Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമസഭാ മന്ദിരത്തിൽ അനുമതി ഇല്ലാതെ കയറുന്നത് ഗുരുതര കുറ്റം; അതിക്രമിച്ച് കയറലിന് പൊലീസിന് ജാമ്യമില്ലാ വകുപ്പുകളും ചുമത്താം; മാധ്യമ പ്രവർത്തകരെ വസ്ത്ര പരിശോധനയ്ക്ക് ശേഷം കയറ്റി വിട്ടപ്പോൾ അനിതാ പുല്ലയിൽ നടന്നു കയറിയത് വിവിഐപിയെ പോലെ; സ്വപ്‌നാ വെളിപ്പെടുത്തിലെ പെറ്റി കേസിലെ അന്വേഷണത്തിന് സമാനമായി ഈ വീഴ്ചയിൽ പ്രത്യേക സംഘം എത്തില്ല; അനിതാ പുല്ലയിലിനെ എത്തിച്ചതും ഉന്നതൻ

നിയമസഭാ മന്ദിരത്തിൽ അനുമതി ഇല്ലാതെ കയറുന്നത് ഗുരുതര കുറ്റം; അതിക്രമിച്ച് കയറലിന് പൊലീസിന് ജാമ്യമില്ലാ വകുപ്പുകളും ചുമത്താം; മാധ്യമ പ്രവർത്തകരെ വസ്ത്ര പരിശോധനയ്ക്ക് ശേഷം കയറ്റി വിട്ടപ്പോൾ അനിതാ പുല്ലയിൽ നടന്നു കയറിയത് വിവിഐപിയെ പോലെ; സ്വപ്‌നാ വെളിപ്പെടുത്തിലെ പെറ്റി കേസിലെ അന്വേഷണത്തിന് സമാനമായി ഈ വീഴ്ചയിൽ പ്രത്യേക സംഘം എത്തില്ല; അനിതാ പുല്ലയിലിനെ എത്തിച്ചതും ഉന്നതൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക കേരള സഭയിൽ ക്ഷണിതാവല്ലാതിരുന്നിട്ടും അനിത പുല്ലയിൽ എങ്ങനെ നിയമസഭയിൽ പ്രവേശിച്ചുവെന്നതിലെ അന്വേഷണം പേരിൽ മാത്രം ഒതുങ്ങും. എന്നാൽ വലിയ തന്ത്രമൊരുക്കൽ ഇതിന് പിന്നിൽ നടന്നു എന്നതാണ് വസ്തുത. ക്രൈംബ്രാഞ്ച് അടക്കമുള്ള ഏജൻസികൾ അനിതാ പുല്ലയിലിനെ ചോദ്യം ചെയ്യുന്ന സാഹചര്യവും ഉണ്ട്. മാധ്യമ പ്രവർത്തകരെ പോലും പരിശോധിച്ചാണ് ലോക കേരള സഭയിലേക്ക് കയറ്റി വിട്ടത്. എന്നാൽ ഇത്തരം ദേഹ പരിശോധന പോലും അനിതാ പുല്ലയിലിന് ഉണ്ടായിരുന്നില്ല.

ഇതുസംബന്ധിച്ച് ഇന്നലെ രാത്രി തലസ്ഥാനത്തെ പ്രധാന മാധ്യമ പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. നിയമസഭാ പാസും ലോക കേരള സഭാ റിപ്പോർട്ടിങ് പാസുമുണ്ടായിരുന്ന തന്നെ പൊലീസ് ദേഹ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ഇതൊന്നും നടത്താതെ വിവാദ വനിത നടന്ന് അകത്തേക്ക് പോകുന്നതു കണ്ടു എന്നായിരുന്നു പോസ്റ്റ്. എന്നാൽ ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു. ഈ പോസ്റ്റിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും വിവാദം ഉണ്ടാകുന്നില്ലെന്നും ഉറപ്പിക്കാനായിരുന്നു ഇതെല്ലാം. കറുത്ത മാസ്‌ക് ധരിച്ച് മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയവരുടെ മാസ്‌ക് ഊരിവാങ്ങിയ പൊലീസ് അനിതാ പുല്ലയിലിനെ കണ്ടപ്പോൾ മിണ്ടാട്ടമില്ലാത്തവരായി.

സഭാ ടീവി റൂമിൽ അടക്കം അനിതാ പുല്ലയിൽ എത്തിയിരുന്നു. ഇത് വാർത്തയായതോടെയാണ് സ്പീക്കർ എം.ബി രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം. കർശന പരിശോധനയാണ് ലോക കേരള സഭാ സമ്മേളനം നടക്കുന്ന ശങ്കരൻതമ്പി ഹാളിൽ പ്രവേശിക്കുന്നതിന് ഒരുക്കിയിരുന്നത്. പ്രതിനിധിയോ ക്ഷണിതാവോ അല്ലാത്ത അനിത നിയമസഭ സമുച്ചയത്തിൽ പ്രവേശിച്ചതിലും ഓപ്പൺ ഫോറത്തിൽ പങ്കെടുത്തതിലുമാണ് അന്വേഷണം. എന്നാൽ ഇതെല്ലാം വെറും വാക്കായി ഒതുങ്ങും. ആരാണ് അനിതാ പുല്ലയിലിനെ നിയമസഭയിൽ എത്തിച്ചതെന്ന വസ്തുത കണ്ടെത്തില്ല. രണ്ടു ദിവസം കൊണ്ട് ഈ വിവാദം തീരുമെന്നാണ് സർക്കാർ പ്രതീക്ഷ.

ലോക കേരള സഭ നടക്കുമ്പോൾ അനിത പുല്ലയിൽ നിയമസഭാ സുച്ചയത്തിൽ എത്തിയത് ശ്രദ്ധയിൽപ്പെട്ട വാച്ച് ആൻഡ് വാർഡ് ഇവരെ പുറത്താക്കുകയായിരുന്നു. ഇവിടെയെത്തിയ അനിത സമ്മേളന പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. സഭ ടി.വി ഓഫീസിന് സമീപം അനിതയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുറത്താക്കിയത്. സമ്മേളനം നടക്കുന്ന ശങ്കരനാരായണൻ തമ്പി ഹാളിൽ അവർ പ്രവേശിച്ചിട്ടില്ലെന്നാണ് കരുതുന്നത്. എന്നാൽ അത് ആർക്കും ഉറപ്പില്ല. ഈ വിവാദം ആളിക്കത്തിക്കാതിരിക്കാൻ ചില മാധ്യമ പ്രവർത്തകരും പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.

നിയമസഭാ കവാടത്തിൽ മാധ്യമങ്ങൾക്കും പ്രതിനിധികൾക്കും ഐഡി കാർഡ് പരിശോധിച്ച ശേഷം മാത്രമായിരുന്നു പ്രവേശനം. എന്നിട്ടും എങ്ങനെ അനിത നിയമസഭാ സമുച്ചയത്തിൽ എത്തിയെന്നും പ്രതിനിധികളെ കണ്ടു എന്നതിലുമാണ് പരിശോധന എന്നാണ് ഇപ്പോൾ പറയുന്നത്. അതേസമയം അനിത പുല്ലയിലിനെ പ്രതിനിധിയായിട്ടോ ക്ഷണിതാവായിട്ടോ ലോക കേരള സഭയുടെ ഭാഗമാക്കിയിരുന്നില്ലെന്നാണ് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പ്രതികരിച്ചത്. മറ്റ് കാര്യങ്ങളിൽ അന്വേഷണത്തിന് ശേഷം വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ പെറ്റ് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് എസ് പിയുടെ നേതൃത്വത്തിലെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. എന്നാൽ എല്ലാ സുരക്ഷയും അട്ടിമറിച്ച് നിയമസഭയിൽ കയറിയ അനിതാ പുല്ലയിലിനെതിരെ അത്തരത്തിലൊരു കേസുണ്ടാകില്ല. നിയമസഭയിലേക്ക് അതിക്രമിച്ച് കയറിയതിന് അനിതാ പുല്ലയിലിനെതിരെ പൊലീസിന് ജാമ്യമില്ലാ കേസെടുക്കാവുന്നതാണ്. അത്തരത്തിൽ എഫ് ഐ ആറും പൊലീസ് ഇട്ടിട്ടില്ല. അനിതാ പുല്ലയിൽ വിദേശത്തേക്ക് മടങ്ങും വരെ ഇത്തരത്തിലൊരു കേസും പൊലീസ് എടുക്കില്ലെന്നതാണ് സൂചന. ഉന്നതനായ ഒരു വ്യക്തിയാണ് പുല്ലയിലിനെ നിയമസഭയിൽ എത്തിച്ചത്.

അതേസമയം മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അനിതയെ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് കേസിൽ ഇടനിലക്കാരിയെന്ന ആരോപണം നേരിടുന്നയാളാണ് അനിത. മോൻസൺ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അനിതയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തി മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്ത ഇ.ഡി അനിതയേയും ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

അതിനിടെ അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവർ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആൻഡ് വാർഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു. ഇതിനെ പിന്നീട് പുറത്താക്കലാക്കി.

പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേർത്തിട്ടില്ല.

കള്ളപ്പണ ഇടപാടിൽ ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയിൽ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവൻ സമയവും അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്. വ്യവസായികൾക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു.

കർശന നിയന്ത്രണമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുൻകൂട്ടി ചോദിച്ച് പ്രത്യേക പാസ് നൽകിയായിരുന്നു മാധ്യമപ്രവർത്തകർക്ക് പോലും പ്രവേശനം. ഓപ്പൺ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാൽ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോർക്കക്ക് പറയാനുള്ളത്. സുഹൃത്തുക്കളെ കാണാൻ വന്നതെന്നാണ് അനിത പ്രതികരിച്ചത്. മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് അറിഞ്ഞ് മീഡിയാ റൂമിന് സമീപത്തെ സഭാ ടിവി ഓഫീസിൽ രണ്ടര മണിക്കൂറോളം ഇരുന്ന അനിതയെ പിന്നീട് വാച്ച് ആൻഡ് വാർഡ് ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP