻ പുഴുവിന് അവസരമുണ്ടാക്കിയത്.

ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്ന യൂറോളജി ഡിപ്പാർട്ടുമെന്റിലെയും ചില മാനേജ്‌മെന്റ് ന്യൂനതകൾ ആരെയും ഞെട്ടിക്കുന്നതാണ്. രണ്ട് പ്രൊഫസർമാരും ഒരു അസോസിയേറ്റ് പ്രൊഫസറും അഞ്ച് അസിസ്റ്റന്റ് പ്രൊഫസർമാരും ഉള്ള യൂറോളജി ഡിപ്പാർട്ടുമെന്റിൽ ആവശ്യത്തിന് ഇതര സ്റ്റാഫും ഉപകരണങ്ങളുമില്ല. വൃക്കയിലെ കല്ല് പൊട്ടിച്ചുകളയാനുള്ള വിലപിടിപ്പുള്ള ഉപകരണം കേടായിട്ട് മാസങ്ങളായി. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്കായുള്ള ചില ഉപകരണങ്ങൾ വാങ്ങാത്തതിനാൽ അത്തരം ശസ്ത്രക്രിയകൾ മുടങ്ങിക്കിടക്കുന്നു. ലേസർ ശസ്ത്രക്രിയയ്ക്ക് സൗകര്യമാല്ലാത്തതിനാൽ മെഡിക്കൽ കോളേജിൽ വരുന്ന ചില രോഗികളെ കൊല്ലം ജില്ലയിലെ ഒരു താലൂക്കാശുപത്രിയിലേയ്ക്ക് വിടാറുണ്ട്. താലൂക്കാശുപത്രിയിലെ ചില സൗകര്യങ്ങൾ മെഡിക്കൽ കോളേജിൽ ഇല്ല എന്നർത്ഥം. സർക്കാർ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി നൽകാത്തതിനാൽ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ലോണെടുത്ത് വില കൂടിയ ഉപകരണങ്ങൾ വാങ്ങിയ ഡോക്ടർമാർ മെഡിക്കൽ കോളേജിലുണ്ട്.

മെഡിക്കൽ കോളേജിലെ എല്ലാ ഡോക്ടർമാരും ഏറ്റവും നല്ല മനുഷ്യരാകണമെന്നില്ല. എന്നാൽ ആത്മാർത്ഥതയുള്ളവരും അതിവിദഗ്ദ്ധരുമായ ഡോക്ടർമാർ ധാരാളമുണ്ട്. പിന്നെന്താണ് അവിടെ പ്രശ്‌നം? ആശുപത്രി നടത്തുന്നതിലുള്ള മാനേജ്‌മെന്റ് പ്രശ്‌നങ്ങളാണ് ബാക്കിയുള്ളത്. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുമൊക്കെ വർഷങ്ങളായി നാഥനില്ലാക്കളരികളാണ്. ആരോഗ്യവകുപ്പിന് വർഷങ്ങളായി സ്ഥിരമായി ഡയറ്ക്ടർ ഇല്ല എന്ന കാര്യം എത്രപേർക്കറിയാം? ഈ വകുപ്പുകൾക്ക് ഡയറക്ടർമാർ ഉള്ളപ്പോഴും അവരെ ഒരു കാര്യത്തിലും അടുപ്പിക്കില്ല. അവരുടെ കഴിവുകൾ ഉപയോഗിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വവും ഐ.എ.എസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിനെ ഹൈജാക് ചെയ്ത് അവർക്കിഷ്ടമുള്ള ദിശകളിലേയ്ക്ക് കൊണ്ടുപോകുകയാണ്. കോവിഡ് സമയത്തും ഇതൊക്കെത്തന്നെയാണ് കണ്ടത്.

ആരോഗ്യ വകുപ്പിൽ ആരോഗ്യ മന്ത്രിയേക്കാൾ ഉയർന്ന പാർട്ടി സ്ഥാനമുള്ള ആളാണ് അവരുടെ പ്രൈവറ്റ് സെകട്ടറി. അതിലും വലിയ പാർട്ടി പദവിയുള്ള ഒരു വ്യക്തിയാണ് പുറത്തിരുന്ന് ആരോഗ്യ വകുപ്പ് പൂർണ്ണമായും നിയന്ത്രിക്കുന്നത്. അതായത് എ.കെ.ജി സെന്ററിലാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്. അവിടെയുള്ളവരുടെ ശ്രദ്ധ മുഴുവനും നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുമാണ്. അക്കാര്യങ്ങളിലാണ് അധികാര ദുർവിനിയോഗവും അഴിമതിയും നടത്താൻ എളുപ്പം. ഇതിലൊന്നും ഇടപെടാൻ മന്ത്രിക്കധികാരമില്ല. തീരുമാനങ്ങളെടുക്കാൻ പ്രൈവറ്റ് സെക്രട്ടറിക്കുള്ള അധികാരം പോലും മന്ത്രിക്കില്ല. ഇതാണ് ആരോഗ്യ വകുപ്പിലെ യഥാർത്ഥ അവസ്ഥ.

ആരോഗ്യവകുപ്പിലെ വലിയ പ്രശ്‌നങ്ങളെങ്കിലും വേഗത്തിൽ പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. കൊവിഡിന്റെ വിദഗ്ദ്ധ സമിതി പോലെ മറ്റൊരു സിപിഎം സമിതി ആകരുത്. കാര്യവിവരമുള്ളവരെ ഉൾപെടുത്തി വേണം സമിതിയുണ്ടാക്കാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെടണം. ഈ റിപ്പോർട്ട് സുതാര്യമായ ചർച്ചയ്ക്ക് വിധേയമാക്കണം. ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ പരിഹാര നിർദ്ദേശങ്ങൾ തീരുമാനിക്കണം. അവ നടപ്പാക്കാൻ കാലയളവ് തീരുമാനിക്കണം. നടപ്പാക്കാൻ ആവശ്യമായ ഫണ്ട് കണ്ടെത്തണം. ഇല്ലെങ്കിൽ അടുത്ത ബജറ്റിലെങ്കിലും ഉൾക്കൊള്ളിക്കണം. ഓരോ മൂന്ന് മാസവും ഓരോ വർഷവും പുരോഗതി വിലയിരുത്തി നടികൾ സ്വീകരിക്കണം.

പാവപ്പെട്ടവന്റെ ആശ്രയമാണ് സർക്കാരാശുപത്രികൾ. അവ തകരുമ്പോൾ സമൂഹമാണ് തകരുന്നത്. ഉയർന്ന ആരോഗ്യ അവബോധമുള്ളവരാണ് നമ്മൾ കേരളീയർ. അതുകൊണ്ടു തന്നെ എന്ത് വില കൊടുത്തും ചികിത്സകൾ തേടാനും ആരോഗ്യം സംരക്ഷിക്കാനും നമ്മൾ ശ്രമിക്കും. സർക്കാരാശുപത്രിയിൽ സൗകര്യമില്ലെങ്കിൽ ദരിദ്രനും സ്വകാര്യാശുപത്രിയിൽ ചെന്നെത്തും. സ്വകാര്യാശുപത്രികൾക്ക് സൗജന്യ ചികിത്സ നൽകാൻ കഴിയില്ലെന്നത് യാഥാർത്ഥ്യമാണ്. അതിനാൽ സ്വകാര്യ ചികിത്സ കഴിയുമ്പോൾ ദരിദ്രൻ പരമ ദരിദ്രനാകും. ലോകം മുഴുവനും വലിയൊരളവിൽ അനുഭവിക്കുന്ന ഈ പ്രശ്‌നം കേരളത്തിലും ഗൗരവമുള്ളതാണ്. കോവിഡ് ചികിത്സ കഴിഞ്ഞ് പരമ ദരിദ്രരായ അസംഖ്യം ജനങ്ങളുണ്ട് നാട്ടിൽ.

വീണ്ടും മെഡിക്കൽ കോളേജിലേയ്ക്ക്. പണ്ടേ ദുർബലയായ മെഡിക്കൽ കോളേജിൽ അവിടത്തെ പ്രൊഫസർമാരെക്കൂടി സസ്‌പെന്റ് ചെയ്താലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് മനസിലാക്കാൻ കഴിയാത്തതുകൊണ്ടാണ് പുതിയ മന്ത്രി സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. അവരെ ഉപദേശിക്കാൻ അറിവുള്ള ആരും അവരുടെ ടീമിൽ ഇല്ലെന്നത് ഉറപ്പാണ്. പ്രകടമായ അനാസ്ഥയോ അഴിമതിയോ കാണിച്ചാൽ പോലും ഡോക്ടർമാരെ പുറത്താക്കുന്നതിന് മുമ്പ് പകരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. ഇവിടെ നിലവിലുള്ള സംവിധാനങ്ങൾ തന്നെ തകരാറിലായിരിക്കുമ്പോഴാണ് ഡിപ്പാർട്ട്‌മെന്റ് തലവന്മാർക്ക് സസ്പെൻഷൻ കൂടി. ബസിന്റെ എഞ്ചിൻ പ്രവർത്തിക്കാത്തതിന് ഡ്രൈവറെ ശിക്ഷിക്കുന്നതുപോലെ. തീയണയ്ക്കാനുള്ള സംവിധാനമില്ലാത്തതിന് ഫയർമാനെ ശിക്ഷിക്കുന്നതുപോലെ. യുദ്ധതന്ത്രം പരാജയപ്പെട്ടതിന് സ്വന്തം മുന്നണിപ്പോരാളിയെ വെടിവച്ചിടുന്നതുപോലെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP